മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Sunday, November 23, 2014

അൽഭുതങ്ങളുടെ നൂലിഴകൾ..




 












സമയരഥങ്ങളിൽ ഞങ്ങൾ മറുകര തേടുന്നു…“  
ഇത് ഒരു പഴയ സിനിമാ ഗാനത്തിലെ ഈരടികളാണ്. ഇരിക്കുന്ന സ്ഥലത്ത് ഇരുന്നുകൊണ്ടോ, കിടക്കുന്ന സ്ഥലത്ത് കിടന്നുകൊണ്ടോതന്നെ നൂറ്റാണ്ടുകൾക്കോ സഹസ്രാബ്ദങ്ങൾക്കോ അപ്പുറത്തേക്ക്, കടലുകൾക്കക്കരേക്ക്,  ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും ഗാലക്സികൾക്കുമപ്പുറത്തേക്കുംപോലും മനസ്സുകൊണ്ട് യാത്ര ചെയ്യാൻ കഴിയുന്ന ജീവിയാണ് മനുഷ്യൻ. വർത്തമാന കാലത്തിൽ വിഹരിക്കാൻ മാത്രമല്ല, ഭൂതകാലത്തിലേക്കും ഭാവിയിലേക്കും മനോരഥത്തിൽ യാത്രചെയ്യാൻ കഴിയുന്ന ഏക ജീവിയും, ഒരു പക്ഷേ മനുഷ്യൻ മാത്രമായിരിക്കും. ഒരുസമയ യന്ത്രത്തിൽ കയറി ഒരു നൂറ്റാണ്ട് മുന്നിലേക്ക് നമുക്ക് സഞ്ചരിക്കാൻ കഴിയുകയാണെങ്കിൽ നമുക്ക് കാണാൻ കഴിയാവുന്ന കാര്യങ്ങൾ ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. ഇന്ന് അസംഭവ്യമെന്നോ, ദിവ്യാൽഭുതമെന്നോ വിളിക്കാവുന്ന പലതും നമുക്ക് അവിടെ കാണാൻ കഴിഞ്ഞേക്കാം. ഒരു ശാസ്ത്ര കൽപ്പിത കഥാകാരന് പ്രകാശത്തേക്കാൽ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു റോക്കറ്റിലേന്തി നമ്മൾ ഭാവികാലത്തിലേക്ക് പറക്കുന്നത് സങ്കൽപ്പിക്കാൻ കഴിയും. ഇന്ന് നാം സങ്കൽപ്പിക്കുന്നതെല്ലാം നാളെ സത്യമാകുമെന്ന് അതുകൊണ്ടർത്ഥമാക്കേണ്ടതില്ല. പക്ഷേ, ചിലതെല്ലാം നാളെ സംഭവ്യമായേക്കാം; അധികവും സങ്കൽപ്പമായിതന്നെ അവശേഷിക്കാമെങ്കിലും

ഒരു ഇരുപത് വർഷങ്ങൾക്ക് മുമ്പ്, മൊബൈൽ ഫോണുകൾ ഇത്രയും സുപരിചിതമാകാതിരുന്ന കാലത്ത്, നാട്ടിൻ പുറത്തുകൂടി ഒരാൾ മൊബൈലിൽ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനെ ജനങ്ങൾ ഒട്ടൊക്കെ വിസ്മയത്തോടുകൂടി നോക്കിക്കണ്ടിരുന്നു! അന്ന്, ഇയാൾ ഒരു പ്രാന്തൻ, എന്തൊക്കെയാണ് ഒറ്റയ്ക്ക് പിറുപിറുത്തുകൊണ്ട് നടക്കുന്നതെന്ന് ചിന്തിച്ചവരുമുണ്ടാകും. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണെന്നാണോർമ്മ, ഞങ്ങളുടെ ക്ലാസ് ടീച്ചർ താൻ മറ്റൊരു സ്ഥലത്തുവെച്ച് കണ്ട ഒരു അൽഭുതപ്പെട്ടിയുടെ കാര്യം ഞങ്ങൾക്ക് വിവരിച്ചുതന്നു. “നമ്മൾ റേഡിയോയിൽ വാർത്ത കേൾക്കുകയാണല്ലോ ചെയ്യുക; എന്നാൽ ഈ പെട്ടിയിൽ വാർത്ത വായിക്കുന്ന ആളെ നേരിൽ കാണാം.“ ഇന്ന് ടെലിവിഷനുകൾ ഇല്ലാത്ത വീടുകൾ വിരളം. എന്നാൽ ടെലിവിഷൻ എന്നദൂരദർശന യന്ത്രംനേരിൽ കാണാതെ അതിനെക്കുറിച്ച് പറഞ്ഞുകേൾക്കുകമാത്രം ചെയ്യുന്ന ഒരാൾക്ക് അത് സങ്കൽപ്പിക്കുക ഏറെ ശ്രമകരമായിരിക്കും. നന്നെചെറുപ്പത്തിൽ, ഞാൻ കണ്ട ഏറ്റവും വലിയ ജലാശയം ചാലിയാർ പുഴ മാത്രമായിരുന്ന ഒരു കാലത്ത് പറഞ്ഞു മാത്രം കേട്ടിട്ടുള്ള,  അക്കെരെ നോക്കിയാൽ കാണാത്ത കടലിനെഎനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ലെന്നത് ഇന്നോർക്കുമ്പോൾ ഏറെ രസകരമായി തോന്നുന്നു! നമുക്ക് പരിചിതമായ വസ്തുക്കളുമായി ബന്ധപ്പെടുത്തി മാത്രമേ പുതിയതൊന്നിനെ സങ്കൽപ്പിച്ചെടുക്കാൻ കഴിയുകയുള്ളു. അതുകൊണ്ടായിരിക്കാം മനുഷ്യൻ മെനഞ്ഞെടുത്ത എല്ലാ ദൈവങ്ങളും മനുഷ്യസ്വഭാവത്തിലുള്ളവയും മനുഷ്യന്റെ എല്ലാ ദൌബല്യങ്ങളോടുകൂടിയവയും ആയത്. ഇന്റർനെറ്റും, ടെലിവിഷനും അതിനുമുമ്പ് റേഡിയോയും, തീവണ്ടിയും, തോക്കും, വിമാനവും മാത്രമല്ല ഇന്ന് നമുക്ക് സർവ്വസാധാരണമായ പലതും കുറച്ചു വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യരെ സംബന്ധിച്ച് അവിശ്വസനീയവും അൽഭുതവുമായിരുന്നു. ഇന്നലെത്തെ അൽഭുതങ്ങൾ ഇന്നത്തെ യാഥാർത്ഥ്യങ്ങളായിരിക്കുന്നു. ഇന്നത്തെ അൽഭുതങ്ങൾ നാളത്തെ യാഥാർത്ഥ്യങ്ങളാകാം

ശാസ്ത്രീയമായ അറിവുകളും ശാസ്ത്രത്തിന്റെ രീതിശാസ്ത്രവും ഇത്രത്തോളം വ്യാപകമാകുന്നതിനുമുമ്പ്, മനുഷ്യർക്ക് മനസ്സിലാകാത്ത പ്രതിഭാസങ്ങളെ അവർ അൽഭുതങ്ങളെന്നും, പ്രകൃത്യാതീതമെന്നും പേരിട്ട് വിളിച്ചു. ഒരു അഞ്ചു നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന ഒരു മനുഷ്യൻ, അയാൾ അന്നത്തെ നിലയ്ക്ക് ഏറ്റവും വിദ്യാസമ്പന്നൻ ആണെന്നുതന്നെയിരിക്കട്ടെ, ഒരു ലാപ്ടോപ്പ് കമ്പ്യൂട്ടർ, ഒരു മൊബൈൽ ഫോൺ അല്ലെങ്കിൽ ഒരു വിമാനം കാണാനിടയായാൽ അയാൾ തീർച്ചയായും അതിനെ അമാനുഷികമെന്നോ, ദിവ്യാൽഭുതമെന്നോ, പ്രകൃത്യാതീതമെന്നോ ഒക്കെ  വിളിച്ചിരിക്കും തീർച്ച. ഒരു ഇന്റർനാഷണൽ ക്രിമിനൽ സംഘം അത്യന്താധുനിക വാർത്താവിനിമയ സൌകര്യങ്ങൾ ഉപയോഗിച്ച് അവരുടെ ക്രിമിനൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാൽ അത്ഷേർലക്ക് ഹോംസിനെ സംബന്ധിച്ച് ടെലിപ്പതിയാകുമായിരുന്നു! ഒരു ദിവസം രാവിലെ ലണ്ടനിൽ നടന്ന ഒരു കൊലപാതകത്തിലെ പ്രതിക്ക്, താൻ അന്നു വൈകുന്നേരം ന്യൂയോർക്കിലായിരുന്നെന്ന് സമർത്ഥിക്കാൻ സാധിച്ചാൽ അയാൾ നിരപരാധിയാണെന്ന് തെളിയിക്കാൻ കഴിയുമായിരുന്നു, ഷേർലക്ക് ഹോംസ് കഥകളിൽ; കാരണം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഒരാൾക്ക് ഒരേ ദിവസം ന്യൂയോർക്കിലും, അന്നേ ദിവസം ലണ്ടനിലും ഉണ്ടായിരിക്കുക അസാധ്യമായിരുന്നു. സംഗതി അങ്ങനെയൊക്കെയാണെങ്കിലും ഇത്തരം അൽഭുതകഥകൾ എല്ലാം ഇക്കാലത്തുമാത്രമല്ല, അക്കാലത്തും മനുഷ്യർക്കിടയിൽ സഞ്ചരിക്കുന്നത് സൂപ്പർ ജെറ്റിനേക്കാൾ വേഗത്തിലാണെന്നതാണ് രസകരമായ കാര്യം. അൽഭുതകഥകൾ പറയുന്നതും പ്രചരിപ്പിക്കുന്നതും മനുഷ്യരുടെ ഒരു ദൌർബല്യമാണെന്നു പറയാം. മറ്റൊരാളോടും പറയരുതെന്ന് പറഞ്ഞ് ഒരാൾ പറഞ്ഞുതരുന്ന രഹസ്യം ഒരു നാലാളോടെങ്കിലും പറഞ്ഞില്ലെങ്കിൽ ഉറക്കം കിട്ടുന്ന എത്രപേരുണ്ടാകും

തനിക്ക് മനസ്സിലാകാത്ത എല്ലാ പ്രകൃതി പ്രതിഭാസങ്ങളെയും അന്നെല്ലാം മനുഷ്യർ അമാനുഷികമെന്നൊ പ്രകൃത്യാതീതമെന്നോ വിളിച്ചുപോന്നു. ഇന്നും തനിക്ക് മനസ്സിലാകാത്ത കാര്യത്തെ ഒരു അമാനുഷിക ശക്തിയുടെ ഇടപെടലായി വിശ്വസിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് ഒരു സാമാന്യ മനുഷ്യന്റെ സ്വാഭാവിക താല്പര്യം. സാധാരണക്കാരുടെ കാര്യം അവിടെ നിൽക്കട്ടെ, കേരളത്തിലെ ഏറ്റവും പ്രതിഭാശാലികളിൽ ഒരാളെന്നും പുരോഗമനപ്രസ്ഥാനത്തിന്റെ സഹയാത്രികനെന്നുമൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്ന ശ്രീ. വി ആർ കൃഷ്ണയ്യരുടെ കാര്യമെടുത്താലോ? മരിച്ചുപോയ തന്റെ സഹധർമ്മിണിയുമായി സ്ഥിരമായി സംഭാഷണത്തിലേർപ്പടാറുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിയാണദ്ദേഹം! നോക്കൂ,  പലഅമാനുഷികപ്രതിഭാസങ്ങളുടെയും വിവരണം പോകുന്ന പോക്ക് ഇപ്രകാരമായിരിക്കും: എന്റെ അകന്ന ബന്ധത്തിൽ പെട്ട ഒരു പ്രമുഖ വ്യക്തി അല്ലെങ്കിൽ ഒരു പ്രമുഖ രാഷ്ട്രീയനേതാവ് അതുമല്ലെങ്കിൽ ഒരു പ്രമുഖ സിനിമാ താരം,  ഞാൻ ഈയിടെയൊന്നും അദ്ദേഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുകൂടിയില്ല, പക്ഷേ, ഞാനദ്ദേഹത്തെ ഇന്നലെ രാത്രി സ്വപ്നം കണ്ടു. അൽഭുതകരമെന്നു പറയട്ടെ അദ്ദേഹം ഇന്നലെ രാത്രി മരണപ്പെടുകയും ചെയ്തു. ഇത് മഹാൽഭുതമല്ലാതെ മറ്റെന്താണ്? ഇതിനൊക്കെ എങ്ങനെ ശാസ്ത്രീയ വിശദീകരണം നൽകും?ഇത്തരം കഥകൾ ചൂടപ്പം പോലെ വിറ്റഴിയപ്പെടും. അത് അപ്പൂപ്പൻ താടിയുടെ വേഗതയിൽ കാറ്റിലുയർന്ന് വിതരണം ചെയ്യപ്പെടുകയും ചെയ്യും.

