മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Tuesday, August 31, 2010

അവരെ ഇനിയും പിരികയറ്റണോ രാമനുണ്ണീ?


മാതൃഭൂമി ആഴ്ചപ്പതിപ്പ് 21-ലക്കത്തില്‍ ആനന്ദിന്റെ 'ഉള്ള നിയമങ്ങള്‍ ഇല്ലാത്ത നിയമങ്ങള്‍', 25- ലക്കത്തില്‍ കെ പി രാമനുണ്ണിയുടെ 'പ്രിയപ്പെട്ട ജോസഫ് ആനന്ദിനോട് പറയേണ്ടത്' എന്നീ ലേഖനങ്ങളോടുള്ള പ്രതികരണമാണിത്. ജോസഫ് മാഷിന്‌ പറയാനുള്ളത് (കൈ വെട്ടിയത് നന്നായി, പേരുദോഷം മാറിയല്ലോ?)ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിക്കാം. 


ജോസഫ് സാറിന്റെ വാക്കുകള്‍:


ഞാന്‍ ജയിലില്‍നിന്ന് തിരികെ വീട്ടിലെത്തിയ നാളുകളില്‍ യുക്തിവാദി സംഘത്തിലെ ആളുകള്‍ വിളിക്കുമായിരുന്നു. ഞാന്‍ ഈശ്വരവിശ്വാസിയാണെന്ന് അവരൊടു പറഞ്ഞു. എങ്കിലും അവര്‍ക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ആശ്വസിപ്പിക്കാന്‍ ആദ്യം വന്നത് അവരായിരുന്നു. ഞാന്‍ ഈശ്വരവിശ്വാസിയാണ്‌. ഒരു മതത്തില്‍ ജനിച്ചതുകൊണ്ട് അതിന്റെ വിശ്വസം പിന്തുടരുന്നു.എല്ലാ മതങ്ങളെയും ഒന്നുപോലെയാണ്‌ ഞാന്‍ കാണുന്നത്. എല്ലാ മതങ്ങളുടെയും അടിസ്ഥാനലക്ഷ്യം ഒന്നുതന്നെയാണ്‌. 


മുസ്ലിം സമുദായത്തില്‍ ഈ പേരുള്ള (മുഹമ്മദ്) ഒരുപാട് പേരുണ്ട്. അങ്ങനെമാത്രമേ ഞാന്‍ വിചാരിച്ചിട്ടുള്ളു. അതിനെ ദുര്‍ വ്യാഖ്യാനം ചെയ്യുകയായിരുന്നു. കലഹമുണ്ടാക്കാന്‍ അവര്‍ മന:നപൂര്‍വ്വം ചെയ്തതായിരുന്നു. കോളേജിലെ കുട്ടികളോ രക്ഷാകര്‍ത്താക്കളോ ഒരു പരാതിയും ഒരിടത്തും ഉന്നയിച്ചിട്ടില്ല.
..................................................................................................................................................................

     കെ പി രാമനുണ്ണിക്ക് ഇത്രമേല്‍ അസഹിഷ്ണുത തോന്നാന്‍ മാത്രം എന്തവിവേകമാണ്‌ ആനന്ദ് തന്റെ 'ഉള്ള നിയമങ്ങള്‍ ഇല്ലാത്ത നിയമങ്ങള്‍'(മാതൃഭൂമി ആഴ്ചപ്പതിപ്പ്- ലക്കം 21) എന്ന ലേഖനത്തില്‍ കാണിച്ചതെന്ന് അത് പലവുരു വായിച്ചു നോക്കിയിട്ടും മനസ്സിലായില്ല. 'അച്ഛന്‍, ബാപ്പ തുടങ്ങിയ സങ്കല്പങ്ങള്‍ പരിചയപ്പെട്ടിട്ടില്ലാത്ത മുസ്സൊളിനിയുടെ ബ്രോയ്‌ലര്‍ തലമുറയ്ക്ക്, മറ്റുള്ളവരുടെ മാതാപിതാക്കളെ ആരെങ്കിലും അപമാനിച്ചുവെന്ന് കേള്‍ക്കുമ്പൊഴുള്ള ഒന്നും തോന്നായ്ക' എന്ന സാഹിത്യത്തില്‍ പുതപ്പിച്ച വാക്കുകള്‍- തന്തയ്ക്കു പിറക്കാത്തവന്‍ എന്നാണ്‌ അതിന്റെ പച്ചമലയാളത്തിലുള്ള അര്‍ത്ഥമെന്നിരിക്കെ, അത്രത്തോളം പ്രകോപിതനാകാന്‍ പ്രിയ രാമനുണ്ണീ, എന്തപരാധമാണ്‌ ആനന്ദ് ചെയ്തതെന്നും താങ്കളുടെ അറുവഷളന്‍ ലേഖനം ( മാതൃഭൂമി ആഴ്ചപ്പതിപ്പ്- ലക്കം 25) മുഴുവന്‍ പരതിയിട്ടും ഈയുള്ളവനൊട്ട് മനസ്സിലായുമില്ല.

    മുപ്പത്തിരണ്ട് കുട്ടികള്‍ മാത്രം പഠിക്കുന്ന, അതില്‍ തന്നെ വെറും മൂന്നോ നാലോ മുസ്ലിം കുട്ടികള്‍ മാത്രമുള്ള ചെറിയൊരു ബിരുദ ക്ലാസിലെ, ഒരു വെറും ക്ലാസ് പരീക്ഷയ്ക്ക് ചിഹ്നങ്ങള്‍ ഇട്ട് വേര്‍തിരിക്കാന്‍ നല്‍കിയ ഒരു സംഭാഷണശകലം തങ്ങളുടെ പ്രവാചകനെ അപമാനിക്കാന്‍ കരുതിക്കൂട്ടി ഒരു അധ്യാപകന്‍ ചെയ്ത പൊറുക്കാന്‍ കഴിയാത്ത അപരാധമാണെന്ന്, കൈ മാത്രമല്ല തലയും വെട്ടാന്‍ പലവട്ടം ആസൂത്രണം ചെയ്ത് ഒടുവില്‍ അതിവിദഗ്ദമായി അത് നടപ്പാക്കിയ, തലയില്‍ കാറ്റും വെളിച്ചവും കയറാത്തവിധം കൊട്ടിയടയ്ക്കപ്പെട്ട ഇരുണ്ട മനസ്സിന്റെ ഉടമകള്‍ക്ക് 'മനസ്സിലായതെങ്ങനെ'യെന്ന് ലളിതമായി പറഞ്ഞുതരികയാണ്‌ ആനന്ദ് അദ്ദേഹത്തിന്റെ ലേഖനത്തിലൂടെ ചെയ്തത്.

