മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Sunday, June 30, 2013

ഹിന്ദുത്വത്തിൽ നിന്നും ഫാസിസത്തിലേക്കുള്ള ദൂരം.




“ദേശത്തിന്റെയോ വർഗത്തിന്റെയോ ഭാഷയുടെയോ അടിസ്ഥാനത്തിലല്ല ദേശീയത തീരുമാനിക്കപ്പെടുക. രക്തമാണ് അതിന്റെ അടിസ്ഥാനം. ഒരു ജനസമൂഹത്തെ ‘ജർമ്മൻ’ സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യം സാധിക്കുന്നതിന് അവരെ ജർമ്മൻ ഭാഷക്കാരാക്കി മാറ്റിയാൽ പോരാ, അവരുടെ രക്തം ശുദ്ധമായ ജർമ്മൻ രക്തമാക്കി മാറ്റാൻ കഴിയണം. ഇതു തീർത്തും അസാധ്യമാണ്. രക്തങ്ങൾ തമ്മിൽ കലരുമ്പോൾ ഒരു മാറ്റം ഉണ്ടാകും. പക്ഷേ, അത് എപ്പൊഴും ഉയർന്ന വർഗത്തിന്റെ നിലവാരം താഴ്ത്തുന്ന മാറ്റമാണ്. താഴ്ന്ന വർഗ്ഗവുമായി സംയോഗത്തിലേർപ്പെടുക വഴി ഉയർന്ന വർഗ്ഗത്തിന്റെ സാംസ്കാരിക ശക്തി നഷ്ടപ്പെട്ട് പോകും.  സംയോഗഫലമായുണ്ടാകുന്ന സന്തതികൾ ഉയർന്ന വർഗ്ഗത്തിന്റെ ഭാഷ സംസാരിച്ചതുകൊണ്ട് ഈ നഷ്ടം നികത്താനാവുകയില്ല.” 



 കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ വംശഹത്യകളിലൂടെയും ഉന്മൂലന സിദ്ധാന്തത്തിലൂടെയും ലോകത്തെ വിറപ്പിച്ച അഡോൾഫ് ഹിറ്റ് ലറുടെ ആത്മകഥയിൽ നിന്നുള്ളതാണ് ഈ വരികൾ. ജർമ്മനി നേരിടുന്ന ദേശീയ വിപത്ത് പരദേശികളായ ജൂതന്മാർക്ക് ലഭിക്കുന്ന അമിത പരിഗണനയാണെന്നും അതിനുള്ള ഏക പരിഹാരം ജൂതന്മാരുടെ ഉന്മൂലനം മാത്രമാണെന്നും വിശ്വസിച്ചിരുന്ന ‘നാസി‘ പാർടിയുടെ ഫാസിസ്റ്റ് നടപടികൾക്ക് സൈദ്ധാന്തിക പിൻബലമേകാൻ ചമയ്ക്കപ്പെട്ട വാദഗതികൾ ഈ ശുദ്ധരക്തവാദത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു.  

രക്തശുദ്ധിയുടെയോ, ദേശഭക്തിയുടെയോ, വർഗത്തിന്റെയോ, മതത്തിന്റെയോ ‘മഹത്വ‘ത്തെ ഉൽഘോഷിച്ചുകൊണ്ടാ‍ണ് ഫാസിസം ലോകത്തെല്ലായിടത്തും അതിന്റെ തേർവാഴ്ചകൾ നടത്തിയിട്ടുള്ളത്. റോമാ സാമ്രാജ്യത്തിന്റെ ‘മഹത്വ‘മായിരുന്നു ഇറ്റലിയിൽ മുസ്സോളിനിയുടെ അധികാരവാഴ്ചക്കുപിന്നിൽ ദേശീയവാദികളെ അണിനിരത്തിയ മുഖ്യപ്രചരണായുധം. ദാരിദ്ര്യത്തിൽ നിന്നും പട്ടിണിയിൽ നിന്നും കരകയറ്റാൻ തന്റെ കയ്യിൽ ഒറ്റമൂലിയുണ്ടെന്ന് പ്രലോഭിപ്പിച്ചാണ് മുസ്സോളിനി തനിക്കുപിന്നിൽ ഇടത്തരക്കാരെയും ദരിദ്രരെയും അണിനിരത്തിയത്. 1922-ൽ ഇമ്മാന്വേൽ രണ്ടാമനെ അട്ടിമറിച്ച് മുസ്സോളിനിയുടെ ഗുണ്ടാസംഘം അധികാരം പിടിച്ചയുടനെ സമൂലമായ വിദ്യാഭ്യാസപരിഷ്കരണത്തിനാണ് മുസ്സോളിനി തുടക്കം കുറിച്ചത്. “ചെറുപ്പത്തിലേ പിടികൂടുക” എന്നതായിരുന്നു ഫാസിസത്തിന്റെ കുപ്രസിദ്ധ മുദ്രാവാക്യം. പാഠപുസ്തകങ്ങൾ തിരുത്തിയെഴുതിക്കൊണ്ടും റോമൻ പാരമ്പര്യവും ദേശീയതും സർവ്വകലാശാലാ വിദ്യാഭ്യാസത്തിൽ നിർബന്ധമാക്കിക്കൊണ്ടും തന്റെ ലക്ഷ്യത്തിലേക്കുള്ള പാത സുഗമമാക്കാൻ മുസ്സോളിനി തന്ത്രങ്ങൾ ആവിഷ്കരിച്ചു. എതിർത്തവരെ വിചാരണചെയ്യാനും കൂട്ടക്കൊലചെയ്യാനും മുസ്സോളിനി പ്രത്യേക വകുപ്പുണ്ടാക്കുകയും ഭരണത്തലവനെ പ്രതിഷ്ഠിക്കുകയും ചെയ്തു.

