മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Friday, December 23, 2011

വി ടിയെ ഓർക്കുമ്പോൾ..


(ലേഖകന്‍: സി . എ കൃഷ്ണന്‍.)

കേരളത്തിന്റെ സാമൂഹ്യനവോത്ഥാന ചരിത്രത്തിൽ താരത്തിളക്കം മാഞ്ഞുപോകാത്ത മൂ ഭട്ടതിരിമാരുണ്ട്. ഒന്ന്, വി. ടി. ഭട്ടതിരിപ്പാട് എന്ന വി. ടി, രണ്ട് എം. ആർ. ഭട്ടതിരിപ്പാട് എന്ന എം. ആർ. ബി., മൂന്ന് എം. പി. ഭട്ടതിരിപ്പാട് എന്ന് പ്രേംജി. ഇവരാ ആ ഭട്ടതിരിമാർ.
വി. ടി. ഭട്ടതിരിപ്പാട്.
നമ്പൂതിരി സമുദായത്തിൽ വിപ്ലവം സൃഷ്ടിക്കപ്പെടുന്നതും അവരെ മനുഷ്യരിലേക്ക് അടുപ്പിക്കുന്നതും വി. ടി. എന്ന വി. ടി. ഭട്ടതിരിപ്പാടിലൂടെയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ-മധ്യദശകങ്ങളിലായിരുന്നു അതിന്റെ കാഹളം മുഴങ്ങിയത്.

1896-ൽ അങ്കമാലി കിടങ്ങലൂരിലായിരുന്നു രാമൻ ഭട്ടതിരി എന്ന വി. ടിയുടെ ജനനം. പിൽകാലത്ത് മേഴത്തൂരിൽ ജീവിച്ചുകൊണ്ടാണ്‌ അദ്ദേഹം വിധവാവിവാഹത്തിനും മിശ്രവിവാഹത്തിനും നേതൃത്വം ഏറ്റെടുത്തുകൊണ്ട് സമൂഹ്യപരിഷ്കരണത്തിലെ വിപ്ലവനക്ഷത്രമായത്. ശാന്തിക്കാരനായാണ്‌ വി.ടി ജീവിതം ആരംഭിക്കുന്നത്. പിന്നീട് അതിനോട് വിടപറഞ്ഞ് തൃശൂരിൽ മംഗളോദയത്തിൽ പ്രൂഫ്റീഡറായി ചേർന്നു. അവിടെ നിന്നാണ്‌ മുഴുവൻ സമയ പൊതുജീവിതത്തിലേക്ക് എടുത്തു ചാടുന്നത്. 1982-ൽ വി. ടി. അന്തരിച്ചു.

1929-ൽ പുറത്തുവന്ന വി. ടി. യുടെ 'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' എന്ന നാടകമാണ്‌ മറക്കുടയ്ക്കുള്ളിലെ മഹാനരകത്തിൽ നിന്നും അന്തർജനങ്ങൾക്കു പുറത്തുകടക്കാൻ പ്രേരണയായത്. അത് അന്തർജനസമാജം എന്ന വനിതാസംഘടനക്കുതന്നെ വിത്തുപാകി. ചെറുപ്പക്കാരായ നമ്പൂതിരി സ്ത്രീകൾ അവരുടെ വേഷം പരിഷ്കരിച്ചു. കാതു മുറിച്ച് കമ്മലിട്ടു. തുണി ഒക്കുവെച്ചുടുക്കുന്ന രീതി മാറ്റി. മുണ്ട് ചുറ്റാൻ തുടങ്ങി. ബ്ലൗസിട്ടു. വി. ടി.യുടെ രസി​കസദനമായിരുന്നു ഇതിനെല്ലാം ആസ്ഥാനമായത്. പാർവ്വതി നെന്മിനിമംഗലം, ആര്യ പള്ളം, പാർവ്വതി നിലയങ്ങോട്ട് തുടങ്ങിയവരായിരുന്നു അന്നത്തെ വനിതാനേതാക്കൾ യാഥാസ്ഥികർ അന്ന് അവരെ നോക്കി തോന്ന്യാസികൾ എന്ന് അട്ടഹസിച്ചു!