      ഈയൊരു സംഭാഷണ ശകലം മാത്രമേ ജോസഫ് സാറിന്‌ കുത്തും കോമയുമിടാന്‍ കിട്ടിയുള്ളൊ എന്ന് ആദ്യം കേട്ട മാത്രയില്‍ ഈയുള്ളവനും തോന്നിയതാണ്‌. എന്നാല്‍ താന്‍ പറഞ്ഞത് കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്ന സര്‍വ്വസ്വവും നഷ്ടപ്പെട്ട ആ സാധുമനുഷ്യന്റെ വിലാപം കേട്ടില്ലെന്നു നടിക്കാന്‍ മാത്രം നമ്മുടെ മനസ്സാക്ഷി മരവിക്കേണ്ടതുണ്ടൊ? ആ അധ്യാപകന്‌ മറ്റുള്ളവരുടെ ദൈവങ്ങളെയോ പ്രവാചകന്മാരെയോ അവഹേളിക്കണമായിരുന്നുവെങ്കില്‍ അതിന്‌ മുപ്പത്തിരണ്ട് കുട്ടികള്‍ മാത്രം എഴുതുന്ന ഒരു ക്ലാസ് പരീക്ഷയുടെ ചോദ്യപ്പേപ്പറിലൂടെ തന്നെ  വേണമായിരുന്നോ എന്നെങ്കിലും നമ്മുടെ ചിന്ത പോകാത്തതെന്തുകൊണ്ടാണ്‌? ആ ക്ലാസ് മുറിയില്‍ നിന്ന് രണ്ട് കുട്ടികള്‍ പുറത്തുകൊണ്ടുവന്ന ആ ചോദ്യപ്പേപ്പര്‍ ആയിരക്കണക്കിന്‌ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ എടുത്ത് നാടുനീളെ വിതരണം ചെയ്ത്‌ അത് തങ്ങളുടെ പ്രവാചകനെ നിന്ദിക്കുകയാനെന്ന് മുറവിളികൂട്ടിയവര്‍, പ്രവാചക നിന്ദയ്ക്കെതിരെ നടത്തിയ കോളേജ് ആക്രമണം, പ്രവാചകനെ നിന്ദിച്ചവനെ കൈ വെട്ടണം എന്നടക്കം ആഹ്വാനം ചെയ്ത് സകലമാന ഇസ്ലാം സംഘടനകളും ചേര്‍ന്ന് നടത്തിയ ആക്രോശങ്ങള്‍, വര്‍ഗീയതയുടെ പെരുമ്പറയടികള്‍, ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്ന പഴമൊഴി അന്വര്‍ത്ഥമാക്കിക്കോണ്ട്- 'മതമില്ലാത്ത ജീവന്റെ' പേരില്‍ മതമൗലികവാദികള്‍ (ഇക്കാര്യത്തില്‍ എന്തായിരുന്നു മത സൗഹാര്‍ദ്ദം!!) ഇവിടെ കാട്ടികൂട്ടിയ കോപ്രായങ്ങള്‍ വീണ്ടും സംസ്ഥാന സര്‍ക്കാരിന്‌ താങ്ങാനാകില്ലെന്ന് മുന്‍കൂട്ടി കണ്ട് ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേയുള്ള വിദ്യാഭ്യാസ മന്ത്രിയുടെ ഏറ്- 'മഠയാനായ അധ്യാപകന്‍' പ്രയോഗം; താന്‍ മനപൂര്‍വ്വം ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തന്റെ ചോദ്യപേപ്പര്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് പലവുരു ആണയിട്ടിട്ടും രാജാവിനേക്കാള്‍ വലിയ രാജഭക്തരായി അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തവര്‍, അധ്യാപകനെ കിട്ടാഞ്ഞ് അദ്ദേഹത്തിന്റെ മകനുനേരെ മൂന്നാംമുറ പ്രയോഗിച്ച നിയമപാലകര്‍, ഇതിന്റെ നിജസ്ഥിതി അന്വേഷിച്ച് തീകെടുത്താന്‍ ശ്രമിക്കുന്നതിനു പകരം സെന്‍സേഷണല്‍ വാര്‍ത്തകള്‍ ചമച്ച് ആഘോഷിച്ച മാധ്യമങ്ങള്‍- ഇവരെല്ലാംകൂടിതന്നെയാണ്‌ 'മതനിന്ദാ നാടകത്തെ' കൈവെട്ടല്‍ എന്ന താലിബാനിസ്റ്റ് പരിസമാപ്തിയിലേക്ക് കൊണ്ടെത്തെച്ചതെന്ന പച്ചപ്പരമാര്‍ത്ഥം നിഷ്കളങ്കമായി വിളിച്ച് പറയുക മാത്രമാണ്‌ ആനന്ദ് ചെയ്ത 'മഹാപരാധം'.
     'വിവിധ രാജ്യങ്ങളിലായി മുഹമ്മദെന്ന നാമധാരികള്‍ കോടാനുകോടി ഉണ്ടാകുമെങ്കിലും പടച്ചവനുമായി സമ്പര്‍ക്കപ്പെടുന്ന മുഹമ്മദെന്നു പറയുമ്പോള്‍ അത് അബ്ദുല്ലയുടെയും ആമിനയുടെയും പുത്രനായി അറേബ്യയില്‍ ജനിച്ച മുഹമ്മദ് നബി ആയിരിക്കുമെന്ന് ആരും ചിന്തിച്ചുപോകുമെന്നത് സ്വാഭാവികമാണെന്നാണ്‌' രാമനുണ്ണിയുടെ കണ്ടെത്തല്‍. കുട്ടികള്‍ക്ക് അധികപഠനത്തിനുവേണ്ടി നിര്‍ദ്ദേശിക്കപ്പെട്ടതും അവര്‍ തന്നെ പലവട്ടം ക്ലാസില്‍ പരിചയപ്പെട്ടതുമായ ഒരു സംഭാഷണശകലമാണ്‌ ചോദ്യപ്പേപ്പറിലെ 'വിവാദചോദ്യ'മെന്ന്‌ മനസ്സിലാകും മുമ്പ് അങ്ങനെ ആരെങ്കിലും ചിന്തിച്ചാല്‍ അത് സ്വാഭാവികമാകാം. എന്നാല്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ താന്‍ അങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ടുകൂടിയില്ലെന്ന് ജോസഫ് സാര്‍ ആണയിട്ടിട്ടും, അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ കൈയും കാലും വെട്ടിനുറുക്കപ്പെട്ടിട്ടും അതേ വര്‍ഗ്ഗീയജന്യ വാദം തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ നടക്കുന്ന രാമനുണ്ണിമാര്‍ ചെയ്യുന്ന സാമൂഹ്യദ്രോഹം എന്തെന്ന്‌ അവര്‍ മനസ്സിലാക്കുന്നില്ലേ!!! പടച്ചവനുമായി യാതൊരു സമ്പര്‍ക്കവുമില്ലാത്തവരാണോ ദിവസവും അഞ്ച് നേരം നിസ്കരിക്കുന്ന കോടാനുകോടി മുഹമ്മദ് നാമധാരികള്‍? അല്ലാഹുവും പ്രവാചകനായ മുഹമ്മദും തമ്മില്‍ അയല മുറിക്കുന്ന കാര്യം സംസാരിക്കേണ്ടതില്ലെന്ന കാര്യമെങ്കിലും രാമനുണ്ണീ എന്താണ്‌ താങ്കളുടെ കാടു കയറിയ മനസ്സില്‍ ഏശാത്തത്? 

     ഇക്കണക്കിനാണെങ്കില്‍ ഏതെങ്കിലുമൊരു അച്ഛനുമമ്മയും അവര്‍ക്ക് ജനിച്ച മന്ദബുദ്ധിയായ ഒരു കുട്ടിക്ക് കൃഷ്ണന്‍കുട്ടിയെന്നോ, രാമന്‍കുട്ടിയെന്നോ, കൃഷ്ണനുണ്ണിയെന്നൊ, രാമനുണ്ണിയെന്നോ, മുഹമ്മദുണ്ണിയെന്നോ നാമകരണം ചെയ്തുപോയാല്‍ തങ്ങളുടെ ദൈവങ്ങളെ അവഹേളിച്ചുവെന്ന് പറഞ്ഞ് കയ്യും കാലും വെട്ടാനുള്ള ലൈസന്‍സാണല്ലോ രാമനുണ്ണീ അറിഞ്ഞോ അറിയാതെയോ താങ്കള്‍ കനിഞ്ഞ് നല്‍കിയിരിക്കുന്നത്!!

   മതവിശ്വാസിയെ മനസ്സിലാക്കണമെന്നും അവരുടെ വികാരങ്ങള്‍ മാനിക്കണമെന്നും (മത വിശ്വാസമില്ലാത്തവര്‍ക്ക് മാനിക്കത്തക്ക വികാരമില്ലേ രാമനുണ്ണീ?), മത നിന്ദ കുറ്റകരമാണെന്നതിനാല്‍ മതത്തെയോ മത ദൈവങ്ങളെയോ പ്രവാചന്മാരെയോ വിമര്‍ശിച്ചുകൂടെന്നും അങ്ങനെ ചെയ്താല്‍ അവരെ തേടി പോലീസിനെ വിടണമെന്നുമുള്ള മാഹാ സാരോപദേശമാണ്‌ രാമനുണ്ണി ഈ ലേഖനത്തിലൂടെ മാലോകര്‍ക്ക് നല്‍കുന്നത്.  

     നിലവിലുള്ള മതത്തെയും മത ദൈവങ്ങളെയും നിരാകരിച്ചുകൊണ്ടൊ പരിഷ്കരിച്ചുകൊണ്ടോ ആണ്‌ ഓരോ പുതിയ മതവും ജനിച്ചതെന്ന ചരിത്രവസ്തുത ഇവിടെ ബോധപൂര്‍വ്വം നിരാകരിക്കുന്നു. ബ്രാഹ്മണ്യം കൈവശം വെച്ചനുഭവിച്ചിരുന്ന വിഗ്രഹ പ്രതിഷ്ഠാധികാരം ചോദ്യം ചെയ്ത് ഈഴവശ്ശിവനെ പ്രതിഷ്ഠിച്ച ശ്രീനാരായണഗുരു ബ്രാഹ്മണരുടെ മതവിശ്വാസത്തെ ചോദ്യം ചെയ്തത് പൊറുക്കാനാകാത്ത അപരാധമാണെന്നും അതിനാല്‍ അദ്ദേഹത്തിനെതിരെ മതനിന്ദയ്ക്ക് കേസെടുക്കണമെന്നും മതവിധേയത്വത്താല്‍ സ്വബോധം നഷ്ടപ്പെട്ട രാമനുണ്ണീ, താങ്കള്‍ തട്ടിവിടുമോ? മതദൈവങ്ങളെയും വിഗ്രഹാരാധനയെയും വെല്ലുവിളിച്ച ബ്രഹ്മാനന്ദശിവയോഗിയെ എത്രവട്ടം കൈവെട്ടേണ്ടിവരും രാമനുണ്ണീ? 'ഭഗവദ്ഗീതയും കുറെ മുലകളു'മെഴുതിയ; 'വിഢ്ഢികളുടെ സ്വര്‍ഗ്ഗ'മെഴുതിയ; മരക്കുരിശില്‍ തറച്ച കര്‍ത്താവിന്‌ പൊന്‍ കുരിശെന്തിനെന്നെഴുതിയ മലയാളത്തിന്റെ പ്രിയപ്പെട്ട സുല്‍ത്താല്‍ വൈക്കം മുഹമ്മദ് ബഷീറിന്‌ താങ്കള്‍ എന്ത് ശിക്ഷയാണ്‌ രമനുണ്ണീ വിധിക്കാന്‍ പോകുന്നത്? 

