മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Saturday, May 3, 2014

അടഞ്ഞ വായകൾ , അടപ്പിക്കപ്പെട്ട വായകൾ


ഒരു നുണ നൂറ്‌ വട്ടം ആവർത്തിച്ചാൽ സത്യമാക്കാമെന്നും അതുവഴി അത് പൊതുജനം വിശ്വസിച്ചുകൊള്ളുമെന്നുമുള്ള കണ്ടെത്തൽ വിജയകരമായി പ്രയോഗത്തിൽ വരുത്തിയയാളായിരുന്നു നാസി ജർമ്മനിയിൽ ഹിറ്റ്ലറുടെ പ്രചരണ മന്ത്രിയായിരുന്ന പോൾ ജോസഫ് ഗീബൽസ്. ഗീബൽസ് കഴിഞ്ഞ നൂറ്റാണ്ടിൽ പ്രയോഗിച്ച ഈ തന്ത്രം മറ്റൊരു രൂപത്തിൽ പ്രയോഗത്തിലേക്കെത്തിക്കുകയാണ്‌ മലയാളത്തിലെ ചില ദൃശ്യ-പത്ര മാധ്യമങ്ങൾ.. തങ്ങളുടെ താല്പര്യങ്ങൾക്ക് ഹിതകരമല്ലാത്ത വാർത്തകളെ നിരന്തരമായി തമസ്കരിക്കുകയോ വളചൊടിക്കുകയോ   ചെയ്യുക വഴി അവ സത്യമല്ലെന്ന പ്രതീതി ജനിപ്പിച്ച് പൊതുജനത്തെ കഴുതയാക്കുകയെന്ന തന്ത്രമാണ്‌ ഇക്കൂട്ടർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും ശക്തമായ അധികാരസ്രോതസ്സുകളിൽ ഒന്നായ അമൃതാനന്ദമയിക്കും അവരുടെ മഠത്തിനുമെതിരെ അതിതീഷ്ണമായ വിമർശനങ്ങൾ നടത്തിയ  അവരുടെ തന്നെ മുൻ ശിഷ്യ ഗെയ്ൽ ട്രെഡ് വെലുമായി  ജോൺബ്രിട്ടാസ് നടത്തിയ അഭിമുഖം കൈരളി ടി വി സംപ്രേഷണം ചെയ്തപ്പോൾ കേരളമൊന്നടങ്കം ശ്വാസമടക്കിപ്പിടിച്ചുകൊണ്ടാണ്‌ ടി വിയുടെ മുന്നിലിരുന്നത്. കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക മനസ്സാക്ഷിക്കുമേൽ വിസ്ഫോടനമായിമാറിയ ഈ ആഭിമുഖത്തിന്റെ വിശദാംശങ്ങൾ അറിയാൻ ആകാംക്ഷയോടെ പിറ്റേ ദിവസത്തെ പത്രം പരതിയവർ വിഢ്ഠികളായി മാറി. മലയാളത്തിലെ മുത്തശ്ശിപ്പത്രങ്ങൾ മനോരമയും മാതൃഭൂമിയും വിവരമറിഞ്ഞതേയില്ല! ദേശാഭിമായിലെങ്കിലും മുൻപേജിൽ ഒരു വാർത്ത പ്രതിക്ഷിച്ചവർക്ക് തെറ്റി. എങ്ങും തൊടാതെ ഒരു വാർത്ത ഉൾപേജിലെങ്കിലും കൊടുക്കാൻ അവർക്ക് കഴിഞ്ഞതിൽ അവരെ അഭിനന്ദിക്കാതിരിക്കാൻ നിവൃത്തിയില്ല.
