മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Sunday, March 22, 2009

ബ്രഹ്മാനന്ദ സ്വാമി ശിവയോഗി- സാംസ്കാരിക വിപ്ലവകാരി.

ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ നല്‍കിയ പുത്തനുണര്‍വ് കേരളത്തിന്റെ സംസ്കാരിക ബോധത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്‍ട്. മതത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെ മതപരിഷ്കരണത്തിനിറങ്ങി അതില്‍ ഒരു പരിധിവരെ വിജയം കണ്ട ഗുരു പക്ഷേ ഇന്ന്‌ വിഗ്രഹവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്‌. ഗുരുവിന്റെ ചിന്തകളെ ഫ്രീസറില്‍ സൂക്ഷിക്കുകയും ഗുരുവെന്ന ബിംബത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഇരട്ടാത്താപ്പാണ്‌ ഇന്ന്‌ നടമാടിക്കൊണ്ടിരിക്കുന്നത്.
മതപരിഷ്കര്‍ത്താവായിരുന്ന ഗുരുവിന്റെ സ്ഥിതി ഇതാണെങ്കില്‍ കാലാകാലങ്ങളായി മതം പുലര്‍ത്തിവന്ന അനാചാരങ്ങള്‍ക്കെതിരെ നേര്‍ക്കുനേര്‍ നിന്നു പോരാടി, ജീവിച്ചിരുന്ന കാലത്തുതന്നെ അപ്രീതിക്കുപാത്രമായ ബ്രഹ്മാനന്ദ സ്വാമി ശിവയോഗി ഇന്ന്‌ വിസ്മൃതനായിരിക്കുന്നതില്‍ അല്‍ഭുതമില്ല.
ഭാരതം ഒട്ടേറെ ഋഷിമാരുടെ ജന്മഭൂമിയാണ്‌. ഒട്ടേറെ ജ്ഞാനി ശ്രേഷ്ഠന്മാരും യോഗിവര്യന്മാരും ഇവിടെ ജീവിച്ചിരുന്നിട്ടുണ്ട്. എന്നിട്ടും ജാതിയുടെയും അയിത്തത്തിന്റെയും പേരില്‍ അനേകം പേര്‍ ആട്ടിയോടിക്കപ്പെടുകയും അക്ഷരവും ജ്ഞാനവും നിഷേധിച്ച്‌ അധകൃതവല്‍ക്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നും അധമരായി കഴിയേണ്ടവരാനെന്ന ബോധം അവരില്‍തന്നെ ഉറപ്പിക്കുന്നതില്‍ മേലാളര്‍ വിജയം കണ്ടു.
കേരളം ജാതിഭ്രാന്തിന്റെയും അസമത്വത്തിന്റെയും മൂര്‍ധന്യത്തിലായിരുന്ന കാലത്ത് 1852-ല്‍ ജനിച്ച ബ്രഹ്മാനന്ദ സ്വാമി ശിവയോഗി അക്ഷോഭ്യനും അചഞ്ചലനുമായി, സമൂഹത്തില്‍ കാലങ്ങളായി വേരുറച്ച അന്ധവിശ്വാസങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ പോരാടി. ജ്ഞാനത്തെ വരേണ്യവര്‍ഗ്ഗത്തിന്റെ മാത്രം കുത്തകയാക്കിയ സംബ്രദായത്തെ ശിവയോഗി ചോദ്യം ചെയ്തു. ജാതി വര്‍ഗ്ഗരഹിതമായ അരു സമൂഹത്തെ സംഘടിപ്പിക്കുന്നതിനുതകുന്ന ആദര്‍ശ ശുദ്ധിയും ആത്മാര്‍ത്ഥതയും ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ ആനന്ദാദര്‍ശത്തില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയും.
ആനന്ദാദര്‍ശ തത്വങ്ങളുടെ സരാല്‍ സാരമായി അംഗീകരിച്ചിട്ടുള്ള കാര്യങ്ങളിലൂടെ നമുക്കൊന്ന്‌ കണ്ണോടിക്കാം:-
"ആനന്ദ ഏവ വിജയതേ മനസ്വസ്ഥതൈവനന്ദ:
മനോജയ ഏവമഹജയ: അഹിംസൈവപരമോധര്‍മ്മ:
അജ്ഞാന ദു:ഖായൈവ യജ്ഞാദികര്‍മ്മ
ആനന്ദമേവ സഹജം സര്‍വ്വേഷാമന്യത് സര്‍വ്വം കല്പ്പിതം."