     മൃഗത്വത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലെന്നും, ഉദാത്തമായ ദേവത്വ സാക്ഷാത്കാരങ്ങള്‍‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും താങ്കള്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാദരിച്ച മുഹമ്മദ്, അറേബ്യയിലെ ഖുറൈശീ ഗോത്രക്കാരുടെ ആരാധനാ മൂര്‍ത്തികളായിരുന്ന ലാത്ത, മനാത്ത എന്നീ ദൈവങ്ങളെ വ്യാജ ദൈവങ്ങളെന്ന് മുദ്രകുത്തിയും അവരുടെ വിഗ്രഹങ്ങളെ മുച്ചൂടും നശിപ്പിച്ചുമാണ്‌ ഇസ്ലാം മതം സ്ഥാപിച്ചതെന്ന് ജമാ അത്തുകാരുടെ പുസ്തകങ്ങളില്‍ പറയുന്നതെങ്കിലും താങ്കള്‍ വായിച്ചില്ലേ രാമനുണ്ണീ? ഇസ്ലാം മതം സ്വീകരിക്കാന്‍ പലവുരു ക്ഷണിച്ചിട്ടും തങ്ങളുടെ പൂര്‍വ്വമതത്തില്‍ ഉറച്ചുനിന്നവരെ വാളുപയോഗിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ചുവെന്ന് താങ്കളുടെ ആരാധനാമൂര്‍ത്തിയായ മൗലാനാ അഅ്‌ലാ മൗദൂദിയുടെ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത്‌ വിറ്റഴിക്കുന്ന പുസ്തകങ്ങളൊന്നും താങ്കള്‍ വായിച്ചില്ലേ? അതൊ മൗദൂദിസ്റ്റുകളുടേ കൂലിയെഴുത്തുകാരെപ്പോലെ താങ്കളുടെയും കണ്ണു മഞ്ഞളിച്ചുപോയോ സാര്‍? തന്റെ പൂര്‍വ്വമതമായ യഹൂദമതത്തെ നിരാകരിച്ചാണ്‌ യേശു കൃസ്തുമതം സ്ഥാപിച്ചതെന്നും അതിന്‌ അവര്‍ നല്‍കിയ ശിക്ഷ കൈ വെട്ടലല്ല, കുരിശേറ്റമായിരുന്നെന്നും താങ്കള്‍ക്കറിയുമോ? മതങ്ങളെയും മതാധികാരങ്ങളെയും തല്ലിയും തലോടിയും പരിഷ്കരിച്ചുമൊക്കെയാണ്‌ എല്ലാ മതങ്ങളിലും പരിഷ്കര്‍ത്താക്കള്‍ ഉണ്ടായതെന്നും അവരെയൊന്നും പൂര്‍വ്വസമൂഹം പൂമാലയിട്ടല്ല സ്വീകരിച്ചതെന്നുമുള്ള ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുപിടിക്കുന്നവര്‍ ആരായാലും അവരെ ചിന്തിക്കുന്ന സമൂഹം തിരിച്ചറിയുകതന്നെ ചെയ്യും.

     മത വിമര്‍ശനത്തെ മതങ്ങള്‍ അംഗീകരിച്ചതിന്റെ ഉദാഹരണം ചാര്‍വാകരെ ശ്രീരാമന്‍ തന്റെ രാജ്യത്ത് ആദരിച്ചിരുന്നുവെന്ന് ഉദാഹരിച്ച്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന രാമനുണ്ണി ചാര്‍വ്വാകരുടെ ഒരു ഗ്രന്ഥം പോലും തിരിച്ചുകിട്ടാത്തവിധം നശിപ്പിക്കപ്പെട്ടുവെന്ന ചരിത്ര യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നു. ചാര്‍വാകരുടെ അറിവിനെ നശിപ്പിച്ചവര്‍ അവരെ ജീവനോടെ വെച്ചുവെന്ന് വിശ്വസിക്കണോ രാമനുണ്ണീ? നാസ്തികത്വം പോയിട്ട് അന്യ മതവിശ്വാസങ്ങളെപോലും സഹിഷ്ണുതയോടെ നോക്കാന്‍ വിസമ്മതിക്കുന്ന മതങ്ങളെ താങ്കള്‍ക്കറിയില്ലേ? ബുദ്ധസന്യാസിമാരെ കൊന്നൊടുക്കിയ ശങ്കരാചാര്യനെ കേട്ടിട്ടില്ലേ? അല്ലാഹുവല്ലാതെ മറ്റേതെങ്കിലും ദൈവത്തെ ആരെങ്കിലും ആരാധിച്ചു പോയാല്‍ അവരെ മാത്രമല്ല, അവര്‍ ആരാധിക്കുന്ന ദൈവങ്ങളെയും നരകത്തീയിലിട്ട് കരിക്കുമെന്ന് ഖുര്‍ ആര്‍ എന്ന 'ദൈവിക' ഗ്രന്ഥത്തില്‍ എഴിതിയത് വായിക്കാന്‍, യിക്തിവാദമെന്നും യുക്തിവാദിയെന്നും കേള്‍ക്കുമ്പോഴേക്കും ചൊറിഞ്ഞുവരുന്ന രാമനുണ്ണീ താങ്കള്‍ക്ക് സമയം കിട്ടിയില്ലേ? ഇതൊന്നും വായിക്കാതെയാണൊ അതൊ വായിച്ചിട്ടും അറിയില്ലെന്നു്‌ നടിച്ചിട്ടാണൊ താങ്കള്‍, 'മറിച്ചുള്ള സംഭവങ്ങളെല്ലാം മതം അറിയാത്തവരും മതത്തെവെച്ച് കളിക്കുന്നവരും തണ്ട് പോപ്പികളുമായ നീചന്മാര്‍ ഉണ്ടാക്കുന്നതാണെന്ന്' താങ്കള്‍ വിലയിരുത്തുന്നത്? 'ശ്രീകൃഷ്നനും യേശുകൃസ്തുവും ജീവിച്ചിരുന്നില്ല എന്ന ഇടമറുകിന്റെ പുസ്തകം മുതല്‍ ഇസ്ലാമടക്കം സകല മത ദര്‍ശനങ്ങളെയും നിശിതമായി വിമര്‍ശിക്കുന്ന യുക്തിവാദിപുസ്തകങ്ങള്‍ വരെ (പാവം) ഇതിന്റെ ആധുനിക ഉദാഹരനങ്ങളെന്നു' പറഞ്ഞ് യുക്തിവാദികളെ അപമാനിക്കുന്ന രാമനുണ്ണീ (യുക്തിവാദികള്‍ അല്ലേലും പാവങ്ങളാണ്‌ രാമനുണ്ണീ) വല്ലാതെ ചൊറിയുന്നുണ്ടെങ്കില്‍ ചൊറിഞ്ഞുതരാന്‍ ആരെയെങ്കിലും ഏര്‍പ്പാടാക്കുന്നത് നന്നായിരിക്കും. താങ്കളുടെ മാതൃകാപുരുഷന്‍മാരായ മൗദൂദിസ്റ്റുകളടക്കമുള്ള ഇസ്ലാമിക സംഘടനകള്‍ അച്ചടിച്ചിറക്കുന്ന പുസ്തകങ്ങളില്‍ ഉള്ളിടത്തോളം അന്യമത നിന്ദ മറ്റൊരിടത്തും കാണില്ലെന്നിരിക്കെ യുക്തിവാദികള്‍ക്കുനേരെ കിട്ടിയ സന്ദര്‍ഭം നോക്കി ഉടുതുണി പൊക്കിക്കാണിക്കുന്ന രാമനുണ്ണീ താങ്കളുടെ സംസ്കാരം അപാരം.

   ജോസഫ് സാറിന്റെ ശരീരത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന രക്തത്തില്‍, പന്ത്രണ്ട് കുപ്പി 'മുസ്ലിംരക്ത'മാണെന്ന് ക്രൂരമായി വീമ്പുപറയുമ്പോള്‍, 'മുസ്ലിംകിഡ്‌നി' ആവശ്യമുണ്ടെന്ന് പത്രപ്പരസ്യം ചെയ്ത 'മാധ്യമ'ക്കാരന്റെ ഗണത്തിലേക്ക് തരം താഴാന്‍ താന്‍ വളരെയേറെ യൊഗ്യനാണെന്ന്‌ രാമനുണ്ണി സംശയലേശമന്യേ തെളിയിച്ചിരിക്കുന്നു.

     ഒരു തികഞ്ഞ കൃസ്തുമതവിശ്വാസിയും സണ്‍ഡേ സ്കൂളിലേക്ക് നോട്ടുകള്‍ തയ്യാറാക്കുന്നയാളുമായ ജോസഫ് സാറിനെ സാരോപദേശം പഠിപ്പിക്കുന്നതിനിടയില്‍ ഇതിലൊന്നും കക്ഷിയല്ലാത്ത യുക്തിവാദികളെ നോക്കി കൊഞ്ഞനം കുത്തുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല, ഏതായാലും മറ്റുള്ളവരുടെ വികാര സംരക്ഷണത്തിനിറങ്ങിയ മൂപ്പര്‍ക്ക് യുക്തിവാദികളുടെ വികാരത്തെ മാനിക്കാന്‍ നേരം കിട്ടിക്കാണില്ല(പാവം)

     കോങ്ങാട്ട് നാരായണന്‍കുട്ടി നായരുടെ തലയറുക്കപ്പെട്ടതിലും, കൂത്തുപറമ്പ് കെ വി സുധീഷ് കൊത്തിനുറുക്കപ്പെട്ടതിലും, വിദ്യാര്‍ത്ഥികലുടെ മുന്നില്‍ വെച്ച് ജയകൃഷ്ണന്‍ മാസ്റ്റര്‍ ഗളഛേദം ചെയ്യപ്പെട്ടതിലും, പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയതിലും കൂടുതല്‍ പാതകം ഏതെന്നു ചോദിച്ചാല്‍ ഞാന്‍ പറയും 'പ്രിയപ്പെട്ട ജോസഫ് ആനന്ദിനോട് പറയേണ്ടത്'' എന്ന പേരില്‍ കെ പി രാമനുണ്ണി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ വെറിപിടിച്ച ലേഖനമാണെന്ന്. അവരെ ഇത്ര മാത്രം പരികയറ്റി വിടുന്നത് ഇനി ആരുടെയെല്ലാം കൈകളും തലയും വെട്ടാനാകാം പ്രിയപ്പെട്ട രാമനുണ്ണീ? മനസ്സാക്ഷി ഇനിയും ബാക്കിയുണ്ടെങ്കില്‍ ടി ജെ ജോസഫ് എന്ന പച്ച മനുഷ്യന്‍ ഈ ലക്കം മാതൃഭൂമിയില്‍ മനസ്സുതുറക്കുന്നത് ഒരു വട്ടം വായിച്ചുനൊക്കൂ മാന്യദേഹമേ. 

