മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Saturday, January 15, 2011

നാസ്തികതയുടെ സംഘഗാഥയുമായി പെരിയാറുടെ മണ്ണില്‍

     നാസ്തികത- ഒരു ബദല്‍ സംസ്കാരം' എന്ന മുദ്രാവാക്യമുയര്‍ത്തി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നടന്ന ലോക നാസ്തികസമ്മേളനം ആവേശത്തിന്റെ അലയൊലികളോടെ വിജയകരമായി പരിസമാപിച്ചു. 2011 ജനുവരി 7 മുതല്‍ 9 വരെ നടന്ന സമ്മേളനത്തില്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള വിവിധ ദേശക്കാരും ഭാഷക്കാരുമായ പ്രതിനിധികള്‍ക്കുപുറമെ ഇംഗ്ലണ്ട്, നോര്‍വേ, സ്വീഡന്‍, ഫിന്‍ലാന്റ്, സ്വിറ്റ്സര്‍ലാന്റ്, യുനൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കുകൊണ്ടു.

     ദൈവത്തിന്റെയും മതത്തിന്റെയും ജാതിയുടെയും പേരില്‍ വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കപ്പെട്ട തമിഴ്‌ജനതയുടെ ആത്മാഭിമാനത്തിന്റെയും പകുത്തറിവിന്റെയും സാക്ഷാത്കാരമായി മഹാനായ സാമൂഹ്യവിപ്ലവകാരി പെരിയാര്‍ ഇ വി രാമസ്വാമി പടുത്തുയര്‍ത്തിയ തമിഴ്നാട്ടിലെ ദ്രാവിഢര്‍ കഴകം,  ആന്ധ്രപ്രദേശിലെ മഹാനായ നിരീശ്വരവാദി ഗോറ സ്ഥാപിച്ച എതീസ്റ്റ് സെന്റര്‍  കെ വീരമണി അധ്യക്ഷനായ റാഷനലിസ്റ്റ്സ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം അക്ഷരാര്‍ത്ഥത്തില്‍ തിരുച്ചിറപ്പള്ളി നഗരത്തിന്റെ ഉല്‍സവമായി മാറി.

     നിരീശ്വരവാദത്തിന്റെയും യുക്തിവാദത്തിന്റെയും മാനവികതയുടെയും പുത്തന്‍ സന്ദേശങ്ങളുമായി പെരിയാര്‍ എജ്യൂക്കേഷന്‍ കോമ്പ്ലക്സ്(ട്രിച്ചി), പെരിയാര്‍ മണിയമ്മൈ യൂണിവേഴ്സിറ്റി(തഞ്ചാവൂര്‍) എന്നിവിടങ്ങളിലായി നടന്ന വിവിധ സെഷനുകളില്‍ സെമിനാര്‍ പഠനക്ലാസുകള്‍ പേപ്പര്‍ പ്രസന്റേഷനുകള്‍ ഫിലിംഷോ, വീഡിയോ പ്രസന്റേഷന്‍ സയന്‍സ് എക്സിബിഷന്‍  പുസ്തകപ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ നടന്നു.

     ജനുവരി 6 നു വൈകുന്നേരത്തോടുകൂടിതന്നെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ എത്തിക്കൊണ്ടിരുന്നു. ജനുവരി 7 ന്‌ രാവിലെ പെരിയാര്‍ മെട്രിക്കുലേഷന്‍ സ്കൂളില്‍ സയന്‍സ് എക്സിബിഷന്‍ തമിഴ്നാട് സ്റ്റേറ്റ് പ്ലാനിങ്ങ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ഡോ. എം നാഗനാഥന്‍ ഉല്‍ഘാടനം ചെയതു. പുസ്തക പ്രദര്‍ശനം ഉല്‍ഘാടനം ചെയ്തത് തമിഴ്നാട് സ്റ്റേറ്റ് ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. എ രാമസാമിയായരുന്നു.