ഗെയ്ൽ - ബ്രിട്ടാസ് ഇന്റർവ്യൂവിനു മുംമ്പുതന്നെ ഹോളി ഹെൽ’ കേരളത്തിൽ ചർച്ചയായിരുന്നുവെങ്കിലും അത് ഒരു പരിധിവരെ സൈബർ ലോകത്ത് ഒതുങ്ങി നില്ക്കുകയായിരുന്നു. ആൾദൈവ-അധോലോകമുയർത്തുന്ന പ്രശ്നങ്ങൾ മുമ്പും പലവട്ടം ചർച്ചകളിൽ വന്നുവങ്കിലും അതെല്ലാം താല്ക്കാലിക വാദപ്രതിവാദങ്ങൾക്കുശേഷം വിസ്മൃതിയിലാണ്ടുപോയ ചരിത്രമാണുള്ളത്. ഹോളി ഹെൽ ഉയർത്തിയ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ മീഡിയ വൺ ചാനൽ സംപ്രേഷണം ചെയ്ത ട്രൂത്ത് ഇൻസൈഡ്എന്ന പരിപാടിയിൽ  അമ്മ സ്വരൂപം” എന്നപേരിൽ അവതരിപ്പിച്ച അരമണിക്കൂർ ദൈർഘ്യമുള്ള എപ്പിസോഡ് വിശദമായിത്തന്നെ അമൃതാനന്ദമയിയുടെ യഥാർത്ഥ മുഖത്തെ അനാവരണം ചെയ്തു. സുധാമണി എന്ന കൗമാരക്കാരിയിൽ നിന്നും അമൃതാനന്ദമയി എന്ന ആൾദൈവത്തിലേക്കുള്ള വളർച്ചയെയും അതിനുപിന്നിലുള്ള സ്ഥാപിതതാല്പര്യങ്ങളെയും കൃത്യമായി അവലോകനം ചെയ്തുകൊണ്ടും സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവരെ അഭിമുഖം ചെയ്തുകൊണ്ടും മീഡിയവൺ നടത്തിയ ശ്രമം നിസ്തുലമെത്രെ.


റിപ്പോർട്ടർ ടി വി ബിഗ് സ്റ്റോറിയിൽ ഗൈയിലിന്റെ പുസ്തകം ഉയർത്തുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്തു. പ്രസ്തുത പരിപാടിയിൽ അമൃതാനന്ദമയിക്കുവേണ്ടി ലജ്ജാലേശമന്യേ മുറവിളികൂട്ടിയ രാഹുൽ ഈശ്വർ തന്നെ അഭിപ്രായപ്പെട്ടതുപോലെ സോഷ്യൽ മീഡിയയിൽ വന്ന ചർച്ചകൾ ഇല്ലായിരുന്നുവെങ്കിൽ ഹോളിഹെൽ എന്ന പുസ്തകം ചർച്ചചെയ്യപ്പെടുകപോലുമില്ലാതെ പോകുമായിരുന്നു എന്നതാണ്‌ വസ്തുത. ഇന്ത്യാവിഷൻ ചാനൽ ന്യൂസ് നൈറ്റിൽ വിശദമായിതന്നെ ഗെയ്‌ലിന്റെ പുസ്തകം ഉയർത്തിയ വിമർശനങ്ങളോട് മഠം പുലർത്തിയ നിലപാടുകളെ പരിശോധനാ വിധേയമാക്കി. മഠം നടത്തുന്ന സാമൂഹ്യ സേവനങ്ങളുടെ പേരിൽ മുൻകൂർ ജാമ്യമെടുത്തുകൊണ്ടാണെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് കവർസ്റ്റോറിയിൽ വിഷയം ചർച്ച ചെയ്തു.