Saturday, August 14, 2010

ആ കുറുക്കന്റെ പള്ള വീര്‍ത്ത് വീര്‍ത്ത് പൊട്ടിപ്പോട്ടെ.

ആ കുറുക്കന്റെ പള്ള വീര്‍ത്ത് വീര്‍ത്ത് പൊട്ടിപ്പോട്ടെ.

രാവിലെതന്നെ ശ്രീമതിയുടെ പ്രാക്ക് കേട്ടുകൊണ്ടാണ്‌ ഉണര്‍ന്നത്.

അല്ല, കുറുക്കനെന്തുപറ്റി?

പറ്റിയത് കുറുക്കനല്ല, കോഴിക്കാ.... നമ്മളെ രണ്ട് കോഴീനേം ഇന്നലെ രാത്രി കുറുക്കന്‍ കൊണ്ടോയി....

സംഗതി പിടി കിട്ടിയല്ലോ.. ഞങ്ങള്‍ ആറ്റുനോറ്റ് വളര്‍ത്തുന്ന രണ്ട് കോഴികളെയും കുറുക്കന്മാര്‍ പിടിച്ചു തിന്നിരിക്കുന്നു.കഴിഞ്ഞ സീസണില്‍ കോഴികളെല്ലാം കോഴിവസന്ത വന്നു ചത്ത ശേഷം അവളുടെ അമ്മയുടെ അടുത്തുനിന്നും ബുദ്ധിമുട്ടി കൊണ്ടുവന്ന് വളര്‍ത്തുന്നതാണ്‌ രണ്ടെണ്ണത്തിനേം.അവ രണ്ടും മുട്ടയിടാറായി നില്‍ക്കുന്ന സമയത്താണ്‌ കുറുക്കന്മാര്‍ ഈ ക്രൂരകൃത്യം ചെയ്തിരിക്കുന്നത്. കുറുക്കന്റെ പള്ളയല്ല, തല തന്നെ പൊട്ടിപ്പോകണമെന്ന് ആഗ്രഹിച്ചാലും അധികമാകില്ല.

അച്ചാ, കുറുക്കനെന്താ പുട്ടും കടലയും തിന്നാല്‍ പോരേ? റൊഷ്നയുടേതാണ്‌ സംശയം.
പുട്ടും കടലയും നല്ല കോമ്പിനേഷനാണ്‌. പക്ഷേ കുറുക്കന്‌ കോഴിതന്നെയാണ്‌ കോമ്പിനേഷന്‍ മോളേ..

കോഴി തിന്നുന്നത് എന്തൊക്കെയാണ്‌? പറമ്പിലൊക്കെ ചിക്കിച്ചികഞ്ഞ് പ്രാണികള്‍, പുഴു, ചിതല്‍ ഇതിനെയെല്ലാം കൊത്തിപ്പെറുക്കി തിന്നുന്നുണ്ടല്ലോ.ആ സാധു പ്രാണികളെയൊന്നും ആരും വളര്‍ത്തുന്നതല്ലാത്തതുകൊണ്ട് 'ആ കോഴീന്റെ പള്ള വീര്‍ത്ത് വീര്‍ത്ത് പൊട്ടിപ്പോട്ടെ' എന്നാരും പറയുന്നില്ലെന്നു മാത്രം.

പ്രകൃതിയുടെ നിയമം അങ്ങനെയാണ്‌. ഒരു ജീവി മറ്റൊന്നിനെ കൊന്നു തിന്നുന്നു, അത് മറ്റൊന്നിനെ.... അങ്ങനെ ആ പട്ടിക നീളുന്നു. ഓരോ ജീവിയും ഭക്ഷണത്തിനുവേണ്ടി മറ്റൊന്നിനെ ആശ്രയിക്കുന്നു. ഇവിടെ ശക്തിയുള്ളവനാണ്‌ കാര്യക്കാരന്‍. അനുയോജ്യമായവ അതിജീവിക്കുന്നതാണ്‌ പ്രകൃതിയുടെ നിയമം.

ഓരോ ജീവിയും മറ്റൊന്നിനെ ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത്. ഓരോ നിസ്സാര ജീവിക്കും പ്രകൃതിയില്‍ അതിന്റേതായ സ്ഥാനമുണ്ട്. ഒന്നു നശിച്ചാല്‍ അതിനെ ആശ്രയിച്ചുനില്‍ക്കുന്ന ശൃംഗലതന്നെ നശിച്ചുപോകാം.

ഇന്നാള്‌ നാഷനല്‍ ജ്യോഗ്രഫിക് ചാനലില്‍ ഒരു സിംഹം മാനിനെ ഓടിച്ചിട്ട് പിടിച്ച് കടിച്ചുകീറി തിന്നുന്നത് കണ്ട് സ്നേഹമോള്‍ പേടിച്ച് കരഞ്ഞില്ലേ അച്ഛാ..?

റൊഷ്നയുടെ അനുജത്തി സ്നേഹയ്ക്ക് നാഷണല്‍ ജ്യോഗ്രഫിക് ചാനലിലും ആനിമല്‍ പ്ലാനറ്റിലുമെല്ലാം വന്യജീവികളെ കാണുന്നത്  പെരുത്തിഷ്ടമാണ്‌. പറഞ്ഞിട്ടെന്തുകാര്യം? അവ ഇര പിടിക്കുന്ന രംഗം കണ്ടാല്‍ പേടിച്ച് കരയും.

ദുര്‍ബലനെ സംരക്ഷിക്കുന്നതാണ്‌ സംസ്കാരം. അത് മനുഷ്യന്‍ സമൂഹ്യ ജീവിതത്തില്‍നിന്നും ആര്‍ജിച്ചതാണ്‌. ഒരു കണക്കിന്‌ അത് പ്രകൃതിയുടെ നിയമത്തിന്‌ വിരുദ്ധവുമാണ്‌. സംസ്കാരം സാമൂഹ്യജീവിതത്തില്‍നിന്ന് ഉരുത്തിരിഞ്ഞതാകയാല്‍ അത് എല്ലാ കാലത്തും എല്ലാ സ്ഥലത്തും ഒരേപോലെ, ഉറച്ച പാറപോലെ, മാറാത്തതായി നിലനില്‍ക്കുകയില്ല. അത് വ്യത്യസ്ത കാലങ്ങളിലും വ്യത്യസ്ത ദേശങ്ങളിലും വ്യത്യസ്തമായിത്തീരുന്നത് അതുകൊണ്ടാണ്‌. 

അപ്പോള്‍ കുറുക്കന്‌ സംസ്കാരമില്ലാത്ത്തുകൊണ്ടാണോ അച്ഛാ അത് കോഴിയെ പിടിച്ചത്?

ഹ.. ഹ.. അല്ല മോളെ കുറുക്കന്‌ സംസ്കാരമുണ്ടായാലും ഇല്ലെങ്കിലും അതിന്‌ കോഴിയെ പിടിച്ചേ തീരൂ. കാരണം അതിന്‌ വിശപ്പടക്കാന്‍ എന്തെങ്കിലുമൊരു ജീവിയെ കൊന്നു തിന്നേ പറ്റൂ.

അത് ന്യായമാണോ അച്ഛാ, അത് നീതിയാണോ?