ഭരത് പ്രേംജി
നമ്പൂതിരി പരിഷ്കരണപ്രസ്ഥാനം ശക്തമാക്കാനായി 1931-ൽ ഏപ്രിൽ 6 ന്‌ വി. ടി. യുടെ നേതൃത്വത്തിൽ തൃശൂരിൽ നിന്നൊരു യാത്ര നടത്തി. യാചനയാത്ര! ഒരോ നമ്പൂതിരി ഇല്ലത്തും ചെന്ന്  ബോധവല്ക്കരണം നടത്തി സമുദായോദ്ധാരണത്തിന്‌ സംഭാവന ശേഖരിക്കുകയായിരുന്നു ആ യാത്രയുടെ ലക്ഷ്യം. 38 ദിനം നീണ്ട യാത്ര പിൽക്കാലത്ത് നമ്പൂതിരി യാഥാസ്ഥികത്വത്തെ ചുട്ടെരിക്കാൻ പര്യാപ്തമായി.

 അന്ന് വി. ടി നമ്പൂതിരി യുവജന സംഘം സെക്രട്ടറിയായിരുന്നു. ആശയപ്രചരണത്തിനായി അവർ ആയുധമാക്കിയത് ‘ഉണ്ണി നമ്പൂതിരി’ എന്ന സ്വന്തം പത്രമായിരുന്നു.

1935-ലാണ്‌ വിധവാവിവാഹത്തിലേക്ക് ഇവർ എടുത്തുചാടുന്നത്. വന്നേരി മുല്ലമംഗലത്തെ രാമൻ ഭട്ടതിരിപ്പാടിന്‌ വി. ടി. സ്വന്തം വസതിയിൽ വെച്ച് സ്വന്തം ഭാര്യാസഹോദരിയും വിധവയുമായ 16 കാരി ഉമയെ വിവാഹം ചെയ്തുകൊടുത്തു. എല്ലാ ആചാരങ്ങളെയും പൊട്ടിച്ചെറിഞ്ഞുകൊണ്ടായിരുന്നു അന്നാ വിവാഹം നടന്നത്. സമുദായവും സവർണാധിപത്യവും ഒന്നാകെ അതിനുനേരെ കണ്ണുരുട്ടി അട്ടഹസിച്ചു. പിന്നീട് വിധവാ വിവാഹത്തിൽ പങ്കുകൊണ്ട നൂറിലധികം വരുന്ന നമ്പൂതിരിമാരെ ഓരോരുത്തരെയും പേരെടുത്തുപറഞ്ഞ് അവരെ സർക്കാർ വക ക്ഷേത്രങ്ങളിലോ ക്ഷേത്രക്കുളങ്ങളിലോ പ്രവേശിച്ചുകൂടെന്നു വിലക്കി കൊച്ചി മഹാരാജാവിനെക്കൊണ്ട് വിളംബരം പുറപ്പെടുവിക്കുകയുണ്ടായി.

മംഗളോദയത്തിൽ വി. ടി.യുടെ അസിസ്റ്റന്റായി തൊഴിലും പൊതുജീവിതവും ആരംഭിച്ച പ്രേംജി എന്ന പാമേശ്വരൻ ഭട്ടതിരിപ്പാടും പിൽകാലത്ത്, സഹോദാനായ എം ആർ ബിയുടെ പാത പിന്തുടർന്നു. 1948 ആഗസ്തിലായിരുന്നു പ്രേംജിയുടെ വിധവാ വിവാഹം നടന്നത്. പ്രേംജിയിലെ മഹത്വം നിറഞ്ഞ മനുഷ്യനെ മാത്രമല്ല അദ്ദേഹത്തിലെ അഭിനയ ചക്രവർത്തിയെ കണ്ടെത്തിയതും വി. ടി. തന്നെയായിരുന്നു.