ഈ അൽഭുതകഥകൾക്ക് പലപ്പോഴും നേർ ദൃക്ഷാക്ഷികൾ ഉണ്ടായിരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. ഒരാൾ മറ്റൊരാളിൽ നിന്നും,  അദ്ദേഹം അദ്ദേഹത്തിന്റെ ഭാര്യയിൽ നിന്നും,  അവർ അവരുടെ സുഹൃത്തിന്റെ സഹോദരനിൽ നിന്നും.. കേട്ടതാണിത്. കഥ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോൾ രണ്ടാമൻ അതിൽ തന്റേതായ കുറെ മനോധർമ്മങ്ങൾ ചേർത്തിരിക്കും. മൂന്നാമൻ അതിൽ തന്റെ വക കുറെ പൊടിപ്പും തൊങ്ങലും ചേർക്കുന്നു. അങ്ങനെ കൈമാറി കൈമാറി കഥ തുടങ്ങിയ സ്ഥലത്തുതന്നെ തിരിച്ചെത്തുകയാണെങ്കിൽ അതിനു ഒറിജിനൽ കഥയുമായി പുലബന്ധം പോലുമുണ്ടാകുമെന്ന് യാതൊരുറപ്പുമില്ല. ഒടുവിൽ ഹോജാ കഥയിലെ ബിരിയാണിക്കഥപോലെയാകും കഥ പടച്ചുവിട്ടവന്റെ അവസ്ഥ. ഇനിയെങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടാകുമോ എന്ന് സംശയിച്ച് അയാളും കഥയ്ക്കൊപ്പം ഓട്ടം തുടങ്ങുംസായിബാബ ഒരേ സമയം ഒന്നിലധികം സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട കഥ എത്ര തന്മയത്തത്തോടെയാണ് പ്രചരിപ്പിപ്പക്കെട്ടത്! പ്രശസ്തരായ പല വ്യക്തികളുടെ മരണശേഷവും ഇത്തരത്തിലുള്ള കഥകൾ പ്രചരിക്കപ്പെട്ടിട്ടുണ്ട്. പ്രശസ്ത അമേരിക്കൻ സംഗീതജ്ഞനായിരുന്ന എൽവിസ് പ്രസ്ലി, മെർലിൻ മണ്ട്രോ, എന്തിന് അഡോൾഫ് ഹിറ്റ്ലറുടെ പോലും മരണശേഷം ഇത്തരം കഥകൾ പ്രചരിപ്പിക്കപ്പെട്ടു. എന്തുകൊണ്ടാണ് ജനങ്ങൾ ഇത്തരം കേട്ടുകേൾവികളും യാഥൃശ്ചിക സംഭവങ്ങളും സത്യമാണെന്ന രീതിയിൽ തന്മയത്വത്തോടേ  അവതരിപ്പിക്കുന്നതിൽ ഏറെ മനസ്സംതൃപ്തി അനുഭവികുന്നത് എന്നത് ഏറേ വിചിത്രമാണെങ്കിലും അങ്ങനെ സംഭവിക്കുന്നു എന്നതാണ് സത്യം. 2009-ൽ മൈക്കൽ ജാക്സന്റെ മരണശേഷം പ്രക്ഷേപണം ചെയ്യപ്പെട്ട അദ്ദേഹത്തെ സംബന്ധിച്ച ഒരു ടെലിവിഷൻ പരിപാടിക്കിടയിൽ ജാക്സന്റെ ആത്മാവിനെ കണ്ടതായ വാർത്ത വൻപ്രചാരം നേടി. തന്റെ കാറിന്റെ പ്രതലത്തിൽ ജാക്സന്റെ ആത്മാവിന്റെ ചിത്രമെന്നവകാശപ്പെട്ട് ഒരാൾ പ്രചരിപ്പിച്ച ചിത്രവും വൻ പ്രസിദ്ധിയാണ് നേടിയത്. ഇത് യുട്യൂബിൽ 15 ദശലക്ഷത്തിലധികം ഹിറ്റുകൾ നേടി! മൈക്കിൾ ജാക്സൺ അന്ത്യശ്വാസം വലിച്ച ലേ മാന്‍ഷനിൽ അദ്ദേഹത്തിന്റെ ആത്മാവിനെ കണ്ടെന്ന്‌ അയൽവാസികൾ അവകാശപ്പെട്ടാതായ വാർത്തയും പരന്നു. മൈക്കിൾ ജാക്സന്റെ ത്രില്ലർ വീഡിയോയിൽ കാണുന്ന പോലെ അദ്ദേഹത്തിന്റെ ആത്മാവ് പാടുകയും ഡാന്‍സ് ചെയ്യുന്നതും കണ്ടെന്നാണ്‌ അയൽ വാസികൾ പറയുന്നതെത്രെ.  




 
ഇത്തരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന കഥകൾ പ്രചരിപ്പിക്കുന്നതിൽ മനുഷ്യർ അവാച്യമായ ആത്മസംതൃപ്തി അനുഭവിക്കുന്നുണ്ട്. എല്ലാവരും ഈ കഥകൾ ആസ്വദിക്കുകയും ചെയ്യും.  അധിക പേർക്കുമറിയാം ഇതൊക്കെ കഥകൾ മാത്രമാണെന്ന്. എന്നാൽ ഈ കഥകൾ ഏതെങ്കിലും പുസ്തകങ്ങളിൽ എഴുതിവെക്കപ്പെട്ടാലാകട്ടെ കഥ മാറുന്നു, വിശേഷിച്ചും പുരാതനമായ പുസ്തകങ്ങളിലാണെങ്കിൽ. ഇത്തരം കഥകളും കേട്ടുകേൾവികളും മതഗ്രന്ഥങ്ങളിലാണ് എഴുതപ്പെട്ടതെങ്കിൽ അവ തമാശക്കഥകളുടെ തലത്തിൽ നിന്നും പാരമ്പര്യവിശ്വാസം എന്ന തലത്തിലേക്ക് ഉദാത്തവൽ‌ക്കരിക്കപ്പെടുന്നു. ‘സിന്റർല്ല കഥയിൽ തണ്ണിമത്തൻ കോച്ച് ആകുന്നതും, കാലിയായ തൊപ്പിയിൽ നിന്ന് മുയലുകൾ പുറത്തുചാടുന്നതും, കഥകളിലെ അൽഭുതപ്പെടുത്തുന്ന തീ തുപ്പുന്ന വ്യാളിയും, അൽഭുതസിദ്ധികളുള്ള രാജകുമാരനുമെല്ലാം അമ്മൂക്കക്കഥകളുടെ തലത്തിൽ എടുക്കാൻ യാതൊരു മടിയുമില്ലാത്ത സാമാന്യ മനുഷ്യൻ, രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഒരു മനുഷ്യൻ വെള്ളത്തെ വീഞ്ഞാക്കിയ കഥയും പറക്കുന്ന കുതിരപ്പുറത്തേറി സ്വർഗത്തിൽ പോകുന്ന കഥയും ഹനുമാൻ പർവ്വതത്തെ ഉള്ളം കയ്യിലെടുത്ത് പറന്ന കഥയും കടൽ ചാടിക്കടന്ന് ലങ്കാദഹനം നടത്തിയ കഥയുമെല്ലാം ഒട്ടും വൈഷമ്യമില്ലാതെ തൊണ്ടതൊടാതെ വിഴുങ്ങിക്കൊള്ളും. ഒരൊറ്റ നിബന്ധന മാത്രം, അതെല്ലാം താൻ വിശ്വസിക്കുന്ന ഗ്രന്ഥത്തിൽ ഉള്ളതു മാത്രമായിരിക്കണം. മറ്റേതെങ്കിലും പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ട കഥയാണെങ്കിൽ അത് അമ്മൂമ്മക്കഥകളുടെ ഗണത്തിലേക്ക് വകമാറ്റി എഴുതപ്പെടും!

മരിച്ചുപോയവരുമായി സമ്പർക്കത്തിലേപ്പെടുകയും അവരെ നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തതായ എത്രയോ കഥകൾ നമ്മൾ കേട്ടിരിക്കുന്നു! എന്തുകൊണ്ടാണ് മനുഷ്യർ ഇത്തരത്തിൽ മരിച്ചുപോയവരെ വീണ്ടും കണ്ടതായ കഥകൾ പ്രചരിപ്പിക്കാനിടവരുന്നത്? മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. മുന്നിലില്ലെങ്കിലും മറ്റ് മനുഷ്യരുടെ രൂപങ്ങൾ സങ്കൽ‌പ്പിക്കത്തക്ക രീതിയിൽ പ്രോഗ്രാം ചെയ്യപ്പെട്ടതാണ് മനുഷ്യ മസ്തിഷ്കം. മേഘങ്ങളിൽ ഇഷ്ടദൈവങ്ങളുടെ രൂപവും റൊട്ടിയിലും മുറിച്ച തണ്ണിമത്തനിലും മറ്റ് പഴങ്ങളിലുമെല്ലാം മതഗ്രന്ഥങ്ങളിലെ വചനങ്ങളും പശുവിന്റെ മേനിയിൽ ഓംചിഹ്നവുമെല്ലാം മെനഞ്ഞെടുക്കാൻ മനുഷ്യ മസ്തിഷ്കത്തിനു കഴിയും! ലോകത്തിന്റെ ഏതെല്ലാം കോണുകളിൽ, ചുമരിലെ പെയ്ന്റിങ്ങ് പാടുകൾക്കിടയിൽ എത്രയോ തവണ ദൈവസാന്നിധ്യമുണ്ടായിട്ടുണ്ട്!! എന്നാൽ രസകരമായ വസ്തുത, ഒരു കൃസ്തുമതവിശ്വാസി ശ്രീകൃഷ്ണന്റെ രൂപമോ, ഒരു ഹിന്ദുമതവിശ്വാസി യേശുക്രിസ്തുവിന്റെ രൂപമോ ഇന്നുവരെ ഒരു കാർമേഘത്തിലും ദർശിച്ചിട്ടില്ലെന്നതാണ്. പശുവിന്റെ മേനിയിൽ ഓം അടയാളം കാണുന്നത് എപ്പോഴും ഹിന്ദുമതഭക്തനും, ഖുർ ആൻ വചനം കാണുന്നത് എപ്പോഴും ഇസ്ലാമിക ഭക്തനുമായിരിക്കും!

ഒരുത്തനെതന്നെ നിനച്ചിരുന്നാൽ.
വരുന്നതെല്ലാമവനെന്ന് തോന്നും!

കാലങ്ങളായി താൻ ഓർമ്മിക്കുകപോലും ചയ്യാത്ത ഒരു വ്യക്തി താൻ സ്വപ്നത്തിൽ കണ്ട  അന്നുരാത്രി മരണപ്പെട്ടതായ അനുഭവങ്ങൾക്ക് സമാനമായ എത്രയെത്ര കഥകൾ പലപ്പോഴായി നാം കേൾക്കേണ്ടി വന്നിട്ടുണ്ട്! അമ്മ മരിച്ച രാത്രി, മരണ സമയത്ത് കടലുകൾക്കക്കരെ വിദേശത്തായിരുന്ന തന്റെ കിടപ്പുമുറിയിൽ ഉറക്കത്തിൽ അമ്മ തേക്കുമായിരുന്ന കാച്ചെണ്ണയുടെ സുഗന്ധം പരന്ന കഥാനുഭവങ്ങൾ, പരിചിതനായ വ്യക്തി തലേന്നു രാത്രി മരണപ്പെട്ടതായി രാവിലത്തെ പത്രത്തിൽ വായിച്ചുകൊണ്ടിരിക്കെ അദ്ദേഹം എഴുതിയ കത്ത് വാതിൽ പടിയിൽ കാത്തുകിടന്നിരുന്നത്, ഇന്നലെ കണ്ട സ്വപ്നം ഫലിച്ചതായ അനുഭവങ്ങൾ .. ഇത്തരം പല പല അനുഭവങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് കഥകളിൽ മാത്രമല്ല, ആത്മകഥകളിലും എത്രതവണ നാമെല്ലാം വായിച്ചിട്ടുണ്ടാകും; അനുഭവവിവരണങ്ങൾ എത്രതവണ കേട്ടിട്ടുണ്ടാകും? ആ വ്യക്തികളെല്ലാം നുണപറയുകയാണെന്നോ കഥകൾ കെട്ടിച്ചമച്ച് നമ്മെ പറ്റിക്കുകയാണെന്നോ കരുതാമോ? അതും ഒരിക്കലും കള്ളം പറയില്ലെന്ന് നമുക്കുറപ്പുള്ള ഒരു വ്യക്തി? പിന്നെയെന്താണിവിടെ സംഭവിക്കുന്നത്?