ന്യായവും നീതിയുമൊക്കെ നമ്മള്‍ മനുഷ്യര്‍ ഉണ്ടാകിയതല്ലേ മോളെ? പ്രകൃതിയുടെ നീതി അതാണ്‌. ആ നീതി പലപ്പോഴും ക്രൂരവുമാണ്‌. 
------------------------------------------------------------------------------------------------



സ്നേഹം, ദയ, വിദ്വേഷം, പക ഇതെല്ലാം ജൈവിക വികാരങ്ങളാണ്‌. മനുഷ്യരില്‍ മാത്രമല്ല, എല്ലാതരം ജീവികളിലും ഏറിയും കുറഞ്ഞും അത്തരം വികാരങ്ങളുണ്ട്. കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് എന്നു കേട്ടിട്ടില്ലേ? ഓരോ ജീവിക്കും അതിന്റെ പുതുതലമുറയെ ഉല്പാദിപ്പിക്കാനും സംരക്ഷിക്കാനുമുള്ള ജൈവിക ത്വരയുണ്ട്. ജൈവിക വികാരങ്ങള്‍ തലച്ചോറിന്റെ വികാസമനുസരിച്ച് ഓരോ ജീവിയിലും വ്യത്യസ്തമായിരിക്കുമെന്നു മാത്രം. സഹ ജീവികളോടുള്ള അനുകമ്പ മനുഷ്യനില്‍ മാത്രമല്ല, മറ്റ് ജീവികളിലുമുണ്ട്. ഈ ജൈവിക ഗുണങ്ങളെല്ലാം ജനിതകപരമായി തലമുറകളിലേക്ക് പകര്‍ത്തപ്പെടുന്നവയാണ്‌. നല്ല ഗുണങ്ങളെന്ന് നമ്മള്‍ വിലയിരുത്തുന്ന പരസ്പര സ്നേഹവും അനുകമ്പയും മാത്രമല്ല, ദേഷ്യം, വെറുപ്പ്, തുടങ്ങിയ 'ചീത്ത ഗുണങ്ങളും' ഇത്തരത്തില്‍ ജീവികള്‍ക്ക് സഹജമാണ്‌. 

എന്നാല്‍ ഈ ഗുണങ്ങളില്‍ ഗുണകരമായവയെ പരിപോഷിപ്പിക്കാനും ദോഷകരമായവയെ നിയന്ത്രിക്കാനുമുള്ള ശീലം മനുഷ്യന്‍ സാമൂഹ്യ ജീവിതത്തില്‍ നിന്നുമാണ്‌ ആര്‍ജിച്ചത്. തലച്ചോറിന്‌ പരമാവധി വളര്‍ച്ചയും സ്വയം തീരുമാനമെടുത്ത് പ്രവര്‍ത്തിക്കുവാനുള്ള കഴിവും ആര്‍ജിക്കുന്നതോടെയാണ്‌ മനുഷ്യനില്‍ നന്മ-തിന്മകളെ വിവേചിക്കാനുള്ള കഴിവുണ്ടായത്.

ഒരു സിംഹത്തെ സംബന്ധിച്ച് അതിന്‌ ഒരു മാനിനെ വേട്ടയാടി പിടിക്കുന്നതും അതിനെ കൊന്ന് തിന്നുന്നതും അതിന്റെ ജീവിതത്തിലെ ഒരേയൊരു ലക്ഷ്യമായ ഭക്ഷണം തേടലാണ്‌. അത് ആ മൃഗത്തെ സംബന്ധിച്ച് ഒരിക്കലും അന്യായമായ ഒരു കര്‍മ്മമല്ല. വേട്ടയാടുന്ന സിംഹത്തിന്‌ വേട്ടയാടപ്പെടുന്ന മാന്‍ പേടയോട് ദയ തോന്നിയാല്‍ പിന്നെ ആ സിംഹത്തിന്റെ കാര്യം കഷ്ടമാണ്‌ എന്നു പറയേണ്ടതില്ലല്ലോ?



എന്നാല്‍ വേട്ടയാടപ്പെടുന്ന മാനിനെ സംബന്ധിച്ച് അതിന്റെ ജീവന്‍ രക്ഷിക്കുകയെന്നതാണ്‌ പരമ പ്രധാനം. ഈ രണ്ട് വൈരുദ്ധ്യങ്ങള്‍ക്കിടയിലൂടെയാണ്‌ പ്രകൃതിയിലെ ജീവിവര്‍ഗ്ഗം നിലനിന്നു പോകുന്നത്. എന്നാല്‍ എടുത്തുപറയേണ്ട വസ്തുത ഒരു ജീവിയും വിശപ്പുമാറ്റാന്‍ വേണ്ടിയല്ലാതെ വിനോദത്തിനായി സാധാരണ ഗതിയില്‍ മറ്റൊരു ജീവിയെ കൊല്ലാറില്ല എന്നതാണ്‌. സ്വയരക്ഷയ്ക്കായി നടത്തുന്ന ചെറുത്തുനില്പും ഇല്ലാതില്ല.



മറ്റു ജീവികള്‍ പ്രകൃതിയോടൊത്ത് ജീവിച്ചപ്പോള്‍, പരിണാമത്തിലൂടെ ആര്‍ജിച്ച ഉയര്‍ന്ന ബുദ്ധിയും, തന്റെ പെരുവിരലിനെ മറ്റു വിരലുകള്‍ക്കഭിമുഖമായി പിടിച്ച് ആയുധങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുമുപയോഗിച്ച് മനുഷ്യന്‍ പ്രകൃതിയെ മെരുക്കിയെടുക്കാന്‍ ആരംഭിച്ചു. പ്രകൃതിസമ്പത്തിനെയും അതിലെ ഇതര ജീവികളെയും വരുതിയിലാക്കിയ മനുഷ്യന്‍ പലപ്പോഴും മനുഷ്യ സമുദായത്തിനിടയില്‍തന്നെ പരസ്പര മേല്‍ക്കൊയ്മയ്ക്ക് ശ്രമിച്ചു. പരസ്പരം സഹായിച്ചും ഒപ്പം കൊന്നൊടുക്കിയും മുന്നേറിയ മനുഷ്യന്‍ ഇതിനിടയിലെ നന്മ-തിന്മകളെ വിവേചിച്ചറിഞ്ഞ് ആര്‍ജിച്ചതാണ്‌ മനുഷ്യസംസ്കാരം. 'പരിഷ്കൃതജീവി'യായ ശേഷവും മനുഷ്യന്‍ 'പ്രാകൃത'മായ വഴികളിലൂടെ ഇന്നും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ അതിനിടയിലും നീതി-അനീതി, ന്യായം-അന്യായം, തുടങ്ങിയ വിഷയങ്ങളില്‍ മനുഷ്യസമൂഹം ഉന്നതമായ മൂല്യങ്ങളെ കണ്ടെത്താനും മുറുകെ പിടിക്കാനും ശ്രമിക്കുന്നുണ്ട്. സിംഹത്തിന്റെയും മാനിന്റെയും ഉദാഹരണത്തെപ്പോലെ ഒരു കാലത്ത് ബലവാനെ സംബന്ധിച്ച് ദുര്‍ബലനെ കൊല്ലുന്നതും നീതിയായിരുന്നു. വെള്ളക്കാരന്‍ ഒരിക്കല്‍ തങ്ങള്‍ മാത്രമാണ്‌ ദൈവത്തിന്റെ ഉല്‍കൃഷ്ട സൃഷ്ടി എന്ന് സ്വയം വിലയിരുത്തി. നീഗ്രോകളെ പൂര്‍ണവളര്‍ച്ച പ്രാപിച്ചിട്ടില്ലാത്ത മനുഷ്യരായി അവര്‍ കരുതി. ഇന്ന്‌, മൃഗങ്ങളെ മനുഷ്യര്‍ ഉപയോഗിക്കുന്നതുപോലെ അടിമകളെ ഉടമകളുടെ സുഖത്തിനുവേണ്ടി ഉപയോഗിക്കുന്നതിനെയും വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതിനെയും അടിമത്തകാലത്ത് ആരും അനീതിയായി കണ്ടില്ല. അടിമകളെക്കൊണ്ട് ജോലിചെയ്യിക്കാന്‍ മാത്രമല്ല, അവരെ കൊല്ലാന്‍ വരെ ഉടമയ്ക്ക് അധികാരമുണ്ടായിരുന്നു. ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ സുവര്‍ണ്ണ കാലത്ത് ബ്രാഹ്മണര്‍ സൃഷ്ടികളില്‍ ഏറ്റവും ഉന്നതരായി സ്വയം വിലയിരുത്തി. മനുഷ്യരെ തട്ടുകളായി തിരിച്ചു. സവര്‍ണരെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ പല തട്ടുകളായി തിരിച്ചവര്‍ അതിലൊന്നും പെടുത്താത്ത ബഹുഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗത്തെ അവര്‍ണരെന്നു മുദ്ര കുത്തി ചവിട്ടിത്താഴ്തി. ബ്രാഹ്മണന്റെ മുറ്റത്തിനുമപ്പുറം കുഴികുത്തി അതില്‍ വാഴയില വെച്ച് അതിലൊഴിച്ചുകൊടുക്കുന്ന കഞ്ഞിവെള്ളം പട്ടികളെപ്പോലെ മനുഷ്യര്‍ നക്കിക്കുടിച്ചു. അക്കാലത്ത് അതിലാരും അനീതി കണ്ടില്ല. മേലാളനായ ഉടമയോ, സവര്‍ണനായ ജന്മിയോ മാത്രമല്ല, കീഴാളനായി താഴ്തപ്പെട്ട അടിമയോ കുടിയാനോ പോലും അതതു സമ്പ്രദായം നില നിന്ന കാലഘട്ടത്തില്‍ അവയിലെ അനീതികളെയും അന്യായങ്ങളെയും തിരിച്ചറിഞ്ഞില്ല. ദൈവം തങ്ങളെ സൃഷ്ടിച്ചത് മേലാളരായിരിക്കാന്‍ വേണ്ടിയാണെന്ന് ഒരു കൂട്ടര്‍ വിശ്വസിച്ചപ്പോള്‍ അടിമയായിരിക്കുന്നത് ദൈവേച്ഛയാണെന്നും തങ്ങള്‍ അതിനു വിധിക്കപ്പെട്ടവരാണെന്നും മറ്റേ കൂട്ടര്‍ കരുതി.



