മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Sunday, February 21, 2010

നിക്കോളാസ് കോപ്പര്‍നിക്കസും നീലകണ്ഠന്‍ സോമയാജിയും തമ്മിലെന്ത്?

കൃസ്തുവിനു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ച പൈതഗോറസിനെയും പ്ലേറ്റോയെയും അരിസ്റ്റോട്ടിലിനെയും നമ്മള്‍ കേട്ടിട്ടുണ്ട്. A D ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ച ടോളമിയെയും പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച നിക്കോളസ് കോപ്പര്‍നിക്കസിനെയും ഗലീലിയോ ഗലീലിയെയും വരെ നമ്മല്‍ അറിയും. എന്നാല്‍ കേരളീയനായിരുന്ന വാനശാസ്ത്രജ്ഞന്‍ നീലകണ്ഠന്‍ സോമയാജിയെ നമ്മളില്‍ എത്ര പേര്‍ കേട്ടിട്ടുണ്ട്? എന്തുകൊണ്ടിങ്ങനെ സംഭവിച്ചു?

പരന്നുകിടക്കുന്ന ഭൂമിയും അതിനു മുകളില്‍ നിവര്‍ത്തിവെച്ച കുട പോലെ ആകാശവും ആകാശത്തെ അലങ്കരിച്ചിരിക്കാന്‍ അതില്‍ പറ്റിച്ചുവെച്ചിരിക്കുന്ന നക്ഷത്രങ്ങളും ഭൂമിക്കുതാഴെ നരകവും ആകാശത്തിനു മുകളില്‍ സ്വര്‍ഗ്ഗവുമുള്ള പ്രപഞ്ചസങ്കല്പ്പത്തില്‍നിന്നും ഭൂമിയെ ഉരുട്ടിയെടുക്കാനും സൂര്യനെ കേന്ദ്രത്തില്‍ സ്ഥാപിക്കാനും അവിടേനിന്നു്‌ ഗാലക്സികളിലേക്കും നിരന്തരം വികസിക്കുന്ന പ്രപഞ്ചമാതൃകയിലേക്കുമെല്ലാമുള്ള ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ഈ മഹാരഥന്മാരെല്ലാം അവരവരുടേതായ പങ്കു വഹിച്ചിട്ടുണ്ട്.

AD 75- ല്‍ ഗ്രീക്ക് ശാസ്ത്രജ്ഞനായ ടോളമിയാണ്‌ പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് സിദ്ധാന്തിച്ചത്. പ്രപഞ്ച കേന്ദ്രമായ ഭൂമിക്കുചുറ്റും സൂര്യനുള്‍പ്പെടെയുള്ള ഗോളങ്ങളും അതിനുമപ്പുറം മറ്റൊരു ഗോളത്തില്‍ നക്ഷത്രങ്ങളും ഭൂമിയെ ചുറ്റിക്കറങ്ങുന്ന പ്രപഞ്ച മാതൃക അദ്ദേഹം ആവിഷ്കരിച്ചു.

നിക്കോളാസ് കോപ്പര്‍നിക്കസ് (1473-1543) എന്ന പോളണ്ടുകാരനായ കത്തോലിക്കാ പാതിരി സൂര്യകേന്ദ്ര സിദ്ധാന്തം ആവിഷ്കരിക്കുന്നതുവരെ 1400 വര്‍ഷക്കാലം ഭൂമി കേന്ദ്രമായ പ്രപഞ്ചമാതൃക ചോദ്യം ചെയ്യപ്പെടാതെ നിലനിന്നു! എത്ര പേര്‍ വിശ്വസിക്കുന്നു എന്ന കണക്കുനോക്കിയല്ല; അത് ശാസ്ത്രീയമാണോ എന്നു നിരീക്ഷിച്ചാണ്‌ ഒരു സംഗതി ശരിയാണോ തെറ്റാണോ എന്ന് നിശ്ചയിക്കേണ്ടത് എന്ന് ഇക്കാര്യം വ്യക്തമാക്കുന്നു.