കേരളത്തിലെയെന്നല്ലഇന്ത്യയിലെ തന്നെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന ആൾദൈവ സാമ്പത്തിക കേന്ദ്രമായ അമൃതാനന്ദമയീ മഠത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ്‌ ഗെയ്ൽ തന്റെ പുസ്തകത്തിൽ ഉന്നയിക്കുന്നത്. സ്നേഹത്തിന്റെ അവതാരമന്നൊക്കെ അനുയായികൾ പാടിപ്പുകഴ്ത്തുന്ന അമൃതാനന്ദമയിയുടെ യഥാർത്ഥ മുഖം അതല്ലഅവർ അക്രമകാരിയായ സ്ത്രീയാണ്‌,തനിക്കെതിരെ ഉയരുന്ന ചെറു ശബ്ദങ്ങൾ പോലും അവർ പേടിപ്പിച്ചും ഉപദ്രവിച്ചും ഇല്ലായ്മചെയ്യും.കൃഷ്ണഭാവത്തിൽ എത്തിയതിനുശേഷം അവർക്ക് ആർത്തവം ഉണ്ടായിട്ടില്ല- ഒരു സാധാരണ സ്ത്രീക്കപ്പുറത്തേക്ക് അവർ പരിവർത്തിക്കപ്പെട്ടു എന്ന വാദത്തെ അവർ നിരാകരിക്കുന്നു. അവർക്ക് തന്റെ ശിഷ്യന്മാരായ നിരവധി സ്വാമിമാരുമായി അവിഹിത ബന്ധമുണ്ട്താനത് തന്റെ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്. അവർക്ക് പണത്തോടും സ്വർണത്തോടും ആർത്തിയാണ്‌. സംഭാവനയായി ലഭിക്കുന്ന പണം തന്റെ കുടുംബത്തിനുവേണ്ടി ചെലവാക്കുന്നു ---ബലാൽസംഗം സാമ്പത്തിക അഴിമതി ഇങ്ങനെ തുടങ്ങി ഒരു ഹോളിവുഡ്-ബോളിവുഡ് സിനിമയുടെ ചേരുവകൾ എല്ലാമുള്ളതെന്ന് ബ്രിട്ടാസ് വിശേഷിപ്പിച്ച ഹോളിഹെൽ ഉയർത്തിവിട്ട ആരോപണങ്ങൾക്ക് വാർത്താപ്രാധാന്യമില്ലാത്തതുകൊ്ടോ, വിശ്വാസ്യതയില്ലാത്തതുകൊണ്ടോ അല്ല മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ നീചമായി തമസ്കരിച്ചത്. ഈ മകാരമാധ്യമങ്ങളും അമൃതാനന്ദമയീ മഠവുമായുള്ള അവിശുദ്ധമായ  സാമ്പത്തിക കെട്ടുപാടുകളുടെ കഥയുണ്ടിതിനു പിന്നിൽ.സോഷ്യൽ മീഡിയയിലും ഏതാനും ചാനലുകളിലും ഗൈൽ ട്രെഡ് വെല്ലിന്റെ  വെളിപ്പെടുത്തലുകൾ സജീവ ചർച്ച ആയ ദിവസങ്ങളിൽ വായ അടച്ചിരുന്ന പത്രങ്ങളിൽ പൊടുന്നനെ  മഠത്തിന്റെ മുഴു പേജ് പരസ്യം പ്രത്യക്ഷപ്പെട്ടതോർക്കുക .
ഗെയ്ൽ ട്രെഡ് വെൽ- ബ്രിട്ടാസ് അഭിമുഖം അമൃതാനന്ദമയീ മഠം- ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകൾ’ എന്ന പേരിൽ പുറത്തിറക്കാൻ  ഡി സി ബുക്സ് കാണിച്ച   ധൈര്യമാണ്  കേരളീയ   അക്ഷരലോകത്തിന്റെ നാണം കെട്ട  ഇരുട്ടിനെ കീറി മുറിച്ച  ഒരു തീനാളം . എല്ലാ കേടുപാടുകളും പണമുപയോഗിച്ച് നികത്താമെന്ന അഹന്തയുമായി നടക്കുന്ന അഭിനവ ആത്മീയകച്ചവടക്കാർക്ക് , മകാര മാധ്യമങ്ങളെ എന്നാ പോലെ ഡി.സി . ബുക്സിനെ എളുപ്പത്തിൽ  വിലക്കെടുക്കാൻ പറ്റിയില്ല എന്നതിൽ കടുത്ത നിരാശ ഉണ്ടായിക്കാണുമെന്നു ഊഹിക്കാം.   