ശ്രീനാരായണഗുരുവിനുശേഷം കേരള സമൂഹത്തെയാകെ സമുദ്ധരിച്ച സാമൂഹ്യനവോദ്ധാന പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു വി.ടി. ആ ഓർമ്മകൾക്ക് അതാവശ്യപ്പെടുന്ന പരിഗണന നല്കാൻ ഇന്നാടിനും പിൽതലമുറകൾക്കും കഴിഞ്ഞുവോ എന്ന ചോദ്യം മനസ്സാക്ഷിയുള്ളവരെ മുഴുവൻ ഞെട്ടിക്കുന്നതായി അവശേഷിക്കുന്നു.   

 (കടപ്പാട്: ഹിന്ദുവിശ്വ മാഗസിന്‍ 2011 ഡിസംബര്‍- 2012 ജനുവരി.)

Monday, November 21, 2011

യുക്തിവാദികളുടെയും ശാസ്ത്രപ്രചാരകരുടെയും സംസ്ഥാന സംഗമം

കേരളത്തിലെ യുക്തിവാദികളുടെയും ശാസ്ത്രപ്രചാരകരുടെയും സംസ്ഥാന സംഗമം 20-11-2011 ഞായറാഴ്ച തൃശൂരിൽ നടന്നു. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള, യുക്തിവാദം, നാസ്തികത, ഹ്യൂമനിസം, ശാസ്ത്രപ്രചരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വതന്ത്രചിന്തകരാണ്‌ ഇവിടെ ഒത്തുചേർന്നത്. 2006 മുതൽ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന "സയൻസ് ട്രസ്റ്റും" അടുത്തുതന്നെ പ്രസിദ്ധീകരിച്ചു തുടങ്ങുന്ന "യുക്തിയുഗം" മാസികയും ആണ്‌ പരിപാടിയുടെ സംഘാടകർ. ജാതിമതപരമായ അന്ധവിശ്വാസങ്ങളെയും അനാചരങ്ങളെയും എതിർക്കുന്നതോടൊപ്പംതന്നെ തുല്യപ്രാധാന്യമർഹിക്കുന്നതാണ്‌ ജീവിതത്തിന്റെ സമസ്തമേഖലകളെയും ശാസ്ത്രീയചിന്താരീതിലൂടെ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതെന്ന സുപ്രധാനമായ അഭിപ്രായമാണ്‌ ഈ കൂട്ടായ്മ പങ്കുവെച്ചത്. ശാസ്ത്രത്തെ സ്ഥാനത്തും അസ്ഥാനത്തും കുറ്റം പറയുന്നത് ശാസ്ത്രജ്ഞാനമുള്ളവര്‍വരെ ഒരു ഫാഷനായി കൊണ്ടു നടക്കുന്നു. ശാസ്ത്രജ്ഞന്മാർ വരെ ജ്യോതിഷത്തിലും മറ്റ് അന്ധവിശ്വാസങ്ങളിലും മുഴുകിക്കഴിയുന്ന സമൂഹമാണ്‌ നമുക്ക് ചുറ്റുമുള്ളത്. ഈ സമൂഹത്തിൽ ശാസ്ത്രമനോഭാവം വളർത്തുന്ന പ്രവർത്തനത്തിലേർപ്പെടുന്നതിനുപകരം ശാസ്ത്രത്തിന്റെ ചെറിയ ന്യൂനതകളെ പർവ്വതീകരിച്ചുകാണിക്കാനും ശാസ്ത്രനേട്ടങ്ങളെ ഇടിച്ചുതാഴ്താനും ശ്രമം നടക്കുന്നു. കേരളത്തിൽ പ്രകൃതിവാദം പ്രചരിപ്പിക്കുന്നവർ ശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളും ആസ്വദിച്ചുകൊണ്ടുതന്നെയാണ്‌ ഇത് ചെയ്യുന്നത്. യുക്തിവാദികൾ മുതൽ ഉയർന്ന ഡോക്റ്റർമാർ വരെ പ്രകൃതിവാദത്തിനടിമപ്പെടുന്ന കാഴ്ച ലജ്ജാവഹമാണ്‌.