മനുഷ്യന്‍ മനുഷ്യനുമേല്‍ ആധിപത്യം  സ്ഥപിച്ച പൂര്‍വ്വകാലങ്ങളില്‍ ഉന്നതനും നീചനുമായി വേര്‍തിര്‍ക്കപ്പെട്ടവര്‍ രണ്ട് വിഭാഗവും അതിലെ അസമത്വം, അനീതി, അന്യായം ഇവ തിരിച്ചറിയാതിരിക്കാന്‍ കാരണം അന്നത്തെ മനുഷ്യന്റെ മൂല്യബോധം അതിനോടിണങ്ങുന്നതായിരുന്നതുകൊണ്ടാണ്‌. അതിലെ അനീതികളെ കാണുകയും അതിനെതിരെ പോരടിക്കുകയും ചെയ്തവര്‍ ചരിത്രത്തിലെ വിപ്ലവകാരികളാണ്‌.



ഗോത്രങ്ങളായി ജീവിച്ച മനുഷ്യന്‍ ഓരോ ഗോത്രത്തിനും ആചാരങ്ങളും നീതിനിയമങ്ങളുമുണ്ടാക്കി. അവ അടിസ്ഥാനപരമായ പലവിഷയങ്ങളിലും തമ്മില്‍ പൊരുത്തപ്പെട്ടപ്പോള്‍ പലപ്പോഴും അവയിലെ വൈരുദ്ധ്യങ്ങള്‍ മുഴച്ചുനിന്നു.



കാട്ടില്‍ ജീവിച്ച മനുഷ്യന്റെ സദാചാര സങ്കല്പത്തില്‍ പുരുഷന്‍, സ്ത്രീ എന്നീ രണ്ട് വര്‍ഗ്ഗങ്ങളെ ഉണ്ടാകാനിടയുള്ളു. പിതൃ-പുത്രി, മാതൃ-പുത്ര, സഹോദരീ-സഹോദര ബന്ധങ്ങളുടെ പവിത്രത മനുഷ്യന്‍  ഗോത്രങ്ങളായി ജീവിക്കാന്‍ തുടങ്ങിയ കാലത്ത് ഉടലെടുത്തതാകാനാണിട. എങ്കിലും ചില ഒറ്റപ്പെട്ട സമൂഹങ്ങളില്‍ ഇതിനും ചില അപവാദങ്ങള്‍ ഉണ്ട്. ചില ദ്വീപ് വാസികളായ അപരിഷ്കൃതസമൂഹങ്ങളില്‍ ഒരു കുടുംബത്തിലെ പിതാവ് മരിച്ചുപോയാല്‍ വിധവയായ സ്ത്രീയെ അവരുടെ മൂത്ത മകന്‍ വിവഹം കഴിച്ച് കുടുംബനാഥനായി കുടുംബം സംരക്ഷിക്കുന്ന ആചാരം നില്‍നില്‍ക്കുന്നതായി വായിച്ചതോര്‍ക്കുന്നു. ആ വിഭാഗത്തെ സംബന്ധിച്ച് ആ ആചാരം അലംഘനീയമായിരിക്കും. ഏതെങ്കിലും 'മൂത്ത പുത്രന്‌'' അതില്‍ അനീതി തോന്നിയാല്‍ അവന്‍ താന്തോന്നിയായും, നിഷേധിയായും വിലയിരുത്തപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.



കൂടുതല്‍ ഉദാഹരണങ്ങള്‍ക്കായി അധികമൊന്നും അലയേണ്ടതില്ല. സഹോദര-സഹോദരീ ബന്ധം പവിത്രമായി കരുതുന്നവരാണ്‌ കേരളീയ സമൂഹം. സഹോദരന്മാരുടെയും സഹോദരിമാരുടെയും മക്കള്‍ തമ്മിലും ഈ സാഹോദര്യ പവിത്രത കാത്തുസൂക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ചില സമുദായങ്ങള്‍ക്കിടയില്‍ ഇന്നും സഹോദരീ-സഹോദരന്മാരുടെ മക്കള്‍ തമ്മിലുള്ള 'മച്ചുനന്‍ വിവാഹങ്ങള്‍' നടക്കുന്നുണ്ട്. കേരളീയരായ നമുക്കാര്‍ക്കും അത്തരം വിവാഹങ്ങളിലെ സദാചാര വിരുദ്ധത തിരിച്ചറിയാനാകാത്തത് നമ്മുടെ മൂല്യബോധം കാലങ്ങളായി അതുമായി പൊരുത്തപ്പെട്ടുപോകുന്നതായതുകൊണ്ടാണ്‌. വെങ്കലം എന്ന സിനിമയുടെ പ്രമേയം സഹോദരന്മാര്‍ക്ക് ഒരു ഭാര്യ എന്ന ഒരു സമുദായത്തില്‍ നല നിന്നിരുന്ന ആചാരമാണ്‌.



മതങ്ങളിലെ സദാചാര നിയമങ്ങള്‍ അവ രൂപം കൊണ്ട കാലങ്ങളിലെ സദാചാര-മൂല്യ ബോധങ്ങളില്‍നിന്ന് കടം കൊണ്ടവയാണ്‌. അവ തീര്‍ത്തും ആ കാലഘട്ടത്തിന്റെ മൂല്യ സങ്കല്പങ്ങളുടെ പ്രതിഫലനങ്ങളുമാണ്‌. മഹാഭാരത കഥയിലെ പാണ്ഡവരുടെ അഞ്ച് പേരുടെയും 'ധര്‍മ്മ പത്നി' ദ്രൗപതിയാണ്‌. ദേവേന്ദ്രന്‌ നിരവധി ഭാര്യമാരും അതിലേറെ വെപ്പാട്ടികളുമുണ്ടായിരുന്നതായി പുരാണങ്ങളില്‍ കാണാം. അതിനിടയില്‍ ശ്രീരാമന്‍ ഏക പത്നീവ്രതക്കാരനാണ്‌. ശ്രീകൃഷ്ണന്‌ പതിനാറായിരത്തെട്ട് ഭാര്യമാരുണ്ടായിരുന്നു എന്നതില്‍ എത്രത്തോളം അതിശയോക്തിയുണ്ടാകാമെങ്കിലും ഒന്നിലേറെ ഭാര്യമാരുണ്ടാകുന്നത് അന്നത്തെ മൂല്യ ബോധത്തിനും സദാചാര നിയമങ്ങള്‍ക്കും എതിരല്ലായിരുന്നെന്നും മറിച്ച് അത് ഒരു 'മഹത്വ'മായിരുന്നെന്നും കരുതുന്നതില്‍ തെറ്റില്ല.

ബൈബിളില്‍ കാണുന്നത് അത് എഴുതപ്പെട്ട കാലഘട്ടത്തിന്റെ മൂല്യബോധമാണ്‌.



"ദാസന്മാരേ, ജഢപ്രകാരം യജമാനന്മാരായവരെ കൃസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്റെ ഏകാഗ്രതയില്‍ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിന്‍."

" സ്തീ മൗനമായിരുന്നു പൂര്‍ണാനുസരണത്തോടും കൂടെ പഠിക്കട്ടെ.  മൗനമായിരിപ്പാന്‍ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെ മേല്‍ അധികാരം നടത്തുവാനോ ഞാന്‍ സ്ത്രീയെ അനുവദിക്കുന്നില്ല."

"വേലക്കാരേ, പൂര്‍ണഭയത്തോടെ യജമാനന്മാര്‍ക്കു, നല്ലവര്‍ക്കും ശാന്തന്മാര്‍ക്കും മാത്രമല്ല, മൂര്‍ഖന്മാര്‍ക്കും കൂടെ കീഴടങ്ങിയിരിപ്പിന്‍"-

തുടങ്ങിയ ബൈബിള്‍ വചനങ്ങള്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ലാത്തവിധം ബൈബിള്‍ എഴുതപ്പെട്ട കാലഘട്ടങ്ങളിലെ മൂല്യ സങ്കല്പ്പങ്ങളെ പ്രതിഫലിപ്പിക്കുന്നു.



ബൈബിള്‍ പറയുന്ന ലോത്തിന്റെ കഥയും അന്നത്തെ സദാചാര സങ്കല്പത്തെ തുറന്നു കാണിക്കുന്നുണ്ട്. തന്റെ അതിഥികളായെത്തിയ രണ്ട് പുരുഷ മാലാഖമാരെ 'അവരെ ഞങ്ങള്‍ അനുഭവിക്കട്ടെ' എന്നു പറഞ്ഞെത്തിയ ജനക്കൂട്ടത്തിന് അവരെ വിട്ടുകൊടുക്കാതെ പകരം തന്റെ രണ്ട് പെണ്മക്കളെയും 'എന്തുവേണമെങ്കിലും ചെയ്യാന്‍' വിട്ടുകൊടുക്കുന്ന ലോത്തിന്റെ ബൈബിളില്‍ കാണാം. തുടര്‍ന്ന് ലോത്തിന്റെ കുടുംബം(ഭാര്യ ഒഴികെ)മാത്രം ദൈവകോപത്തില്‍നുന്ന് രക്ഷപ്പെടുകയും വയസ്സനായ ലോത്തും പെണ്മക്കളും മാത്രം ബാക്കിയാവുകയും ചെയ്യുമ്പോള്‍ സ്വന്തം പിതാവിനെ മദ്യപിപ്പിച്ച് മയക്കികിടത്തി അയാളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന ലോത്തിന്റെ പെണ്മക്കളെയും നമുക്ക് കാണാം.