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ചില യൂറോപ്യൻ രാജ്യങ്ങളിൽ ഉദയം ചെയ്ത ഫാസിസം പാർലമെന്ററി ജനാധിപത്യത്തെ നിരാകരിക്കുകയും തൊഴിലാളി പ്രസ്ഥാനങ്ങളോടും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരോടും കടുത്ത ശത്രുത പുലർത്തുകയും ചെയ്തു. ദേശീയതയുടേയോ വംശീയതയുടെയോ പേരിലുള്ള ഭ്രാന്തമായ ആവേശമാണ് ഫാസിസത്തിന്റെ മുഖമുദ്ര. വ്യക്തികളെ കൂടുതൽ അന്തസ്സുറ്റവരും വിശാലമനസ്കരുമാക്കുന്നതും സ്വതന്ത്രമായി ചിന്തിക്കാൻ പ്രാപ്തരാക്കുന്നതുമായ എല്ലാ ചിന്താധാരകളെയും ഫാസിസം ഇല്ലായ്മചെയ്യാൻ ശ്രമിച്ചു. അതിനുപകരം പാരമ്പര്യത്തിലുള്ള അഭിമാനത്തെ അത് ഊതിക്കത്തിച്ചുകൊണ്ടിരുന്നു. സ്വാതന്ത്ര്യം, സമത്വം, സഹോദര്യം എന്നതല്ല മറിച്ച് വിശ്വസിക്കുക, അനുസരിക്കുക, പൊരുതുക എന്നതാണ് അവരുടെ വേദമന്ത്രം.

ഒരുവശത്ത് ഇത്തരത്തിൽ രക്തശുദ്ധിയും ദേശീയതയുമെല്ലാം ആയുധമാക്കിയപ്പോൾ മറുവശത്ത് വെറുപ്പും വിദ്വേഷവും ഊതിക്കത്തിക്കാനും ഫാസിസം മറന്നില്ല. സെമിറ്റിക് (അറബ്-ജൂത) വംശത്തോടുള്ള വിദേഷമായിരുന്നു അവരുടെ മറ്റൊരു തുറുപ്പുചീട്ട്. സ്വന്തമായി ചിന്തിക്കേണ്ടതില്ലെന്നും നേതാവിന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്യാതെ അനുസരിക്കുകമാത്രമാണ് തങ്ങളുടെ കടമയെന്നും വിശ്വസിക്കപ്പെട്ടു.  1930 കളിൽ വൻവ്യവസായികളുടെയും, വലതുപക്ഷപാർടികളുടെയും, സൈന്യത്തിന്റെയും പിന്തുണ ആർജിച്ചുകൊണ്ടാണ് ഹിറ്റ് ലറുടെ ‘നാസി‘ പാർടി ജർമ്മനിയിൽ അധികാരത്തിലെത്തിയത്. അധികാരമേറ്റയുടനെ അവർ ചെയ്തത് ട്രേഡ് യൂണിയനുകളെയും ഇടതുപക്ഷ പാർടികളെയും നിരോധിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റുകാരെയും സ്സോഷ്യലിസ്റ്റുകാരെയും അവർ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്കയച്ചു. വിദ്യാഭ്യാസ- സാംസ്കാരികമേഖലകളും ആരാധനാലയങ്ങളും നാസികളുടേ അധീനതയിലായി. 



 
‘വർഗ’ചിന്തയായിരുന്നു നാസി പ്രത്യയശാസ്ത്രത്തിന്റെ ആധാരം. ബുദ്ധിമാന്ദ്യമുള്ളവരെയും ബുദ്ധിസ്ഥിരതയില്ലാത്തവരെയും ശാരീരിക വൈകല്യങ്ങളുള്ളവരെയും തെരഞ്ഞുപിടിച്ച് വന്ധ്യംകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ച അമേരിക്കൻ യൂജനിക് സൊസൈറ്റിയുടെ സിദ്ധാന്തത്തെ അവർ പ്രാവർത്തികമാക്കി. അതുവഴി ഉയർന്ന ശാരീരിക-ബൌദ്ധികശേഷിയുള്ള ഒരു സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാമെന്ന് അവർ ആഗ്രഹിച്ചു. ജർമ്മനിയുടെ ‘സംശുദ്ധമായ ആര്യൻ സംസ്കാര‘ത്തിന് ഭീഷണിയായ ജൂതരെ  അവർ കൂട്ടക്കൊലക്കിരയാക്കി വംശശുദ്ധീകരണ നടപടികൾക്ക് ആക്കം കൂട്ടി.

ഹിന്ദുത്വത്തിന്റെ നീരാളികൈകൾ

ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങൾക്ക് ചില യൂറോപ്യൻ രാജ്യങ്ങളിൽ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന അതേ കാലയളവിൽ തന്നെയാണ് 1925-ൽ നാഗ്പൂരിൽ വെച്ച് രാഷ്ട്രീയ സ്വയം സേവക് സംഘ് (RSS) രൂപം കൊള്ളുന്നത്. സമ്പൂ‍ർണ സവർണ-പുരുഷമേധാവിത്വമുള്ളതും ഏകഛത്രാധിപത്യത്തിനു കീഴിലുള്ളതുമായ ആർ എസ്സ് എസ്സ്, ഫാസിസ്റ്റ് പ്രത്യയശാസ്ത്രവുമായി ഏറെ അടുത്തിനിൽക്കുന്ന പ്രസ്ഥാനമാണ്. പ്രത്യയശാസ്ത്രത്തിന്റെ കാര്യത്തിലുപരി ഫാസിസ്റ്റുകളും നാസികളുമായി ഒരു സാഹോദര്യബന്ധം തന്നെ ആർ എസ്സ് എസ്സിനുണ്ടെന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. മാർസിയ കസോലറി (Marzia Casolari 1)ഇങ്ങനെ നിരീക്ഷിക്കുന്നു: “മുസ്സോളിനി ഉൾപ്പെടെയുള്ള ഇറ്റലിയിലെ ഫാസിസ്റ്റ് നേതാക്കളുമായി ഹിന്ദു വംശീയവാദികൾക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നു. പ്രത്യയശാസ്ത്രത്തോടുള്ള കേവല താല്പര്യമായോ ചില വ്യക്തികൾക്ക് ഇടയ്ക്ക് തോന്നിയ ഭ്രമമായോ അത് നിസ്സാരവൽക്കരിക്കരുത്. മറിച്ച് ഹിന്ദു ദേശീയവാദികൾ -പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ നേതാക്കൾ -ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണകൂടത്തെയും അതിന്റെ നേതൃത്വത്തെയും ആഴത്തിൽ മനസ്സിലാക്കിയതിന്റെ ഫലമായാണ് ഇത്തരമൊരു ബന്ധം ഉടലെടുത്തത് എന്നുവേണം വിശ്വസിക്കാൻ. ‘യാഥാസ്ഥിക വിപ്ലവ‘ത്തിന് ഒരു ഉദാഹരണമായാണ് അവർ ഫാസിസത്തെ കണ്ടത്. “