സര്‍വ്വരും ഒരുപോലെ ആഗ്രഹിക്കുന്ന ആനന്ദം മനസ്സിന്റെ സ്വസ്ഥത-ശാന്തിയില്‍നിന്നു മാത്രം ലഭിക്കുന്നു. മനസ്സിനെ ജയിക്കുകയാണ്‌ ഏറ്റവും വലിയ ജയം. അഹിംസയാണ്‌ സര്‍വ്വ ധര്‍മ്മങ്ങളിലും പ്രധാനം. യാഗ-വ്രത-പ്രാര്‍ത്ഥനാ ആരാധനകളെല്ലാം ദു:ഖം വര്‍ധിപ്പിക്കുന്നവ തന്നെ. സഹജമായിട്ടുള്ളത്‌ ആനന്ദം മാത്രമാണ്‌.
ഇക്കാര്യങ്ങളെല്ലാം യുക്തിഭദ്രമായി സ്ഥാപിച്ചുകൊണ്ട് ശിവയോഗി മോക്ഷപ്രദീപം, ആനന്ദാദര്‍ശം, സിദ്ധാനുഭൂതി, ആനന്ദവിമാനം, വഗ്രഹാരാധനാ ഖണ്ഢനം തുടങ്ങിയ പതിനാറ് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഒഴുക്കിന്‌ അനുകൂലമായി നീന്താന്‍ പോകാതെ തീര്‍ത്തും പ്രതികൂലമായിത്തന്നെ നീന്തി തന്റെ ആശയങ്ങളും ചിന്താഗതികളും അല്പം പോലും വെള്ളം ചേര്‍ക്കാതെ അദ്ദേഹം തുറന്നടിച്ചു. ശ്രീനാരായണഗുരു ജതിക്കെതിരെ ശബ്ദിച്ചെങ്കിലും മതത്തോട് അത്രമാത്രം കടുംപിടുത്തം കാണിച്ചില്ല. എന്നാല്‍ ലോക മാനവ സൃഷ്ടിക്കുതകുന്ന ദര്‍ശനങ്ങള്‍ മൂലം ശിവയോഗിക്ക്‌ ഏറ്റവുമധികം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത്‌ അദ്ധേഹത്തിന്റെ ജനിച്ച സമുദായത്തില്‍ നിന്നുതന്നെയായിരുന്നു.

ജാതി മതഭേദങ്ങളെ ഇത്രമാത്രം കടന്നാക്രമിച്ച മറ്റൊരു ജ്ഞാനയോഗിയില്ലതന്നെ.
ജീവന്‍ ഹിന്ദുവല്ല, ജീവനഹോ ബൗദ്ധജാതിയം അല്ലാ.
ജീവന്‍ കൃസ്ത്യനുമല്ല ജീവനൊരു ജാതിയില്ല സത്തല്ലോ.
ഇല്ല ശരീരത്തിനും ചൊല്ലാന്‍ സൗദ്ധാദി ജാതിഭേദങ്ങള്‍,
എല്ലാം ഭൗതികമല്ലോ തല്ലാനന്യോന്യമൊന്നുമില്ലല്ലോ.

"കര്‍മ്മഠന്മാരുടെ കൊട്ടിനും താളത്തിനുമനുസരിച്ച് കളിക്കുന്ന ഒരു വികാരിയായ ദൈവം ഇല്ലെന്ന്" അസന്നിഗ്ദമായി പ്രസ്ത്ഥാവിച്ച യോഗി വിഗ്രഹാരാധനയെ അജ്ഞാന കര്‍മ്മമായി കണ്ടു. "ക്ഷേത്രത്തില്‍ മണ്ഡലകാലത്തില്‍ ദൈവത്തിനെ എഴുന്നള്ളീക്കുമ്പോള്‍കൂടി ചിലപ്പോള്‍ ആന വിരണ്ട് ആനക്കാരനെയുംശാന്തിക്കാരനെയും മറ്റും കുത്തിക്കൊല്ലുന്നു. വെടിമരുന്ന് പ്രയോഗം കൊണ്ട് ചിലര്‍ ദുര്‍മരണത്തെ പ്രാപിക്കുന്നു. ദൈവം വികാരിയാണെങ്കില്‍ തന്റെ മംഗളകരമായ എഴുന്നള്ളത്തില്‍ മരണം മുതലായ അമംഗളങ്ങളും വരുന്നത് കണ്ടിരിക്കുമോ?" എന്ന് അദ്ധേഹം തന്റെ ആനന്ദവിമാനത്തില്‍ ചോദിക്കുന്നു.