     രാവിലെ മുതല്‍ തന്നെ സുന്ദര്‍ നഗറിലേക്കുള്ള ബസ്സുകളും മറ്റ് വാഹനങ്ങളും കറുത്ത കുപ്പായക്കാരായ ദ്രാവിഡര്‍ കഴകം പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. പെരിയാര്‍ സ്കൂളിന്റെയും ഫാര്‍മസികോളേജിന്റെയും കാമ്പസുകള്‍ തോരണങ്ങള്‍ കൊണ്ടും ഫാന്‍സി ബള്‍ബുകള്‍ കൊണ്ടും അലങ്കരിക്കപ്പെട്ടു. കമാനങ്ങളും സ്വാഗത ബോര്‍ഡുകളും കൊണ്ട് അലംകൃതമായ ചുറ്റുപാടുകള്‍ ലോകനാസ്തികസമ്മേളനത്തിന്റെ പ്രൗഡിയെ വിളിച്ചോതി. തമിഴ്നാട്ടിലെ നാസ്തികപ്രസ്ഥാനമായ ദ്രാവിഡര്‍ കഴകം ഒരു കേഡര്‍ സംഘടനയാണ്‌. സമ്മേളന നഗരിയിലെ ഓരോ ചലനങ്ങളെയും പരിശീലനം ലഭിച്ച, പാന്റും കറുപ്പുഷര്‍ട്ടും തൊപ്പിയും യൂണിഫോമണിഞ്ഞ കേഡര്‍മാര്‍ നിയന്ത്രിച്ചുകൊണ്ടിരുന്നു. പെരിയാര്‍ കോളേജിലെയും യൂണിവേഴ്സിറ്റിയിലെയും വിദ്യാര്‍ത്ഥികളും സ്റ്റാഫും രാവും പകലുമില്ലാതെ സമ്മേളനവിജയത്തുനുവേണ്ടി അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു.

     11 മണിക്ക് പെരിയാര്‍ സെന്റനറി എജ്യൂക്കേഷന്‍ കോമ്പ്ലക്സിന്റെ അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ആയിരങ്ങളെ സാക്ഷിയാക്കി ഉല്‍ഘാടന സമ്മേളനം ആരംഭിച്ചു. ഡോ. കെ വീരമണിയുടെ അധ്യക്ഷതയില്‍ സമ്മേളനത്തിന്റെ ഔപചാരികമായ ഉല്‍ഘാടനം ശ്രീ. ലെവി ഫ്രെയ്ഗല്‍(Mr. Levi Fragell: Former President, IHEU, Norway) നിര്‍വ്വഹിച്ചു. ബഹു. തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ സന്ദേശം കെ വീരമണി വായിച്ചത് സദസ്സ് ഹര്‍ഷാരവത്തോടെയാണ്‌ സ്വീകരിച്ചത്. സമ്മേളനത്തിന്റെ പ്രതിപാദ്യവിഷയം ഡോ. വിജയം (Atheist Centre, Vijayawada) അവതരിപ്പിച്ചു. ശ്രീ. സനല്‍ ഇടമറുക് സംസാരിച്ചു.

     തുടര്‍ന്ന് നടന്ന പ്ലീനറി സെഷനില്‍ ഫിറ(FIRA) പ്രസിഡന്റ് പ്രൊഫ. നരേന്ദ്രനായിക് അധ്യക്ഷനായിരുന്നു. 4 മണിക്ക് ഫാര്‍മസി കോളേജില്‍ "നാസ്തികതയും മാനവികതയും ഒരു ജീവിതരീതി", "നാസ്തികത സാമൂഹ്യമാറ്റത്തിന്‌", "നിരീശ്വരതയുടെ വ്യാപനത്തില്‍ കുട്ടികളുടെ പങ്ക്" എന്നീ വിഷയങ്ങളില്‍ ശ്രീ. ലവണം, ജി. കരുണാനിധി, പ്രിന്‍സ് എന്നാറെസ് പെരിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍  മൂന്ന് സെഷനുകള്‍ നടന്നു.

     ദിവ്യാല്‍ഭുതങ്ങളെ തുറന്നുകാട്ടുന്ന കനലാട്ടം(Fire Walking)ഉള്‍‍പ്പെടെയുള്ള അനാവരണപരിപാടികള്‍ സമ്മേളനത്തിന്റെ ഇടവേളകളെ ധന്യമാക്കി. സ്കൂള്‍ അങ്കണത്തില്‍ ഒരുക്കിയ തീക്കനലിലൂടെ ദ്രാവിഡര്‍ കഴകം പ്രവര്‍ത്തകര്‍ക്കൊപ്പം വിവിധ സംസ്ഥാനക്കാരും വിദേശികളുമായ പ്രതിനിധികളും കാലിലൊറുപോറല്‍പോലുമേല്‍ക്കാതെ നടന്നുനീങ്ങിയപ്പോള്‍  'കടവുള്‍ ഇല്ലൈ, കടവുള്‍ ഇല്ലൈ' എന്ന ഉറച്ച മുദ്രവാക്യം അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു.