 
ആർ എസ്സ് എസ്സോ, അതിനു അടിത്തറപാകിയ ഹിന്ദുമഹാ‍സഭയോ ഒരിക്കൽ പോലും ജനങ്ങൾ നേരിടുന്ന അടിസ്ഥാനവിഷയങ്ങളെക്കുറിച്ച് ആവലാതിപ്പെടുകയോ അഭിപ്രായം പറയുകപോലുമോ ചെയ്ത ചരിത്രമില്ല. ബ്രിട്ടീഷ് സേവപിടിച്ചും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറഞ്ഞും നിരന്തരമായി വർഗീയലഹളകൾ സംഘടിപ്പിച്ചുമാണ് അവർ ഏക്കാലവും നിലകൊണ്ടിട്ടുള്ളത്. ചൗരി ചൗരാ സംഭവവും ജാലിയൻ വാലാബാഗും മൂലം ഉയർന്നുവന്ന ജനകീയ പ്രതിഷേധങ്ങളുടെ നടുവിലും ബ്രിട്ടീഷുകാരെ പേരിനൊന്നു വിമർശിക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല.

ഇന്ത്യക്ക് സ്വന്തമായി ഒരു ദേശീയതയുണ്ടെന്നും, അത് ഹിന്ദുദേശീയതയാണെന്നുമാണ് സംഘപരിവാർ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. അതിനുവേണ്ടി അവർ ഹൈന്ദവവികാരങ്ങളെ തീവ്രവൽക്കരിക്കാനും മുസ്ലിം വിരോധത്തെ ഊതിവീർപ്പിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ ജർമ്മനിയിലോ ഇറ്റലിയിലോ ഉണ്ടായതുപോലെ ഫാസിസത്തെ യാഥാർത്ഥവൽക്കരിക്കാനുള്ള അവരുടെ ശ്രമം വിജയം കാണാതെ പോയി. ജർമ്മനി, ഇറ്റലി, സ്പെയിൽ തുടങ്ങിയ രാജ്യങ്ങളിൽ ഫാസിസം വിജയം കണ്ടപ്പോൾ ഇന്ത്യയിൽ ഒരിക്കലും അതിന് മുഖ്യധാരയിലേക്കുയരാൻ കഴിഞ്ഞില്ല. എന്നാൽ എല്ലായ്പ്പോഴും അതിന്റെ പ്രവണതകളെ സമൂഹത്തിൽ നിലനിർത്താനും പ്രയോഗവൽക്കരിക്കാനും അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കാലങ്ങളോളമായി ഊതിക്കത്തിച്ചുകൊണ്ടിരുന്ന ഹൈന്ദവിവികാരത്തെ ഉപയോഗിച്ചുകൊണ്ട് ബാബരി മസ്ജിദ് തകർക്കാനും ഗുജറാത്തിൽ മുസ്ലിംകളെ തെരഞ്ഞുപിടിച്ച് ഉന്മൂലനം ചെയ്യാനും, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ഉപയോഗിച്ചുകൊണ്ടുതന്നെ സംഘപരിവാറിന് കഴിഞ്ഞത് നിസ്സാരമായി തള്ളിക്കളയാവതല്ല. ഒന്നാം ലോക യുദ്ധത്തിനുശേഷം യൂറോപ്പിലുണ്ടായ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിഗതികളാണ് അവിടങ്ങളിൽ ഫാസിസത്തിന് വളരാൻ അനുകൂലമായ മണ്ണൊരുക്കിയത്. അന്ന് അത്തരമൊരു സ്ഥിതിവിശേഷം ഇന്ത്യയിൽ ഇല്ലായിരുന്നു എന്നതിനാൽ നമുക്ക് ഫാസിസത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചു എന്ന് സമാധാനിക്കാം. ഫാസിസ്റ്റ് സ്വഭാവം നിലനിൽക്കുകയും എന്നാൽ ആ ഫാസിസത്തിന് വിജയിക്കാൻ കഴിയാതെ പൊവുകയും ചെയ്തുവെന്ന് വിലയിരുത്താമെങ്കിലും ഇന്ത്യയിൽ ഫാസിസവും വർഗീയതയും മടങ്ങിവരാനുള്ള സാധ്യത നിലനിൽക്കുന്നു. മതേതരത്വവും ജനാധിപത്യവും അട്ടിമറിക്കപ്പെടാനും വർഗീയത വിജയിക്കാനുമുള്ള അവസരങ്ങൾക്ക് തക്കം പാർത്തിരിക്കുന്നവർ വളരെ നിശബ്ദമായ പ്രവർത്തനമാണ് അടിത്തട്ടിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ആർ എസ്സ് എസ്സ് ഒരിക്കൽ പോലും നേരിട്ട് ജനങ്ങളൊട് സംവദിച്ച ചരിത്രമില്ല. പലപ്പോഴായി രൂപപ്പെടുത്തിയ നിരവധി ‘മുന്നണിസംഘടന‘കളുടെ കരാള ഹസ്തങ്ങൾ കടന്നുചെല്ലാത്തയിടങ്ങൾ വിരളമാണെന്നു കാണാം. അതിന്റെ അജണ്ടകൾ നടപ്പാക്കുന്നതിനായി ആർ എസ്സ് എസ്സ് ഒരിക്കലും പ്രത്യക്ഷരംഗപ്രവേശം ചെയ്യാറില്ല എന്നാണനുഭവം. ആർ എസ്സ് എസ്സ് പ്രചാരക് ആയിരുന്ന നാഥുറാം വിനായക് ഗോഡ്സെ ഗാന്ധിജിയെ വധിച്ചപ്പോഴും ബാബരിമസ്ജിത് തകർക്കപ്പെട്ടപ്പൊഴുമാണ് ഇതിന് അപവാദങ്ങൾ സംഭവിച്ചത്.

