മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Monday, January 12, 2009

രാഹു "കാലനും" ചൊവ്വാദോഷനും

ഒരു വിവാഹ ചടങ്ങ്. അമ്പലത്തില്‍ വെച്ച് താലി കെട്ട്‌, മാലയിടല്‍, അമ്പലം ചുറ്റല്‍ തുടങ്ങിയ ചടങ്ങുകള്‍ക്കു ശേഷവും വിവാഹസംഘം അവിടെ തന്നെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ്‌. അന്വേഷിച്ചപ്പോളാണ്‌ അറിഞ്ഞത്‌ ഒരു മണിക്കേ രാഹു കാലം തീരൂ. അതിനുശേഷമേ വീട്ടില്‍ കയറാന്‍ പറ്റൂ. അതാണീ ചുറ്റിപ്പറ്റി നില്‍ക്കലിന്റെ ചുരുക്കം.
കുട്ടപ്പന്‌ ജോലി കിട്ടി. കേന്ദ്ര സര്‍വീസില്‍ കനപ്പെട്ട ശമ്പളത്തില്‍ തന്നെ. ഫിസിക്സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം വാനശാസ്ത്രത്തില്‍ ഗവേഷണവും നടത്തിയിട്ടുണ്ട്‌ കുട്ടപ്പന്‍. ട്രെയിന്‍ പിടിക്കാന്‍ മണിക്കൂറുകള്‍ നേരത്തെ വീട്ടില്‍ നിന്നിറങ്ങേണ്ടി വന്നു കുട്ടപ്പന്‌. രാഹുകാലത്തിനുമുമ്പേ വീട്ടില്‍നിന്ന് ഇറങ്ങിയില്ലെങ്കില്‍ കുഴപ്പമാകും.ഇനി കുട്ടപ്പന്‌ റെയില്‍വേ സ്റ്റേഷനില്‍ മണിക്കൂറുകള്‍ വാ പൊളിച്ചിരിക്കുക തന്നെ ശരണം.
ആരപ്പാ ഈ രാഹു! മനുഷ്യനെ ഇങ്ങനെ കണ്ണീല്‍ ചോരയില്ലാതെ ഉപദ്രവിക്കുന്ന പരമ ദ്രോഹി! ഇവനോടു നാം എന്ത്‌ തെറ്റു ചെയ്തു? ഭാരതീയ ജ്യോതിഷപ്രകാരം രാഹു ഒരു പാമ്പ്‌ ആണ്‌. ഇവന്‍ മൂലം മനുഷ്യന്‌ പല ഉപദ്രവങ്ങളും ഉണ്ടാകുന്നു. പലപ്പോളും ഈ ക്രൂരന്‍ സൂര്യനെ മൊത്തമായി വിഴുങ്ങിക്കളഞ്ഞിട്ടുണ്ട്‌. ഇങ്ങനെ വിഴുങ്ങുമ്പോളാനെത്രെ സൂര്യഗ്രഹണം ഉണ്ടാകുന്നത്‌.

രാഹുവും കേതുവും

എന്താണ്‌ രാഹു? ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ സൂര്യന്‍ ഭൂമിയെ ചുറ്റുന്നതായി തോന്നുന്നു. ചന്ദ്രന്‍ ഭൂമിയെ വലം വെക്കുന്നുണ്ട്‌. പക്ഷെ ഇവ രണ്ടും ഒറേ വൃത്തത്തിലൂടെയല്ല സഞ്ചരിക്കുന്നത്. അവയുടെ ചഞ്ചാര പഥങ്ങള്‍ തമ്മില്‍ അല്പം ചെരിവുണ്ട്‌. ഈ സഞ്ചാര പദങ്ങള്‍ തമ്മില്‍ രണ്ടു വ്യത്യസ്ത ബിന്ദുക്കളില്‍ ഖണ്ടിക്കുന്നു. ഈ സാങ്കല്പ്പിക ബിന്ദുക്കള്‍ ഒന്നിനെ രാഹുവെന്നും മറ്റേതിനെ കേതുവെന്നും വിളി‍ക്കുന്നു. ആകാശത്തില്‍ ഇത്തരം ബിന്ദുക്കള്‍ ഒന്നുമില്ല എന്നതാണു യാഥര്‍ത്‍ഥ്യം. ഭൂമിയില്‍ നിന്നു നോക്കുന്ന നമ്മള്‍ക്കു അങ്ങനെ തോന്നുന്നു എന്നു മാത്രം. ഈ സാങ്കല്പിക ബിന്ദുക്കളാണ്‌ കല്യാണ പാര്‍ടികളെയും ജോലിക്കു പോകുന്ന കുട്ടപ്പന്മാരെയുമൊക്കെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന രാഹു-കേതുക്കള്‍. എത്ര വിചിത്രം അല്ലേ!!!!!