പ്രാര്‍ത്ഥനകളിലൂടെയും വഴിപാടുകളിലൂടെയും പ്രീതിപ്പെടുത്താവുന്ന "വികാരിയായ" ഒരു ദൈവമില്ലെന്ന്‌ ഉറപ്പിച്ചുപറയുന്ന ശിവയോഗിയുടെ വാക്കുകള്‍:-
"ഈശ്വരന്‍ നമ്മുടെ കുതിരക്കാരനല്ല, കൂട്ടില്‍ നിന്ന്‌ പതിച്ച് പറക്കാന്‍ കഴിയാതെ പിടഞ്ഞു ദു:ഖിക്കുന്ന ഒരു പക്ഷിക്കുഞ്ഞിനെ കൂടി അതിന്റെ കൂട്ടില്‍ ദൈവം എടുത്ത് ചേര്‍ത്തിക്കാണുന്നില്ല. വഴിതെറ്റി വാവിട്ടുകരയുന്ന ആട്ടിന്‍കുട്ടി, മാട്ടിന്‍കുട്ടി, മാന്‍കുട്ടി മുതലായ ദയനീയ ജന്തുക്കുട്ടികള്‍ക്കുകൂടി ദൈവം വഴി കാണിച്ചു കൊടുത്തുകാണുന്നില്ല. നദീപ്രവാഹത്തില്‍ ഒലിച്ചുപോകുന്ന എറുമ്പ് മുതലായ ദീന ജീവികളെയും ഈശ്വരന്‍ കയറ്റിവിടുന്നില്ല. ആട്, കോഴി മുതലായ അനേക പ്രാണികളെ മനുഷ്യന്‍ അറുക്കുമ്പോള്‍ ആ അന്യായകര്‍മ്മം കണ്ടിട്ടും അവയുടെ ആര്‍ച്ചനാദം കേട്ടിട്ടും ആ അനാഥപ്രാണികളുടെ സങ്കട നിവൃത്തിയെകക്കൂടി ഈശ്വരന്‍ ചെയ്യുന്നില്ല. തീയില്‍ കൂട്ടം കൂട്ടമായിവീണു വെന്തുരുകിച്ചാകുന്ന പാറ്റയ്ക്കുകൂടി ദൈവം വഴികാണിച്ചുകൊടുക്കുന്നില്ല"
"ഈശ്വരന്‍ സര്‍വ്വശക്തനും ദയാനിധിയും ലോകപിതാവും ആകുന്നു എന്ന് സമ്മതിക്കുന്ന അവസ്ഥയ്ക്ക്‌ ഒന്നും അറിഞ്ഞുകൂടാത്തവരോട് സങ്കടം പറഞ്ഞുമനസ്സിലാക്കുന്നതുപോലെയും ഫലേച്ഛുവായ ദയാഹീനനു വല്ലതും കൊടുത്തിട്ട് പ്രസാദിപ്പിക്കുന്നതുപോലെയും ഈശ്വരനെ പ്രസാദിപ്പിക്കാമെന്ന്‌ വിചാരിക്കുന്നത് തെറ്റാണ്‌."

വിഗ്രഹാരാധനയെ ശിവയോഗികള്‍ നേരിടുന്നതു നോക്കൂ:-
ദൈവം വിഗ്രഹാരാധനാദികള്‍കൊണ്ട് അനുഗ്രഹിക്കുന്ന വികാരിയാണെന്ന്‌ വിചാരിക്കുന്ന വിദ്വാന്മാര്‍ക്ക്‌ ദൈവത്തെ എളുപ്പത്തില്‍ കണ്ടുപിടിച്ച് ആനന്ദിപ്പാനുള്ള ഉപായം ഉണ്ട്. അത് എന്താകുന്നു എങ്കില്‍ ദൈവത്തെ അസഹ്യമാം വണ്ണം അസഭ്യം പറയുക തന്നെ. അപ്പോള്‍ ദൈവം കോപിച്ച്‌ കൊല്ലുവാനായി ചാടിവരും. അപ്പോള്‍ ദൈവത്തൊടു മാപ്പുപറഞ്ഞ് നിന്നെ നേരില്‍ കാണാനുള്ള ആഗ്രഹം കൊണ്ട് ചെയ്തുപോയതാണെന്നു പറയുകയും ചെയ്യാം"
എത്രതന്നെ കുറ്റങ്ങളെ ചെയ്താലും തന്നെ ശിക്ഷിക്കാന്‍ ആരും ഇല്ലാ എന്നറിഞ്ഞിട്ടും മനസ്സാ വാചാ കര്‍മ്മണാ കുറ്റം ചെയ്യാതെ ഇരിക്കുന്നവനാണ്‌ ശുദ്ധഹൃദയന്‍. മനസ്സിനെ ശുദ്ധമാക്കണം. എങ്കിലേ മുക്തി (ആനന്ദം) സിദ്ധിക്കുകയുള്ളൂ എന്ന് ശിവയോഗി പറയുന്നു.
മനസ്സിന്റെ സുസ്ഥിതിതന്നെ സ്വര്‍ഗ്ഗം, മനസ്സിന്റെ ദുസ്ഥിതിതന്നെ നരകം എന്നുകൂടി പറയുന്ന ശിവയോഗി ചാതുര്‍വര്‍ണ്യ സംസ്കാരത്തിനെതിരെയും ആഞ്ഞടിക്കുന്നു.
" നായിനെപ്പോലെ നായന്മാര്‍ ബ്രഹ്മണര്‍ക്ക്‌ അടിമകളായി കിടക്കണെമെന്നല്ലോ മനു, രമകൃഷ്ണപരമഹംസര്‍ മുതലായവരുടെ നിയമം? ഇങ്ങനെ ഒരു നിയമം ഏര്‍പ്പെടുത്തുന്നതിനെക്കാള്‍ ശൂദ്രരെ ഇരുട്ടറയിലിട്ട് കൊല്ലുവാന്‍ ഒരു നിയമം ഉണ്ടാക്കി വെക്കുന്നതായിരുന്നു ഉത്തമമായിരുന്നത്."