രാഷ്ട്രീയ നിരീക്ഷകനായ ഭാസുരേന്ദ്രബാബുസി പി ഐ നേതാവ് വി എസ് സുനിൽ കുമാർ എന്നിവർ നിർഭയമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക വഴി വാർത്തകളോട് നീതി പുലർത്തി. സോഷ്യൽ മീഡിയയിൽ വന്ന പ്രതികരണങ്ങളോട് സഹിഷ്ണുതയോടെ പ്രതികരിക്കുന്നതിനും തങ്ങളുടെ ഭാഗം വ്യക്തമാക്കുന്നതിനും പകരം പ്രതികരിച്ചവർക്കെതിരെയും ലൈക്ക് ചെയ്തവർക്കെതിരെയുമെല്ലാം കേസ് എടുപ്പിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ശ്രമം തികഞ്ഞ ഫാസിസമാണെന്ന് വി എസ് സുനിൽ കുമാർ അഭിപ്രായപ്പെട്ടു. അമൃതാനന്ദമയീ മഠം മാത്രമല്ലയോഹന്നാനെപ്പോലുള്ള കൃസ്ത്യൻ സുവിശേഷകരും മുസ്ലിം ആൾദൈവതട്ടിപ്പുകാരും പറ്റുന്ന വിദേശഫണ്ടിനെയും അതിന്റെ വിനിയോഗത്തെയും കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആൾദൈവ പ്രസ്ഥാനങ്ങൾക്ക് വിമർശനങ്ങളൊട് സഹിഷ്ണുതയോടെ പ്രതികരിച്ച ചരിത്രമില്ലെന്നുംപെട്ടെന്ന് ഒരു സുപ്രഭാതത്തിൽ മുളച്ചുപൊന്തി കണ്ണഞ്ചിക്കുന്ന വേഗത്തിൽ തഴച്ചുവളരുന്ന അത്തരം സ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കേണ്ടതാണെന്നും ഭാസുരേന്ദ്രബാബുവും അഭിപ്രായം രേഖപ്പെടുത്തി. 
കേരളം കണ്ട നിരവധി വിഷയങ്ങളിൽഒടുവിൽ സ്വന്തം പാർടിക്കാർ പ്രതിസ്ഥാനത്തു നിർത്തപ്പെട്ട ടി പി വധക്കേസിൽ ഉൾപ്പെടെ സ്വന്തം വീക്ഷണം പുലർത്തിയ  ശ്രീ വി എസ് അച്യുതാനന്ദൻ ഈ വിഷയത്തിൽ എടുത്ത നിലപാട് തികച്ചും പിന്തിരിപ്പൻ ആയിരുന്നുവെന്ന് പറയാതെ വയ്യ.  തീരദേശത്തുനിന്ന് ഉയർന്നുവന്ന അമ്മക്കെതിരെയുള്ള അന്യമതസ്ഥരുടെ   ഗൂഡാലോചനയാണ്‌ ഗെയിലിന്റെ വെളിപ്പെടുത്തൽ എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ നിരുത്തരവാദപരമായ നിലപാടുകൾ ഏറെ വിചിത്രമായിരുന്നു. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ പോലും മുഖവിലക്കെടുക്കാവുന്നതല്ലെന്ന വി എസ്സിന്റെ നിലപാടുകൾ ഏറെ പ്രതിലോമകരമായി എന്ന് നിസ്സംശയം പറയാം. ഇതിനിടയിൽ സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഈ വാർത്തകളെ ഗൗരവത്തോടെ കാണെണ്ടതാണെന്ന തന്റെ അഭിപ്രായം രേഖപ്പെടുത്തി.
വ്യത്യസ്തമായ നിലപാടുകളിലൂടെ നിരന്തരം തന്റെ പാർടിയായ കോൺഗ്രസ്സിന്റെ  പോലും കണ്ണിലെ കരടായി മാറിയ വി ടി ബൽറാം എം എൽ എ ഈ വിഷയത്തിലും തന്റെ നിലപാടുകൾ നിർഭയം വ്യക്തമാക്കി. എന്നാൽ മഠം സമൂഹത്തിനു ചെയ്യുന്ന വലിയ വലിയ കാര്യങ്ങളിൽ പങ്കാളിയാകുന്ന ഒരാളെന്ന നിലയിൽ മഠത്തിലെ പ്രമുഖർക്കെതിരെ വന്ന ലൈംഗികവും സാമ്പത്തികവുമായ ആരോപണങ്ങളെ മുഖവിലക്കെടുക്കേണ്ടതില്ലെന്ന കേരള മുഖ്യമന്ത്രിയുടെ നിലപാടുകൾ താൻ വഹിക്കുന്ന സ്ഥാനത്തിനു തന്നെ അപമാനകരമാണ്‌. ഗെയ്ൽ ഉയർത്തിയ ലൈംഗികാരോപണങ്ങളും സാമ്പത്തികാരോപണങ്ങളും മാത്രമല്ലഅനുമതിയില്ലാത്ത കെട്ടിട നിർമ്മാണം, കെട്ടിട നികുതിയിൽ കോടികളുടെ വെട്ടിപ്പ്അനധികൃത വയൽ നികത്തൽ എന്നിത്യാദി നിരവധി ആരോപണങ്ങൾ അമൃതാനന്ദമയീ മഠത്തിനെതിരെ ഉയർന്നുവന്നിട്ടുണ്ടെന്നിരിക്കെ അതൊക്കെ അവർ നടത്തുന്ന വലിയ വലിയ സാമൂഹ്യസേവനങ്ങളുടെ മറവിൽ കണ്ടില്ലെന്ന് നടിക്കേണ്ടതാണന്നെ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാട് സത്യപ്രതിജ്ഞാ ലംഘനം കൂടിയാണെന്ന് പറയാതെ വയ്യ. ആൾദൈവമഠങ്ങളുടെയും സന്യാസീ ആശ്രമങ്ങളുടേയുംസമുദായിക വർഗീയ സംഘടനകളുടെയും ആജ്ഞാനുവർത്തികളായതുകൊണ്ട് മാത്രം കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിന്റെ നിയന്ത്രണം കൈപ്പിടിയിൽ ഒരുക്കിയിരിക്കുന്ന ഒരു മുഖ്യമന്ത്രിയിൽ നിന്നും ഇതിലപ്പുറമൊന്ന് പ്രതീക്ഷിക്കുന്നതുതന്നെ അധികപ്പറ്റാകുമെന്നതാണ്‌ വസ്തുത.