വാന ശാസ്ത്രത്തില്‍ ഗവേഷണം നടത്തിയ കുട്ടപ്പന്‌ ശാസ്ത്ര ജ്ഞാനമില്ലെന്ന്‌ പറയാനാകില്ല. പക്ഷേ ശസ്ത്ര ബോധം ഒട്ടുമില്ലതന്നെ. ഇത്തരത്തില്‍ ശാസ്ത്രബോധമില്ലാത്ത ശാസ്ത്ര വിദ്യാഭ്യാസമാണ്‌ യഥാര്‍ത്ഥ കുറ്റവാളി.

ചൊവ്വാദോഷം
സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ്‌ ചൊവ്വ. ഭൂമിയേക്കാള്‍ ചെരിയ ഒരു സാധാരണ ഗ്രഹം. ആകാശത്തില്‍ ചുവന്ന നിറത്തില്‍ നമുക്കു കാണാവുന്ന ചൊവ്വയിലേക്ക്‌ "പാത്ത്‌ ഫൈന്റര്‍" അയച്ച്‌ നാസയിലെ ശാസ്ത്രജ്ഞര്‍ പര്യവേഷനം നടത്തി. ടെലിവിഷനിലും പത്രങ്ങളിലും പാറയും മണ്ണും നിറഞ്ഞ ചൊവ്വയുടെ ഉപരിതലം നാം കണ്ടു. ചൊവ്വയില്‍ ജീവനുണ്ടായിരുന്നോ എന്ന ഗവേഷണങ്ങള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഈ ചൊവ്വ നമുക്കെന്ത് ദോഷം ചെയ്തു? ആ!

ജാതകപ്രകാരം ചൊവ്വയുടെ അപഹാരമുള്ള വ്യക്തിക്കു പല ദോഷങ്ങളും ഉണ്ടാകുമെത്രെ. ക്രൂരനായ ചൊവ്വ മൂലം എത്രയോ പെണ്‍കുട്ടികളുടെ ഭാവി ഇരുളടഞ്ഞതാകുന്നു. പാവം ചൊവ്വ ഇതൊന്നുമറിയുന്നില്ലെന്ന്‌ മാത്രം. ഭൂമിയിലെ കുറെ മണ്ടന്മാര്‍ തന്നെ പേടിച്ചു കാലം കഴിക്കുന്നതറിയാതെ ഇന്നും ചൊവ്വ സൂര്യനെ വലം വെച്ചുകൊണ്ടിരിക്കുന്നു.

നവഗ്രഹങ്ങള്‍-ശസ്ത്രത്തിലും, ജ്യോതിഷത്തിലും.

സൂര്യന്‌ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഒമ്പത്‌ (ഇപ്പോള്‍ പ്ലൂട്ടോ പുറത്തായി) ഗ്രഹങ്ങളുണ്ടെന്ന്‌ ജ്യോതിശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്‌. ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യഴം ശനി, യുറാനസ്, നെപ്റ്റ്യൂണ്‍, പ്ലൂട്ടോ എന്നിവയാണവ. ഗ്രഹഫലംവെച്ച്‌ ഭാവി പറയുന്ന ജ്യോത്സ്യന്റെ രാശി ചക്രത്തിലും ഗ്രഹങ്ങള്‍ ഒമ്പതാണെന്നറിയുമ്പോള്‍ നിങ്ങള്‍ കരുതുന്നുവോ, ജ്യോതിഷം എത്ര ശസ്ത്രീയമെന്ന്‌? എന്നാല്‍ തെറ്റി. സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യഴം, ശനി, രാഹു, കേതു എന്നിവയാണ്‌ ജ്യൊതിഷത്തിലെ നവഗ്രഹങ്ങള്‍. സത്യത്തില്‍ സൂര്യന്‍ ഒരു നക്ഷത്രമാണ്‌. ചന്ദ്രനോ വെറും ഒരു ഉപഗ്രഹവും. രാഹു, കേതു എന്നീ പേരില്‍ ഗ്രഹങ്ങള്‍ ഇല്ല. പക്ഷെ തെറ്റായ വസ്തുതകള്‍ വെച്ച്‌ ജ്യോത്സ്യന്‍ നടത്തുന്ന പ്രവചനങ്ങള്‍ ശരിയാണെന്ന്‌ ഇന്നും ജനങ്ങള്‍ വിശ്വസിക്കുന്നു. കണക്കു കൂട്ടുമ്പോള്‍ ആദ്യത്തെ സ്റ്റെപ്പ് തന്നെ തെറ്റിയാല്‍ ഉത്തരം ശരിയാകുന്നതെങ്ങനെ?