കോപ്പര്‍നിക്കസിന്റെ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിച്ചതിനു ജിയോന്വര്‍ദോ ബ്രൂണോ എന്ന കത്തോലിക്കാ പുരോഹിതനെ സഭ ജീവനോടെ ചുട്ടുകൊന്നതും ജോഹാന്‍സ് കെപ്ലര്‍ കൂടുതല്‍ വ്യക്തതയാര്‍ന്ന സിദ്ധാന്തം അവതരിപ്പിച്ചതും, ടെലസ്കോപ്പിനെ മാനത്തേക്കു തിരിച്ച ഗലീലിയോ ശാസ്ത്ര വിപ്ലവത്തിന്‌ ആക്കം കൂട്ടിയതും തുടര്‍ന്ന് മത നേതൃത്വത്താല്‍ പീഠിപ്പിക്കപ്പെട്ടതുമെല്ലാം ചരിത്രം.

എന്നാല്‍ അധികമാരും ശ്രദ്ധിക്കാത്ത ഒരു വസ്തുത, കോപ്പര്‍നിക്കസ് സൂര്യനാണ്‌ പ്രപഞ്ചകേന്ദ്രമെന്ന് പ്രഖ്യാപിക്കുന്നതിനു്‌ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ കേരളീയനായ ജ്യോതിശ്ശാസ്ത്രജ്ഞന്‍ നീലകണ്ഠന്‍ സോമയാജി സൂര്യനെയാണ്‌ ഗ്രഹങ്ങള്‍ ചുറ്റുന്നതെന്ന് കണ്ടെത്തിയിരുന്നു എന്നുള്ളതാണ്‌.അപാരമായ ഗണിതജ്ഞാനത്തിന്റെയും നിരീക്ഷണ ശേഷിയുടേയും ഉടമയായിരുന്നിട്ടും ഭൂമിയെ ഒരു ഗ്രഹമായി എണ്ണാന്‍ അദ്ദേഹത്തിന്‌ ധൈര്യമില്ലാതെ പോയി.ഗ്രഹങ്ങളെയുംകൊണ്ട് സൂര്യന്‍ ഭൂമിയെയാണ്‌ ചുറ്റുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. കുഞ്ഞു നാളിലേ മനസ്സില്‍ ഉറച്ചുപോയ വിശ്വാസങ്ങളെയും മുന്‍ വിധികളെയും മറികടക്കാന്‍ അദ്ദേഹത്തിനാകാതെ പോയതാകാം ഈ ധൈര്യമില്ലായ്മയുടെ കാരണം. ആ ധൈര്യം അന്നദ്ദേഹം കാട്ടിയിരുന്നെങ്കില്‍ ഒരു പക്ഷേ ലോകം കണ്ട ശാസ്ത്രവിപ്ലവത്തിന്റെ തുടക്കം കേരളത്തില്‍ നിന്നായേനെ.

യൂറോപ്പില്‍ ജ്യോതിശ്ശസ്ത്രത്തിന്റെ പൊളിച്ചെഴുത്തില്‍ തുടങ്ങിവെച്ച ശാസ്ത്ര വിപ്ലവം എല്ലാ പൂര്‍വ്വ ധാരണകളെയും മുന്‍ വിധികളെയും തകിടം മറിച്ച് മുന്നേറിയ കാലത്ത് കേരളം ഫലഭാഗ ജ്യോതിഷത്തിന്‌ കീഴടങ്ങുകയായിരുന്നു. കേരളീയ ജ്യോതിശ്ശാസ്ത്രത്തിന്‌ അഭിമാനകരമായ ഒരു ഭൂതകാലമാണുള്ളത്. എന്നാല്‍ പില്‍ക്കാലത്ത് ജ്യോതിശ്ശാസ്ത്രത്തിന്റെ ഗണിത ഭാഗം വളര്‍ച്ച മുരടിക്കുകയും അത് പൂര്‍ണ്ണമായും ജ്യോതിഷത്തിന്‌ ( ഫലഭാഗത്തിന്‌) കീഴടങ്ങുകയുമാണുണ്ടായത്. ഇന്നു ജ്യോല്‍സ്യം ചില ധനമോഹികളുടെയും അന്ധവിശ്വാസികളുടെയും കൂത്തരങ്ങായി മാറിയിരിക്കുന്നു.

