മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Friday, May 20, 2011

ചാണകം തളിയും പുണ്യാഹവും

(ജാതിവിവേചനം, അയിത്താചരണം തുടങ്ങിയവ പുതിയ രൂപത്തില്‍ അവതരിക്കുന്ന കാലമാണിത്. ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ബൂലോകത്തും പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അവ പ്രശ്നത്തിന്റെ മൂല കാരണം ബോധപൂര്‍വമോ അല്ലാതെയോ സ്പര്‍ശിക്കാത്ത ചര്‍ച്ചകളില്‍ ഒതുങ്ങുന്നതായി കാണാം. എന്നാല്‍ രസകരമായ വസ്തുത, എല്ലാത്തരം ജാതി-മത വിവേചനങ്ങള്‍ക്കും എതിരായി വര്‍ത്തിക്കുന്ന യുക്തിവാദികളെ വഴിയെ പോകുമ്പോല്‍ ഒന്ന് തോണ്ടിനോക്കാനുള്ള പ്രവണത ഈ വിഷയത്തിലും ചിലപ്പോള്‍ കാണുന്നു എന്നതാണ്‌. ഒരു പക്ഷേ, മുന്‍വിധികളും ഇത്തരത്തിലുള്ള വിലയിരുത്തലുകള്‍ക്ക് കാരണമായിട്ടുണ്ടാകാം. യുക്തിവാദികളോട് സാമൂഹികമായോ വ്യക്തിപരമായോ എന്തെങ്കിലും ശത്രുതയുള്ളവരാണ്‌ ഇവരില്‍ പലരുമെന്ന് എനിക്കഭിപ്രായമില്ല. എന്നാല്‍ യുക്തിവാദികള്‍ക്കെതിരെ എന്തെങ്കിലും വീണുകിട്ടിയാല്‍ അത് എടുത്ത് ആയുധമാക്കാന്‍ കാത്തിരിക്കുന്ന ചിലര്‍ ഇത്തരം വീണുകിട്ടുന്ന അവസരം പരാമാവധി മുതലെടുക്കാറുണ്ട് എന്നതാണ്‌ വസ്തുത.


ഇത്തരത്തില്‍ എഴുതപ്പെട്ട ഒരു പോസ്റ്റാണ്‌ ചിത്രകാരന്റെ യുക്തിവാദികള്‍ സവര്‍ണജാതിക്കാരോ എന്ന പോസ്റ്റ്. ഈ പോസ്റ്റും അതില്‍ ഞാനിട്ട കമന്റുകളും വായിച്ചുനോക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.


ചിത്രകാരന്‍ പരാമര്‍ശിച്ചിരിക്കുന്ന ലേഖനം എഴുതിയത് ശ്രീ. ടി ആര്‍ തിരുവിഴാംകുന്ന് ആണ്‌. അദ്ദേഹത്തെ ഒരു സവര്‍ണ യുക്തിവാദിയായി ചിത്രകാരന്‍ വിലയിരുത്തുന്നത് കാണാം.


അതേ ടി ആര്‍ തിരുവിഴാംകുന്ന് 2011മെയ് ലക്കം യുക്തിരേഖയില്‍ എഴുതിയ ലേഖനം ഈയവസരത്തില്‍ ഇവിടെ എടുത്ത് പ്രസിദ്ധികരിക്കുന്നു. ചാണകം തെളിയുടെ സവര്‍ണത പരിശോധിക്കുമ്പോള്‍, ആ സവര്‍ണത എങ്ങനെ ഉടലെടുക്കുന്നു എന്ന് പച്ചയായി പറയുന്നു ഈ ലേഖനം. 


യുക്തിവാദികളെ കാണുന്നേടത്ത് വെച്ച് കൊട്ടാന്‍ വരുന്നവര്‍ ഒരുവട്ടം ഇത് വായിച്ചുനോക്കട്ടെ. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുങ്ങിനില്‍ക്കുന്ന കേരളത്തിലെ ജാതി സംഘടനകളും അവയുടെ വക്താക്കളും കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന പച്ചയായ സത്യത്തെക്കുറിച്ച് അവര്‍ വിലയിരുത്തട്ടെ.)