ശരീരത്തിനും മനസ്സിനും പുറത്ത് ഒരു ദൈവത്തെ അന്വേഷിക്കുന്നത് നിരര്‍ത്ഥകമാണെന്ന്‌ ഉദ്ഘോഷിക്കുന്ന ശിവയോഗി ജാതി മത ഭേദങ്ങളെയും അന്ധവിശ്വാസാനാചാരങ്ങളെയും അതിജീവിച്ച്‌ മനസ്സിനെ ശുദ്ധമാക്കി മുക്തി നേടുവാന്‍ ആഹ്വാനം ചെയ്യുന്നു. വിദ്യാസമ്പന്നരായ അന്ധവിശ്വാസിളുടെ സമൂഹം വളര്‍ന്ന് പന്തലിക്കുന്ന പുതിയ കാലത്ത് ശിവയോഗി ഒരു നൂറ്റാണ്ടിനുമുമ്പ് പറഞ്ഞുവെച്ച ആശയങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്ത പ്രസക്തിയാണുള്ളത്.

13 comments:

ചങ്കരന്‍ said...

ശിവയോഗിയേക്കുറിച്ച് എവിടെയോ കേട്ട ഓര്‍മ്മമാത്രമേ ഉള്ളൂ. മഹത്തായ ഒരു വ്യക്തിക്ത്വത്തെ പരിചയപ്പെടുത്തുന്നതായി ഈ പോസ്റ്റ്. കൂടുതല്‍ വിവരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി :)

കൊട്ടുകാരന്‍ said...

ജബ്ബാര്‍മാഷിന്റെ പ്രഭാഷണം

പാര്‍ത്ഥന്‍ said...

ഒരു ദൈവത്തിനെ കൂട്ടുപിടിക്കാതെ ജീവിതം മുന്നോട്ടു നയിക്കാൻ ഒരു വിശ്വാസിക്കും എന്തിന് ഒരു ഭൌതികവാദിക്കുപോലും കഴിയുന്നില്ല.

കൊട്ടുകാരന്‍ said...

മറ്റൊരു പ്രഭാഷണം- മതവും സദാചാരവും-

Narayanan said...

ഇത്രയും പോസ്റ്റ്‌ ചെയ്തതിനു വളരെ നന്ദി. ശിവയോഗിയുടെ മോക്ഷപ്രദീപം മുതലായ ഗ്രന്ഥങ്ങൾ www.sreyas.in എന്ന സൈറ്റിൽ ലഭ്യമാണ്.

Narayanan said...

ഇത്രയും പോസ്റ്റ്‌ ചെയ്തതിനു വളരെ നന്ദി. ശിവയോഗിയുടെ മോക്ഷപ്രദീപം മുതലായ ഗ്രന്ഥങ്ങൾ www.sreyas.in എന്ന സൈറ്റിൽ ലഭ്യമാണ്.

Narayanan said...

www.sreyas.in/brahmananda-sivayogi

Narayanan said...

www.sreyas.in/brahmananda-sivayogi

Narayanan said...

www.sreyas.in/brahmananda-sivayogi

Narayanan said...

good

Narayanan said...

good

Narayanan said...

good

Unknown said...

Nice