ഒരു വ്യക്തി ഉറക്കത്തിൽ നിരവധി സ്വപ്നങ്ങൾ കാണുന്നുണ്ട്. ഇതിൽ ഒട്ടുമിക്കതും ഉണരുമ്പോഴേ മറന്നുപോയിട്ടുണ്ടാകും. ചില സ്വപ്നങ്ങൾ ഉണർന്നതിനു ശേഷവും ഓർമ്മയുണ്ടാകും. അത്തരം സ്വപ്നങ്ങളിലെ വിചിത്രമായ യാദൃശ്ചികതകളെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുത്താൻ കഴിയാത്ത അവസ്ഥയിൽ മാത്രമാണ് വിചിത്രാനുഭവങ്ങളായി അവ പുറത്തുവരുന്നത്.അടുത്തകാലത്തൊന്നും ഓർക്കുക കൂടി ചെയ്യാത്ത അകന്ന ബന്ധത്തിലെ ഒരമ്മാവനെ ഇന്നലെ രാത്രി ഞാൻ സ്വപ്നത്തിൽ കണ്ടു. വിചിത്രമെന്ന് പറയട്ടെ, രാവിലെ ഉണർന്നപ്പോഴാണറിയുന്നത് അദ്ദേഹം രാത്രി മരണപ്പെട്ടിരിക്കുന്നുവെന്ന്. ഞാൻ ഇത്തരം സ്വപ്നങ്ങളിലൊന്നും വിശ്വസിക്കുന്നയാളല്ല, പക്ഷേ, എനിക്കിപ്പോൾ തോന്നുന്നു. ഇതിലെന്തൊക്കെയോ നമുക്ക് മനസ്സിലാകാത്തതായി ഉണ്ട്.”- ഇത്തരമൊരു അനുഭവവിവരണം നമ്മിൽ പലരും കേട്ടിരിക്കും. എന്നാൽ നോക്കൂ-   അടുത്തകാലത്തൊന്നും ഓർക്കുക കൂടി ചെയ്യാത്ത അകന്ന ബന്ധത്തിലെ ഒരമ്മാവനെ ഇന്നലെ രാത്രി ഞാൻ സ്വപ്നത്തിൽ കണ്ടു. വിചിത്രമെന്ന് പറയട്ടെ, രാവിലെ ഉണർന്നപ്പോഴാണറിയുന്നത് അദ്ദേഹം രാത്രി മരണപ്പെട്ടിരുന്നില്ലെന്ന് “ – ഇത്തരമൊരു അനുഭവവിവരണം, അല്ലെങ്കിൽ ഒരു വാർത്ത, അതുമല്ലെങ്കിൽ ഒരു കഥാസന്ധർഭമെങ്കിലും നാം ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടോ?  ഇല്ലെന്നുറപ്പ്. അപ്പോൾ അതാണ് സംഗതി. ഇദ്ദേഹം എത്രയോ രാത്രികളിൽ എത്രയോ സ്വപ്നങ്ങൾ കണ്ടിരിക്കുന്നു, അതിൽ ഒട്ടുമിക്കതും ഓർമ്മിക്കുന്നുകൂടിയില്ല. കൂടാ‍തെ  ഇദ്ദേഹത്തിന്റെ എത്രയോ ബന്ധുക്കൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അപ്പോഴും അതൊന്നും അവിശ്വസനീയമായ വാർത്തയായിട്ടില്ല. യാദൃശ്ചികമായി ഈ രണ്ട് സംഭവങ്ങളും ഒരേ രാത്രിയിൽ സംഭവിച്ചു എന്നതാണിവിടെ വിചിത്രാനുഭവമായി വിവരിക്കപ്പെടുന്നത്.

ഇനി ഇതേ കഥയുടെ മറ്റൊരു ഗതി നോക്കൂ.  ഇദ്ദേഹം പറയുന്നു താൻ ഈ സ്വപ്നം കാണുന്നത് ഏതാണ്ട്  പുലർച്ചെയായിരിക്കുമെന്ന്. ഇത് കേട്ടയാൾ കഥ വിവരിക്കുമ്പോൾ അത് ഏതാണ്ട് പുലർച്ചെ 3 മണിയോടുത്ത സമയത്താകുന്നു. അടുത്തയാൾ ഇത് റിപ്പോർട്ട് ചെയ്യുന്നതാകട്ടെ മൂന്നുമണിയോടടുത്ത സമയത്താണ് സ്വപ്നം കാണുന്നതെന്നാണ്. കഥ ആളുകളിൽ നിന്ന് ആളുകളിലേക്ക് പകർന്ന് എത്തുമ്പോഴാകട്ടെ അത് ഇപ്രകാരമായിട്ടുണ്ടാ‍കും. അദ്ദേഹം കൃത്യം പുലർച്ചെ 3 മണിക്ക് മരിച്ചു. എന്റെ കസിന്റെ സുഹൃത്തിന്റെ ഭാര്യയുടെ പിതാവ് ഇക്കാര്യം കൃത്യം 3 മണിക്ക് സ്വപ്നത്തിൽ ദർശിക്കുകയും ചെയ്തു.“

പ്രസിദ്ധ അമേരിക്കൻ ശാസ്ത്രജ്ഞനായിരുന്ന റിച്ചാർഡ് ഫെയ്ൻമാന്റെ ജീവിതത്തിൽ ഇത്തരമൊരു വിചിത്രാനുഭവമുണ്ടായി. തന്റെ ബാല്യകാല സഖിയായിരുന്ന ആർലിൻ ഗ്രീൻ ബോമിനെയായിരുന്നു അദ്ദേഹം വിവാഹം ചെയ്തിരുന്നത്. അവർ 1945-ൽ ക്ഷയരോഗം വന്ന് മരണമടഞ്ഞു.. വിചിത്രമെന്ന് പറയട്ടെ, അവർ മരിച്ച അതേ നിമിഷം തന്നെ അവർ കിടന്നിരുന്ന റൂമിലെ ക്ലോക്ക് നിശ്ചലമായി. കഥകൾ മെനയാൻ ഏറ്റവും ഉചിതമായ സമയം, പക്ഷേ, സയൻസിനെ ജീവിതചര്യയാക്കിയ ആ ശാസ്ത്രജ്ഞൻ അത്രത്തോളം തരം താഴാൻ തയ്യാറായില്ല. അദ്ദേഹം ഈ വിചിത്രാനുഭവത്തിന്റെ കാരണം തിരക്കി കണ്ടെത്തി. അക്കാലത്ത് ഇന്നുള്ളതുപോലുള്ള ഡിജിറ്റൽ ക്ലോക്കുകളോ സമയമറിയാൻ മറ്റ് മാർഗങ്ങളോ ഇല്ലെന്നോർക്കണം.  രോഗി കിടന്നിരുന്ന മുറിയിൽ വേണ്ടത്ര വെളിച്ചമില്ലായിരുന്നു. മരണസമയം കൃത്യമായി രേഖപ്പെടുത്താനായി നഴ്സ് ക്ലോക്ക് കയ്യിലെടുത്ത് ജനലിലൂടെ കടന്നുവരുന്ന വെളിച്ചത്തിനുനേരെപിടിച്ച് സമയം നോക്കിയ ശേഷം ക്ലോക്ക് യഥാസ്ഥാനത്ത് വെച്ചു. എന്നാൽ സ്പിങ്ങിൽ പ്രവർത്തിക്കുന്ന ആ ക്ലോക്ക് അൽപ്പം ചെരിച്ചുവെച്ചാലോ അല്ലെങ്കിൽ ഇളക്കിയാലോ നിന്നുപോകുന്ന അവസ്ഥയിലുള്ളതായിരുന്നു. നഴ്സ് സമയം നോക്കാൻ എടുത്ത് തിരിച്ചുവെച്ച സമയത്ത് ക്ലോക്ക് നിന്നുപോയി. ഈ സംഭവം റിച്ചാർഡ് ഫെയ്ൻമാനെപ്പോലെ  പ്രശസ്തനായ ഒരു വ്യക്തിയെസംബന്ധിച്ച് വലിയൊരു ദിവ്യാൽഭുതമായി വ്യാഖ്യാനിക്കപ്പെടാമായിരുന്നു. റോക്കറ്റ് വിടുന്നതിനുമുമ്പ് തേങ്ങയുടെക്കുകയും ബ്രാഹ്മണരെ വിളിച്ച് പൂജനടത്തുകയും ചെയ്യുന്ന ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം എങ്കിൽ ഉണ്ടാകാമായിരുന്ന പുകിലുകൾ, ആഘോഷങ്ങൾ ഒന്നാലോചിച്ചുനോക്കൂ! ഇനി ഈ സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തപ്പെട്ടിട്ടിലെന്നുതന്നെയിരിക്കട്ടെ, അമേരിക്കയിൽ ഓരോ മിനിറ്റിലും, ഓരോ രാത്രിയിലും, ഓരോ ദിവസവും എത്രയോ ക്ലോക്കുകൾ നിശ്ചലമായിരിക്കും. അതുപോലെ എത്രയോ മനുഷ്യർ ഒരോ നിമിഷവും മരണപ്പെടുന്നുമുണ്ടാകും. പക്ഷേ, എന്റെ ക്ലോക്ക് കൃത്യം 4 മണിക്ക്  നിന്നുപോയി, പക്ഷേ, നിങ്ങളത് വിശ്വസിക്കുമോ എന്നറിയില്ല, ആ സമയത്ത് ആരും മരണപ്പെട്ടില്ല”- എന്നൊരു വാർത്ത നമ്മൾ എവിടെനിന്നും പ്രതീക്ഷിക്കേണ്ടതില്ല. 