ചാണകം തളിയും പുണ്യാഹവും
ടി ആര്‍ തിരുവിഴാംകുന്ന് -- യുക്തിരേഖ 2011മെയ്


പഞ്ചായത്ത് -മുനിസിപ്പാലിറ്റി തുടങ്ങിയ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഒരു നിശ്ചിത ശതമാനം പട്ടികജാതി-പട്ടിക വർഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന നല്‍കുന്ന അവകാശമാണിത്. അതുകൊണ്ടുതന്നെ, ഇത്തരം സംവരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ/ചെയർമാന്മാർ പട്ടികജാതി/പട്ടികവർഗക്കാരായിരിക്കും. പക്ഷേ എന്തു ഫലം? പ്രസിഡന്റുമാർ/ചെയർമാന്മാർ താഴെ നിലത്തും സവർണരായ ഇതര മെമ്പർമാർ കസേരയിലും ഇരുന്നാണ്‌ ഭരണം നടത്തിപ്പോരുന്നത്! ഉത്തരേന്ത്യയിൽ പല തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇതാണവസ്ഥ. 

ഈ  വാർത്ത വായിച്ചറിജ്ഞ ദൈവത്തിന്റെ സ്വന്തം നാട്ടിലെ പലരും, ഇതൊന്നും കേരളത്തിൽ നടപ്പില്ലെന്നോർത്ത് അഭിമാന വിജൃംഭിതരായി. ഇവർ ആസന്നഭാവിയിൽ തന്നെ അപമാനപൂരിതരായി അധമബോധത്തിന്റെ ഉടമകളാകേണ്ടിവരും. ആ വിധത്തിലാണ്‌ കാര്യങ്ങൾ നീങ്ങുന്നത്. നോക്കുക.

ഈ കഴിഞ്ഞ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പലയിടത്തും ഭരണ മാറ്റം സംഭവിച്ചു. തല്ഫലമായി പുതിയ പ്രസിഡന്റുമാർ/ചെയർമാന്മാർ/മേയർമാർ അധികാരമേറ്റു. തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ പഞ്ചായത്തിലും പത്തനംതിട്ടയിലെ ഏനാദിമംഗലം പഞ്ചായത്തിലും പട്ടികജാതിക്കാരായ പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഫർണിച്ചറുകളും ഓഫീസ് മുറിയും പിൻഗാമികളായ മേൽ ജാതിക്കാർ ചാണകവെള്ളം തെളിച്ചും പുണ്യാഹം തെളിച്ചും ശുദ്ധികലശം ചെയ്തു!


 ഈ സംഭവം വാർത്തയായി. പക്ഷേ, അധികം താമസിയാതെ ഈ സംഭവം കേവലം ചായക്കോപ്പയിലെ കൊടുംകാറ്റായി അവസാനിച്ചു. അയിത്താചരണം ശിക്ഷാർഹമായ കുറ്റമാണെന്ന ഇന്ത്യൻ ശിക്ഷാനിയമ വ്യവസ്ഥ നിലനില്ക്കുന്ന രാജ്യത്താണ്‌ ഈ സ്ഥിതി എന്നോർക്കണം!


നിരവധികാലം കേന്ദ്ര ക്യാബിനറ്റ് മന്ത്രിയും ഭരണ നിപുണനുമായിരുന്ന ജഗത്ജീവൻ റാം, ഇന്ത്യൻ പാർലമെന്റിന്റെ സെന്ററൽ ഹാളിൽ ഡോക്റ്റർ സമ്പൂർണാനന്ദിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. (അല്പ്പം പഴയ വാർത്തയാണ്‌) ജഗത് ജീവൻ റാം നോക്കിനില്ക്കെ തന്നെ, ഒരു പറ്റം ആൾക്കാർ വന്ന് പുണ്യാഹം തെളിച്ച് സമ്പൂർണാനന്ദിന്റെ പ്രതിമ 'ശുദ്ധി'യാക്കി. ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ഈ ജാതി വിവേചനക്കളി ഒന്നും സംഭവിക്കാതെ, ആരോടും യാതൊന്നും ചോദിക്കാതെ, ഒരില പോലുമനങ്ങാതെ അവസാനിക്കുകയാണുണ്ടായത്. മാത്രവുമല്ല ജഗത് ജീവൻ റാം അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭൗതിക ശരീരം രാഷ്ട്രനേതാക്കളുടെ അന്ത്യവിശ്രമസ്ഥലത്ത് സംസ്കരിക്കാൻ അനുവദിച്ചതുമില്ല. അദ്ദേഹം ജാതിയിൽ 'താഴ്ന്ന'വനായിരുന്നതാണ്‌ കാരണം.