 എല്ലായ്പ്പൊഴും അജണ്ട നിശ്ചയിക്കുന്നതും അണികളെക്കൊണ്ട് അത് ചെയ്യിക്കുന്നതും ആർ എസ്സ് എസ്സ് തന്നെയായിരിക്കും. എന്നാൽ പൊതുചർച്ചകളോടും സംവാദങ്ങളോടും അവർ എപ്പോഴും പുറം തിരിഞ്ഞുനിന്നു. അണിയറയിൽ ഒതുങ്ങുന്ന പ്രവർത്തനവും പൊതുസമൂഹത്തോട് സംവദിക്കാതെ, സ്വന്തം അണികളെ നേരിട്ട് പഠിപ്പിക്കുന്ന ശൈലിയും മൂലം അര ലക്ഷത്തിലധികം ശാഖകളും അൻപത് ലക്ഷത്തിലധികം അംഗങ്ങളുമുണ്ടെന്ന് കരുതുന്ന ആർ എസ്സ് എസ്സിനെക്കുറിച്ച് വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ പൊതുസമൂഹത്തിന് അറിയാൻ കഴിയുന്നുള്ളു എന്ന് കാണാം. ഇന്ത്യയിലാകമാനം എൺപതിലധികം അഖിലേന്ത്യാ സ്വഭാ‍വമുള്ള മുന്നണി സംഘടനകൾ വിവിധ പേരുകളിൽ സംഘപരിവാറിന്റെ കരങ്ങളായി പ്രവത്തിച്ചുവരുന്നതായി കരുതപ്പെടുന്നു. വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക, സന്നദ്ധ മേഖലകൾക്കുപുറമെ ആദിവാസി മേഖലയിൽ വരെ തങ്ങളുടെ സാന്നിധ്യം അവർ ഉറപ്പാക്കിയിട്ടുണ്ട്. എൺപതുകളുലും തൊണ്ണൂറുകളിലുമാണ് ആർ എസ്സ് എസ്സിന്റെ ഫാസിസ്റ്റ് മുഖം അതിന്റെ എല്ലാ ഭീകരതയോടും കൂടി അനാവൃതമാക്കപ്പെട്ടത്. സൻസാർ ഭാരതിയെന്ന സാംസ്കാരിക സംഘടനയും, സാൻസ്ക്രിറ്റ് ഭാരതിയെന്ന സംസ്കൃതഭാഷാ പ്രചരണ സംഘടനയും, ഭാരതീയ ഇതിഹാസ സംഘലൻ യോജന എന്ന ചരിത്രകാരന്മാരുടെ സംഘടനയും, പ്രയാഗാഭാരതി ദീൻദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ബുദ്ധിജീവി സംഘടനയും, അഖിലഭാരതീയ സഹിത്യപരിഷത് എന്ന ഹൈന്ദവസാഹിത്യസംഘടനയും ചേർന്നുകൊണ്ട് നടത്തുന്ന മസ്തിഷ്ക പ്രക്ഷാളനങ്ങളിലൂടെയാണ്  ജനങ്ങളുടെ സാസ്കാരിക- ബൌദ്ധിക-ചരിത്ര ബോധത്തെ തകിടം മറിച്ചുകൊണ്ട് തങ്ങൾക്കനുകൂലമായ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്.

അർധഫാസിസ്റ്റ്- സവർണ്ണ സംഘടന.

വിശ്വഹിന്ദു സാഹോദര്യവും മുസ്ലിം വിരോധവുമാണ് ഇന്ന് ഹിന്ദുത്വസംഘടനകളുടെ മുഖമുദ്രയെങ്കിലും 1870 മുതൽ കീഴ്ജാതി ഹിന്ദുക്കൾ നടത്തിയ ബ്രാഹ്മണാധിപത്യത്തിനെതിരായ പോരാട്ടങ്ങളെ അടിച്ചമർത്തുക തന്നെയായിരുന്നു ആർ എസ്സ് എസ്സിന്റെ ജന്മലക്ഷ്യമെന്ന് ചരിത്രരേഖകൾ പറയുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കീഴാളരുടെ അതിജീവനസമരങ്ങൾ വ്യാപിച്ചതും അത് അംബേദ്കർ അടക്കമുള്ളവർ ഏറ്റെടുത്തതും മഹാരാഷ്ട്രയിലെ സവർണ്ണ ബ്രാഹ്മണർ തങ്ങളുടെ നിലനിൽ‌പ്പിനുവേണ്ടി  പുതിയ മാർഗങ്ങൾ ആരായാൻ കാരണമായി. കായബലവും ആയുധവും മൂലധനമാക്കിക്കൊണ്ട് ആർ എസ്സ് എസ്സ് ബീജാവാപം ചെയ്യപ്പെട്ടതിനുപിന്നിലെ മുഖ്യ അജണ്ഡ കീഴ്ജാതിക്കാർക്കെതിരായ പ്രതിരോധം തന്നെയായിരുന്നു. “ സവർണ ഹിന്ദുക്കൾക്ക് നേരിടേണ്ടി വരുന്ന ആക്രമങ്ങളെ ചെറുക്കുന്നതിന് താണജാ‍തിയിൽ പെട്ടവരെ കായികമായി ആശ്രയിക്കേണ്ടി വരുന്ന ലജ്ജാകരമായ അവസ്ഥ മാറ്റുന്നതെങ്ങനെയെന്നതായിരുന്നു അവരുടെ മുഖ്യ പ്രശ്നം. ബ്രാഹ്മണരും ബ്രാഹ്മണേതാരരും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്നതിനാൽ സവർണ്ണർ സ്വയരക്ഷക്കായുള്ള പരിശീലനം നേടണമെന്നവർ തീരുമാനിച്ചു.” ( Khaki shorts and saffron flags: a critique of the Hindu right: Tapan basu)


 