ഈ ഒത്തുചേരൽ ഏതെങ്കിലും പ്രസ്ഥാനത്തിനോ എതിരോ ബദലോ അല്ലെന്നും ശാസ്ത്രപ്രചരണവും ജനങ്ങളിൽ ശാസ്ത്രീയമനോഭാവം വളർത്തലും മാത്രമാണ്‌ യുക്തിയുഗം മാസികയുടെ ലക്ഷ്യമെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ച 'യുക്തിയുഗം' മാനേജിങ്ങ് ഡയരക്റ്റർ കൂടിയായ ഇ എ ജബ്ബാർ ഊന്നിപ്പറഞ്ഞു.

'ഇന്റർനാഷനൽ ഹ്യൂമനിസ്റ്റ് & എത്തിക്കൽ യൂണിയ'ന്റെ ഡയരക്റ്റർ ആയ ശ്രീ. ബാബു ഗൊഗിനേനിയാണ്‌ സംഗമം ഉദ്ഘാടനം ചെയ്തത്. ജ്യോതിഷപരമായ അന്ധവിശ്വാസങ്ങളെ പ്രതിരോധിക്കാൻ ശാസ്ത്രജ്ഞരോ പത്രമാധ്യമങ്ങളോ തയ്യാറാകാത്തതിനെ അദ്ദേഹം തന്റെ ഉദ്ഘാടപ്രസംഗത്തിലുടനീളം നിശിതമായി വിമർശിച്ചു. ഗ്രഹണസമയത്ത് ഗർഭിണികളായ ഹിന്ദുസ്ത്രീകളെ തെരഞ്ഞുപിടിച്ച് ബധിക്കുന്ന ഒരു വികിരണവും സൂര്യനിൽനിന്ന് ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പേരിന്റെ ഇംഗ്ലീഷിലുള്ള സ്പെല്ലിങ്ങ് മാറ്റി ഗ്രഹദോഷം മറികടക്കാനെന്ന അപഹാസ്യമായ അന്ധവിശ്വാസമാണ്‌ സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരെ ഭരിക്കുന്നത്.

Inauguration: Babu Gogineni ( International Director, 
International Humanist& Ethical Union)

തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുവേണ്ടിയും രൂപീകരിക്കാതിരിക്കാൻ വേണ്ടിയും ഒരേ സമയം യാഗം നടത്തിയകാര്യം അദ്ദേഹം അനുസ്മരിച്ചു. ശത്രുസംഹാര ഹോമങ്ങളും നരബലികളും കൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താമെന്ന മൂഢവിശ്വാസങ്ങളിൽ മുഴുകിയ സമൂഹത്തെ ശാസ്ത്രബോധമുള്ളവരാക്കി മാറ്റിയാൽ മാത്രമേ ഇന്ത്യക്ക് രക്ഷയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ചില ദേശീയ ചാനലുകള്‍ ന്യൂസ് ചാനലുകളിൽ ജ്യോതിഷപരിപാടികൾ തുടർന്ന് പ്രക്ഷേപണം ചെയ്യില്ലെന്നെടുത്ത തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ഹോമിയോപ്പതി ശാസ്ത്രഭാഷ സംസാരിച്ചുകൊണ്ട് ജനങ്ങളെ വഞ്ചിക്കുകയാണ്‌. വ്യാജ വൈദ്യ സംബ്രദായങ്ങൾ കേരളത്തിന്റെ ആരോഗ്യരംഗത്ത് പിടിമുറുക്കുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ദിനം പ്രതി പുത്തരറിവുകൽ ആർജിച്ചുകൊണ്ടിരിക്കുന്ന ആധുനിക ശാസ്ത്രത്തിന്റെ പ്രചുരപ്രചാരത്തിലൂടെ മാത്രമേ ഇതിനെയൊക്കെ മറികടക്കാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് സംസാരിച്ച ഡോ. അഗസ്റ്റസ് മോറിസ് യുക്തിവാദികൾ പോലും ഹോമിയോപ്പതിയെക്കുറിച്ചും പ്രകൃതിചികിൽസയെക്കുറിച്ചും വികാരപരമായി സംസാരിക്കുന്നതിനെ അപലപിച്ചു. സ്വയം മരുന്ന് പരീക്ഷിച്ചപ്പോൾ ഉണ്ടായ അലർജിയെ സാമാന്യവല്ക്കരിച്ച് സാമുവൽ ഹാനിമാൻ ഉണ്ടാക്കിയ സിദ്ധാന്തമാണ്‌ ഹോമിയോപ്പതിയെന്നും അത് രസതന്ത്രത്തിന്റെ സാമാന്യനിയമത്തിനുപോലും എതിരാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസകാലത്ത് പള്ളിയിലെ ആൾത്താരപാട്ടുകാരനായ ഒരു തികഞ്ഞ മതവിശ്വാസിയായിരുന്ന താൻ നിരന്തരമായ വായനയിലൂടെയാണ്‌ വിശ്വാസത്തിന്റെ അന്ധതകളെ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം അനുസ്മരിച്ചു.