കേരളത്തിലും ജാതീയമായ ഉച്ചനീചത്വങ്ങൾ ധാരാളമുണ്ടായിരുന്നു. തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ, ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ, കെട്ടില്ലാത്തോർ, തമ്മിലുണ്ണാത്തോർ ഇങ്ങനെ ഒട്ടനവധി ജാതിക്കോമരങ്ങൾ ഇവിടെയുണ്ടായിരുന്നു. നായന്മാരിക്കിടയിൽ മാത്രം നൂറ്റി നല്പതിലധികം അവാന്തരവിഭാഗങ്ങൾ. പട്ടികജാതിക്കാർക്കിടയിൽ 64 വിഭാഗങ്ങൾ, പട്ടിക വർഗക്കാർക്കിടയിൽ 44 വിഭാഗങ്ങൾ. അതുപോലെ മറ്റാരോ സമുദായങ്ങൾക്കിടയിലും ധരാളം വിഭാഗങ്ങളുണ്ട്. ഇവയ്ക്കോരോന്നിനും പ്രത്യേകം പ്രത്യേകം ആചാരാനുഷ്ഠാനങ്ങളുമുണ്ട്. ഇവയെല്ലാം കൂട്ടിച്ചേർന്ന് സമൂഹഗാത്രത്തെ കടിച്ചുകിറുന്നതുകണ്ടിട്ടാണ്‌ കേരളം ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദൻ അഭിപ്രായപ്പെട്ടത്.    

ഭ്രാന്താലയമായിരുന കേരളത്തെ മനുഷ്യാലയമാക്കി മാറ്റാൻ വേണ്ടി പ്രയത്നിച്ച മഹാമതികൾ നിരവധിയാണ്‌. സ്വാതന്ത്ര്യ സമരമെന്ന പേരിലാണ്‌ ഈ പ്രയത്നം അറിയപ്പെട്ടത്. വിദേശ സർക്കാരിൽ നിന്നുള്ള സ്വാത്രന്ത്ര്യത്തോടൊപ്പം തന്നെ ദാരിദ്ര്യം, അയിത്തം, ജന്മിത്തം തുടങ്ങിയ സാമൂഹികമായ ഉച്ചനീചത്വങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനും കൂടിയാണ്‌ സ്വാതന്ത്ര്യ സമരം എന്ന് ഉദ്ദേശിക്കപ്പെട്ടത്. ആശയ സമ്പന്നരും ആർജവമതികളുമായ നേതൃത്വവും പ്രയത്നശീലരും ത്യാഗമതികളുമായ അണികളും ഐകകണ്ഠേന മുന്നേറിയപ്പോൾ, ജനങ്ങളുടെ സ്വാതന്ത്ര്യമോഹം സക്ഷാല്ക്കരിക്കപ്പെട്ടു.

1947 ആഗസ്ത് 15 ന്‌ നമുക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചു. സാമ്പത്തിക-സാമൂഹക സ്വാത്രന്ത്ര്യം ഇന്നേവരെ ലഭിച്ചിട്ടില്ല. കേരളത്തിൽ ജന്മിത്തം ഇല്ലാതാക്കിയതുമൂലം അല്പ്പം സാമ്പത്തിക സ്വാത്രന്ത്ര്യവും തദ്വാരാ ചെറിയ തോതിലുള്ള സമൂഹിക സ്വാതന്ത്ര്യവും ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ഉയർന്ന സാക്ഷരതാ നിരക്ക് സാമൂഹിക സ്വാതന്ത്ര്യത്തെ ശതഗുണിഭവിപ്പിക്കാൻ പര്യാപ്തവുമായി. പക്ഷേ എന്തുഫലം?