മധ്യത്തില്‍ സൂര്യനോ, അതോ ഭൂമിയോ?

സൂര്യന്‍ ഭൂമിയെ ചുറ്റുന്നോ അതോ ഭൂമി സൂര്യനെ ചുറ്റുന്നോ? എന്തൊരു മണ്ടന്‍ ചോദ്യം അല്ലേ? എന്നാല്‍ സംശയിക്കണ്‍ട. ജ്യൊത്സ്യന്റെ രാശിചക്രത്തില്‍ മധ്യത്തില്‍ ഭൂമിതന്നെയാണ്‌.

ഭൂമി എങ്ങനെ മധ്യത്തിലായി?

16 ആം നൂറ്റാണ്‍ടില്‍ നിക്കോളാസ് കോപ്പര്‍ നിക്കസും, തുടര്‍ന്ന്‌ ഗലീലിയോയും സൗരകേന്ദ്ര സിദ്ധാന്തം ആവിഷ്കരിക്കുന്നതുവരെ (ഇന്നേക്ക്‌ വെറും നാനൂറ്‌ വര്‍ഷം മുമ്പു വരെ) ജനങ്ങള്‍ വിശ്വസിച്ചിരുന്നത്‌ ഭൂമി പ്രപഞ്ചകേന്ദ്രമാണെന്നായിരുന്നു. മൂന്നോ നലോ സഹസ്രാബ്ധങ്ങള്‍ക്കുമുമ്പ്‌ എഴുതപ്പെട്ട ജ്യൊതിഷ ഗ്രന്ഥങ്ങളില്‍ ഭൂമി മധ്യത്തിലായതില്‍ അല്‍ഭുതപ്പെടാനില്ല.

ഗലീലിയോയും ബ്രൂണോയും.

ഭൂമി സൂര്യനെ ചുറ്റുന്നു എന്നു പറഞ്ഞാല്‍ അത്‌ ഒരു കുറ്റമാണോ? ആണെന്ന്‌ കത്തോലിക്കാനേതൃത്വം പറഞ്ഞു. പറയുക മാത്രമല്ല ഇക്കാര്യം പറഞ്ഞ ഗലീലിയോവിനെ ദൈവദൂഷ്യം പറയുന്നു എന്നാരോപിച്ച്‌ ഈ "സത്യകൃസ്ത്യാനികള്‍" മരണം വരെ തടവിലിടുകയും ചെയ്തു. ബ്രൂണോവിനെ ജീവനോടെ തീയിലിട്ടു ചുടുകയാണു ചെയ്തത്‌.

ജന്മ നക്ഷത്രം?

എന്താണ്‌ നക്ഷത്രം? അവ സൂര്യനെപ്പോലെ സ്വയം ജ്വലിക്കുന്ന ഗോളങ്ങളെത്രെ. ഭൂമിയില്‍ നിന്നു ആയിരക്കണക്കിനോ, ലക്ഷക്കണക്കിനോ പ്രകാശവര്‍ഷങ്ങള്‍ അകലെയാണ്‌. കോടിക്കണക്കിന്‌ ഗാലക്സികളിലായി കോടിക്കണക്കിനു നക്ഷത്രങ്ങളുണ്‍ട്‌. അതില്‍ നമുക്ക്‌ കണ്ണു കൊണ്ടു കാണാവുന്നവ ഏതാനും ആയിരങ്ങള്‍ മാത്രം. അയില്‍ തന്നെ ചുരുക്കം ചിലതിനെ മാത്രം ചില കൂട്ടങ്ങളായി കണക്കാക്കി അവക്ക്‌ 27 പേരുകള്‍ കൊടുത്തു. അതാണ്‌ അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങള്‍. ഒരു കുഞ്ഞ്‌ ജനിക്കുന്ന സമയം നോക്കി ഈ ഇരുപത്തിയേഴ്‌ നക്ഷത്രങ്ങളില്‍ ഏതെങ്കിലും ഒന്നാണ്‌ കുഞ്ഞിന്റെ ജന്മ നക്ഷത്രമെന്ന്‌ ജ്യൊത്സ്യന്മാര്‍ പറയുന്നു. കുഞ്ഞു ജനിക്കുന്ന സമയത്ത്‌ ചന്ദ്രന്‍ ഏത്‌ നക്ഷത്ര ഗണത്തോടൊപ്പമാണോ ഭൂമിയില്‍നിന്ന്‌ കാണപ്പെടുക, അതാണു ജന്മ നക്ഷത്രം. സത്യത്തില്‍ ഭൂമിയില്‍ നിന്ന്‌ ഒന്നേകാല്‍ പ്രകാശ സെക്കന്റ്‌ മാത്രം തൊട്ടടുത്ത് നില്‍ക്കുന്ന ചന്ദ്രനും ആയിരക്കനക്കിന്‌ പ്രകാശ വര്‍ഷങ്ങള്‍ അകലെ നില്‍ക്കുന്ന നക്ഷത്രങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഭൂമിയില്‍ നിന്നു നോക്കുന്ന നമുക്ക്‌ അവ അടുത്തടുത്തായി കാണുന്നു എന്നു മാത്രം.