ആർ എസ്സ് എസ്സിന്റെ ചോദ്യം ചെയ്യപ്പെടാനാകാത്ത ഏക അധികാരകേന്ദ്രം അതിന്റെ സർസംഘ് ചാലക് ആണ്. സംഘടനയുടെ സർവാധികാരിയായ സർസംഘ് ചാലകിനെ ഒരിക്കൽ നാമനിർദ്ദേശം ചെയ്തുകഴിഞ്ഞാൽ അദ്ദേഹത്തിന് ആജീവനാന്തം തൽസ്ഥാനത്ത് തുടരാമെന്ന് മാത്രമല്ല,  തന്റെ പിൻഗാമിയെ നിശ്ചയിക്കാനുള്ള അധികാരവും അദ്ദേഹത്തിൽ നിക്ഷിപ്തമാണ്. ഇപ്പോഴത്തെ സർസംഘ്ചാലക് മോഹൻ ഭഗവത് 2009-ൽ കെ എസ് സുദർശന്റെ പിൻ ഗാമിയായിട്ടാണ് അധികാരമേൽകുന്നത്. ഈ ഏകഛത്രാദിപതികളുടെ പരമ്പരയെടുത്ത് പരിശോധിച്ചാൽ നാലാമനായിരുന്ന രാജേന്ദ്രസിംഗ് ഒഴികെയുള്ളവർ എല്ലാം ബ്രാഹ്മരായിരുന്നുവെന്നത് യാഥൃശ്ചികമല്ല. 

ബ്രാഹ്മണമേധാവിത്വം മാത്രമല്ല, ആർ എസ്സ് എസ്സിന്റെ പ്രത്യേകത, അതിൽ ഒരു സ്ത്രീക്കുപോലും അംഗത്വമില്ല എന്നതുമാണ്. സംഘടനയുടെ രൂപീകരണകാലത്തുതന്നെ വനിതാ അംഗത്വം ചർച്ചാവിഷയമായിരുന്നെങ്കിലും ആദ്യത്തെ ഏകാധിപധിയായിരുന്ന ഹെഡ് ഗേവാർ അത് തള്ളിക്കളയുകയാണുണ്ടായത്. “വി ഓർ ഔവർ നാഷൻഹുഡ് ഡിഫൈൻഡ്“(We or Our Nationhood defined - M. S. Golwalkar ) എന്ന പുസ്തകത്തിൽ രണ്ടാമത്തെ സർസംഘ്ചാലക് ആയിരുന്ന എം. എസ്. ഗോൾവാൾക്കർ നാസി ഫാസിസത്തെ പ്രകീർത്തിക്കുകയും അതിലെ പല ആശയങ്ങളോടും യോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. വംശത്തിന്റെ പേരിൽ അഭിമാനം കൊള്ളുന്നതിനെയും ഹിന്ദുക്കളെല്ലാത്ത എല്ലാ വിഭാഗങ്ങളെയും ക്രൂരമായി കൈകാര്യം ചെയ്യുന്നതിനെയും അദ്ദേഹം ന്യായീകരിക്കുന്നു. ഹൈന്ദവസംസ്കാരം രാഷ്ട്രത്തിന്റെ സംസ്കാരമായി അംഗീകരിക്കണമെന്ന് മാത്രമല്ല, ഇതര മതക്കാരെ രണ്ടാം തരക്കാരായി പരിഗണിക്കണമെന്നും അവർക്കുള്ള അധികാരങ്ങൾ പരിമിതപ്പെടുത്തണമെന്നും കൂടി ഗോൾവാൾക്കർ ആവശ്യപ്പെടുന്നു. ഇന്ത്യയിലെ തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള ജാതിവ്യവസ്ഥയുടെ മാഹാത്മ്യത്തെ പ്രകീർത്തിക്കാൻ കടുത്ത മനുസ്മൃതി ആരാധകൻ കൂടിയായ ഇദ്ദേഹം മറക്കുന്നില്ല.

പ്രതിബന്ധം ഹിന്ദുമതം തന്നെ!

വംശമഹിമയെയും ജാതിസംബ്രദായത്തെയും പ്രകീർത്തിച്ചുകൊണ്ട് രംഗത്തെത്തിയ സംഘപരിവാർ ഇന്ന് ഹിന്ദുസാഹോദര്യത്തെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് എന്നത് അവർക്ക് കാലാന്തരത്തിൽ വന്നുപെട്ട അനിവാര്യമായ ഒരു വഴിത്തിരിവായി വേണം കാ‍ണാൻ. സത്യത്തിൽ വിവിധ ജാതികളായും ഉപജാതികളായും ഒരിക്കലും പരസ്പരം പൊരുത്തപ്പെടാതെ ഭിന്നിച്ചുനിൽക്കുന്ന ‘ഹിന്ദുമതം’ തന്നെയാണ് അവർക്കുമുന്നിലുള്ള പ്രതിബന്ധവും എന്ന് വിലയിരുത്തുന്നതാകും യുക്തിസഹം. സവർണ സംസ്കാരത്തെയും സവർണബോധത്തെയും സവർണ ഭാഷയെയുമെല്ലാം ഇതരവിഭാഗങ്ങൾക്കുമേൽ അധിനിവേശിപ്പിച്ചുകൊണ്ടും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ ഹൈജാക്ക് ചെയ്തുകൊണ്ടുമാണ് ഈ പ്രതിസന്ധിയെ നേരിടാൻ സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഞെക്കിക്കൊല്ലാൽ പറ്റിയില്ലെങ്കിൽ നക്കിക്കൊല്ലുക എന്ന അതേ നയം. അതേ സമയം തന്നെ ജാതിയെ ഇല്ലായ്മചെയ്യുന്നത് മനുഷ്യന്റെ ആത്മാഭിമാനത്തെ തട്ടിയുണർത്തുമെന്നും അതുവഴി സ്വതന്ത്രചിന്തയും സ്വാതന്ത്ര്ര്യബോധവും അവരിൽ അങ്കുരിക്കുമെന്നുമുള്ള തിരിച്ചറിവും അവർക്കുണ്ട്. തങ്ങളുടെ സവർണാധികാരത്തിനുമേലുള്ള ഏതൊരു കടന്നുകയറ്റവും അവർക്ക് സഹിക്കാവുന്നതിലുമപ്പുറമായിരിക്കും. അതുകൊണ്ടുതന്നെ ജാതിയെയും ജാതിബോധത്തെയും നിലനിർത്തിക്കൊണ്ടുതന്നെ ഹിന്ദു ഐക്യത്തെക്കുറിച്ച് വാചോടാ‍പം നടത്തുന്ന രീതിയാണ് അവർ അനുവർത്തിച്ചുവരുന്നത്. ഇക്കാലമത്രയും അടിച്ചമർത്തിവെച്ച് ചൂഷണം ചെയ്തിരുന്ന അതേ ‘അധ:കൃതജനത‘യെ അവരുടെ മതവികാരത്തെയും ‘ഹൈന്ദവബോധ‘ത്തെയും തൊട്ടുണർത്തി തങ്ങൾക്കനുകൂലമാക്കാനുള്ള ഗൂഡ നീക്കങ്ങൾ സമകാലിക സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഓരോ ചലനങ്ങളും സസൂക്ഷമം നിരീക്ഷിച്ചാൽ നമുക്ക് കണ്ടെത്താനാകും.