പട്ടിക്കുപോലും നിർബാധം നടക്കാമായിരുന്ന പൊതുനിരത്തുകളിൽ 'അവശന്മാ-രാർത്തന്മാ-രാലംബ ഹീനന്മാരായിരുന്ന' 'മ്ളേച്ഛ' ജാതിക്കാർക്ക് നടക്കാൻ അനുവാദമുണ്ടായിരുന്നില്ല. സമാനമായ അനേകം ‘അരുത്‌’ കളും ഉണ്ടായിരുന്നു. ഇവക്കെതിരെ ശക്തിയുക്തം ആശയപ്രചാരണവും സമര പരിപാടികളും മറ്റും നടത്തിയതിന്റെ ഫലമായി സാമൂഹിക രംഗത്ത് ചെറിയ തോതിലെങ്കിലും ആശാവഹമായ ഉണർവുണ്ടായി. 1940 കളിൽ നേരിയ തോതിലും 1960 കളിൽ ഗണ്യമായ തോതിലുമുണ്ടായ സാമൂഹ്യ നവോദ്ധാന പ്രക്രിയ, 1980 കളുടെ അവസാന കാലം മുതൽ ഒരു തിരിച്ചുപോക്കിന്‌ തയ്യാറെടുക്കുകയാണ്‌. (അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌, റാജിസ്ട്രേഷൻ ഐ. ജി. എ. കെ രാമകൃഷ്ണൻ (റിട്ടയേർഡ്) ഉപയോഗിച്ചിരുന്ന ഓഫീസ് റൂമും ഫർണിച്ചറും ഫോണും, കാറും മറ്റും ചാണകം തളിച്ച്‌ 'ശുദ്ധീകരിച്ചത്')

വൈകുണ്ഠ സ്വാമികൾ, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പൻ, സഹോദരൻ അയപ്പൻ, മന്നത്ത് പത്മനാഭൻ, ഇ എം എസ്സ്, എ കെ ജി, സ്വാമി ആനന്ദതീർത്ഥൻ, വി ടി ഭട്ടതിരിപ്പാട്... തുടങ്ങിയ നൂറു കണക്കായ മഹാന്മാരുടെ ശ്രമ ഫലമായി സാമൂഹിക നവോദ്ധാനത്തിന്‌ ആഴത്തിൽ വേരോട്ടമുണ്ടായ നാടാന്‌ കേരളം. ഏതാണ്ട് ഒരു നൂറ്റാണ്ടുകൊണ്ട് മാത്രം നേടിയെടുത്ത ഈ മുന്നേറ്റം, വന്നതിലും വേഗത്തിൽ തിരികെ പോവുകയാണ്‌. എന്തേ ഈ വൈപരീത്യത്തിന്‌ കാരണമെന്ന് ചിന്തിച്ചേ തീരൂ.  

കേരളത്തിലുടനീളം അങ്ങിങ്ങായി വലുതും ചെറുതുമായ ധാരാളം ക്ഷേത്രങ്ങൾ ജീർണവസ്ഥയിൽ കിടപ്പുണ്ടായിരുന്നു. ഇവയുടെ പുനർ നിർമ്മാണത്തിനും വിഗ്രഹപ്രതിഷ്ഠക്കും മറ്റുമായി ഭക്തജന സമിതികൾ രൂപീകരിക്കപ്പെട്ടു. തികച്ചും നിർദ്ദൊഷമെന്ന് തോന്നാവുന്ന വിധത്തിലായിരുന്നു ഭക്തജന സമിതികളുടെ രൂപീകരണം. തന്മൂലം പ്രസ്തുത സമിതികളിൽ അംഗങ്ങളാകാനും അമ്പല നിർമ്മാണത്തെ പ്രോൽസാഹിപ്പിക്കാനും പുരോഗമനവാദികൾ വരെ സന്നദ്ധരായി. അമ്പല നിർമാണം കഴിഞ്ഞപ്പോൾ പ്രതിഷ്ഠയായി. പിന്നെ പുന:പ്രതിഷ്ഠ. വർഷം ചോറും പ്രതിഷ്ഠാ വാർഷികം. അനുബന്ധമായി അന്നദാനം.(ഇപ്പോൾ പുതിയ പേര്‌: പ്രസാദ ഊട്ട്) വൈകുന്നേരങ്ങളിൽ ഭക്തി പ്രഭാഷണം....