ഗ്രഹങ്ങള്‍ ദേവതകള്‍?

പ്രാചീന മനുഷ്യനു പാമ്പ്‌, കാറ്റ്‌, ഇടിമിന്നല്‍, സൂര്യന്‍, ചന്ദ്രന്‍, ഇന്ദ്രന്‍ എവയെല്ലാം ദേവതകളായിരുന്നു, ശസ്ത്ര വളര്‍ച്ചയില്‍ ഈ ദേവതകളെല്ലാം അപ്രത്യക്ഷരായി. എന്നാല്‍ ജ്യൊതിഷപ്രകാരം ഗ്രഹങ്ങളെല്ലാം നിഗ്രഹാനുഗ്രഹ ശക്തിയുള്ള ദേവതകളാണ്‌. അവയെ പ്രീതിപ്പെടുത്തി സുഖ സൗകര്യങ്ങള്‍ നേടാം. അല്ലറ ചില്ലറ കൈക്കൂലി കൊടുത്ത്‌ പ്രീതിപ്പെടുത്തുകയമാകാം.
നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ജീവിച്ച മനുഷ്യന്‍ അന്നത്തെ അറിവിവെച്ചു രൂപപ്പെടുത്തിയ ജ്യൊതിഷം ആധുനി ശസ്ത്ര വളര്‍ച്ചക്കു മുമ്പില്‍ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ്‌. എന്നാല്‍ ഇന്നും അന്ധവിസ്വാസത്തില്‍ കഴിയുന്ന ജനങ്ങളുടെ അജ്ഞാനത്തെ ചൂഷണം ചെയ്ത് ജ്യൊത്സ്യന്മാരും അവരുടെ കൂട്ടു കച്ചവടക്കാരായ മന്ത്രവാദികളും അരങ്ങു തകര്‍ക്കുകയാണ്‌. ചില സ്ഥാപിത താല്പര്യക്കാര്‍ അവയ്ക്ക്‌ വളം വെക്കുകയും ചെയ്യുന്നു.
കമ്പ്യൂട്ടര്‍ യുഗമെന്നു വിളിക്കുന്ന പുതു നൂറ്റാണ്ടില്‍ കമ്പ്യൂട്ടറിനെപ്പോലും പോലും കൂട്ടു പിടിച്ച്‌ ശസ്ത്ര വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌.
ജ്യോതിഷം നിരുപദ്രവമായ ഒരു വിശ്വാസമല്ല. അതു ജനങ്ങളുടെ ജീവിതം അന്ധതയില്‍ തളച്ചിടുന്നു. ജനങ്ങള്‍ക്കു ബോധം വെച്ചാല്‍ തങ്ങളുടെ അന്നംമുട്ടുമെന്ന്‌ ജ്യോതിഷികള്‍ക്കറിയാം. ഭരണ- ജുഡീഷ്യറിഅടക്കമുള്ള ഉന്നത മേഖലകളില്‍ വിഹരിക്കുന്ന സമുന്നത വ്യക്തികള്‍ പോലും ഈ അന്ധവിസ്വാസത്തില്‍ കുടുങ്ങിക്കിടക്കുന്നു എന്നാതാണ്‌ കഷ്ടമായ കാര്യം. ശാസ്ത്രത്തിന്റെ ഉന്നത സങ്കേതിക വിദ്യയായ റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ തേങ്ങയുടയ്ക്കുന്നത്‌ ഇന്ത്യയുടെ ശാപവും.

നിരക്ഷരന്‍ അന്ധവിശ്വാസിയായാല്‍ അവനാണു കോട്ടം. എന്നാല്‍ ശാസ്ത്ര ജ്ഞാനികള്‍ അന്ധവിശ്വാസികളായാലോ, അവര്‍ സമൂഹത്തെ ഒന്നാകെ മലീമസമാക്കും എന്നു പറഞ്ഞത് എത്ര ശരി!!!