     ആറുമണിമുതല്‍ നടന്ന സാംസ്കാരിക പരിപാടി ഒരു പുത്തന്‍ അനുഭവമായിരുന്നു. നാടകവും നൃത്തവും സിനിമയും കോര്‍ത്തിണക്കി പെരിയാറുടെ ജീവിതത്തെയും ആധുനിക ശാസ്ത്രത്തെയും സമന്വയിപ്പിച്ച് അവതരിപ്പിച്ച പരിപാടി ഏവരുടെയും മനം കുളിര്‍ക്കുന്നതായിരുന്നു. ദൈവവന്ദനവുമായി ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ഭാരതീയ നൃത്തങ്ങളെ നാസ്തികതയുമായി എങ്ങനെ സമന്വയിപ്പിക്കാമെന്നും അത് ഒരു പുത്തന്‍ സംസ്കാരമാകുന്നതെങ്ങനെയെന്നും വിസ്മയത്തോടുകൂടി മാത്രമേ നോക്കിക്കാണാനായുള്ളു. ആസ്തിക്യം അരങ്ങൊഴിയുമ്പോള്‍ നാസ്തിക്യം നീനാള്‍ വാഴുമെന്നുള്ള ഗാനങ്ങളുമായി അരങ്ങ് കൊഴുപ്പിച്ച ഭരതനനാട്യത്തിന്റെ ചുവടുകളില്‍ സദസ്സ് മതിമറന്നിരുന്നു. പെരിയാറുടെ ദൈവ-മത-ജാതിവിരുദ്ധ പോരാട്ടങ്ങള്‍ക്കൊപ്പം ഗലീലിയോയും, ഡാര്‍വിനും ആധുനികശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ പടവുകളും സാംസ്കാരികപരിപാടിയില്‍ ദൃശ്യവല്‍ക്കരിക്കപ്പെട്ടു.

     പിറ്റേന്ന് കാലത്ത് 9 മണിക്ക് പ്രതിനിധികളെയും വഹിച്ച് പെരിയാര്‍ സ്കൂളിന്റെ ബസ്സുകള്‍ ഒരു മണിക്കൂറോളം യാത്രചെയ്ത് തഞ്ചാവൂരിനടുത്തുള്ള പെരിയാര്‍ മണിയമ്മൈ യൂണിവേഴ്സിറ്റിയില്‍ എത്തിച്ചേര്‍ന്നു. നൂറ്റിമുപ്പതിലധികം ഏക്ര ഭൂമിയില്‍ പരന്നുകിടക്കുന്ന യൂണിവേഴ്സിറ്റി കാമ്പസ് പകുത്തറിവിനെയും പരിസ്ഥിതിയെയും എങ്ങനെ സമന്വയിപ്പിക്കാമെന്നതിന്‌ മുകുടോദാഹരണമാണ്‌. മഹാന്മാരായ നിരീശ്വരവാദികളുടെ ആപ്തവാക്യങ്ങള്‍ യൂണിവേഴ്സിറ്റിയുടെ ചുവരുകളെ അലങ്കരിച്ചു. അവിടുത്തെ ഓരോ മണല്‍തരിയിലും പെരിയാറുടെ സ്മരണകള്‍ നല്‍കുന്ന ആവേശം തിരിച്ചറിയപ്പെട്ടു. പെരിയാര്‍ മണിയമ്മൈ യൂണിവേഴ്സിറ്റി മാത്രമല്ല, നിരവധി കോളേജുകളും, പോളിറ്റെക്നിക്കുകളും, ആശുപത്രികളും, സൗജന്യ ചികില്‍സാ ക്ലിനിക്കുകളും, കൗണ്‍സിലിങ്ങ് സെന്ററുകളും, നിയമസഹാസ സെല്ലുകളും, മ്യൂസിയവും, അവയവദാന ക്ലബ്ബും, ഉള്‍പ്പെടെ ചെറുതും വലുതുമായ അന്‍പതിലധികം സ്ഥാപനങ്ങള്‍ പെരിയാര്‍ സ്മാരകങ്ങളായി നിലകൊള്ളുന്നു.