കത്തോലിക്കാ പുരോഹിതന്മാരും പരമ്പരാഗത വിശ്വാസികളുമായിരുന്നുട്ടും കോപ്പര്‍നിക്കസ്സും ബ്രൂണോയും ഗലീലിയോയുമെല്ലാം സനസ്സിലുറച്ചുപോയ വിശ്വാസങ്ങളെ ശാസ്ത്രബോധം കൊണ്ട് അതിജീവിച്ചപ്പോള്‍ നീലകണ്ഠന്‍ സോമയാജി അതില്‍ പരാജയപ്പെട്ടു. ഇന്നും മൂഡവിശ്വാസത്തില്‍ കടിച്ചു തൂങ്ങിക്കിടന്ന് പുതിയ സത്യങ്ങളെ അംഗീകരിക്കാന്‍ വൈമനസ്സ്യം കാട്ടുന്നവര്‍ സോമയാജിയുടെ വഴിയിലൂടെ തന്നെയാണ്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

11 comments:

സുശീല്‍ കുമാര്‍ said...

കുഞ്ഞു നാളിലേ മനസ്സില്‍ ഉറച്ചുപോയ വിശ്വാസങ്ങളെയും മുന്‍ വിധികളെയും മറികടക്കാന്‍ അദ്ദേഹത്തിനാകാതെ പോയതാകാം ഈ ധൈര്യമില്ലായ്മയുടെ കാരണം. ആ ധൈര്യം അന്നദ്ദേഹം കാട്ടിയിരുന്നെങ്കില്‍ ഒരു പക്ഷേ ലോകം കണ്ട ശാസ്ത്രവിപ്ലവത്തിന്റെ തുടക്കം കേരളത്തില്‍ നിന്നായേനെ.

നന്ദന said...

തീർച്ചയായും, മതങ്ങൽ പലപ്പോഴും ശസ്ത്രസത്യങ്ങൽക്ക് മുഖം തിരിഞ്ഞുനിന്നതിന്റെ അനന്തര ഫലങ്ങൽ ഇന്നും മനുഷ്യൻ അനുഭവിച്ച് കൊണ്ടിരിക്കുന്നു. കുറഞ്ഞത് ആയിരം വർഷം പിന്നോട്ട് വലിച്ചിട്ടുണ്ടാകും. ഇതിനൊക്കെ മനുഷ്യസമൂഹം നൽകേണ്ടിവന്ന വില എത്രമാത്രം വലുതായിരിക്കുമെന്ന് കാണാൻ കഴിയും.

Unknown said...

നീലകണ്ഠസോമയാജിയെ കുറച്ചു മനസ്സിലാക്കുവാൻ ശ്രമിച്ച ആൾ എന്ന നിലയിൽ ,ഇങ്ങനെ ഒന്ന് എഴുതിയതിനു ആദ്യം തന്നെ താങ്കളെ അഭിനന്ദനം അറിയിക്കട്ടെ.

നീലകണ്ഠൻ ചരിത്രത്തിൽ ഇടം നേടാത്തതിനു പിന്നിൽ അദ്ദേഹതിന്റെ സിദ്ധാത്തിന്റെ പരിമിതി കാരണമാണെന്നു തോന്നുന്നില്ല. കാരണം, ഇതേ ആശയം യൂറൊപ്പിൽ അവതരിപ്പിച്ച ' ബ്രാഹെ' ക്കു ലഭിച്ച സ്ഥാനം എങ്കിലും നീലകണ്ഠനു ലഭിക്കേണ്ടതല്ലേ ?