ഇന്ന് നാം ഒരു അൽഭുത സംഭവത്തെക്കുറിച്ച്, അത് നിലവിലുള്ള സയൻസിന്റെ അറിവുവെച്ച് വിശദീകരിക്കാൻ കഴിയാത്തതാണെന്നിരിക്കട്ടെ,  കേൾക്കുന്നുവെങ്കിൽ നമുക്ക് രണ്ട് നിഗമനങ്ങളിലാണെത്താൻ കഴിയുക. ഒന്നുകിൽ അത് ഒരിക്കലും സംഭവിച്ചിട്ടില്ല, അത് അനുഭവിച്ചയാൾക്ക് തെറ്റ് പറ്റിയതാകാം, അയാൾ ബോധപൂർവ്വമായി കളവ് പറഞ്ഞതാകാം, ഒരു ചെപ്പടി വിദ്യയുമാകാം; അതല്ലെങ്കിൽ ഇന്നത്തെ സയൻസിന്റെ അറിവുവെച്ച് അതിനൊരു വിശദീകരണം നൽകാൻ നമുക്ക് കഴിയുന്നില്ല എന്നേ വരുന്നുള്ളു. അതിനർത്ഥം അതിനു ഒരിക്കലും വിശദീകരണം നൽകാൻ കഴിയില്ലെന്നല്ല. മറിച്ച് അതിനു യുക്തമായ വിശദീകരണം കണ്ടെത്താൻ നാം നമ്മുടെ സയൻസിനെ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന് മാത്രമാണ്. മനുഷ്യന് അറിയാത്തതായും അറിയാൻ കഴിയാത്തതായും എത്രയോ കാര്യങ്ങളുണ്ടീ പ്രപഞ്ചത്തിൽ, എല്ലാമറിയുമെന്ന് അഹങ്കരിച്ച് ഒരു നാസ്തികനാകല്ലേ,  ഈ പ്രപഞ്ചത്തിന്റെ നിഗൂഡതകൾക്കുമുന്നിൽ വിനയാന്വിതയായി പ്രപഞ്ചസ്രഷ്ടാവിനെ നമിക്കൂ എന്ന്  എത്രയോ നാവുകൾ നമുക്കുചുറ്റും മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കുന്നുണ്ട്.  അറിയാത്ത വസ്തുതകളെ നിഗൂഡതയെന്നോ ദിവ്യാൽഭുതമെന്നോ വിളിച്ച് എല്ലാ അന്വേഷണങ്ങളും അവിടെവെച്ച് അവസാനിപ്പിച്ച് ആരാധന തുടങ്ങുകയല്ല, മറിച്ച് ഇന്ന് അത് എനിക്കറിയില്ല, പക്ഷേ നാളെ ഞാനത് കണ്ടെത്തുക തന്നെ ചെയ്യും എന്ന് ഉറക്കെ പറയുന്നതാണ് സത്യസന്ധതയുടെ മാർഗം. അതുതന്നെയാണ് വിനയത്തിന്റെ മാർഗവും. വെറുമൊരു മൃഗമായിരുന്ന മനുഷ്യൻ നാഗരികനായത് ഈ മാർഗത്തിലൂടെ മാത്രമാണ്. അറിയാത്തിടത്ത് വെച്ച് എല്ലാ അന്വേഷണങ്ങളും നിർത്തി കീർത്തനങ്ങൾ ആലപിച്ചവനല്ല, മറിച്ച് അറിയാത്തതിനെ അന്വേഷിച്ച് കണ്ടെത്തിയവനാണീ ലോകത്തെ ഇങ്ങനെയെല്ലാം മാറ്റിത്തീർത്തത്. അൽഭുതങ്ങളുടെ നൂലിഴകൾ അഴിച്ചെടുക്കുന്ന ദൌത്യം ശ്രമകരമാണ്. പക്ഷേ, അനിവാര്യവും.

Tuesday, June 17, 2014

സ്വപ്നലോകത്തിലെ ബാലഭാസ്കരന്മാർ!


(ഇന്ത്യൻ ജനാധിപത്യത്തിൽ ഇടതുപക്ഷത്തിന്‌ എന്താണു പണി?


ഒടുവിൽ തീവ്രഹിന്ദുത്വം തീർത്ത രക്തപ്പാടുകളെ മൂലധനമാക്കി നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന പതനത്തിലേക്ക് കൂപ്പുകുത്തപ്പെട്ടു.. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പ്രധാന പ്രതിപക്ഷമായിരുന്ന കമ്മ്യൂണിസ്റ്റുകാരാകട്ടെ, വിരലിലെണ്ണാവുന്ന സീറ്റുകളിൽ ഒതുങ്ങി നിർണായകസ്വാധീനമില്ലാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു. കോൺഗ്രസ്സിന്റെ പതനം മുൻകൂട്ടി കണ്ട കുത്തകമാധ്യമങ്ങൾ മാസങ്ങൾക്കുമുമ്പുതന്നെ ‘മോഡി തരംഗ’ത്തിന്റെ കുഴലൂത്തുകാരായി മാറിക്കഴിഞ്ഞിരുന്നു. ബി ജെ പിയുടെ സംസ്ഥാനമുഖ്യമന്ത്രിമാരിൽ ഒരാൾ മാത്രമായിരുന്ന നരേന്ദ്രമോഡിയെ മുന്നിൽ നിർത്തിക്കൊണ്ട് മൂലധനശക്തികളും കുത്തകമാധ്യമങ്ങളും നടത്തിയ ഹൈടെക് പ്രചാരവേലകൾക്കൊടുവിൽ ആർ എസ്സ് എസ്സും ബി ജെ പിയും അതേറ്റുപിടിക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നാണല്ലോ അങ്ങാടിപ്പാട്ട്. ഫാസിസത്തിന്റെ അടിസ്ഥാനസ്വഭാവമായ വ്യക്തിപൂജ മോഡിസ്തുതികളിലൂടെ അതിന്റെ പാരമ്യത്തിലെത്തുന്നതും നാം കണ്ടു. ‘ഹരഹര മോഡി’, ‘നമോ’ തുടങ്ങിയ മോഡി സ്തുതികളുമായി മോഡി ഫാൻസ് നിറഞ്ഞാടിയപ്പോൾ നിരത്തായ നിരത്തുകൾ മുഴുവനും നിറഞ്ഞ ഫ്ലെക്സ് ബോർഡുകളിൽ പരസ്യപ്പെടുത്തപ്പെട്ടത് മോഡികീർത്തനങ്ങൾക്കൊപ്പം, സംഘപരിവാറിന്റെ മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാവുന്ന ഗോൾവാൾക്കറുടെ വിചാരധാരയിലെ വരികൾ കൂടിയായിരുന്നു..
ഹിന്ദുത്വശക്തികളുടെ കാർമ്മികത്വത്തിൽ ഇന്ത്യ എങ്ങോട്ടാണ്‌ നയിക്കപ്പെടുകയെന്ന് നമുക്ക് കാത്തിരുന്നുകാണാം. പക്ഷേ, അതിനുമുമ്പ് കഴിഞ്ഞ തെരഞ്ഞെടുപ്പുഫലത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ്സും ഇടതുപക്ഷ പാർടികളുമെല്ലാം തങ്ങളുടെ ബാലൻസ് ഷീറ്റുകൾ പരിശോധിക്കുന്ന തിരക്കിലാണല്ലോ.
 
 കഴിഞ്ഞ 10 വർഷമായി യു പി എ സർക്കാർ പിന്തുടർന്നുവന്ന ജനവിരുദ്ധമായ സാമ്പത്തികനയങ്ങളായിരുന്നു കോൺഗ്രസ്സിന്റെ പതനത്തിനു കാരണമെന്ന് കോൺഗ്രസ്സ് നേതാക്കൾ തന്നെ പരസ്യമായി അഭിപ്രായപ്രകടനം നടത്തിത്തുടങ്ങിയിരിക്കുന്നു; അവരിലാരും തന്നെ ഇക്കാലമത്രയും അതിനെതിരെ ഒരക്ഷരം ഉരിയാടാൻ ധൈര്യം കാണിച്ചിരുന്നില്ലെങ്കിലും! ഓപ്പൺ മാർക്കറ്റ് പോളിസിയിലൂടെ ശാസ്ത്രസാങ്കേതിക വിദ്യയുടെ പല നേട്ടങ്ങളും സാധാരണക്കാരിൽ വരെ എത്തിയെങ്കിലും പെട്രോളിയം ഉല്പ്പന്നങ്ങളുടെ വിലനിർണയാവകാശം പെട്രോളിയം കമ്പനികൾക്ക് തീറെഴുതപ്പെട്ടതും അതുമൂലമുണ്ടായ അനിയന്ത്രിയമായ വിലക്കയറ്റവും സാധാരണജനങ്ങളുടെ നിത്യജീവിതത്തെ ദുരിതത്തിലാഴ്തി. പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന നയം നെഹ്രുവും തുടർന്ന് ഇന്ദിരാഗാന്ധിയും തുടർന്നുവന്ന സമ്മിശ്ര സമ്പദ് വ്യവസ്ഥയുടെ ചരമക്കുറിപ്പെഴുതാൻ തുടങ്ങി. കോൺഗ്രസ്സിന്റെയും ഘടകകക്ഷികളുടെയും നേതാക്കൾ അഴിമതിയിലൂടെ കോടിക്കണക്കിനുരൂപയുടെ പൊതുമുതൽ കൊള്ളയടിച്ചു. അഴിമതിയിലൂടെ സ്വരൂപിച്ചെടുത്ത കള്ളപ്പണത്തിന്റെ പങ്ക് തെരെഞ്ഞെടുപ്പുചെലവുകൾക്കായി പ്രാദേശികഘടകങ്ങളിൽ വരെ ഒഴുകിയെത്തിയപ്പോൾ ജനാധിപത്യം പണാധിപത്യത്തിനു വഴിമാറി. 
 
ഒരിക്കൽ ഇന്ത്യൻ ഭരണം ഒറ്റയ്ക്കു കയ്യാളിയിരുന്ന കോൺഗ്രസ്സിന്‌ അതിന്റെ പരമപ്രധാന സ്വാധീന മേഖലയായിരുന്ന ഹിന്ദി ബെല്റ്റിലെ സ്വാധീനം നഷ്ടമാകുന്നത് മണ്ഡൽ കമ്മീഷൻ റിപ്പൊർട്ടിനെത്തുടർന്ന് പല സംസ്ഥാനങ്ങളിലും ഉയർന്നുവന്ന ജാതിരാഷ്ട്രീയമായിരുന്നു. പലതായി ഭിന്നിക്കപ്പെട്ട ജനതാപാർടിയുടെ അവശിഷ്ടങ്ങളായ പ്രാദേശികപാർടികളും പുതുതായി മുളച്ചുവന്ന ജാതീയപാർടികളുമെല്ലാം ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയുടെ ഉല്പ്പന്നങ്ങളായ ജാതീയതയിൽ തങ്ങളുടെ രാഷ്ട്രീയ സ്വപ്നങ്ങൾക്ക് ഊടും പാവും നെയ്തു. ഈ ജാതീയ രാഷ്ട്രീയത്തിനുമേൽ ബി ജെ പി നേടിയ മേൽ കയ്യാണ്‌ അവരിലേക്ക് 2014 ലെ തെരെഞ്ഞെടുപ്പിൽ ഇന്ദ്രപ്രസ്ഥത്തിന്റെ നിയന്ത്രണം കൊണ്ടെത്തിക്കുന്നതിൽ പ്രധാന കാരണമായത്. എന്നാൽ ഏറെ ദയനീയമായിരിക്കുന്നത് ഇടതുപക്ഷപാർടികളുടെ അവസ്ഥയാണ്‌. പശ്ചിമബംഗാൾ, കേരളം, തൃപുര എന്നീ സ്ംസ്ഥാനങ്ങളിൽ നിർണായക സ്വാധീനമുള്ള സി പി ഐ എമ്മിന്‌, ആ സ്വാധീനവും അതുപയോഗിച്ച് ഇതര സംസ്ഥാനങ്ങളിലെ പ്രാദേശികപാർടികളുമായിചേർന്ന് നേടിയ വിരലിണ്ണാവുന്ന സീറ്റുകളും മാത്രമായിരുന്നു രാഷ്ട്രീയ മൂലധനം. കേരളത്തിലെ ലോക് സഭാ സീറ്റുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ടെങ്കിലും മൂന്നരപതിറ്റാണ്ടോളം ബംഗാളീലെ മുടിചൂടാമന്നന്മാരായി നേടിയ സീറ്റുകളുടെ ബലത്തിലാണ്‌ സി പി ഐ എം ഇടതുകക്ഷികളുടെ നേതൃത്വത്തിലേക്ക് വരുന്നതും, പലപ്പോഴും കേന്ദ്ര രാഷ്ട്രീയത്തിലെ രാഷ്ട്രീയരംഗസംവിധായകരായി മാറിയതും. എന്നാൽ എപ്പോൾ മുതലാണോ സി പി ഐ എം ചവിട്ടിനിന്ന മണ്ണീനെ മറന്ന്, തങ്ങളുടെ കരുത്തായ പാവപ്പെട്ട കർഷകരുടെ നെഞ്ചിലേക്ക് പോലും നിറയൊഴിക്കാനുള്ള ചങ്കുറപ്പ് നേറിയത്, അവരുടെ പതനം അവിടെ തുടങ്ങുന്നു. 