     യൂണിവേഴ്റ്റി കാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് വൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ്‌ പ്രതിനിധികള്‍ കാമ്പസിനകത്തേക്ക് പ്രവേശിച്ചത്. വൃക്ഷത്തൈകള്‍ നനയ്ക്കുന്നതിനുള്ള ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനത്തിന്റെ ഉല്‍ഘാടനം ഡോ. കെ വീരമണി നിര്‍വ്വഹിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും നിരയായി അണിനിരന്ന വിദ്യാര്‍ത്ഥിനികളുടെ കയ്യടിയുടെയും അകമ്പടിയോടെ മുളംകൂട്ടങ്ങള്‍ക്കിടയില്‍ സജ്ജമാക്കിയ രമണീയവും കുളിരാര്‍ന്നതുമായ അന്തരീക്ഷത്തിലേക്ക് ആനയിച്ച്‍ ലഘുഭക്ഷണം നല്‍കി. മാലിന്യ സംസ്കരണയൂണിറ്റും വെര്‍മി കമ്പോസ്റ്റ് യൂണിറ്റും പേപ്പര്‍ പ്രൊസസിങ് യൂണിറ്റും ഹോളോബ്രിക്സ് യൂണിറ്റും ഭക്ഷ്യസംസ്കരണ യൂണിറ്റുമുള്‍പ്പെടെ യൂണിവേഴ്സിറ്റിയുടെ കാമ്പസ് പ്രതിനിധികള്‍ നടന്നുകണ്ടു.

     11 മണിക്ക് കോണ്‍ഫറന്‍സ് ഹാളില്‍ പെരിയാര്‍ മണിയമ്മൈ യൂണിവേഴിറ്റി വൈസ് ചാന്‍സലര്‍ ഡോ. എന്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ സ്പെഷല്‍ സെഷന്‍ ആരംഭിച്ചു. നാസ്തികതിയിലൂന്നിയ യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം വിവിരിച്ചു. IHEU എക്സിക്യൂട്ടിവ് ഡയരക്ടര്‍ ഡോ. ബാബു ഗോഗിനേനിയുടെ പ്രസംഗം രാഷ്ട്രീയ നിലനില്പ്പിനുവേണ്ടി ജ്യോതിഷികള്‍ക്കുമുമ്പില്‍ അപ്പീല്‍ നല്‍കുകയും ഗ്രഹങ്ങളെ പ്രീണിപ്പിക്കാന്‍ തങ്ങളുടെ പേരുകള്‍ പോലും മാറ്റുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെ തുറന്നുകാട്ടുന്നതായിരുന്നു.

     തുടര്‍ന്ന് ഡോ. വി സുന്ദരരാജലു, ഡോ. എം തവമണി, ഡോ. ഡി കുമാര്‍ ഡോ . ഇളങ്കുവന്‍ തമിള്‍ എന്നിവരുടെ അധ്യക്ഷതയില്‍ നാല്‌ സെഷനുകളിലായി സെമിനാറുകള്‍ നടന്നു. നാസ്തികത- ശാസ്ത്രത്തിന്റെയും ശാസ്ത്രീയവീക്ഷണത്തിന്റെയും ആണിക്കല്ല്, നാസ്തികത സ്ത്രീശാക്തീകരണത്തിന്‌, ശാസ്ത്രവും കപടശാസ്ത്രവും, യുവാക്കളും നാസ്തികതയും എന്നീ വിഷയങ്ങളില്‍ പേപ്പര്‍ പ്രസന്റേഷനുകളും ചര്‍ച്ചയും നടന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സി. രവിചന്ദ്രന്‍ അവതരിപ്പിച്ച ന്യൂ ഏജ് ഓഫ് റീസണിങ്ങ് പ്രസന്റേഷന്‍ സദസ്സിന്റെ വിശേഷശ്രദ്ധയാകര്‍ഷിച്ചു.  ശാസ്ത്രം, നവനാസ്തിക പ്രസ്ഥാനങ്ങളുടെ അനിവാര്യത, നിരീശ്വരവാദത്തിന്റെ വ്യാപനത്തില്‍ പെരിയാറുടെ പങ്ക് തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളെ അവലംബിച്ച് നടന്ന സെമിനാറുകള്‍ പ്രതിനിധികള്‍ക്ക് പുത്തനുണര്‍വ് നല്‍കുന്നതും നാസ്തികപ്രസ്ഥാനങ്ങളുടെ ഭാവി ഭാസുരമാണെന്ന് വിളിച്ചോതുന്നതുമായിരുന്നു.

