മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Friday, August 26, 2011

മരണത്തിലും മറ്റൊരാള്‍ക്ക് ജീവതാളമായ്


അവയവദാന സമ്മതപത്രം നല്‍കിക്കൊണ്ട് കവി
ശ്രീ.   മണമ്പൂര്‍ രാജന്‍ ബാബു ഉദ്ഘടനം ചെയ്യുന്നു.

മലപ്പുറം: അവയവദാനത്തിന് മനസ്സുണ്ടെങ്കിലും അതിന്റെ സാങ്കേതികപ്രശ്നങ്ങളും നൂലാമാലകളുമോര്‍ത്ത് മടിച്ചുനില്‍ക്കുന്നവരാണ് കൂടുതലും. ആശങ്കകള്‍ക്കും ആകുലതകള്‍ക്കും വിരാമമിട്ട് നിങ്ങള്‍ക്കൊപ്പം ഒരു കൂട്ടായ്മയുടെ കൈത്താങ്ങുണ്ടാകും. ജില്ലാ യുക്തിവാദി സംഘവും കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോപ്പ് കേരളയും സംയുക്തമായി മരണാനന്തര അവയവദാന പരിപാടിക്ക് തുടക്കംകുറിച്ചു. അപകടങ്ങളില്‍പ്പെട്ടും അസുഖം ബാധിച്ചും മരണത്തിന് കീഴടങ്ങുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്. അവരവരുടെ അവയവം ദാനം നല്‍കിയാല്‍ മറ്റൊരു ജീവന്‍ നിലനിര്‍ത്താനായേക്കും. ഈ സന്ദേശം സമൂഹത്തിന് പകര്‍ന്നുനല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനാവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനം വരുംദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കും. ക്യാന്‍സര്‍ , എയ്ഡ്സ് പോലുള്ള രോഗങ്ങള്‍ ബാധിക്കാത്തവര്‍ക്ക് അവയവം ദാനം ചെയ്യാം. ഒന്നുമുതല്‍ 70 വയസ് വരെയുള്ള ആരുടെയും അവയവം സ്വീകരിക്കും. ആവശ്യക്കാര്‍ക്ക് സൗജന്യമായി ലഭ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയില്‍ ഇതുവരെ 200ല്‍പരം ആളുകള്‍ മരണാനന്തര അവയവദാനത്തിന് സമ്മതമറിയിച്ചിട്ടുണ്ട്. പ്രത്യേക ഫോറത്തില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ പദ്ധതിയില്‍ അംഗങ്ങളാകാമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ 9745049003, 9446408990 എന്നീ നമ്പറുകളില്‍ ലഭിക്കും. മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം നല്‍കി കവി മണമ്പൂര്‍ രാജന്‍ബാബു പദ്ധതി ഉദ്ഘാടനംചെയ്തു. ഹോപ്പ് കേരള ട്രസ്റ്റി കെ വി സുദര്‍ശന്‍ സമ്മതപത്രം ഏറ്റുവാങ്ങി. എന്‍ കുഞ്ഞിരാമന്‍ അധ്യക്ഷനായി. ഡോ. കെ ആര്‍ വാസുദേവന്‍ , ജെയിംസ് പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. പാറക്കല്‍ മുഹമ്മദ് സ്വാഗതവും കെ ടി ശിവദാസന്‍ നന്ദിയും പറഞ്ഞു.

Friday, August 12, 2011

മരണാനന്തര അവയവദാന സമ്മതപത്രം സ്വീകരിക്കലും ബോധവല്‍ക്കരണവും.


2011 ആഗസ്ത് 21ന്‌ ഞായര്‍ 2 p m എന്‍ ജി ഒ യൂണിയന്‍ ഹാള്‍, മലപ്പുറം.

     121 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യ, ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുപായുകയാണ്‌. അതേസമയം, ഒരു വര്‍ഷത്തില്‍ ഒരു കോടിയിലേറെ ജനങ്ങള്‍ അപകടം മൂലവും അല്ലാതെയും മരിച്ചു മണ്ണിലേക്കടുക്കപ്പെടുമ്പോള്‍ വിവിധ ആശുപത്രികളില്‍ അവയവം ലഭിക്കാതെ മരിച്ചുകൊണ്ടിരിക്കുന്നത് രണ്ടുലക്ഷം മനുഷ്യരാണ്‌.

     അവയവം മാറ്റിവെക്കാന്‍ കിട്ടാത്തത് മൂലം മരിച്ചുകൊണ്ടിരിക്കുന്ന അമ്പത് പേര്‍ക്കുവരെ ജീവന്‍ നല്‍കാന്‍ മരണാനന്തരം ഒരാള്‍ അവയവം നല്‍കിയാല്‍ സാധിക്കുമെന്നിരിക്കെ, ആ മഹത്കര്‍മ്മം ചെയ്യാന്‍ തയ്യാറാകാത്ത നമ്മളെ മനുഷ്യരെന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?

     ഓര്‍ക്കുക, എപ്പൊഴാണ്‌ നമുക്കോ, നമ്മുടെ മക്കള്‍ക്കോ, ഭര്‍ത്താവിനോ, ഭാര്യക്കോ അച്ഛനോ അമ്മയ്ക്കോ മറ്റ് ബന്ധുക്കള്‍ക്കോ ഒരു അവയവം കിട്ടിയാല്‍ മാത്രം ജീവന്‍ നിലനിര്‍ത്താനാവുന്ന അവസ്ഥയിലാകുന്നതെന്ന് പറയാനാവില്ല.


     അതുകൊണ്ട് നാം കേവലം വെറുമൊരു മനുഷ്യനാകാതെ പൂര്‍ണ മനുഷ്യനാകാന്‍ മനസ്സ് കാണിക്കുകയും മരണാനന്തരം അവയവം ദാനം നല്‍കി സഹജീവികളെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

     മരണശേഷം അവയവം ദാനം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള അവസരം, കേരള യുക്തിവാദി സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയും അവയവദാന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരുന്ന കോഴിക്കോട്ടെ 'ഹോപ്പ് കേരള'യും ചേര്‍ന്ന് ഒരുക്കുന്നു.ഈ മഹദ്കര്‍മ്മത്തില്‍ നിങ്ങളും പങ്കാളികളായി സമൂഹത്തോടുള്ള കടമ നിറവേറ്റാന്‍ സ്നേഹപൂര്‍ വ്വം ക്ഷണിക്കുന്നു. 

     പരിപാടി, അവയവദാന സമ്മതപത്രം നല്‍കിക്കൊണ്ട് പ്രശസ്ത കവി മണമ്പൂര്‍ രാജന്‍ ബാബു ഉല്‍ഘാടനം ചെയ്യുന്നു. അവയവദാനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ശ്രീ. സുദര്‍ശന്‍(ഹോപ്പ് കേരള), ഡോ. കെ ആര്‍ വാസുദേവന്‍, ജോണ്‍സണ്‍ ഐരൂര്‍, ആര്‍ കെ മലയത്ത്, ഇ എ ജബ്ബാര്‍ എന്നിവര്‍ ക്ലാസ്സ് എടുക്കും.

     ഏവര്‍ക്കും സ്വാഗതം.