1964 ലെ പിളർപ്പിനുശേഷവും ബിഹാർ, ആന്ധ്രപ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ഒരീസ്സ, മണിപ്പൂർ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിർണായക സ്വാധീനമുണ്ടായിരുന്ന സി പി ഐ ആകട്ടെ, പില്ക്കാലത്ത് ചില പോക്കറ്റുകളിലേക്ക് ഒതുക്കപ്പെടുന്നതും, പിന്നീട് ജാതിരാഷ്ട്രീയത്തിന്റെ കടന്നുവരവോടെ ചിത്രത്തിൽ നിന്നും നിഷ്കാസനം ചെയ്യപ്പെടുന്നതുമാണ്‌ കാണാൻ കഴിയുന്നത്. സി പി ഐ എമ്മിനൊപ്പം ചേർന്ന് നിന്നുകൊണ്ട് ബംഗാളിൽ നിന്നും കേരളത്തിൽ നിന്നും നേടാൻ കഴിഞ്ഞിരുന്ന ചില സീറ്റുകളും തമിഴ്നാട്, ഒറീസ്സ, ആന്ധ്രപ്രദേശ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ചില പ്രാദേശികപാർടികളുടെ സന്മനസ്സിൽ കിട്ടിയ ഒന്നോ രണ്ടോ സീറ്റുകളുമായി ദേശീയ കക്ഷി എന്ന പദവി നിലനിർത്താൻ ഇക്കാലമത്രമുയും സി പി ഐക്ക് കഴിഞ്ഞു. എന്നാൽ ബംഗാളും, തമിഴ്നാട്ടും, ഒറീസ്സയും, മണിപ്പൂരുമെല്ലാം കൈവിട്ടുപോയപ്പോൾ കേരളത്തിൽ നിന്ന് ലഭിച്ച ഒരേയൊരു സീറ്റിന്റെ ബലത്തിൽ പാർലമെന്റിൽ പ്രാതിനിധ്യം നിലനിർത്താൻ കഴിഞ്ഞ സി പി ഐയെ സംബന്ധിച്ചും ഭാവി ഏറെ ചർച്ചചെയ്യപ്പെടേണ്ടതും കാലോചിതമായ തീരുമാനങ്ങൾ എടുത്ത് മുന്നോട്ട് പോകേണ്ടതുമുണ്ട്. പാർലമെന്റ് തെരെഞ്ഞെടുപ്പിനെത്തുടർന്ന് ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഇന്ത്യയിലെ പ്രസക്തിയെ സംബന്ധിച്ച്‌ പ്രസ്ഥാനത്തെ സ്നേഹിക്കുന്നവർക്കിടയിൽ നിന്നും ശത്രുക്കൾക്കിടയിൽ നിന്നും സംവാദങ്ങൾ ഉയർന്നുവന്നുകഴിഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റുപാർടികളുടെ ദേശീയപാർടി പദവി പോലും നഷ്ടമാകുന്ന അവസ്ഥയുണ്ടെന്നും ഇനി ഇന്ത്യയിൽ അവർക്ക് നിലനില്ക്കാനാവില്ലെന്നുമുള്ള ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ പോലും ശക്തമാണ്‌. എന്നാൽ ഇന്ത്യയിലെ പീഡിതജനതയുടെ ഉയർത്തെഴുന്നേല്പ്പിന്‌ ഇടതുപക്ഷത്തിന്റെ നിലനില്പ്പ് അത്യന്താപേക്ഷിതമാണെന്ന് കരുതുന്നവർ നിലനില്പ്പിന്റെ ആശങ്കകൾ പങ്കുവെക്കുന്നതോടൊപ്പം അതിനുള്ള നിർദ്ദേശങ്ങളും മുന്നോട്ട് വെയ്ക്കുന്നു. ഇതിൽ ആദ്യത്തേതാണ്‌, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരേകീകരണം മുഖ്യ അജണ്ടയായി ചർച്ചകൾക്ക് തുടക്കം കുറിക്കണമെന്ന അഭിപ്രായത്തോടെ സി പി ഐ നേതാവ് ബിനോയ് വിശ്വം ജനയുഗം ദിനപത്രത്തിൽ എഴുതിയ മുഖപ്രസംഗം. കമ്മ്യൂണിസ്റ്റ് പാർടിയുടെ ഇന്ത്യയിലെ നിലവിലുള്ള ഒരേയൊരു പാർലമെന്റ് അംഗമായ സി എൻ ജയദേവനും ഇതേ ആശയം പങ്ക് വെക്കുന്നുണ്ട്. കമ്മ്യൂണിസം ഒരു മന്ത്രമൊന്നുമല്ല, ഒരു വഴികാട്ടി മാത്രമാണ്‌; അത് ഇന്ത്യൻ സാഹചര്യത്തിൽ പ്രായോഗികമായി ഉപയോഗിക്കുകയാണ്‌ വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സി പി ഐയെ സംബന്ധിച്ച് ഇത് ഒരു പുതിയ അഭിപ്രായമൊന്നുമല്ല. കമ്മ്യൂണിസ്റ്റ് പുനരേകീകരണം അവർ എന്നേ മുഖ്യ ചർച്ചയായി എടുത്തുകഴിഞ്ഞിരുന്നു. അത് സി പി ഐ യും സി പി ഐ എമ്മും തമ്മിലുള്ള ലയനമല്ല, മറിച്ച് ഇന്ത്യയിലെ എല്ലാ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെയും പുനരേകീകരണമാണെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സി പി എമ്മിന്റെ ഭാഗത്തുനിന്ന് ഇന്നുവരെ അനുകൂല സമീപനം ഉണ്ടായിട്ടില്ല. ബിനോയ് വിശ്വത്തിന്റെ അഭിപ്രായം അകാലികമായ അഭിപ്രായമാണെന്നാണല്ലോ സി പി എം പി ബി അംഗം എം ഏ ബേബി വിലയിരുത്തിയത്.

കമ്മ്യൂണിസ്റ്റുപാർടികൾക്ക് ഇന്നുള്ള രൂപത്തിൽ എത്രകാലം മുന്നോട്ട് പോകാനാകും? പോയാൽ തന്നെ, തങ്ങളുടെ നിലനില്പ്പുകൊണ്ട് സമൂഹത്തിന്‌ എന്ത് സംഭാവന നല്കാനാകും? ഇന്ത്യൻ ജനാധിപത്യത്തിൽ ക്രിയാത്മകമായി ഒന്നും ചെയ്യാനാകാതെ, തങ്ങളുടെ ദേശീയപാർടിപദവി നിലനിർത്തി ഉന്തിത്തള്ളി മുന്നോട്ട് പോവുക എന്ന മിനിമം അജണ്ടയുമായി ഇത്തരം പാർടികൾ കൊണ്ട് രാജ്യത്തിനും ജനതയ്ക്കും വല്ല നേട്ടവുമുണ്ടാകുമോ? ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിതന്നെ ഫാസിസത്തിന്റെ മുൾമുനയിൽ നില്ക്കുമ്പോൾ രാജ്യത്തെയും ജനാധിപത്യത്തെയും സംബന്ധിച്ച് ചിന്തിക്കുന്നവരെ സംബന്ധിച്ച് ഏറെ പ്രസക്തിയുള്ള ചോദ്യമാണിത്. ശതകോടീശ്വരന്മാരും സഹസ്രകോടീശ്വരന്മാരും നിറഞ്ഞാടുന്ന ഇന്ത്യൻ ജനാധിപത്യത്തിൽ ജനപക്ഷത്തു നിന്നുകൊണ്ട് സംസാരിക്കാൻ ഒരു ശക്തമായ ഇടതുപക്ഷം ഇന്ത്യക്കാവശ്യമില്ലേ?
 

എന്താണ്‌ പോംവഴി?

2012-ൽ പാറ്റ്നയിൽ നടന്ന സി പി ഐ 21-ആം പാർടി കോൺഗ്രസ്സ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം സമൂഹത്തിന്റെ അടിസ്ഥാനപരമായ മാറ്റത്തിന്‌ വേണ്ട അടിയന്തിരകടമയായി പാർടി സംഘടന കെട്ടിപ്പടുക്കുന്ന കാര്യമാണ്‌ എടുത്തുപറയുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ പാർടി സംഘടനയില്ലാതെ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളിൽ ഇടപെടാനാകില്ലെന്ന് രേഖ എടുത്തുപറയുന്നു. എന്നാൽ സി പി ഐയെ സംബന്ധിച്ച് മാത്രമല്ല, സി പി ഐ എമ്മിനെ സംബന്ധിച്ചും ഇന്ന് ഇല്ലാത്തത് അതുതന്നെയാണ്‌. (കേരളവും, ബംഗാളും ത്രിപുരയും മാറ്റി നിർത്താം). സങ്കുചിത താല്പര്യങ്ങളും കുടുംബ താല്പര്യങ്ങളും മാത്രം ലക്ഷ്യം വെയ്ക്കുന്ന പ്രാദേശികപാർടികളുടെ കാരുണ്യത്തിൽ ഏതാനും സീറ്റുകൾ അസംബ്ലികളിലേക്കും പാർലമെന്റിലേക്കും നേടുകയെന്ന അജണ്ടയിലപ്പുറം ഇന്നുള്ള പാർടി സംവിധാനവുമായി ഇന്ത്യയിൽ എന്തു പണിയാണ്‌ ഇടതുപക്ഷത്തിനു ക്രിയാത്മകമായി ചെയ്യാനാവുക എന്നൊരു ചോദ്യത്തിനാണ്‌ നേതൃത്വം ഉത്തരം തരേണ്ടത്.

പാർലമെന്ററി ജനാധിപത്യം സമരതന്ത്രം മാത്രമോ?