യാഗസംസ്കാരത്തിന്റെ പുനരുജ്ജീവനവും ക്ഷേത്ര പുനരുദ്ധാരണവും

യാഗങ്ങളുടെ ‘ശാസ്ത്രീയത’യിൽ ‘ഗവേഷണം’ നടത്തുവാനും അതിനെ പുനരുജ്ജീവിപ്പിക്കനുമായി അടുത്തകാലത്തായി നടത്തിവരുന്ന ശ്രമങ്ങൾ സംഘപരിവാറിന്റെ ബോധപൂർവമായ അജണ്ടയുടെ ഭാഗം തന്നെയാണ്. പ്രകൃതിശക്തികളെ ആരാധിച്ച് സ്വന്തം കാര്യങ്ങൾ നേടാമെന്ന് വിശ്വസിച്ചിരുന്ന വേദകാലത്തിന്റെ ശേഷിപ്പുകളായ യാഗങ്ങളെയും യജ്ഞങ്ങളെയും പുനരുദ്ധരിക്കുകയും അവയിൽ ശാസ്ത്രീയമായ പലതുമുണ്ടെന്ന് സാമാന്യജനത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഇതിനു കോപ്പുകൂട്ടുന്നത്. കോടിക്കണക്കുനു രൂപയും ഭക്ഷ്യധാന്യങ്ങളും ദുർവ്യയം ചെയ്തുകൊണ്ടാണ് ഈ കോപ്രായങ്ങൾ കട്ടിക്കൂട്ടുന്നത് എന്ന സാമൂഹ്യവശത്തെ മാറ്റിവെച്ചാൽ പോലും ഇത്തരത്തിലുള്ള “പഴമയിലുള്ള ശാസ്ത്രത്തെ തിരക്കിപ്പോകൽ“ കേവലം അന്വേഷണ തല്പരതയല്ലെന്നും അതിനുപിന്നിൽ വ്യക്തമായ അജണ്ടകൾ ഉണ്ടെന്നും തിരിച്ചറിയാൻ പുരോഗനമമെന്ന് സ്വയം അവകാശപ്പെടുന്ന സംഘടനകൾക്ക് പോലുമായിട്ടുണ്ടോ എന്ന് സംശയമാണ്. യാ‍ഗത്തിന്റെയും യോഗയുടെയും ഉയർത്തെഴുന്നേൽ‌പ്പിനുപിന്നിൽ വെറും സാമ്പത്തിക താല്പര്യങ്ങൾ മാത്രമല്ല ഉള്ളതെന്നും ഉള്ളിലൊളിപ്പിച്ചുവെക്കപ്പെട്ട മറ്റുപലതുമാണ് അവയുടെ പ്രേരകശക്തിയെന്നും തിരിച്ചറിയാൻ വൈകിയാൽ അനന്തരഫലം ഭയാനകമായിരിക്കും.

അതുപോലെതന്നെയാണ് ആർക്കും വേണ്ടാതെ കാടുപിടിച്ചുകിടന്നിരുന്ന പല ക്ഷേത്രങ്ങളും പുനരുദ്ധരിക്കപ്പെടുന്നതിനു പിന്നിലെ പ്രേരകശക്തിയും. ഒരു അമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കുമെന്ന് അഭിപ്രായപ്പെട്ട സി കേശവന്റെയും, ഇനി നമുക്ക് അമ്പലങ്ങൾക്ക് തീകൊളുത്താമെന്ന് പ്രഖ്യാപിച്ച വി ടി ഭട്ടതിരിപ്പാടിന്റെയും നാട്ടിൽ, മണ്ണടിയപ്പെട്ട അമ്പലങ്ങൾ ഇന്ന് പുനരുദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ പുനരുദ്ധാരണങ്ങൾക്കുപിന്നിലും പ്രത്യക്ഷമായോ പരോക്ഷമായോ പ്രവർത്തിക്കുന്നത് ഒരേ കൈകൾ തന്നെയാണെന്നതാണ് വസ്തുത. ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മതവിശ്വാസത്തെ തട്ടിയുണർത്തി കമ്മ്യൂണിസ്റ്റുകാരെ പോലും ഹിന്ദുത്വബോധമുള്ളവരാക്കിമാറ്റാൻ ഇതിനേക്കാൾ എളുപ്പമായ മറ്റൊരു മാർഗവുമില്ലെന്ന് അവർക്കറിയാം. “മതത്തെ ഉപേക്ഷിക്കുക, ചോറിനുവേണ്ടി പൊരുതുക“ എന്ന മുദ്രാവാക്യത്തിലൂടെ പ്രതിലോമകരമായ മതബോധത്തെ കെട്ടിയിട്ട്, വർഗബോധം ഉയർത്താൻ യത്നിച്ച പി കൃഷ്ണപിള്ളയുടെ പിന്മുറക്കാർ പലരും ഈ പുനരുദ്ധാരണ മാമാങ്കങ്ങളിൾ പങ്കാളികളാകുന്നതും, ഒടുവിൽ ഹിന്ദുബോധം മൂത്ത് ക്രമേണ സംഘപരിവാർ അനുഭാവികളായി മാറുന്നതും ഇന്ന് പൊതുസമൂഹത്തിൽ നേർകാഴ്ചയാണ്. മനുഷ്യനമസ്സുകളിൽ ചെറുപ്പത്തിലേ വേരുറക്കപ്പെട്ട മതബോധത്തെ തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാൻ എപ്രകാരം ഉപയോഗിക്കണമെന്ന് ആർ എസ്സ് എസ്സിന് നന്നായി അറിയാമെന്ന് സാരം. 