അതു പോട്ടെ ,ഗ്രിഗറിക്കും,ലബനിറ്റ്സിനും ഒന്നര നൂട്ടാണ്ടു മുൻപു നീലകണ്ഠൻ 'പൈ'ക്കും 'ആർക്ക്‌ ടാൻ' മുതലായവക്കും ആവിഷ്കരിച്ച അനന്ത ശ്രേഢി കൾ, ശാസ്ത്ര ചരിത്രകാരന്മാർ എന്തേ കണ്ടില്ലെന്നു നടിക്കുന്നു ?.
അവയിൽ തെറ്റുകണ്ടെത്തിയിട്ടില്ല-കണ്ടെത്തുവാൻ പറ്റുകയുമില്ല. പക്ഷെ യൂറൊപ്പ്‌ കേന്ദ്രികരിച്ചാണു ശാസ്ത്രങ്ങൾ എല്ലാം വളർന്നത്‌ എന്നു സ്ഥപിക്കുന്ന ചരിത്രത്തിൽ, അതു അപ്പടിയേ വിഴുങ്ങുന്ന പാഠ്യ പദ്ധതിയിൽ നീലകണ്ഠനും,മാധവനും ജ്യേഷ്ഠദേവനുമൊന്നും സ്ഥാനം പിടിക്കില്ല. അത്ര തന്നെ. (അറബി,ചൈനീസ്‌ ശാസ്ത്രജ്ഞരുടേയും ഗതി ഇതു തന്നെ യെന്നു പ്രഫ: ജോർജ്ജ്‌ ഗീവർഗ്ഗീസ്‌)

നീലകണ്ഠനെ പിൻ തുടരുവാൻ ആളില്ലായിരുന്നു എന്നതും ശരിയല്ല. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുവാൻ ആണല്ലോ യുക്തിഭാഷ പോലുള്ള രചനകൾ പിന്നീട്‌ ഉണ്ടായത്‌. 1850 വരെ ഈ പാരമ്പര്യം തുടർന്നു വന്നതിന്റെ തെളിവുകൾ ഉണ്ട്‌.

ജ്യോൽസ്യം തമസ്കരിച്ചു നീലകണ്ഠനെ, എന്നതിൽ അതു സ്വയം ചെയ്തു എന്നതിനേക്കാൾ, നമ്മുടെ ഗവേഷകർ ജ്യോതിശാസ്ത്ര ഗണിത ഗ്രന്ഥങ്ങളേയും ജ്യോൽസ്യ ഗ്രന്ഥങ്ങൾ എന്നു കരുതി അവഗണിച്ചു, എന്നതാണു സത്യം. 1835-ൽ വിഷ്‌ എന്ന സായിപ്‌ ലേഖനം പ്രസിദ്ധീകരിച്ചിട്ടും, ഇന്നോളം നമ്മുടെ ഗവേഷണക്കണ്ണൂകൾ വേണ്ടത്ര തുറന്നിട്ടില്ല, ഈ വിഷയത്തിൽ.

"ശാസ്ത്രത്തിന്റെ വഴി, പരീക്ഷണ,നിരീക്ഷണ ഗവേഷണങ്ങളുടേതാണു, വെളിപാടുകളുടേതല്ല" എന്നു ഉറക്കെ പ്രഖ്യാപിച്ച മനീഷിയാണു നീലകണ്ഠൻ. ശാസ്ത്രചിന്തയിലും യുക്തി ചിന്തയിലും ന്യൂട്ടനു സമശീർഷനായോ അതിനു മുകളിലോ ഗണിക്കാവുന്ന ഒരു കേരളീയ ശാസ്ത്രജ്ഞൻ. (ജനനം-1444 -മുഖ്യ കൃതി -1500-ൽ )

അദ്ദേഹത്തെ ഓർക്കുവാൻ ഇടയാക്കിയതിൽ ഒരിക്കൽ കൂടി നന്ദി.

Rajasekhar.P.Vaikom

ജഗദീശ്.എസ്സ് said...