     തിരിച്ച് പ്രതിനിധികളെയും വഹിച്ച വാഹനങ്ങള്‍ ട്രിച്ചി നഗരത്തില്‍ പ്രവേശിക്കുമ്പോഴേക്കും പതിനായിരക്കണക്കിന്‌ ദ്രാവിഡര്‍ കഴകം പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം നഗരത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ആരംഭിച്ചുകഴിഞ്ഞിരുന്നു. ദിവ്യാല്‍ഭുത അനാവരണ പരിപാടി DK ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ശ്രീ. ഗുണശേഖരന്‍ ഫ്ലാഗ് ഓഫ് ചെയ്തു. മുതുകില്‍ കൊളുത്തിട്ട് അതില്‍ കാറ് കെട്ടിവലിച്ചുകൊണ്ട് DK പ്രവര്‍‍ത്തകര്‍ പ്രകടനത്തിന്‌ മുന്നില്‍ ദൈവികമെന്ന് വിശേഷിപ്പിച്ച് നടത്തിവരുന്ന തട്ടിപ്പിനെ അനാവരണം ചെയ്തു. 'തമിഴാ തമിഴാ കടവുള്‍ ഇല്ലൈ', 'കടവുള്‍ ഇല്ലൈ' 'കടവുള്‍ ഇല്ലൈ'  എന്ന മുദ്രാവാക്യത്തിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ അലയടിച്ചപ്പോള്‍ സംഘടിത നാസ്തികപ്രസ്ഥാനത്തിന്റെ കരുത്തിനുമുന്നില്‍ ട്രിച്ചിനഗരം കോരിത്തരിച്ചു.

     കയ്യില്‍ കര്‍പ്പൂരം കത്തിച്ചും കത്തുന്ന തീച്ചട്ടികള്‍ ഉള്ളം കയ്യില്‍ അമ്മാനമാടിയും അവര്‍ ദിവ്യന്മാരെയും ആള്‍ ദൈവങ്ങളെയും തുറന്നുകാട്ടിക്കൊണ്ടിരുന്നു. കറുത്തകുപ്പായക്കാരുടെ ഒഴുക്ക് പൊതുസമ്മേളനനഗരിയില്‍ എത്തിച്ചേര്‍ന്നപ്പൊള്‍ 'എത്തീസം വെല്‍ക്കംസ്' എന്ന തീം ഗാനം ഒഴുകിക്കൊണ്ടിരുന്നു. കറുപ്പുകുപ്പായക്കാരായ പ്രകടനക്കാരുടെ 'കടവുള്‍‍ ഇല്ലൈ' എന്ന് മുദ്രാവാക്യത്തെ കറുപ്പുകുപ്പായക്കാരായ ഒരുകൂട്ടം അയ്യപ്പഭക്തന്മാര്‍ അമ്പരപ്പോടുകൂടി വീക്ഷിക്കുന്നത് കാണാനിടയായെന്ന സ്വാഗതപ്രാസംഗികന്റെ പരാമര്‍ശം ചിരിക്കുവകനല്‍കുന്നതും ഒപ്പം ചിന്തനീയവുമായി.

     ശ്രീമതി. കനിമൊഴി എം പി യാണ്‌ പൊതുസമ്മേളനം ഉല്‍ഘാടനം ചെയ്തത്. പുരോഗമന വേദികളെ അവഗണിക്കുകയും, മതവേദികളില്‍ ആവശ്യത്തിലേറെ വലിഞ്ഞുകയറി പ്രീണന പ്രസംഗങ്ങല്‍ നടത്തുകയും ചെയ്യുന്ന കേരളത്തിലെ വിപ്ലവരാഷ്ട്രീയക്കാരില്‍ നിന്ന് വ്യത്യസ്തമായി പച്ചയായി തന്റെ അഭിപ്രായം തുറന്നടിക്കുന്ന ഈ തമിഴ് രാഷ്ട്രീയക്കാരിയുടെ പ്രസംഗം ആവേശകരമായിരുന്നു. നിരീശ്വരവാദം തന്റെ പ്രസംഗത്തില്‍ നിറഞ്ഞ് തുളുമ്പുമ്പോഴും വോട്ടുകള്‍ ഇതിന്റെ പേരില്‍ നഷ്ടപ്പെട്ട് പോകുമോ എന്ന് അവര്‍ വേവലാതിപ്പെട്ടുകണ്ടില്ല. കാരണം പെരിയാര്‍ തമിഴ്ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണ്‌. നാസ്തികത പെരിയാറുടെ ആപ്തവാക്യവും.