എല്ലാ സമിറ്റിക് മതങ്ങളുടെയും പിതാവായി അറിയപ്പെടുന്ന അബ്രഹാം ദൈവപ്രീതിക്കായി തന്റെ മകനെ ബലികൊടുക്കാനൊരുങ്ങുന്നതിനെ ത്യാഗത്തിന്റെയും ദൈവമഹത്വത്തിന്റെയും പ്രതീകമായി അവതരിപ്പിക്കുകയാണ്‌ എല്ലാ സെമിറ്റിക് മതങ്ങളും. എന്നാല്‍ ഇന്ന് നമ്മുടെ നാട്ടിലെ മറ്റേതെങ്കിലും ഒരു ഏബ്രഹാം തന്റെ മകനെ ദൈവത്തിന്‌ ബലികൊടുക്കാന്‍ പുറപ്പെട്ടാല്‍ അയാളോടുള്ള വിശ്വാസികളായവരടക്കമുള്ള മനുഷ്യരുടെ പ്രതികരണം എന്തായിരിക്കും? ഇന്നും ദൈവപ്രീതിക്കായി നരബലി വരെ നടത്തുന്നവര്‍ ഒളിഞ്ഞും തെളിഞ്ഞും നമ്മുടെ രാജ്യത്തുണ്ട് എന്നത് നിസ്തര്‍ക്കമാണ്‌.  മാധ്യമം ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്ത കാണുക ഇത്തരക്കരൊടുള്ള എല്ലാ സമുദായങ്ങളിലും, മതങ്ങളിലുമുള്ള സാധാരണ മനുഷ്യന്റെ പ്രതികരണം എന്താണ്‌? ഒന്നുകില്‍ അവരെ പിടിച്ച് നിയമത്തിനുമുന്നില്‍ കൊണ്ടുവരും, അല്ലെങ്കില്‍ ഭ്രാന്താശുപത്രിയിലാക്കും. 'പ്രാകൃത'ബലിയെ ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ മഹത്വപ്പെടുത്തുമ്പോഴും 'ഇന്നത്തെ' ബലിയെ അപരിഷ്കൃതമായി കാണാന്‍ ഭൂരിപക്ഷം മതവിശ്വാസികല്‍ക്കും കഴിയുന്നത് അവരെ നയിക്കുന്ന മൂല്യബോധം മതത്തിന്റേതിനേക്കാളുപരി പുതിയ സമൂഹത്തിന്റെതാണ്‌ എന്നതിനാലാണ്‌.



ഇസ്ലാം മതം ദൈവവും മനുഷ്യനുമായുള്ള ബന്ധത്തെ ഉടമയും അടിമയുമായുള്ള ബന്ധത്തോടാണ്‌ താരതമ്യം ചെയ്യുന്നത്. ഇസ്ലാം നിലവില്‍ വന്ന കാലത്ത് അടിമത്ത വ്യവസ്തയ്ക്കുണ്ടായിരുന്ന 'മാന്യത'യെയാണ്‌ ഇത് വെളിവാക്കുന്നത്. ഇന്ന്‌ ഒരു മതം രൂപപ്പെടുകയാണെങ്കില്‍ അതില്‍ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം കുറേകൂടി 'ജന്റില്‍മാന്‍ റിലേഷന്‍ഷിപ്പാ'യിരിക്കുമെന്ന് ഉറപ്പാണ്‌. ബഹുഭാര്യാത്വവും ലൈംഗിക അരാജകത്വവും നടമാടിയിരുന്ന കാലത്താണ്‌ ഇസ്ലാം രൂപപ്പെടുന്നത്. നിരവധി ഭാര്യമാരെയും അതിനു പുറമെ എണ്ണമറ്റ വെപ്പാട്ടിമാരെയും അടിമസ്തീകളെയും ഭോഗിച്ച ഒരു സമൂഹത്തിലാണ്‌ ഇസ്ലാം വിവാഹങ്ങളുടെ എണ്ണങ്ങള്‍ക്ക് പരിമിതി വെച്ചത്. അത് നാലെണ്ണം വരെ മതി. അതിനുതന്നെ പല നിബന്ധനകലും വെച്ചു. അന്നത്തെ സമൂഹ്യാന്തരീക്ഷത്തില്‍ വിപ്ലവകരമായ ഒരു നിയമമായിരിക്കാനിടയുള്ള ഒരു നിയമം ഒരു പുരുഷന്‌ ഒരു സ്ത്രീ അല്ലെങ്കില്‍ ഒരു സ്ത്രീക്ക് ഒരു പുരുഷന്‍ എന്ന സാമാന്യ നീതിബോധത്തില്‍ എത്തിനില്‍ക്കുന്ന ആധുനിക സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചാല്‍ ഫലം എന്തായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 'അനുമതിയുണ്ടായിട്ടും' ഇന്ന് വിദ്യാസമ്പന്നനും ജനാധിപത്യ-മതേതര സമൂഹത്തില്‍ ജീവിക്കുന്ന ഒരു സാധാരണ മതവിശ്വാസി ഈ 'അനുമതി' പ്രയോജനപ്പെടുത്തുന്നില്ലെങ്കില്‍ അവനെ നയിക്കുന്ന നീതിബോധം ആധുനിക സമൂഹത്തിന്റേതാണെന്നു സമ്മതിച്ചേ തീരൂ.



എന്നാല്‍ സമ്പൂര്‍ണ്ണ മതസമൂഹങ്ങളില്‍ ഇതുതന്നെയാണൊ അവസ്ഥ എന്ന് പരിശോധിച്ചു നോക്കിയാല്‍ കാര്യങ്ങള്‍ വ്യക്തമാകും.അതുപോലെ നാലുകെട്ടാനുള്ള അനുമതിയെ (അത് നിയമമായി ഇന്നും നിലനില്‍ക്കുന്നതിനാല്‍) ഉപയോഗപ്പെടുത്തി 'സുഖിച്ച് ജീവിക്കുന്ന' ചിലര്‍ക്കെങ്കിലും ഈ നിയമം അനുഗ്രഹമാണെന്ന് ചുറ്റുമൊന്നു കണ്ണൂതുറന്നു നോക്കിയാല്‍ നമുക്ക് മനസ്സിലാകും. സ്വത്തവകാശത്തിന്റെ കാര്യത്തിലും 'കാലാതിവര്‍ത്തിയായ ദൈവിക നിയമങ്ങള്‍' പിന്തുടരുന്നതുമൂലം കണ്ണീര്‍ കുടിച്ച സാധുമനുഷ്യരെക്കുറിച്ചോര്‍ത്ത് മതവിശ്വാസികള്‍ തന്നെ  പരിതപിക്കാറുണ്ട്. മാറുന്ന സദാചാരാ-മൂല്യബോധങ്ങളും, 'മാറാത്ത' മതനിയമങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ഏത് സമൂഹത്തെയും അപചയത്തിലേക്കേ നയിക്കൂ.



മനുഷ്യാവകാശങ്ങള്‍ക്ക് വളരെയേറെ വിലകല്പിക്കപ്പെടുന്നതാണ്‌ ഇന്നത്തെ മതേതര-ജനാധിപത്യ സമൂഹം. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാനും, സാമ്രാജ്യത്വ മോഹങ്ങള്‍ നയിക്കുന്ന അധിനിവേശ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും ഇന്നും കിരാതമായ യുദ്ധങ്ങള്‍ ഈ ലോകത്ത് അരങ്ങേറുന്നുണ്ട്. യുദ്ധതടവുകാരെ പീഢിപ്പിച്ച് സായൂജ്യമടയുന്ന സാഡിസ്റ്റുകളും ഉണ്ട്. എങ്കിലും ആധുനിക മനുഷ്യന്റെ മൂല്യബോധം അത്തരം കൃത്യങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത് നമ്മള്‍ കാണുന്നു. മുംബൈയില്‍ കൂട്ടക്കൊലനടത്തിയ മതഭീകരില്‍ നിന്ന് പിടിക്കപ്പെട്ട അജ്മല്‍ കസബിനുപ്പോലും ഇന്ത്യന്‍ നിയമവ്യവസ്ഥ നല്‍കുന്ന പരിരക്ഷ നല്‍കാന്‍ രാജ്യം ശ്രമിക്കുന്നുണ്ട്. ഹിറ്റ്ലര്‍, സ്റ്റാലിന്‍ തുടങ്ങിയവര്‍ മനുഷ്യരെ കൂട്ടക്കൊല ചെയ്തപ്പോള്‍ ഉണ്ടാകാത്തത്ര ജനവികാരം അമേരിക്കയും കൂട്ടാളികളും നടത്തിയ യുദ്ധങ്ങള്‍ക്കെതിരെ ലോകമെമ്പാടുമുണ്ടായി. അമേരിക്കന്‍ ഭരണാധികാരികളുടെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനതതന്നെ തെരുവിലിറങ്ങി പ്രകടനം നടത്തിയത് ഈ നൂതനമായ മൂല്യ ബോധത്തെ വെളിവാക്കുന്നു. മത ധാര്‍മ്മികത അച്ചടക്കത്തിന്റെ വാളായി നില നില്‍ക്കുന്ന ഏതെങ്കിലും രാജ്യത്ത് ഇത് സങ്കല്പിക്കാനാകില്ല.



മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നത് ഏതെങ്കിലും മതനിയമം തെറ്റായി കാണുന്നില്ല. ഭഗവത് ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ ഉപദേശിക്കുന്നത് കര്‍മ്മം ചെയ്യാനാണ്‌. ആ കര്‍മ്മമാകട്ടെ ബന്ധുജനങ്ങളെ കൊന്നൊടുക്കുക എന്ന ക്രൂരനീതിയും. ഇസ്ലാം മതം വളര്‍ന്നതുതന്നെ വാളുകൊണ്ടാണ്‌ എന്നത് ചരിത്ര വസ്തുതയാണ്‌. ചരിത്രത്തില്‍ കൃസ്തുസഭ കാട്ടികൂട്ടിയ ഭീകരഹത്യകള്‍ എടുത്തുപറയേണ്ടതില്ലല്ലോ? ഓരൊ മതത്തിന്റെയും ഉല്‍ബോധനങ്ങളും മൂല്യബോധവും അവ രൂപം കൊണ്ട കാലത്തെ സംസ്കാരത്തെയും അതിന്റെ ഉല്പ്പന്നമായ സാമൂഹ്യനിയമങ്ങളെയും പ്രതിഫലിപ്പിക്കുന്നു.



എല്ലാ കാലത്തേക്കുമായി ഏറ്റവും ഉദാത്തമായ ഒരു നിയമമുണ്ടൊ? ഉണ്ടാകാന്‍ സാധ്യമാണോ? ഓരോ നിയമവും അത് രൂപം കൊണ്ട കാലത്തേക്കെങ്കിലും ഉദാത്തമായിരിക്കും; ചുരുങ്ങിയ പക്ഷം നിയമമുണ്ടാക്കിയവരെ സംബന്ധിച്ചെങ്കിലും. എന്നാല്‍ അത് എല്ലാ കാലത്തും അങ്ങനെയായിരിക്കണമെന്നില്ല. ഇന്നത്തെ ഏറ്റവുംനല്ല നിയമവും കാലം കഴിയുമ്പോള്‍ കലഹരണപ്പെടാം. അപ്പോള്‍ അന്നത്തെ മനുഷ്യര്‍ കൂടുതല്‍ മെച്ചപ്പെട്ട നിയമങ്ങള്‍‍ ഉണ്ടാക്കും. മനുഷ്യാവകാശവും മനുഷ്യാവകാശ നിയമങ്ങളും ഇന്ന് പൊക്കിപ്പിടിച്ച് തലയിലേന്തി നടക്കുന്ന മത മൗലികവാദ-ഭീകര സംഘടനകള്‍ വരെയുണ്ട്. പക്ഷേ അതൊന്നും മതത്തിന്റെ സംഭാവനയല്ലെന്നും ആധുനിക മനുഷ്യന്‍ അവന്റെ പുതിയ നീതിബോധത്തില്‍ നിന്നും കരുപ്പിടിപ്പിച്ചതാനെന്നും അത് പൊക്കിപ്പിടിച്ച് നടക്കുന്നവര്‍ തന്നെ സമ്മതിച്ചുതരുമോ എന്നതാണ്‌ പ്രശ്നം!



ഇന്ന് നമ്മുടെ നാട്ടില്‍ പുരുഷന്മാര്‍ പുറത്തിറങ്ങി നടക്കുകയും, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും, പൊതു കാര്യങ്ങളില്‍ ഇടപെടുകയും, ഭരണം നടത്തുകയുമൊക്കെ ചെയ്യുന്ന സംവിധാനമാണ്‌ നിലവിലുള്ളത്. സ്ത്രീകള്‍ ബഹുഭൂരിപക്ഷവും അടുക്കളയില്‍ തന്നെ കഴിയുന്നു. പുരുഷന്‍ അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യവും അനുഭവിക്കുന്ന സ്ത്രീകള്‍ വിരളമാണ്‌. രാത്രിയിലോ, ചിലപ്പോള്‍ പകല്‍ പോലുമോ ഒറ്റയ്ക്ക് യാത്ര ചെയ്യനോ പുറത്തിറങ്ങാന്‍ പോലുമോ സ്ത്രീകള്‍ക്ക് കഴിയുന്നില്ല. ഇത് ഒരു അനീതിയാണെന്ന് സമൂഹത്തിനോ വിശിഷ്യാ സ്ത്രീകള്‍‍ക്കുതന്നെയോ തോന്നാറില്ല. അവര്‍ അതുമായി സമരസപ്പെട്ട് 'പതിവ്രതകളായ സ്ത്രീകളുടെ കടമയായി' കണ്ട് അടങ്ങി ജീവിക്കുന്നു. എന്നാല്‍ ഇതില്‍ അനീതിയുണ്ടെന്ന് കാണുമ്പോഴാണ്‌ വനിതകള്‍ക്ക് സംവരണം നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ നമ്മുടെ സമൂഹം ശ്രമിക്കുന്നത്. സ്ത്രീകളുടേ വൊട്ടവകാശം പരിഷ്കൃത സമൂഹങ്ങളില്‍ പോലും സ്ഥാപിച്ചുകിട്ടിയിട്ട് അധികകാലമായിട്ടില്ല. ഇന്ന് നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണ സംഭവമായി കാണുന്ന സ്ത്രീ വോട്ടവകാശം ഇരുപതാം നൂറ്റാണ്ടിനു മുമ്പ് ന്യൂസിലാന്റില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് അറിയുമ്പോള്‍ കാലത്തിന്റെ മനസ്സാക്ഷി മാറുന്നത് നാം തിരിച്ചറിയുന്നു.



കൗമാരത്തില്‍ പിതാവും, യൗവ്വനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ പുത്രനും സംരക്ഷിക്കുന്നതിനാല്‍ സ്തീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്ന് മനുസ്മൃതി പറയുന്നു. ഇസ്ലാമികനിയമത്തില്‍ സ്ത്രീകള്‍ക്ക് പകുതി സ്വത്തവകാശം മാത്രമല്ല, സ്ത്രീകളുടെ സാക്ഷ്യത്തിന്‌ പകുതിവിലയേ കല്പിച്ചിട്ടുള്ളു. വിശുദ്ധന്മാരുടെ സര്‍വ്വ സഭകളിലും എന്നപോലെ സ്ത്രീകള്‍ സഭായോഗത്തില്‍ മിണ്ടാതിരിക്കാന്‍ മാത്രമല്ല, ന്യായപ്രമാണം പറയുമ്പോലെ കീഴടങ്ങിയിരിക്കാനല്ലാതെ സംസാരിക്കാന്‍ അവര്‍ക്ക് അനുവാദമില്ലെന്ന്  ബൈബിള്‍ പറയുന്നു.



മനുഷ്യമന:സ്സാക്ഷിക്ക് ഉണ്ടാകുന്ന മാറ്റം താനെ ഉണ്ടായിവരുന്നതാണെന്നു കരുതാമോ? മത പരിഷ്കര്‍ത്താക്കളും, സാമൂഹ്യപരിഷ്കര്‍ത്താക്കളും , സാമൂഹ്യ മാറ്റത്തിനുവേണ്ടി പുത്തന്‍ ആശയങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന സാമൂഹ്യവിപ്ലവകാരികളുമെല്ലാമുള്‍പ്പെടുന്ന 'മുമ്പേ പറക്കുന്ന പക്ഷികള്‍' പലപ്പോഴായി ഉയര്‍ത്തിവിടുന്ന പുതിയ മൂല്യബോധത്തിന്റെ അലയൊലികള്‍ വിവിധ മാധ്യമങ്ങളിലൂടെ അല്പാല്പ്പമായി സമൂഹത്തില്‍ വ്യാപരിക്കുന്നു എന്നു കരുതാം. ഈ മൂല്യബോധത്തില്‍ വളര്‍ച്ചക്കൊപ്പം താല്‍കാലികമായി ചില തളര്‍ച്ചകളും ഉണ്ടായേക്കാം. എങ്കിലും ആത്യന്തികമായി നല്ല വശങ്ങള്‍ക്ക് പ്രാധാന്യം കൈവന്നുകൊണ്ട് മനുഷ്യന്റെ മൂല്യബോധവും സംസ്കാരവും നീതിബോധവും വളരുകതന്നെയാണെന്നാണ്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.



ഏതായാലും കാലഹരണപ്പെട്ട, മതത്തിന്റെ മൂല്യബോധം കൊണ്ട് ആധുനിക സമൂഹത്തിന്റെ മൂല്യബോധത്തിന്‌ പകരം വെക്കാനാകില്ലെന്നുറപ്പ്. മതം മുന്നോട്ട് വെയ്ക്കുന്ന മൂല്യബോധം കാലാകാലങ്ങളില്‍ മാറ്റാന്‍ മതനേതൃത്വം തയ്യാറായില്ലെങ്കില്‍ മതാനുയായികള്‍ ബഹുഭൂരിപക്ഷവും അവരെ കാത്തുനില്‍ക്കുകയില്ലെന്ന്‌ നമുക്കു ചുറ്റുമുള്ള സമൂഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. മതത്തിന്റെ 'മാറാത്ത' മൂല്യബോധത്തില്‍ മനുഷ്യനെ എന്നും തളച്ചിടണമെന്ന് നിര്‍ബന്ധബുദ്ധി കാണിക്കുന്ന ചില മതാന്ധവാദികളൊഴികെ.


**************************