എന്തിനേയും വ്യാഖ്യാനിച്ച് തന്റെ പക്ഷമാക്കുന്ന ഭാരത ഫാസ്സിസത്തിന്റെ വിജയമാണ് നീലകണ്ഠസോമയാജിയെ മറക്കാന്‍ കാരണമായത്. യൂറോപ്പ് അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് വന്നപ്പോള്‍ ശങ്കരന്റെ നേതൃത്വത്തില്‍ നാം ഇരുട്ടീനേക്ക് കടക്കുകയായിരുന്നു. ഇന്നും ആ ഇരുട്ടിനെ മുന്നോട്ടുകൊണ്ടുപോകാനാണ് നമ്മുടെ ജാതി, മത സംഘടനകള്‍ ശ്രമിക്കുന്നതെന്ന് കാണുമ്പോള്‍ ശങ്കരന്‍ (ഭാരത ഫാസ്സിസം)എത്രമാത്രം വിജയിച്ചു എന്ന് മനസിലാക്കുക.

Haryjith said...

Dear Suseel Kumar,

Your blog is nice. first time I am visiting your blog. The contents are very informative. Thanks and Keep it up..

Regards

Abdu Raheem

SunilKumar Elamkulam Muthukurussi said...

"എന്തിനേയും വ്യാഖ്യാനിച്ച് തന്റെ പക്ഷമാക്കുന്ന ഭാരത ഫാസ്സിസത്തിന്റെ വിജയമാണ് നീലകണ്ഠസോമയാജിയെ മറക്കാന്‍ കാരണമായത്."
സുശീലാ, ഈ ഭാരത ഫാസിസം എന്ന വെച്ചാല്‍ എന്താ? ഒന്ന് കൂടെ വിസ്തരിക്കുമോ? ചരിത്രം ആവാം ട്ടോ.
വ്യാഖ്യാനിച്ച് തന്റെ പക്ഷമാക്കുക എന്നൊക്കെ പറഞ്ഞാല്‍ എന്താ ഉദ്ദേശിക്കണത്?
-സു-

സുശീല്‍ കുമാര്‍ said...

നന്ദന, രാജശേഖര്‍, ജഗതീശ്, അബ്ദു റഹീം,സുനില്‍ പ്രതികരിച്ചതിന്‌ നന്ദി.

സു‍-|Sunil പറഞ്ഞു...
"എന്തിനേയും വ്യാഖ്യാനിച്ച് തന്റെ പക്ഷമാക്കുന്ന ഭാരത ഫാസ്സിസത്തിന്റെ വിജയമാണ് നീലകണ്ഠസോമയാജിയെ മറക്കാന്‍ കാരണമായത്."
സുശീലാ, ഈ ഭാരത ഫാസിസം എന്ന വെച്ചാല്‍ എന്താ? ഒന്ന് കൂടെ വിസ്തരിക്കുമോ? ചരിത്രം ആവാം ട്ടോ.വ്യാഖ്യാനിച്ച് തന്റെ പക്ഷമാക്കുക എന്നൊക്കെ പറഞ്ഞാല്‍ എന്താ ഉദ്ദേശിക്കണത്?"


--സു‍-|സുനിലാ, കമന്റ് ഒക്കെ കൊള്ളാം, പക്ഷേ കമന്റുന്നതിനു മുമ്പ് അത് ആരുടെ കമന്റാണെന്ന് ശ്രദ്ധിച്ചു നോക്കണ്ടേ? ആളു മാറിപ്പോയി കെട്ടോ.

സാരമില്ല; ചാര്‍വാകം ബ്ലോഗിലേക്ക് സ്വാഗതം.

സുശീല്‍ കുമാര്‍ said...

കണ്ണുമടച്ച് പ്രാര്‍ഥിക്കാന്‍ ഡല്‍ഹിയില്‍ പോകണോ? കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ 'ബ്ലോഗന'യില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് ഇവിടെ വായിക്കാം.

Subair said...