വാർത്തകൾ പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും താൻ ഇക്കാര്യം വിശദമായി പഠിച്ചിട്ടില്ലെന്നും,അതുകൊണ്ട് വിശദമായി തന്നെ കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന അമൃതാനന്ദമയീ മഠത്തിന്റെ നിലപാടുകൾ അവിശ്വസിക്കേണ്ടതില്ലെന്നുമായിരുന്നു ആദർശസുധീരശബ്ദം. ശരിയായാലും തെറ്റായാലും തന്റെ നിലപാടുകൾ ഉറച്ചശബ്ദത്തിൽ വിളിച്ചുപറയുന്നയാളാണ്‌ കണ്ണൂർ രാഷ്ട്രീയത്തിന്റെ തീഷ്ണതയിൽ വളർന്നുവന്ന സി പി ഐ എം നേതാവ് പി ജയരാജൻ. അദ്ദേഹം തന്റെ ഫേസ് ബുക്ക് പേജിൽ നടത്തിയ പരാമർശങ്ങൾ വെളിച്ചം കാണുന്നതിനുമുമ്പുതന്നെ പിൻ വലിക്കപ്പെട്ടു എന്നത് ചെറിയ സംഭവമല്ല. ഒന്നുകിൽ അദ്ദേഹം ആരെയോ ഭയപ്പെടുന്നുഅല്ലെങ്കിൽ അദ്ദേഹത്തിന്റെ പാർടിയിൽ നിന്ന് അത്തരമൊരു നിർദ്ദേശം കിട്ടിയിരിക്കുന്നു എന്നേ നമുക്ക് ഊഹിക്കാൻ പറ്റൂ. വോട്ട് ബാങ്കുകൾ ഉള്ളിടത്തൊക്കെ തലകുത്തിവീണുകിടക്കാൻ വിധിക്കപ്പെട്ടവരാണ്‌ ജനാധിപത്യവ്യവസ്ഥയിലെ രാഷ്ട്രീയക്കാർ എന്ന വസ്തുത കണക്കിലെടുത്താൽ ഈ നേതാക്കളുടെയൊക്കെ നിലപാടുകളുടെ സാംഗത്യത്തിന്റെ പൊരുളുകൾ പകൽ വെളിച്ചം പോലെ വ്യക്തമാകുമെന്നതിനാൽ അതിനെക്കുറിച്ചുള്ള വേവലാതികൾക്ക് സ്ഥാനമില്ല. എന്നാൽ എല്ലാ ആൾദൈവ-ആത്മീയ തട്ടിപ്പുകളുടേയും സംരക്ഷണാവകാശം മൊത്തത്തിൽ ഏറ്റെടുക്കുകയും അതുവഴി വെളിച്ചം നഷ്ടമാകുന്ന മനസ്സുകളിൽ തങ്ങളുടെ പ്രസ്ഥാനത്തിന്റെ തഴച്ചുവളരൽ സ്വപ്നം കാണുകയും ചെയ്യുന്ന ഹിന്ദുത്വവാദികൾ ഏറെ പ്രകോപനപരമായാണ്‌ പൊതുസമൂഹത്തിൽ തങ്ങളുടെ വിശ്വരൂപം വെളിവാക്കിയത്. അമൃതാനന്ദമയീ മഠം- ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകൾ എന്ന അഭിമുഖപ്പുസ്തകം പുറത്തിറക്കിയതിന്റെ പേരിൽ ഡി സി ബുക്സിനുനേരെയും അതിന്റെ ഉടമ ഡി സി രവിയുടെ വീടിനുനേരെയും തങ്ങളുടെ കാവിക്കൊടിവിതറി ഭീകരതസൃഷ്ടിച്ചവർ സമൂഹത്തിനു നല്കുന്ന സന്ദേശം എന്താണ്‌ആൾദൈവ സാമ്പത്തിക കേന്ദ്രങ്ങൾക്കുനേറെ ഉയരുന്ന ശബ്ദം ഏതുദിക്കിൽ നിന്ന് ആയാലും വെച്ചുപൊറുപ്പിക്കേണ്ടതില്ല എന്ന സന്ദേശമാണ്‌ ഹിന്ദുത്വശക്തികളുടെ വർഗീയ പ്രാസംഗിക ശശികല ടീച്ചർ അണികൾക്കു നല്കിയത് എന്നത് ഇതുമായി കൂട്ടിവായിക്കേണ്ടതാണ്‌.  