1964 ലെ പിളർപ്പിനുശേഷം രൂപം കൊണ്ട സി പി ഐ എം പാർലമെന്ററി ജനാധിപത്യത്തിൽ ഇടപെടുന്നതിനെ ഒരു സമരതന്ത്രമായി കണ്ടപ്പോൾ സി പി ഐ സമാധാനപരമായ പാർലമെന്ററി പ്രവർത്തനത്തിലൂടെയുള്ള സാമൂഹിക പരിവർത്തനമാണ്‌ മുന്നോട്ട് വെച്ചത്. സി പി ഐ ഭരണഘടനയുടെ ആമുഖത്തിൽ ഒരു ഖണ്ഡികയിൽ ഇങ്ങനെ കാണുന്നു. “ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർടി നിയപ്രകാരം സ്ഥാപിതമായ ഇന്ത്യൻ ഭരണഘടനയോടും, സോഷ്യലിസം, മതനിരപേക്ഷത, ജനാധിപത്യം എന്നീ തത്വങ്ങളോടും ആത്മാർത്ഥമായ കൂറും വിശ്വാസവും പുലർത്തുകയും ഇന്ത്യയുടെ പരമാധികാരവും ഐക്യവും, അവിച്ഛന്നതയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതാണ്‌.” എന്നാൽ അതേ ആമുഖത്തിൽ തന്നെ മറ്റൊരിടത്ത് ഇങ്ങനെയാണുള്ളത് : “സോഷ്യലിലം കെട്ടിപ്പടുക്കുന്നതിനു സോഷ്യലിസ്റ്റ് ജനാധിപത്യത്തിൽ അധിഷ്ഠിതമായ, അധ്വാനിക്കുന്ന ജനങ്ങളുടെ ഭരണാധികാരം നേടിയെടുക്കേണ്ടത് അത്യാവശ്യമാണ്‌. അധ്വാനിക്കുന്ന ജനങ്ങളോടും അവരുടെ ചരിത്രപരമായ ദൗത്യത്തോടും അടിപതറാത്ത കൂറു പുലർത്തിക്കൊണ്ട് ഇന്ത്യൻ കമ്മ്യൂണിസ്റ്റുപാർടി ഈ ദൗത്യത്തിന്റെ സാക്ഷാത്കാരാത്തിനുവേണ്ടി പ്രയത്നികുകയും, ഇന്ത്യയിൽ ഒരു കമ്മ്യൂണിസ്റ്റ് സമുദായം സ്ഥാപിക്കുകയെന്ന അതിന്റെ അന്തിമലക്ഷ്യത്തിലേക്ക് മുന്നേറുകയും ചെയ്യും. “ സായുധവിപ്ലത്തിലൂടെയുള്ള സാമൂഹികപരിവർത്തനം എന്ന ആശയത്തെ എന്നേ തള്ളീക്കളഞ്ഞ പാർടിയെന്ന നിലയിൽ സി പി ഐ മുന്നോട്ട് വെയ്ക്കുന്നത് പാർലമെന്ററി ജനാധിപത്യത്തിലൂടെയുള്ള അധികാരലബ്ധിയും ഭൂപരിഷ്കരണമടക്കമുള്ള വിപ്ലവകരമായ തീരുമാനങ്ങൾ നടപ്പാക്കിയ അതേ സോഷ്യൽ പീസ് മീൽ എഞ്ചിനീയറിങ്ങിന്റെ രീതിയും തന്നെയായിരിക്കുമെന്ന് നമുക്ക് ഊഹിക്കാം.
എന്നാൽ സി പി ഐ എം ഭരണഘടന “തൊഴിലാളിവർഗ സർവാധിപത്യം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും കൈവരുത്തുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്” ഭരണഘടനയിലൂടെ വ്യക്തമാക്കുന്നു. തൊഴിലാളി വർഗ സർവാധിപത്യമെന്ന ആശയം അടിസ്ഥാനപരമായി പാർടി ആധിപത്യംതന്നെയാണെന്ന് സോവിയറ്റ് യൂണിയനിലെയും മറ്റ് കാലഹരണപ്പെട്ട സോഷ്യലിസ്റ്റ് രാജ്യങ്ങളിലെയും അനുഭവം നമ്മളെ പടിപ്പിക്കുന്നു. ഉത്തരകൊറിയയിൽ ഇന്ന് അത് കുടുംബാധിപത്യവും ഫാസിസവുമായി രൂപപ്പെട്ടിരിക്കുന്നതും നമുക്ക് കാണാനാകും. പാർലമെന്ററി ജനാധിപത്യത്തിലൂടെയായാലും, തൊഴിലാളിവർഗ വിപ്ലവത്തിലൂടെയായാലും നിലവിലുള്ള ലോക സാഹചര്യത്തിൽ ഇന്ത്യയിൽ ഒരു ‘കമ്മ്യൂണിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുക’ എന്നൊക്കെയുള്ള അവകാശവാദം ഏതുനിലക്ക് നോക്കിയാലും ഒരിക്കലും നടപ്പാകാത്ത ഒരു സ്വപ്നമായി അവശേഷിക്കാനാണിട. ബലപ്രയോഗത്തിലൂടെ ഇത്തരം നീക്കങ്ങൾ നടന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ ചരിത്രം നമുക്ക് നല്കുന്ന പാഠം അതാണ്‌. പ്രായോഗികമായി നോക്കിയാലും ഇത്തരം അവകാശവാദങ്ങൾ എത്രതലമുറകൾക്ക്ക് ശേഷമായിരിക്കും നടപ്പാകുകയെന്നതും അത് നടപ്പാക്കാൻ തങ്ങളുടെ കൈവശമുള്ള വിഭവങ്ങളും ഉപായങ്ങളും എന്തെന്നും കൂടി വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ലോകം മാറുന്നതും തലമുറ മാറുന്നതും അറിയാതെ പോയകാലത്തിന്റെ കടും പിടുത്തങ്ങളുമായി ഏറെകാലം മുന്നോട്ട് പോകാനാകില്ല. എന്നാൽ രാപകലും പണിയെടുത്തിട്ടും വേണ്ടത്ര വിദ്യാഭ്യാസവും പാർപ്പിട സൗകര്യങ്ങളും ആതുരസേവനവും ലഭ്യമാകാത്ത ഒരു ജനത ചുറ്റുമുണ്ടുതാനും. ഭൂപരിഷ്കരണം, പൊജനാരോഗ്യം, പൊതുവിതരണം, കൃഷി, ജനകീയാസൂത്രണം, പൊതുവിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പോയ ഇടതുപക്ഷ സർക്കാരുകൾ തുടങ്ങിവെച്ച സോഷ്യൽ പീസ് മീൽ എഞ്ചിനീയറിങ്ങിന്റെ വഴിതന്നെയാണ്‌ മെച്ചപ്പെട്ട വഴിയെന്നും അതൊക്കെ നടപ്പാക്കത്തക്ക രീതിയിൽ സംഘടനാ സംവിധാനത്തെ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അതിനു പുതിയ വഴികൾ ആരായേണ്ടതുണ്ടെന്നും കൺതുറന്നുകാണാൻ ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനത്തിനു കഴിയേണ്ടതുണ്ട്.
എം എ ബേബിയും അദ്ദേഹത്തിന്റെ പാർടിയും പറയുന്നതുപോലെ സി പി ഐയും സി പി ഐ എമ്മും തമ്മിൽ കടലാസിലും പ്രയോഗത്തിലും ഒരുപാട് അഭിപ്രായ ഭിന്നതകൾ ബാക്കിയുണ്ട്. ആ അഭിപ്രായ ഭിന്നതകൾ നിലനില്ക്കുമ്പോൾ ലയനം ‘അകാലികം’ തന്നെ. എന്നാൽ അപ്രയോഗികമായ വിപ്ലവ വഴികളെചൊല്ലി ശണ്ഠകൂടി കാലം കഴിക്കുന്നതിനുപകരം നിലവിലുള്ള ഇന്ത്യൻ സാഹചര്യങ്ങളെ കൂട്ടായിരുന്നൊന്ന് വിലയിരുത്തുവാനും, അതിൽ നിന്നും കൂട്ടായ നിഗമനങ്ങളിൽ എത്തുവാനും കഴിഞ്ഞാൽ ഇത്തരം ഭിന്നതകളെ ദൂരീകരിക്കാനാകും. നരച്ചുപഴകിയ വിപ്ലവസ്വപ്നങ്ങളെ താലോലിക്കുകയും സാങ്കല്പിക വഴികളുടെ പേരിൽ ശണ്ഠകൂടുകയുമല്ല, പ്രായോഗികാർത്ഥത്തിൽ എന്തുചെയ്യണെമെന്ന് ചിന്തിക്കുകയാണ്‌ ബുദ്ധിയുള്ളവർ ചെയ്യേണ്ടത്. സ. ബിനോയ് വിശ്വം തുടങ്ങിവെച്ച ചർച്ചകൾ അത്തരമൊരു പോസിറ്റീവായ വഴിയിലേക്ക് നീങ്ങിയാൽ അത് ഇന്ത്യയിൽ ദൂരവ്യാപകമായ ഫലങ്ങൾ ചെയ്തേക്കാം. സി പി ഐ യും സി പി ഐ എമ്മും മാത്രമല്ല, ഇതരപാർടികളിൽ പ്രവർത്തിക്കുന്നവരും അല്ലാത്തവരുമായ സമാന മനസ്കരും ചേർന്നുകൊണ്ട് ഒരു പുതിയ ഇടതുപക്ഷപ്രസ്ഥാനം ഇന്ത്യയിൽ വളർന്നു വരണം. പുതിയ പ്രതീക്ഷകളെ മുന്നോട്ട് നയിക്കാൻ പുതിയ തലമുറ മുന്നോട്ട് വരുമെന്ന് ഇന്ത്യയിൽ ഉദയം ചെയ്ത ആം ആദ്മി പാർടിയുടെ പിന്നിൽ അണിനിരന്ന ജനതയുടെ പാഠം നമ്മോട് പറയുന്നു. അവിടെ ഒരിക്കലും നടക്കാത്ത ഉട്ടോപ്യൻ സ്വപ്നങ്ങളല്ല, ഇന്ത്യൻ ജനതയുടെ ദൈന്യതയാണ്‌ വഴികാട്ടിയാകേണ്ടത്. ഇവിടെയാണ്‌ സ. ജയദേവൻ പറഞ്ഞുവെച്ച ആശയത്തിന്റെ പ്രസക്തി. കമ്മ്യൂണിസം ഒരു മന്ത്രമൊന്നുമല്ല, ഒരു വഴികാട്ടി മാത്രമാണ്‌. അത് ഇന്ത്യൻ സാഹചര്യത്തിൽ പ്രായോഗികമായി ഉപയോഗിക്കുകയാണ്‌ വേണ്ടത്. കമ്മ്യൂണിസമെന്നത് മർദ്ദിതജനതയോടുള്ള പക്ഷപാതിത്വവും അവരുടെ ഉയർത്തെഴുന്നേല്പ്പിനുവേണ്ടിയുള്ള പാർലമെന്ററി ജനാധിപത്യത്തിലൂടേയുള്ള സോഷ്യൽ പീസ് മീൽ എഞ്ചിനീയറിങ്ങും തന്നെയാണെന്നതാണ്‌ ആ ഇന്ത്യൻ സാഹചര്യം.

Saturday, May 3, 2014

അടഞ്ഞ വായകൾ , അടപ്പിക്കപ്പെട്ട വായകൾ


ഒരു നുണ നൂറ്‌ വട്ടം ആവർത്തിച്ചാൽ സത്യമാക്കാമെന്നും അതുവഴി അത് പൊതുജനം വിശ്വസിച്ചുകൊള്ളുമെന്നുമുള്ള കണ്ടെത്തൽ വിജയകരമായി പ്രയോഗത്തിൽ വരുത്തിയയാളായിരുന്നു നാസി ജർമ്മനിയിൽ ഹിറ്റ്ലറുടെ പ്രചരണ മന്ത്രിയായിരുന്ന പോൾ ജോസഫ് ഗീബൽസ്. ഗീബൽസ് കഴിഞ്ഞ നൂറ്റാണ്ടിൽ പ്രയോഗിച്ച ഈ തന്ത്രം മറ്റൊരു രൂപത്തിൽ പ്രയോഗത്തിലേക്കെത്തിക്കുകയാണ്‌ മലയാളത്തിലെ ചില ദൃശ്യ-പത്ര മാധ്യമങ്ങൾ.. തങ്ങളുടെ താല്പര്യങ്ങൾക്ക് ഹിതകരമല്ലാത്ത വാർത്തകളെ നിരന്തരമായി തമസ്കരിക്കുകയോ വളചൊടിക്കുകയോ   ചെയ്യുക വഴി അവ സത്യമല്ലെന്ന പ്രതീതി ജനിപ്പിച്ച് പൊതുജനത്തെ കഴുതയാക്കുകയെന്ന തന്ത്രമാണ്‌ ഇക്കൂട്ടർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും ശക്തമായ അധികാരസ്രോതസ്സുകളിൽ ഒന്നായ അമൃതാനന്ദമയിക്കും അവരുടെ മഠത്തിനുമെതിരെ അതിതീഷ്ണമായ വിമർശനങ്ങൾ നടത്തിയ  അവരുടെ തന്നെ മുൻ ശിഷ്യ ഗെയ്ൽ ട്രെഡ് വെലുമായി  ജോൺബ്രിട്ടാസ് നടത്തിയ അഭിമുഖം കൈരളി ടി വി സംപ്രേഷണം ചെയ്തപ്പോൾ കേരളമൊന്നടങ്കം ശ്വാസമടക്കിപ്പിടിച്ചുകൊണ്ടാണ്‌ ടി വിയുടെ മുന്നിലിരുന്നത്. കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക മനസ്സാക്ഷിക്കുമേൽ വിസ്ഫോടനമായിമാറിയ ഈ ആഭിമുഖത്തിന്റെ വിശദാംശങ്ങൾ അറിയാൻ ആകാംക്ഷയോടെ പിറ്റേ ദിവസത്തെ പത്രം പരതിയവർ വിഢ്ഠികളായി മാറി. മലയാളത്തിലെ മുത്തശ്ശിപ്പത്രങ്ങൾ മനോരമയും മാതൃഭൂമിയും വിവരമറിഞ്ഞതേയില്ല! ദേശാഭിമായിലെങ്കിലും മുൻപേജിൽ ഒരു വാർത്ത പ്രതിക്ഷിച്ചവർക്ക് തെറ്റി. എങ്ങും തൊടാതെ ഒരു വാർത്ത ഉൾപേജിലെങ്കിലും കൊടുക്കാൻ അവർക്ക് കഴിഞ്ഞതിൽ അവരെ അഭിനന്ദിക്കാതിരിക്കാൻ നിവൃത്തിയില്ല.
ഗെയ്ൽ - ബ്രിട്ടാസ് ഇന്റർവ്യൂവിനു മുംമ്പുതന്നെ ഹോളി ഹെൽ’ കേരളത്തിൽ ചർച്ചയായിരുന്നുവെങ്കിലും അത് ഒരു പരിധിവരെ സൈബർ ലോകത്ത് ഒതുങ്ങി നില്ക്കുകയായിരുന്നു. ആൾദൈവ-അധോലോകമുയർത്തുന്ന പ്രശ്നങ്ങൾ മുമ്പും പലവട്ടം ചർച്ചകളിൽ വന്നുവങ്കിലും അതെല്ലാം താല്ക്കാലിക വാദപ്രതിവാദങ്ങൾക്കുശേഷം വിസ്മൃതിയിലാണ്ടുപോയ ചരിത്രമാണുള്ളത്. ഹോളി ഹെൽ ഉയർത്തിയ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ മീഡിയ വൺ ചാനൽ സംപ്രേഷണം ചെയ്ത ട്രൂത്ത് ഇൻസൈഡ്എന്ന പരിപാടിയിൽ  അമ്മ സ്വരൂപം” എന്നപേരിൽ അവതരിപ്പിച്ച അരമണിക്കൂർ ദൈർഘ്യമുള്ള എപ്പിസോഡ് വിശദമായിത്തന്നെ അമൃതാനന്ദമയിയുടെ യഥാർത്ഥ മുഖത്തെ അനാവരണം ചെയ്തു. സുധാമണി എന്ന കൗമാരക്കാരിയിൽ നിന്നും അമൃതാനന്ദമയി എന്ന ആൾദൈവത്തിലേക്കുള്ള വളർച്ചയെയും അതിനുപിന്നിലുള്ള സ്ഥാപിതതാല്പര്യങ്ങളെയും കൃത്യമായി അവലോകനം ചെയ്തുകൊണ്ടും സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവരെ അഭിമുഖം ചെയ്തുകൊണ്ടും മീഡിയവൺ നടത്തിയ ശ്രമം നിസ്തുലമെത്രെ.