ജബ്ബാര്‍ മാഷിനു മുമ്പ് മല്കിയ ഒരു മറുപടി മലയാളത്തിലാക്കി ഒരു പോസ്ടിട്ടിട്ടുണ്ട്. വിഷയവുമായി ബന്ധമുണ്ട് എന്ന് തോന്നുന്നതുകൊണ്ട് ലിങ്ക് കൊടുക്കുന്നു.

അതോടൊപ്പം പറയട്ടെ, ആര്യഭട്ടനും, നീലകണ്‌ഠ സോമയാജിയുമോന്നും അറിയപ്പെടാതെ പോയത്‌ അവരുടെ കുറ്റം കൊണ്ടല്ല. യൂറോ കേന്ദ്രീകൃത ചരിത്രം എഴുതിയവര്‍, യുരോപയാരല്ലത്തവര്‍ ശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ താമസ്കരിച്ചത് കൊണ്ടാണ്.

ഖുര്‍ആനിലെ ഭൂമി പരന്നതോ ?

അഭി said...

ചാള്‍സ് വിഷിന്റെ ലേഖനം ആരും ശ്രദ്ധിക്കാതെ പോയത് യൂറോ കേന്ദ്രീകൃത ഗണിതശാസ്ത്രം ലോകം മുഴുവന്‍ വ്യാപിച്ചത് കൊണ്ടും സായിപ്പന്മാര്‍ കണ്ടുപിടിച്ചാലെ കണ്ടുപിടിത്തം ആവുകയുള്ളൂ എന്ന അധമബോധം നമ്മുടെയൊക്കെ ഉള്ളില്‍ പതിഞ്ഞു പോയത് കൊണ്ടും ആണ്. ഇത്തരം അന്ധ വിശ്വാസത്തില്‍ നിന്നും യുക്തിവാദികള്‍ പോലും മുക്തരല്ല എന്നതാണ് വാസ്തവം. കലനം കണ്ടുപിടിച്ചത് സംഗമ ഗ്രാമ മാധവന്‍ ആണെന്ന് ഇന്ന് നമുക്കറിയാമെങ്കിലും അത് ന്യൂട്ടന്‍ ആണെന്ന പഴയ ധാരണയെ മറികടക്കാന്‍ യുക്തിവാദികള്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് കഴിഞ്ഞു? യൂറോപ്പില്‍ താമസിക്കുന്ന മലയാളിയായ ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ് ആണ് ഈ രംഗത്ത് കോളിളക്കം സൃഷ്ടിക്കുന്നത്. കേരളത്തില്‍ യുക്തിവാദികളുടെ വിമര്‍ശനശരം ഏറ്റുകൊണ്ടിരിക്കുന്ന Dr N ഗോപാല കൃഷ്ണന്‍ വഹിക്കുന്ന പങ്ക് ചെറുതല്ല, കുറ്റങ്ങള്‍ ഏറെ പറയാമെങ്കിലും

അഭി said...

"എന്തിനേയും വ്യാഖ്യാനിച്ച് തന്റെ പക്ഷമാക്കുന്ന ഭാരത ഫാസ്സിസത്തിന്റെ വിജയമാണ് നീലകണ്ഠസോമയാജിയെ മറക്കാന്‍ കാരണമായത്. യൂറോപ്പ് അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് വന്നപ്പോള്‍ ശങ്കരന്റെ നേതൃത്വത്തില്‍ നാം ഇരുട്ടീനേക്ക് കടക്കുകയായിരുന്നു. ഇന്നും ആ ഇരുട്ടിനെ മുന്നോട്ടുകൊണ്ടുപോകാനാണ് നമ്മുടെ ജാതി, മത സംഘടനകള്‍ ശ്രമിക്കുന്നതെന്ന് കാണുമ്പോള്‍ ശങ്കരന്‍ (ഭാരത ഫാസ്സിസം)എത്രമാത്രം വിജയിച്ചു എന്ന് മനസിലാക്കുക."......................... ഇതൊക്കെ അമേധ്യത്തെക്കാള്‍ നികൃഷ്ടമായ ജല്പനങ്ങലാണ് . പുച്ചിച്ചു തള്ളിക്കളയാം