പണ്ട്, സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ തൈപൂയാഘോഷത്തിനാണ്‌ പ്രധാനം. ശ്രീരാം ക്ഷേത്രങ്ങളിൽ നിറമാല, അയ്യപ്പ ക്ഷേത്രങ്ങളിൽ വിളക്കുൽസവം, കാളിക്ഷേത്രങ്ങളിൽ മീന ഭരണി, ഭഗവതീക്ഷേത്രങ്ങളിൽ പൂരം, സർപ്പക്കാവുകളിൽ ആയില്യം പൂജ- ഇങ്ങനെ ഇനം തിരിച്ചായിരുന്നു ഉൽസവങ്ങൾ. ഇന്നാകട്ടെ, ഓരോ ക്ഷേത്രങ്ങളിലും എല്ലാ ഉൽസവങ്ങളും ആഘോഷിക്കുന്നു. അതിനും പുറമെ വിവാഹം, ചോറൂണ്‌, പിറന്നാൾ, ഷഷ്ഠിപൂർത്തി, സപ്തതി, ഓനാഘോഷം, തിരുവാതിര വ്രതം, ആയുധപൂജ, വിഷുക്കണി, എഴുത്തിനിരുത്ത്.... തുടങ്ങി ജീവിതത്തിലെ സമസ്തസംഭവങ്ങൾക്കും വേദിയൊരുക്കുകയാണ്‌ ക്ഷേത്രങ്ങൾ.

ക്ഷേത്രങ്ങൾ ചെറുതോ വലുതോ ആകട്ടെ, അവ സ്വകാര്യക്ഷേത്രങ്ങളോ ദേവസ്വം വകയോ ആകട്ടെ. ഏതായാലും ഇവയിൽ പൂജ നടത്തുന്നത് ബ്രാഹ്മണരാണ്‌. ക്ഷേത്രങ്ങളിൽ ശിലാ സ്ഥാപനം മുതൽ തുടങ്ങുന്നു ബ്രാഹ്മണ മേധാവിത്വം. പല നമ്പൂതിരിമാരും ഈയിടെയായി പേരിന്റെ മുമ്പിൽ 'ശ്രീ' എന്നല്ല 'ബ്രഹ്മശ്രീ' എന്നാണ്‌ ചേർക്കുന്നത്. എന്താണീ 'ബ്രഹ്മശ്രീ'? അങ്ങനെയൊരു പദം ശബ്ദ താരവലിയിൽ പോലും കണ്ടില്ല. ഇല്ലാത്ത മഹത്വം ഉണ്ടെന്ന് വിശ്വാസികളിൽ രൂഢമൂലമാക്കാൻ ബ്രഹ്മശ്രീക്ക് കഴിയുമായിരിക്കാം... പക്ഷേ, ഇതൊരു വിശ്വാസ ചൂഷണമാണ്‌.