 
ന്യൂനപക്ഷമെന്ന പേരിൽ മുസ്ലിംകൾ പലതും നേടുന്നുവെന്നും ഹിന്ദു അവഗണിക്കപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നും ആ‍വർത്തിച്ചുകൊണ്ടാണ് സംഘപരിവാർ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുസമൂഹവുമായുള്ള ഇടപഴകലിലൂടെയും വിദ്യാഭാസത്തിലൂടെയും വിദേശ തൊഴിലവസരങ്ങളിലൂടെയും കേരളത്തിലെ മുസ്ലിംകൾ താരതമ്യേന സാമ്പത്തിക ഉന്നതിയിൽ എത്തിയിട്ടുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളിലെ മുസ്ലിംകളുടെ അവസ്ഥ അവിടങ്ങളിലെ പിന്നോക്ക ഹിന്ദുക്കളുടെ അവസ്ഥയുടേതിനു തുല്യമാണ് എന്നതാണ് സത്യം. പൊതുസമൂഹത്തോട് ഇഴുകിച്ചേരാനുള്ള വിമുഖതയാണ് ഇതര സംസ്ഥാനങ്ങളിലെ മുസ്ലിംകളുടെ പിന്നോക്കാവസ്ഥക്കു പ്രധാനകാരണമെന്ന് വിലയിരുത്തുന്നതിൽ തെറ്റുണ്ടാകില്ല. എന്നിരിക്കിലും പട്ടികജാതി- ആദിവാസി സമൂഹങ്ങൾ തന്നെയാണ്  ചരിത്രപരവും സാംസ്കാരികവുമായ കാരണങ്ങളാൽ ഇന്നും ഏറ്റവും അധസ്ഥിതാവസ്ഥയിലുള്ളത് എന്ന കാര്യം സംഘപരിവാർ ഉയർത്തിക്കാട്ടാറില്ല. പ്രത്യേകമായ പിന്നോക്കാവസ്ഥയുണ്ടോ എന്ന് പരിഗണിക്കാതെ ന്യൂനപക്ഷമാണ് എന്നതിന്റെ പേരിൽ മാത്രം ആനുകൂല്യങ്ങൾ അനുവദിക്കുകയും മതപരമായ ജോലിചെയ്യുന്നവർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഒരു സമൂഹത്തെ ഉദ്ധരിക്കുക എന്നതിലുപരി, പ്രീണനത്തിലൂടെ തങ്ങളുടെ വോട്ട് ബാങ്കുകൾ സുരക്ഷിതമാക്കുക എന്ന രാഷ്ട്രീയപാർടികളുടെ ഗൂഡലക്ഷ്യമാകുമ്പോൾ അതിനെ ഉയർത്തിക്കാട്ടി  ഹിന്ദുവികാരത്തെ ഉണർത്താൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങൾക്ക് ഉത്തേജനമാകുകയാണെന്ന സത്യം പലപ്പൊഴും  വിസ്മരിക്കപ്പെടുകയാണ്. ഇന്ത്യയിലെ ഹിന്ദുജനവിഭാഗത്തിൽ ബഹുഭൂരിപക്ഷവും മതവിശ്വാസികളായിരിക്കെതന്നെ മതനിരപേക്ഷമായി ചിന്തിക്കുന്നവരും, സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടകളോട് അനുഭാവമില്ലാത്തവരുമാണെന്നതാണ് സത്യം. ഈ ബഹുഭൂരിപക്ഷജനതയ്ക്കൊപ്പം നിൽക്കുകയും മതേതരപ്രസ്ഥാനങ്ങളിൽ അണിനിരക്കുകയും ചെയ്യുന്നതിനുപകരം മതപരമായി സംഘടിച്ച്, വർഗീയ ഗ്രൂപ്പുകൾക്കും തീവ്രവാദി സംഘടനകൾക്കും രൂപം കൊടുത്ത് വർഗീയത വളർത്താൻ മുസ്ലിംകളിൽ ഗണ്യമായൊരു വിഭാഗം ശ്രമിക്കുന്നത് ആത്മഹത്യാപരമാണ്. മുസ്ലിം വർഗീയതയും ഭീകരവാദവും ഉയർത്തിക്കാട്ടിയാണ് സംഘപരിവാർ അവരുടെ ഹിന്ദുത്വ അജണ്ടയും പ്രത്യയശാസ്ത്രവും പ്രചരിപ്പിക്കുന്നത് എന്നതിൽ നിന്നുതന്നെ, ഇരുവിഭാഗം വർഗീയവാദികളും പരസ്പരം പോരടിക്കുന്നതോടൊപ്പം പരസ്പരം വളർത്തുകയാണ് ചെയ്യുന്നതെന്ന് വ്യക്തമാണ്.  മതപരമായ വിശ്വാസത്തെ പരമാവധി മുതലെടുത്തുകൊണ്ട് തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുകവഴി രാജ്യത്തിന്റെ മതനിരപേക്ഷതയുടെ അടിവേരുകൾ അറുക്കാനാണ് ഇരുവിഭാഗങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

നിർദോഷമായൊരു ചുവന്ന കുറിയും കൌതുകമെന്നുകരുതി അണിഞ്ഞ ഉണ്ണികൃഷ്ണവേഷവും.