     ജനുവരി 9 നു രാവിലെ 9മണിക്ക് രണ്ട് സെഷനുകളിലായാണ്‌ സെമിനാര്‍ നടന്നത്. മതനിരപേക്ഷതയുടെയും നാസ്തികതയുടെയും, മാനവികതയുടെയും ശക്തീകരണത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ഡോ. ധനേശ്വര്‍ സാഹുവിന്റെയും, വ്യക്തിപരവും സാമൂഹ്യവുമായ ആരൊഗ്യപാലനത്തില്‍‍ നാസ്തികതയുടെ പങ്ക് എന്ന വിഷയത്തില്‍ ഡോ. സുകുമാരന്റെയും അധ്യക്തതയിലാണ്‌ സെമിനാര്‍ നടന്നത്.

      തുടര്‍ന്ന് നടന്ന പ്ലീനല്‍ ഡിസ്കഷന്‍‍ ഡോ. കെ വീരമണി, ഡോ. വിജയം, ലെവി ഫ്രയ്ഗല്‍ തുടങ്ങിയവര്‍ നയിച്ചു. വിവിധ സെഷനുകളിലെ അധ്യക്ഷന്മാര്‍ സെമിനാറുകളില്‍ അവത്രിപ്പിച്ച പ്രബന്ധങ്ങളെ സമഗ്രമായി വിലയിരുത്തി. സമാപനസമ്മേളനത്തിനും പൊങ്കല്‍ ആഘോഷങ്ങള്‍ക്കും ശേഷം സമ്മേളനം അവസാനിച്ചു.

     ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു എന്നത് ഈ സമ്മേളനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. മതങ്ങള്‍ സംഹാരതാണ്ഡവമാടുകയും മതസംഘടനകള്‍ വളര്‍ന്ന് തഴയ്ക്കുകയും മതം ഭീകരതയും ഫാസിസവുമായി മാറുകയും ചെയ്യുന്ന ആധുനികകാലത്ത് നിരീശ്വരവാദികള്‍ക്കും യുക്തിവാദികള്‍ക്കും, മാനവികവാദികള്‍ക്കും നിസ്സംഗരായി മാറിനില്‍ക്കാനാകില്ല എന്ന അടിയുറച്ച സന്ദേശമാണ്‌ ഈ സമ്മേളനം നല്‍കുന്നത്. പങ്കെടുത്ത പ്രതിനിധികളില്‍ ഒട്ടുമിക്കവരും ചെറുപ്പക്കാരായിരുന്നുവെന്നതും പ്രതിനിധികളില്‍ നല്ലൊരു പങ്കും സ്ത്രീകളായിരുന്നുവെന്നതും എടുത്തുപറയേണ്ടതാണ്‌. സമ്മേളനത്തെ ഒരു വന്‍ വിജയവും തിരുച്ചിറപ്പള്ളി നഗരത്തിന്റെ ഉല്‍സവവുമാക്കി മാറ്റുന്നതില്‍ സംഘാടകര്‍ വഹിച്ച പങ്ക് പ്രശംസനീയമാണ്‌. നെടുനീളന്‍ ചുവരെഴുത്തുകളും പടുകൂറ്റന്‍ ബോര്‍ഡുകളും കമാനങ്ങളും കൊണ്ട് അലംകൃതമായ നഗരം നിരീശ്വരതയുടെ അലയൊലികളില്‍ പുളകിതമായി. രാജാവ് നഗ്നനാണെന്ന് ഉറക്കെ വിളിച്ചുപറയാന്‍ കെല്പ്പുള്ള കുട്ടിയുടെ നിഷകളങ്കത ഒരു ദൗര്‍ബല്യമല്ലെന്നും അത് ഈ ലോകത്തിന്റെ തന്നെ നിലനില്പ്പിനുള്ള ഒരേയൊരു മാര്‍ഗമാണെന്നും തിരിച്ചറിഞ്ഞുകൊണ്ടും മതഭ്രാന്തിനെതിരെയുള്ള പോരാട്ടത്തില്‍ തങ്ങള്‍ ഒറ്റയ്ക്കല്ലെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ്‌ വിവിധ ദേശക്കാരും ഭാഷക്കാരുമായ പ്രതിനിധികള്‍ തിരുച്ചിറപ്പള്ളിയോട് വിടപറഞ്ഞത്.