ഒരാഴ്ചയിലധികം നീണ്ടു നില്ക്കുന്നതും കോടികൾ ചെലവഴിക്കുന്നതുമായ അതിരാത്രങ്ങൾ, യാഗങ്ങൾ, യജ്ഞങ്ങൾ, ഇവയോടനുബന്ധിച്ച് നടത്തപ്പെടുന്ന പർശ്ശതം ആചാരപരമായ ചടങ്ങുകൾ ഇവയിലൂടെയു വിശ്വാസി വൃന്ദം പരോക്ഷമായി ചൂഷണം ചെയ്യപ്പെടുന്നു.  മുട്ടറുക്കൽ, സർവൈശ്വര്യപൂജ, ഗ്രഹ ദോഷ നിവാരണ യജ്ഞം, മംഗല്യപൂജ തുടങ്ങി ശത്രുനിവാരണത്തിനും ഇഷ്ട സന്താന ലബ്ദിക്കും വരെ പൂജകളും മഹാ സേവകളുമുണ്ട്. നൂറു കണക്കിൽ വേറെയും കാര്യ സാധ്യത്തിനായി ചെയ്യാവുന്ന ദേവപ്രീതീപൂജകളും സൂക്തങ്ങളുമുണ്ട്. ഇവയെല്ലാം അനുഷ്ഠിക്കപ്പെടുന്നത് പുണ്യമാണെന്നും, പൗരാണികമായ സംബ്രദായമാണെന്നും, നിരന്തരം പ്രചരിപ്പിക്കപ്പെടുന്നു. ഭക്തി പ്രഭാഷണങ്ങൾ, ഗീതാ വ്യാഖ്യാനങ്ങൾ, ആത്മീയ സദസ്സുകൾ, സപ്താഹം വായന തുടങ്ങിയ വേദികൾ പ്രസ്തുത പ്രചാരത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഈയിടെയായി, ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിൽ വർണമനോഹരമാം വിധം പരസ്യം ചെയ്തും പഴമയുടെ പെരുമ പെരുപ്പിച്ച് കാണിക്കുന്നു. ഭഗവദ് ഗീതാ വ്യാഖ്യാതാക്കൾ, ചാതുർവർണ്യം മായാസൃഷ്ടം എന്ന ശ്ലോകത്തെ വാചാലമായി വ്യാഖ്യാനിച്ച് ജാതി വ്യവസ്ഥ ഈശ്വര നിർമിതമാണെന്നും അത് അലംഘനീയമാണെന്നും ആവൃത്തിച്ച് പഠിപ്പിക്കുന്നു. ശൂദ്ര ജാതിക്കാർക്ക് സേവകവൃത്തി(ഭൃത്യവേല)യാണ്‌ ഈശ്വ്വര കല്പ്പിതമെന്നും പറഞ്ഞ് പഠിപ്പിക്കുന്നു. ഇതെല്ലാം നിരന്തരം കേട്ട് പഠിച്ച് ഹൃദിസ്ഥമാക്കുന്ന ശൂദ്രേതര യുവാക്കൾ, ഭരണ ഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യ സമത്വത്തിനോ, സം വരണ വ്യവസ്ഥയ്ക്കോ അനുകൂലമായി ചിന്തിക്കുമോ? ഇല്ല. മാത്രവുമല്ല, സാമൂഹ്യ സമത്വത്തിനും സം വരണ സംബ്രദായത്തിനും എഹിരായി ശക്തിയുക്തം ശബ്ദമുയർത്തുകയും ചെയ്യും.

'ഭൃത്യവേലയാണ്‌ ശൂദ്രർക്ക് വിധിക്കപ്പെട്ടതെന്ന' ഉപദേശം കേട്ടുവളർന്ന ശൂദ്രേതര സമുദായങ്ങൾ, ഭരണ മണ്ഡലത്തിലും ഔദ്യോഗിക-വിദ്യാഭ്യാസ രംഗത്തും മറ്റും പട്ടികജാതി/പട്ടിക വർഗങ്ങളും മറ്റു പിന്നോക്ക സമുദായങ്ങളും മുന്നേറുന്നതിൽ അസഹിഷ്ണുക്കളായിത്തീരും. നിലവിലുള്ള നിയമ വ്യവസ്ഥയും ശിക്ഷാനിയമങ്ങളും പരിഗണിക്കുമ്പോൾ, പ്രത്യക്ഷരീതിയിൽ ഈ അസഹിഷ്ണുത പ്രകടിപ്പിക്കാനും  വയ്യ. ഈ പരിത:സ്ഥിതിയിലാണ്‌, പ്രതീകാത്മക ചാണകം തെളിയും പുണ്യാഹവും നടത്തപ്പെടുന്നത്.


6 comments:

സുശീല്‍ കുമാര്‍ said...

ഭഗവദ് ഗീതാ വ്യാഖ്യാതാക്കൾ, ചാതുർവർണ്യം മായാസൃഷ്ടം എന്ന ശ്ലോകത്തെ വാചാലമായി വ്യാഖ്യാനിച്ച് ജാതി വ്യവസ്ഥ ഈശ്വര നിർമിതമാണെന്നും അത് അലംഘനീയമാണെന്നും ആവൃത്തിച്ച് പഠിപ്പിക്കുന്നു. ശൂദ്ര ജാതിക്കാർക്ക് സേവകവൃത്തി(ഭൃത്യവേല)യാണ്‌ ഈശ്വ്വര കല്പ്പിതമെന്നും പറഞ്ഞ് പഠിപ്പിക്കുന്നു. ഇതെല്ലാം നിരന്തരം കേട്ട് പഠിച്ച് ഹൃദിസ്ഥമാക്കുന്ന ശൂദ്രേതര യുവാക്കൾ, ഭരണ ഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യ സമത്വത്തിനോ, സം വരണ വ്യവസ്ഥയ്ക്കോ അനുകൂലമായി ചിന്തിക്കുമോ? ഇല്ല.