ഒരു പ്രസാധക സ്ഥാപനത്തിനുനേരെ അതിക്രമം നടന്നിട്ടും മറ്റൊരു പ്രസിദ്ധീകരണ സ്ഥാപനമായ മനോരമ നല്കിയ വാർത്ത വായിച്ചാൽ ആക്രമിച്ചവനാണൊ കുറ്റക്കാരൻ അതോ ആക്രമിക്കപ്പെട്ടവനോ എന്നൊരു വർണ്യത്തിൽ ആശങ്ക നമുക്കുണ്ടാകും. ഏതോ അജ്ഞാത സംഘമാണ്‌ ആക്രമണം നടത്തിയതെന്നാണ്‌ ഇവർ വ്യക്തമാക്കിയതെങ്കിലുംഅത് മതാനന്ദമയീ മഠത്തെ അപകീർത്തിപ്പെടുത്താൻ വേണ്ടി ആസൂത്രണം ചെയ്തതാണെന്ന നിഗമനം പ്രസിദ്ധീകരിക്കാൻ അവർക്ക് യാതൊരു ഉളുപ്പുമില്ലാതെപോയി.
ഗീതാ സന്ദേശത്തിനു താൻ നല്കിയ വ്യാഖ്യാനങ്ങൾ ഹൈന്ദവർക്കിടയിൽ പ്രചരിപ്പിച്ചുകൊണ്ട് സമാധാനപരമായി സന്യാസജീവിതം നയിക്കുന്ന വ്യക്തിയാണ്‌ സ്വാമി സന്ദീപാനന്ദഗിരി. ആൾദൈവ ആത്മീയതയല്ല ശരിയായ ആത്മീയതയെന്ന തന്റെ നിലപാടുകൾ സധൈര്യം പ്രഖ്യാപിക്കുന്നതിൽ അദ്ദേഹം ഒരിടത്തും ഒരു പഞ്ഞവും കാണിക്കാറില്ല. അമൃതാനന്ദമയീ വിഷയത്തിൽ തന്റെ നിലപാടുകൾ തുറന്നുപറഞ്ഞതിന്റെ പേരിൽ കഴിഞ്ഞ മാസത്തിൽ രണ്ട് തവണയാണ്‌ അദ്ദേഹത്തിനുഅമ്മയുടെ കിങ്കരന്മാരിൽ നിന്നും ശാരീരികാക്രമണം നേരിടേണ്ടി വന്നത്. ആദ്യതവണ സ്ത്രീകളടക്കം ചൂലുമായെത്തി അദ്ദേഹത്തെ നേരിടാൻ ശ്രമിക്കുകയായിരുന്നു. വളരെ നികൃഷ്ടമായ ഭാഷയിൽ അദ്ദേഹത്തെ അസഭ്യം വിളിച്ച ഭക്തിഭ്രാന്തന്മാരെ അദ്ദേഹം സമാധാനത്തോടെ നേരിട്ടു. ഒടുവിൽ പ്രഭാഷണം കേൾക്കാനെത്തിയവർ തന്നെ പ്രതിഷേധക്കാരെ ഓടിച്ചുവിടുകയായിരുന്നു. എന്നാൽ തിരൂർ തുഞ്ചൻ പറമ്പിൽ അദ്ദേഹത്തിനുനേരെ ശാരീരികമായ അതിക്രമമുണ്ടായിപരിക്കുകളോടെ ആശുപത്രിയിൽ കഴിയേണ്ടി വന്നു. കാവിയുടുത്ത ഒരു സ്വാമിക്കുപോലും രക്ഷയില്ലെങ്കിൽ ഈ ഭക്തിഭ്രാന്തരിൽ നിന്നും ആർക്കാണ്‌ രക്ഷ പ്രതീക്ഷിക്കാനാകുക!!