തുടർന്ന് സംസാരിച്ച ഡോ. സി വിശ്വനാഥൻ, കേവലയുക്തിവാദവും മറ്റ് ശാസ്ത്രപൂർവ്വ ചിന്താരീതികളും എന്ന വിഷയമാണ്‌ കൈകാര്യം ചെയ്തത്. ഹെഗലിയൻ ചിന്തയിലധിഷ്ഠിതമായ വൈരുധ്യാതിഷ്ഠിത ഭൗതികവാദം ഒരു സാർവജനീന പ്രപഞ്ച സത്യമായി അവതരിപ്പിക്കുന്നത് ശാസ്ത്രവിരുദ്ധമാണെന്ന് അദ്ദേഹം സമർത്ഥിച്ചു. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം കേവലവാദപരമാണെന്നും ആധുനിക യുക്തിവാദികൾ പിന്തുടരുന്നത് ശാസ്ത്രത്തിന്റെ രീതിശാസ്തമാണെന്നും അദ്ദേഹം പറഞ്ഞു. യുക്തിവാദം ഒരു മതമായി തരം താഴാൻ അനുവദിച്ചുകൂടെന്നും അത് ഒരു മനോഭാവമാണെന്നുള്ള ബോധം കേരളത്തിൽ യുക്തിവാദിപ്രസ്ഥാനത്തിൻ ബീജാവാപം ചെയ്തവർക്കുണ്ടായിരുന്നു. കേരളത്തിലെ മുതിർന്ന യുക്തിവാദിയായ ജോസേട്ടൻ കേരളത്തിലെ യുക്തിവാദിപ്രസ്ഥാനം കടന്നുവന്ന പാതകൾ തന്റെ ആശംസാപ്രസംഗത്തിൽ അനുസ്മരിച്ചു. ശാസ്ത്രബോധമുള്ള തലമുറകളെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം അവർത്തിച്ചു. തുടർന്ന് മുഹമ്മദ് അഷ്റഫ്, സി ബി എസ് മണി, സിദ്ധീഖ് തൊടുപുഴ, എന്നിവർ സംസാരിച്ചു. രാജു വാടാനപ്പള്ളി സ്വാഗതം ആശംസിച്ചു. വിജീഷ് പി നന്ദി പറഞ്ഞു.

യുക്തിവാദ പ്രവർത്തകർക്കൊപ്പം തന്നെ യുക്തിവാദി സംഘടനകളിൽ പ്രവർത്തിക്കാത്ത, എന്നാൽ യുക്തിവാദത്തോടാഭിമുഖ്യമുള്ള ഒരുപാട് സുഹൃത്തുക്കൾ സംഗമത്തിനെത്തിയിരുന്നു.