സുശീല്‍ കുമാര്‍ said...

പട്ടിക്കുപോലും നിർബാധം നടക്കാമായിരുന്ന പൊതുനിരത്തുകളിൽ 'അവശന്മാ-രാർത്തന്മാ-രാലംബ ഹീനന്മാരായിരുന്ന' 'മ്ളേച്ഛ' ജാതിക്കാർക്ക് നടക്കാൻ അനുവാദമുണ്ടായിരുന്നില്ല. സമാനമായ അനേകം ‘അരുത്‌’ കളും ഉണ്ടായിരുന്നു. ഇവക്കെതിരെ ശക്തിയുക്തം ആശയപ്രചാരണവും സമര പരിപാടികളും മറ്റും നടത്തിയതിന്റെ ഫലമായി സാമൂഹിക രംഗത്ത് ചെറിയ തോതിലെങ്കിലും ആശാവഹമായ ഉണർവുണ്ടായി.

ശങ്കരനാരായണന്‍ മലപ്പുറം said...

ടി.ആര്‍.തിരുവാഴാം കുന്നിന്റെ ലേഖനം നന്നായിട്ടുണ്ട്. ഏനാദി മംഗലത്ത് അയിത്തം കാണിച്ച വിഷയത്തില്‍, സവര്‍ണരെ ഉദ്ദേശിച്ചാണ് 'മേല്‍ജാതിക്കാര്‍'എന്നെഴുതിയതെങ്കില്‍ അത് തെറ്റാണ്. അവിടെ അയിത്തം കാണിച്ചത് ഈഴവനാണ്. ഇതു നല്ലപോലെ അംഗീകരിക്കാവുന്ന ലേഖനമാണെങ്കിലും ജാതി സെന്‍സസിനെക്കുറിച്ച് ടി.ആര്‍.തിരുവാഴാംകുന്ന് എഴുതിയ ലേഖനം അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. ഈ ലേഖനത്തിലെ വാദങ്ങള്‍ സവര്‍ണ യുക്തിവാദം തന്നെ. ഏതെങ്കിലുമൊരു വ്യക്തി എഴുതിയ ഒരു ലേഖനം ശരിയാണെന്നു കരുതി ആ വ്യക്തി എഴുതിയ മറ്റെല്ലാ ലേഖനങ്ങളും ശരിയെന്ന് പറയാന്‍ സാധിക്കില്ല. പെങ്ങള്‍ക്ക് കഞ്ഞി നല്‍കിയെന്ന് കാരണം പറഞ്ഞ് അമ്മയെ പട്ടിണിക്കിടുന്ന വ്യക്തിയെ ന്യായീകരിക്കാന്‍ പറ്റുമോ? ജാതി സെന്‍സസ് വേണ്ടെന്ന് പറയുന്നത് സവര്‍ണവാദം തന്നെയാണ്. എനിക്കും ചാത്തനും കൂടി 100. അതില്‍ ചാത്തന് 1 ഉം എനിക്ക് 99 ഉം എന്ന സവര്‍ണ തന്ത്രത്തെ അരക്കിട്ടുറപ്പിക്കുന്ന നിലപാടാണിത്.

സുശീല്‍ കുമാര്‍ said...

ടി ആര്‍ തിരുവിഴാം കുന്നിന്റെ പഴയ ലേഖന(ജാതി സെന്‍സസ് സംബന്ധിച്ചത്) ത്തിന്റെ അന്തസ്സത്ത മുഴുവനും സവര്‍ണതയ്ക്കെതിരാണ്‌. അതില്‍ സവര്‍ണ ബോധത്തെ എടുത്തിട്ട് കുടയുന്നുണ്ട്. അങ്ങനെയുള്ള ലേഖനത്തില്‍ ഒരു വിഷയത്തെക്കുറിച്ച് ലേഖകന്‍ സ്വന്തം അഭിപ്രായം പറഞ്ഞാല്‍ അത് സവര്‍ണ വാദമാണെന്ന് കള്ളിതിരിക്കുന്ന ചേതോവികാരം ഉചിതമല്ലെന്നാണ്‌ എന്റെ അഭിപ്രായം.