2012 ൽ അമൃതാനന്ദമയീ ആശ്രമത്തിൽ വെച്ച് അമ്മഭക്തരുടെയും തുടർന്ന് പോലീസിന്റെയും പീഡനത്തെത്തുടർന്ന് കൊല്ലപ്പെട്ട സത്നാം സിങ്ങ് എന്ന ആത്മീയാന്വേഷകന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം അധികാര സാമ്പത്തിക ശക്തികളുടെ ഇടപെടലിനെത്തുടർന്ന് വിസ്മൃതിയിലായിക്കഴിഞ്ഞിരിക്കുന്നു.
ചെയ്യുന്ന ജോലിക്ക്, ജീവിക്കാനാൻ ആവശ്യമായ പ്രതിഫലം ആവശ്യപ്പെട്ട് സമരം ചെയ്ത നഴ്സുമാരെ കാവിയിട്ട ഗുണ്ടകളെ ഉപയോഗിച്ച് നേരിട്ട ചിത്രങ്ങൾ നമ്മൾ ചാനലുകളിൽ കണ്ടതാണ്‌.
ഗെയ്ലിന്റെ പുസ്തകം വാർത്തയാക്കാൻ വിഷമമുണ്ടായില്ലെങ്കിലും മനോരമമാതൃഭൂമി ചാനലുകൾക്ക് അതിനെതിരെയുള്ള വിമർശനങ്ങൾ പ്രസിദ്ധീകരിക്കാൻ ഒട്ടും സമയക്കുറവുണ്ടായില്ല. സിനിമാതാരങ്ങളെയും സെലിബ്രിറ്റികളെയുമെല്ലാം അവർ അമൃതാനന്ദമയിയുടെ അപദാനങ്ങൾ പാടിപ്പുകഴ്താൻ ഉപയോഗിച്ചു. പണത്തിനുവേണ്ടിയാണ്‌ ഗെയിൽ പുസ്തകം ഇറക്കിയതാണന്നാണ്‌ ഒരു സിനിമാ താരം പ്രതികരിച്ചത്. പണത്തിനുവേണ്ടിയോപ്രശസ്തിക്കുവേണ്ടിയോ ആകാംപക്ഷേഇത്രയും സ്വാധീമുള്ള ഒരു മഠത്തിലെ പ്രധാനികൾക്കെതിരെവന്ന ലൈംഗിക-സാമ്പത്തിക കുറ്റാരോപണങ്ങൾ അന്വേഷണ വിധേയമാക്കേണ്ടതില്ലേ എന്നതാണ്‌ അടിസ്ഥാനപരമായ ചൊദ്യം. പത്ര വാർത്തകളുടെപേരിൽ പോലും കേസെടുത്ത് അന്വേഷണം നടത്തിയ പാരമ്പര്യമുള്ള ഒരു രാജ്യത്ത് ആൾദൈവ-ആത്മീയ -സാമ്പത്തിക കേന്ദ്രത്തിനുനേരെ ഉയർന്ന ഇത്തരം ഗുരുതരമായ ആരോപണങ്ങൾക്ക്മേൽ യാതൊരു അന്വേഷണവും ആവശ്യമില്ലെന്ന് വിധിയെഴുതിയ രാഷ്ട്രീയ-മാധ്യമ ലോകം ലോകത്തിനു നല്കുന്ന സന്ദേശം ഏറെ പ്രതിലോമകരമാണെന്നതിൽ തർക്കമില്ല.