റിപ്പോർട്ടർ ടി വി ബിഗ് സ്റ്റോറിയിൽ ഗൈയിലിന്റെ പുസ്തകം ഉയർത്തുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്തു. പ്രസ്തുത പരിപാടിയിൽ അമൃതാനന്ദമയിക്കുവേണ്ടി ലജ്ജാലേശമന്യേ മുറവിളികൂട്ടിയ രാഹുൽ ഈശ്വർ തന്നെ അഭിപ്രായപ്പെട്ടതുപോലെ സോഷ്യൽ മീഡിയയിൽ വന്ന ചർച്ചകൾ ഇല്ലായിരുന്നുവെങ്കിൽ ഹോളിഹെൽ എന്ന പുസ്തകം ചർച്ചചെയ്യപ്പെടുകപോലുമില്ലാതെ പോകുമായിരുന്നു എന്നതാണ്‌ വസ്തുത. ഇന്ത്യാവിഷൻ ചാനൽ ന്യൂസ് നൈറ്റിൽ വിശദമായിതന്നെ ഗെയ്‌ലിന്റെ പുസ്തകം ഉയർത്തിയ വിമർശനങ്ങളോട് മഠം പുലർത്തിയ നിലപാടുകളെ പരിശോധനാ വിധേയമാക്കി. മഠം നടത്തുന്ന സാമൂഹ്യ സേവനങ്ങളുടെ പേരിൽ മുൻകൂർ ജാമ്യമെടുത്തുകൊണ്ടാണെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് കവർസ്റ്റോറിയിൽ വിഷയം ചർച്ച ചെയ്തു.
കേരളത്തിലെയെന്നല്ലഇന്ത്യയിലെ തന്നെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന ആൾദൈവ സാമ്പത്തിക കേന്ദ്രമായ അമൃതാനന്ദമയീ മഠത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ്‌ ഗെയ്ൽ തന്റെ പുസ്തകത്തിൽ ഉന്നയിക്കുന്നത്. സ്നേഹത്തിന്റെ അവതാരമന്നൊക്കെ അനുയായികൾ പാടിപ്പുകഴ്ത്തുന്ന അമൃതാനന്ദമയിയുടെ യഥാർത്ഥ മുഖം അതല്ലഅവർ അക്രമകാരിയായ സ്ത്രീയാണ്‌,തനിക്കെതിരെ ഉയരുന്ന ചെറു ശബ്ദങ്ങൾ പോലും അവർ പേടിപ്പിച്ചും ഉപദ്രവിച്ചും ഇല്ലായ്മചെയ്യും.കൃഷ്ണഭാവത്തിൽ എത്തിയതിനുശേഷം അവർക്ക് ആർത്തവം ഉണ്ടായിട്ടില്ല- ഒരു സാധാരണ സ്ത്രീക്കപ്പുറത്തേക്ക് അവർ പരിവർത്തിക്കപ്പെട്ടു എന്ന വാദത്തെ അവർ നിരാകരിക്കുന്നു. അവർക്ക് തന്റെ ശിഷ്യന്മാരായ നിരവധി സ്വാമിമാരുമായി അവിഹിത ബന്ധമുണ്ട്താനത് തന്റെ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്. അവർക്ക് പണത്തോടും സ്വർണത്തോടും ആർത്തിയാണ്‌. സംഭാവനയായി ലഭിക്കുന്ന പണം തന്റെ കുടുംബത്തിനുവേണ്ടി ചെലവാക്കുന്നു ---ബലാൽസംഗം സാമ്പത്തിക അഴിമതി ഇങ്ങനെ തുടങ്ങി ഒരു ഹോളിവുഡ്-ബോളിവുഡ് സിനിമയുടെ ചേരുവകൾ എല്ലാമുള്ളതെന്ന് ബ്രിട്ടാസ് വിശേഷിപ്പിച്ച ഹോളിഹെൽ ഉയർത്തിവിട്ട ആരോപണങ്ങൾക്ക് വാർത്താപ്രാധാന്യമില്ലാത്തതുകൊ്ടോ, വിശ്വാസ്യതയില്ലാത്തതുകൊണ്ടോ അല്ല മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ നീചമായി തമസ്കരിച്ചത്. ഈ മകാരമാധ്യമങ്ങളും അമൃതാനന്ദമയീ മഠവുമായുള്ള അവിശുദ്ധമായ  സാമ്പത്തിക കെട്ടുപാടുകളുടെ കഥയുണ്ടിതിനു പിന്നിൽ.സോഷ്യൽ മീഡിയയിലും ഏതാനും ചാനലുകളിലും ഗൈൽ ട്രെഡ് വെല്ലിന്റെ  വെളിപ്പെടുത്തലുകൾ സജീവ ചർച്ച ആയ ദിവസങ്ങളിൽ വായ അടച്ചിരുന്ന പത്രങ്ങളിൽ പൊടുന്നനെ  മഠത്തിന്റെ മുഴു പേജ് പരസ്യം പ്രത്യക്ഷപ്പെട്ടതോർക്കുക .
ഗെയ്ൽ ട്രെഡ് വെൽ- ബ്രിട്ടാസ് അഭിമുഖം അമൃതാനന്ദമയീ മഠം- ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകൾ’ എന്ന പേരിൽ പുറത്തിറക്കാൻ  ഡി സി ബുക്സ് കാണിച്ച   ധൈര്യമാണ്  കേരളീയ   അക്ഷരലോകത്തിന്റെ നാണം കെട്ട  ഇരുട്ടിനെ കീറി മുറിച്ച  ഒരു തീനാളം . എല്ലാ കേടുപാടുകളും പണമുപയോഗിച്ച് നികത്താമെന്ന അഹന്തയുമായി നടക്കുന്ന അഭിനവ ആത്മീയകച്ചവടക്കാർക്ക് , മകാര മാധ്യമങ്ങളെ എന്നാ പോലെ ഡി.സി . ബുക്സിനെ എളുപ്പത്തിൽ  വിലക്കെടുക്കാൻ പറ്റിയില്ല എന്നതിൽ കടുത്ത നിരാശ ഉണ്ടായിക്കാണുമെന്നു ഊഹിക്കാം.   
രാഷ്ട്രീയ നിരീക്ഷകനായ ഭാസുരേന്ദ്രബാബുസി പി ഐ നേതാവ് വി എസ് സുനിൽ കുമാർ എന്നിവർ നിർഭയമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക വഴി വാർത്തകളോട് നീതി പുലർത്തി. സോഷ്യൽ മീഡിയയിൽ വന്ന പ്രതികരണങ്ങളോട് സഹിഷ്ണുതയോടെ പ്രതികരിക്കുന്നതിനും തങ്ങളുടെ ഭാഗം വ്യക്തമാക്കുന്നതിനും പകരം പ്രതികരിച്ചവർക്കെതിരെയും ലൈക്ക് ചെയ്തവർക്കെതിരെയുമെല്ലാം കേസ് എടുപ്പിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ശ്രമം തികഞ്ഞ ഫാസിസമാണെന്ന് വി എസ് സുനിൽ കുമാർ അഭിപ്രായപ്പെട്ടു. അമൃതാനന്ദമയീ മഠം മാത്രമല്ലയോഹന്നാനെപ്പോലുള്ള കൃസ്ത്യൻ സുവിശേഷകരും മുസ്ലിം ആൾദൈവതട്ടിപ്പുകാരും പറ്റുന്ന വിദേശഫണ്ടിനെയും അതിന്റെ വിനിയോഗത്തെയും കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആൾദൈവ പ്രസ്ഥാനങ്ങൾക്ക് വിമർശനങ്ങളൊട് സഹിഷ്ണുതയോടെ പ്രതികരിച്ച ചരിത്രമില്ലെന്നുംപെട്ടെന്ന് ഒരു സുപ്രഭാതത്തിൽ മുളച്ചുപൊന്തി കണ്ണഞ്ചിക്കുന്ന വേഗത്തിൽ തഴച്ചുവളരുന്ന അത്തരം സ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കേണ്ടതാണെന്നും ഭാസുരേന്ദ്രബാബുവും അഭിപ്രായം രേഖപ്പെടുത്തി. 
കേരളം കണ്ട നിരവധി വിഷയങ്ങളിൽഒടുവിൽ സ്വന്തം പാർടിക്കാർ പ്രതിസ്ഥാനത്തു നിർത്തപ്പെട്ട ടി പി വധക്കേസിൽ ഉൾപ്പെടെ സ്വന്തം വീക്ഷണം പുലർത്തിയ  ശ്രീ വി എസ് അച്യുതാനന്ദൻ ഈ വിഷയത്തിൽ എടുത്ത നിലപാട് തികച്ചും പിന്തിരിപ്പൻ ആയിരുന്നുവെന്ന് പറയാതെ വയ്യ.  തീരദേശത്തുനിന്ന് ഉയർന്നുവന്ന അമ്മക്കെതിരെയുള്ള അന്യമതസ്ഥരുടെ   ഗൂഡാലോചനയാണ്‌ ഗെയിലിന്റെ വെളിപ്പെടുത്തൽ എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ നിരുത്തരവാദപരമായ നിലപാടുകൾ ഏറെ വിചിത്രമായിരുന്നു. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ പോലും മുഖവിലക്കെടുക്കാവുന്നതല്ലെന്ന വി എസ്സിന്റെ നിലപാടുകൾ ഏറെ പ്രതിലോമകരമായി എന്ന് നിസ്സംശയം പറയാം. ഇതിനിടയിൽ സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഈ വാർത്തകളെ ഗൗരവത്തോടെ കാണെണ്ടതാണെന്ന തന്റെ അഭിപ്രായം രേഖപ്പെടുത്തി.
വ്യത്യസ്തമായ നിലപാടുകളിലൂടെ നിരന്തരം തന്റെ പാർടിയായ കോൺഗ്രസ്സിന്റെ  പോലും കണ്ണിലെ കരടായി മാറിയ വി ടി ബൽറാം എം എൽ എ ഈ വിഷയത്തിലും തന്റെ നിലപാടുകൾ നിർഭയം വ്യക്തമാക്കി. എന്നാൽ മഠം സമൂഹത്തിനു ചെയ്യുന്ന വലിയ വലിയ കാര്യങ്ങളിൽ പങ്കാളിയാകുന്ന ഒരാളെന്ന നിലയിൽ മഠത്തിലെ പ്രമുഖർക്കെതിരെ വന്ന ലൈംഗികവും സാമ്പത്തികവുമായ ആരോപണങ്ങളെ മുഖവിലക്കെടുക്കേണ്ടതില്ലെന്ന കേരള മുഖ്യമന്ത്രിയുടെ നിലപാടുകൾ താൻ വഹിക്കുന്ന സ്ഥാനത്തിനു തന്നെ അപമാനകരമാണ്‌. ഗെയ്ൽ ഉയർത്തിയ ലൈംഗികാരോപണങ്ങളും സാമ്പത്തികാരോപണങ്ങളും മാത്രമല്ലഅനുമതിയില്ലാത്ത കെട്ടിട നിർമ്മാണം, കെട്ടിട നികുതിയിൽ കോടികളുടെ വെട്ടിപ്പ്അനധികൃത വയൽ നികത്തൽ എന്നിത്യാദി നിരവധി ആരോപണങ്ങൾ അമൃതാനന്ദമയീ മഠത്തിനെതിരെ ഉയർന്നുവന്നിട്ടുണ്ടെന്നിരിക്കെ അതൊക്കെ അവർ നടത്തുന്ന വലിയ വലിയ സാമൂഹ്യസേവനങ്ങളുടെ മറവിൽ കണ്ടില്ലെന്ന് നടിക്കേണ്ടതാണന്നെ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാട് സത്യപ്രതിജ്ഞാ ലംഘനം കൂടിയാണെന്ന് പറയാതെ വയ്യ. ആൾദൈവമഠങ്ങളുടെയും സന്യാസീ ആശ്രമങ്ങളുടേയുംസമുദായിക വർഗീയ സംഘടനകളുടെയും ആജ്ഞാനുവർത്തികളായതുകൊണ്ട് മാത്രം കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിന്റെ നിയന്ത്രണം കൈപ്പിടിയിൽ ഒരുക്കിയിരിക്കുന്ന ഒരു മുഖ്യമന്ത്രിയിൽ നിന്നും ഇതിലപ്പുറമൊന്ന് പ്രതീക്ഷിക്കുന്നതുതന്നെ അധികപ്പറ്റാകുമെന്നതാണ്‌ വസ്തുത.