ബാലഗോകുലമെന്ന സംഘപരിവാർ സംഘടനയുടെ ബാ‍നറിൽ ആർ എസ്സ് എസ്സ് എല്ലാ വർഷവും ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ സംഘടിപ്പിച്ച് വരുന്നുണ്ട്. ആകർഷകായി അലങ്കരിച്ച ‘രഥ‘ങ്ങളും ശ്രീകൃഷ്ണ-ഗോപികാ വേഷങ്ങളുമായി അമ്പലങ്ങൾ കേന്ദ്രീകരിച്ച് പൊതുനിരത്തുകളിൽ നടത്തുന്ന ഈ ഘോഷയാത്രകൾ കാഴ്ചക്ക് ഏറെ ആകർഷകമാണ്. മതപരമായ ഒരു പരിപാടി എന്ന ധാരണയിൽ ഹിന്ദുത്വവാദികൾ അല്ലാത്ത നിരവധിപേർ ഇതുമായി സഹകരിച്ചുവരുന്നുണ്ട്. സംഘപരിവാർ ഹിന്ദുസമൂഹത്തിനുമേൽ വലിച്ചെറിഞ്ഞ വലിയൊരു വലക്കണ്ണിയിലാണ് തങ്ങൾ ചെന്ന് കുടുങ്ങുന്നതെന്ന് ഇവരിൽ അധികമാരും അറിയുന്നില്ല. ഇതുതിരിച്ചറിയാതെ ഘോഷയാത്രകൾക്കകത്തുചെന്ന് ‘ഉണ്ണിക്കണ്ണ‘ന്മാർക്ക് മുത്തം കൊടുക്കുന്ന മതേതരരാഷ്ട്രീയക്കാരുടെ ഉത്തരവാദിത്വമില്ലായ്മ  പൊതുസമൂഹത്തിനു നൽകുന്ന സന്ദേശം പ്രതിലോമകരമായിരിക്കും.  കുട്ടികളെ ചെറുപ്പത്തിലേ പിടികൂടി ഹിന്ദുത്വബോധം അടിച്ചേൽ‌പ്പിക്കുന്നതിനായിട്ടാ‍ണ് ‘ബാലഗോകുലം’ ഇത്തരം ഘോഷയാത്രകൾ സംഘടിപ്പിക്കുന്നത്. ഈ ബാലന്മാരിൽ കുത്തിവക്കപ്പെട്ട വർഗീയവിഷങ്ങളാണ് ഭാവിയിൽ ഹിന്ദുത്വാഭിമാനവും മുസ്ലിം വിരോധവും തുളുമ്പുന്ന ഒന്നാംതരം മതമൌലികവാദികളെ സൃഷ്ടിക്കുന്നതെന്നെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട്. 


താൽകാലിക തിരിച്ചടികൾക്കുശേഷം ഹിന്ദുത്വശക്തികൾ ദുർബലമായിരിക്കുന്നു എന്ന് ആശ്വസിക്കുന്നവർ ഉണ്ട്. ഈ ധാരണയ്ക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. സംഘപരിവാർ അതിന്റെ നീരാളിക്കൈകൾ നീട്ടി ഇവിടെയൊക്കെതന്നെയുണ്ട്; നാം അറിയാതെ നമ്മിലേക്ക് സമർത്ഥമായി  മതബോധവും അന്യമതവിരോധവുമെല്ലാം കുത്തിവെച്ചുകൊണ്ട്. ജനതയുടെ മതവിശ്വാസം തന്നെയാണ് അടിസ്ഥാനപരമായി ചൂഷണം ചെയ്യപ്പെടുന്നത്. ചെറുപ്പത്തിലേ മുലപ്പാലിനൊപ്പം ഉള്ളിലെത്തുന്ന മതവിശ്വാസത്തിൽ തങ്ങളുടെ വർഗീയാജണ്ടകളെ സന്നിവേശിപ്പിക്കുക മാത്രമാണ് എല്ലാ വർഗീയപ്രത്യയശാസ്ത്രങ്ങളും ചെയ്യുന്നത്. വെള്ളത്തിനുമുകളിൽ തീ പടരുകയില്ല. എല്ലാതരം വർഗീയ-ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾക്കും ഇന്ധനമായി വർത്തിക്കുന്നത് അടിസ്ഥാനപരമായി മതവിശ്വാസം തന്നെയാണ്. ഇതുകാണാതെ പരിഹാരങ്ങൾ തേടുന്നത് രോഗഹേതുവിനെകാണാതെ ചികിത്സ നിർണയിക്കുന്നതിനു തുല്യമായിരിക്കും.


റഫറൻസ്.

  1. സംഘപരിവാറിന്റെ ഫാസിസ്റ്റ് മുഖം- രാം പുനിയാനി.
  2. ജനാധിപത്യത്തിൽ ഫാസിസത്തിനൊരു മുറിയുണ്ട്- PAG Bulletin
  3. Mein Kampf- ഹിറ്റ്ലറുടെ ആത്മകഥ.
  4. Khaki shorts and saffron flags: a critique of the Hindu right- തപൻ ബസു
  5. We or Our Nationhood defined – എം എസ് ഗോൾവാൾക്കർ

കുറിപ്പ്.
1. Marzia Casolari is Lecturer of Asian History at the University of Perugia. She carries out research on India, South and South East Asia. She wrote several papers of the relationships between Indian nationalism and fascism, Hindu political radicalism, Islam in India. Since 2010 Marzia Casolari is chairman of Asia Maior, an association of Italian scholars working and writing on Asia.

(ജൂൺ ലക്കം യുക്തിയുഗം മാസികയിൽ പ്രസിദ്ധീകരിച്ചത്)




5 comments:

joji said...

കേരളത്തിൽ nss പ്രവര്ത്തനങ്ങളെ ഇതോടു ചേർത്ത് വായിക്കുന്നത്
നന്നായിരിക്കും .....

Unknown said...

ചാര്‍വാകന്‍ കുറെ കഷ്ട്ടപ്പെടുന്നുണ്ടല്ലോ ആര്‍ എസ് എസ്സിനെ കരിവാരി തേക്കാന്‍? സ്റ്റാലിനും മാവോയും ഒക്കെ ആര്‍ എസ് എസ് കാറായിരുന്നു :)

സുശീല്‍ കുമാര്‍ said...

സ്വതവേ കരിയുള്ള ഒരു മുഖത്ത് മറ്റൊരാളെന്തിന് കരിവാരിതേക്കണം റിജേഷ് കുമാർ! സ്റ്റാലിനും മാവോയും അക്കൌണ്ട് വേറെയാണ് സുഹൃത്തെ, ഇവിടെ ക്രെഡിറ്റ് ചെയ്യണ്ട.

ലോകായതന്‍ said...

ഹിറ്റ്ലെര്‍ഇല്‍ നിന്നും മോഡിയിളെള്‍ക്കുള്ള ദൂരം...

Anonymous said...

ആരുടെ എച്ചിലി നക്കാന്‍ വേണ്ടിയാ ഈ എഴുത്ത് RSS നെ ക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം?സംഘടനക്കെിരേ
അനാവശൃം പുലബ്ബിയാല്‍ നിയമനടപടിസ്വീകരിക്കും