വാർത്തകൾ പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും താൻ ഇക്കാര്യം വിശദമായി പഠിച്ചിട്ടില്ലെന്നും,അതുകൊണ്ട് വിശദമായി തന്നെ കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന അമൃതാനന്ദമയീ മഠത്തിന്റെ നിലപാടുകൾ അവിശ്വസിക്കേണ്ടതില്ലെന്നുമായിരുന്നു ആദർശസുധീരശബ്ദം. ശരിയായാലും തെറ്റായാലും തന്റെ നിലപാടുകൾ ഉറച്ചശബ്ദത്തിൽ വിളിച്ചുപറയുന്നയാളാണ്‌ കണ്ണൂർ രാഷ്ട്രീയത്തിന്റെ തീഷ്ണതയിൽ വളർന്നുവന്ന സി പി ഐ എം നേതാവ് പി ജയരാജൻ. അദ്ദേഹം തന്റെ ഫേസ് ബുക്ക് പേജിൽ നടത്തിയ പരാമർശങ്ങൾ വെളിച്ചം കാണുന്നതിനുമുമ്പുതന്നെ പിൻ വലിക്കപ്പെട്ടു എന്നത് ചെറിയ സംഭവമല്ല. ഒന്നുകിൽ അദ്ദേഹം ആരെയോ ഭയപ്പെടുന്നുഅല്ലെങ്കിൽ അദ്ദേഹത്തിന്റെ പാർടിയിൽ നിന്ന് അത്തരമൊരു നിർദ്ദേശം കിട്ടിയിരിക്കുന്നു എന്നേ നമുക്ക് ഊഹിക്കാൻ പറ്റൂ. വോട്ട് ബാങ്കുകൾ ഉള്ളിടത്തൊക്കെ തലകുത്തിവീണുകിടക്കാൻ വിധിക്കപ്പെട്ടവരാണ്‌ ജനാധിപത്യവ്യവസ്ഥയിലെ രാഷ്ട്രീയക്കാർ എന്ന വസ്തുത കണക്കിലെടുത്താൽ ഈ നേതാക്കളുടെയൊക്കെ നിലപാടുകളുടെ സാംഗത്യത്തിന്റെ പൊരുളുകൾ പകൽ വെളിച്ചം പോലെ വ്യക്തമാകുമെന്നതിനാൽ അതിനെക്കുറിച്ചുള്ള വേവലാതികൾക്ക് സ്ഥാനമില്ല. എന്നാൽ എല്ലാ ആൾദൈവ-ആത്മീയ തട്ടിപ്പുകളുടേയും സംരക്ഷണാവകാശം മൊത്തത്തിൽ ഏറ്റെടുക്കുകയും അതുവഴി വെളിച്ചം നഷ്ടമാകുന്ന മനസ്സുകളിൽ തങ്ങളുടെ പ്രസ്ഥാനത്തിന്റെ തഴച്ചുവളരൽ സ്വപ്നം കാണുകയും ചെയ്യുന്ന ഹിന്ദുത്വവാദികൾ ഏറെ പ്രകോപനപരമായാണ്‌ പൊതുസമൂഹത്തിൽ തങ്ങളുടെ വിശ്വരൂപം വെളിവാക്കിയത്. അമൃതാനന്ദമയീ മഠം- ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകൾ എന്ന അഭിമുഖപ്പുസ്തകം പുറത്തിറക്കിയതിന്റെ പേരിൽ ഡി സി ബുക്സിനുനേരെയും അതിന്റെ ഉടമ ഡി സി രവിയുടെ വീടിനുനേരെയും തങ്ങളുടെ കാവിക്കൊടിവിതറി ഭീകരതസൃഷ്ടിച്ചവർ സമൂഹത്തിനു നല്കുന്ന സന്ദേശം എന്താണ്‌ആൾദൈവ സാമ്പത്തിക കേന്ദ്രങ്ങൾക്കുനേറെ ഉയരുന്ന ശബ്ദം ഏതുദിക്കിൽ നിന്ന് ആയാലും വെച്ചുപൊറുപ്പിക്കേണ്ടതില്ല എന്ന സന്ദേശമാണ്‌ ഹിന്ദുത്വശക്തികളുടെ വർഗീയ പ്രാസംഗിക ശശികല ടീച്ചർ അണികൾക്കു നല്കിയത് എന്നത് ഇതുമായി കൂട്ടിവായിക്കേണ്ടതാണ്‌.  ഒരു പ്രസാധക സ്ഥാപനത്തിനുനേരെ അതിക്രമം നടന്നിട്ടും മറ്റൊരു പ്രസിദ്ധീകരണ സ്ഥാപനമായ മനോരമ നല്കിയ വാർത്ത വായിച്ചാൽ ആക്രമിച്ചവനാണൊ കുറ്റക്കാരൻ അതോ ആക്രമിക്കപ്പെട്ടവനോ എന്നൊരു വർണ്യത്തിൽ ആശങ്ക നമുക്കുണ്ടാകും. ഏതോ അജ്ഞാത സംഘമാണ്‌ ആക്രമണം നടത്തിയതെന്നാണ്‌ ഇവർ വ്യക്തമാക്കിയതെങ്കിലുംഅത് മതാനന്ദമയീ മഠത്തെ അപകീർത്തിപ്പെടുത്താൻ വേണ്ടി ആസൂത്രണം ചെയ്തതാണെന്ന നിഗമനം പ്രസിദ്ധീകരിക്കാൻ അവർക്ക് യാതൊരു ഉളുപ്പുമില്ലാതെപോയി.
ഗീതാ സന്ദേശത്തിനു താൻ നല്കിയ വ്യാഖ്യാനങ്ങൾ ഹൈന്ദവർക്കിടയിൽ പ്രചരിപ്പിച്ചുകൊണ്ട് സമാധാനപരമായി സന്യാസജീവിതം നയിക്കുന്ന വ്യക്തിയാണ്‌ സ്വാമി സന്ദീപാനന്ദഗിരി. ആൾദൈവ ആത്മീയതയല്ല ശരിയായ ആത്മീയതയെന്ന തന്റെ നിലപാടുകൾ സധൈര്യം പ്രഖ്യാപിക്കുന്നതിൽ അദ്ദേഹം ഒരിടത്തും ഒരു പഞ്ഞവും കാണിക്കാറില്ല. അമൃതാനന്ദമയീ വിഷയത്തിൽ തന്റെ നിലപാടുകൾ തുറന്നുപറഞ്ഞതിന്റെ പേരിൽ കഴിഞ്ഞ മാസത്തിൽ രണ്ട് തവണയാണ്‌ അദ്ദേഹത്തിനുഅമ്മയുടെ കിങ്കരന്മാരിൽ നിന്നും ശാരീരികാക്രമണം നേരിടേണ്ടി വന്നത്. ആദ്യതവണ സ്ത്രീകളടക്കം ചൂലുമായെത്തി അദ്ദേഹത്തെ നേരിടാൻ ശ്രമിക്കുകയായിരുന്നു. വളരെ നികൃഷ്ടമായ ഭാഷയിൽ അദ്ദേഹത്തെ അസഭ്യം വിളിച്ച ഭക്തിഭ്രാന്തന്മാരെ അദ്ദേഹം സമാധാനത്തോടെ നേരിട്ടു. ഒടുവിൽ പ്രഭാഷണം കേൾക്കാനെത്തിയവർ തന്നെ പ്രതിഷേധക്കാരെ ഓടിച്ചുവിടുകയായിരുന്നു. എന്നാൽ തിരൂർ തുഞ്ചൻ പറമ്പിൽ അദ്ദേഹത്തിനുനേരെ ശാരീരികമായ അതിക്രമമുണ്ടായിപരിക്കുകളോടെ ആശുപത്രിയിൽ കഴിയേണ്ടി വന്നു. കാവിയുടുത്ത ഒരു സ്വാമിക്കുപോലും രക്ഷയില്ലെങ്കിൽ ഈ ഭക്തിഭ്രാന്തരിൽ നിന്നും ആർക്കാണ്‌ രക്ഷ പ്രതീക്ഷിക്കാനാകുക!!
2012 ൽ അമൃതാനന്ദമയീ ആശ്രമത്തിൽ വെച്ച് അമ്മഭക്തരുടെയും തുടർന്ന് പോലീസിന്റെയും പീഡനത്തെത്തുടർന്ന് കൊല്ലപ്പെട്ട സത്നാം സിങ്ങ് എന്ന ആത്മീയാന്വേഷകന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം അധികാര സാമ്പത്തിക ശക്തികളുടെ ഇടപെടലിനെത്തുടർന്ന് വിസ്മൃതിയിലായിക്കഴിഞ്ഞിരിക്കുന്നു.
ചെയ്യുന്ന ജോലിക്ക്, ജീവിക്കാനാൻ ആവശ്യമായ പ്രതിഫലം ആവശ്യപ്പെട്ട് സമരം ചെയ്ത നഴ്സുമാരെ കാവിയിട്ട ഗുണ്ടകളെ ഉപയോഗിച്ച് നേരിട്ട ചിത്രങ്ങൾ നമ്മൾ ചാനലുകളിൽ കണ്ടതാണ്‌.
ഗെയ്ലിന്റെ പുസ്തകം വാർത്തയാക്കാൻ വിഷമമുണ്ടായില്ലെങ്കിലും മനോരമമാതൃഭൂമി ചാനലുകൾക്ക് അതിനെതിരെയുള്ള വിമർശനങ്ങൾ പ്രസിദ്ധീകരിക്കാൻ ഒട്ടും സമയക്കുറവുണ്ടായില്ല. സിനിമാതാരങ്ങളെയും സെലിബ്രിറ്റികളെയുമെല്ലാം അവർ അമൃതാനന്ദമയിയുടെ അപദാനങ്ങൾ പാടിപ്പുകഴ്താൻ ഉപയോഗിച്ചു. പണത്തിനുവേണ്ടിയാണ്‌ ഗെയിൽ പുസ്തകം ഇറക്കിയതാണന്നാണ്‌ ഒരു സിനിമാ താരം പ്രതികരിച്ചത്. പണത്തിനുവേണ്ടിയോപ്രശസ്തിക്കുവേണ്ടിയോ ആകാംപക്ഷേഇത്രയും സ്വാധീമുള്ള ഒരു മഠത്തിലെ പ്രധാനികൾക്കെതിരെവന്ന ലൈംഗിക-സാമ്പത്തിക കുറ്റാരോപണങ്ങൾ അന്വേഷണ വിധേയമാക്കേണ്ടതില്ലേ എന്നതാണ്‌ അടിസ്ഥാനപരമായ ചൊദ്യം. പത്ര വാർത്തകളുടെപേരിൽ പോലും കേസെടുത്ത് അന്വേഷണം നടത്തിയ പാരമ്പര്യമുള്ള ഒരു രാജ്യത്ത് ആൾദൈവ-ആത്മീയ -സാമ്പത്തിക കേന്ദ്രത്തിനുനേരെ ഉയർന്ന ഇത്തരം ഗുരുതരമായ ആരോപണങ്ങൾക്ക്മേൽ യാതൊരു അന്വേഷണവും ആവശ്യമില്ലെന്ന് വിധിയെഴുതിയ രാഷ്ട്രീയ-മാധ്യമ ലോകം ലോകത്തിനു നല്കുന്ന സന്ദേശം ഏറെ പ്രതിലോമകരമാണെന്നതിൽ തർക്കമില്ല.