സവര്‍ണരുടെ ജാതീയമായ മേല്‍കോയ്മ നഷ്ടപ്പെട്ടുപോകും എന്ന വികാരമാണോ അതോ ജാതി സെന്‍സസ് ഉയര്‍ത്തിക്കാട്ടി വോട്ടുബാങ്ക് ഉണ്ടാക്കി അധികാരത്തിന്റെ അപ്പക്കഷണം നുണയാനും അധികാരം കിട്ടിക്കഴിഞ്ഞാല്‍ സ്വന്തം പള്ള വിര്‍പ്പിക്കാനും ശ്രമിക്കുന്നവരെയാണ്‌ ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്.

ജാതി എക്കാലവും ജാതിയായി നിലനില്‍ക്കണമെന്ന് ഇത്തരക്കാര്‍ ആഗ്രഹിക്കും എന്നതിനും പക്ഷ ഭേദമില്ല.

ജാതി സെന്‍സസ് എടുക്കണം എന്ന അഭിപ്രായമാണ്‌ ജാതിഭേദത്തില്‍ വിശ്വസിക്കാത്ത എനിക്കും ഉള്ളത്. കേരള യുക്തിവാദി സംഘത്തിന്റെയും നിലപാട് ഇതുതന്നെയാണെന്നാണ്‌ എന്റെ അറിവ്. പക്ഷേ, അത് ജാതീയമായ പിന്നോക്കാവസ്ഥ ഇല്ലായ്മ ചെയ്യാനും അതുവഴി ജാതിയെതന്നെ ഇല്ലായ്മ ചെയ്യാനും വേണ്ട നടപടികള്‍ക്ക് ഉതകണം എന്ന അര്‍ത്ഥത്തിലാണ്‌. ഇക്കാര്യത്തില്‍ തനിക്കുള്ള ആശങ്ക ഒരാള്‍ പങ്കുവെച്ചാല്‍ അയാളെ സവര്‍ണാഭിപ്രായക്കാരന്‍ എന്നു വിളിച്ചാക്ഷേപിച്ച് നിശ്ശബ് ദനാക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്.

സുശീല്‍ കുമാര്‍ said...

അമ്മയെ പട്ടിണിക്കിടരുത് എന്ന കാര്യത്തില്‍ ശങ്കരന്‍ നമ്പൂതിരിക്കുള്ള അതേ അഭിപ്രായം തന്നെയാണ്‌ ശങ്കര നാരായണനും ഉള്ളത് എന്നു വെയ്ക്കുക. ഇവിടെ ശങ്കരന്‍ നമ്പൂതിരിയുടെ (സവര്‍ണ) അഭിപ്രായം പറഞ്ഞ ശങ്കരനാരായണനും സവര്‍ണാഭിപ്രായക്കാരനാകുമോ?

ഒരാള്‍ ഒരു കാര്യം പറായുമ്പോള്‍ അതിന്റെ ഉദ്ദേശശുദ്ധിയെന്താണ്‌, അല്ലെങ്കില്‍ സ്പിരിറ്റ് എന്താണ്‌ എന്ന് നോക്കണം. വേറൊരാള്‍ വേറൊരു കാരണം കൊണ്ട് ഇതേ അഭിപ്രായം എവിടേയോ പറഞ്ഞിട്ടുണ്ട് എന്ന കാരണത്താല്‍ ഇയാളെയും ആക്ഷേപിക്കാമോ?

സുശീല്‍ കുമാര്‍ said...

സവര്‍ണ ബോധാധിഷ്ഠിതമായ ജാതിക്കോമങ്ങളെ തുറന്നുകാട്ടുന്ന ഒരു ലേഖനത്തില്‍ ജാതി സെന്‍സസ് മുഖേന ഉണ്ടായേക്കാവുന്ന വിപത്തുക്കളെ ചൂണ്ടിക്കാട്ടുകയാണ്‌ തിരുവിഴാംകുന്ന് ചെയ്യുന്നത്. ജാതി സെന്‍സസിന്‌ എതിരെ പറയുന്നവര്‍ എല്ലാം സവര്‍ണാഭിപ്രായക്കാരാകുന്നത് എങ്ങനെ?

സംവരണത്തെക്കുറിച്ച് തിരുവിഴാംകുന്നിന്റെ അഭിപ്രായം നോക്കൂ:-

ഇതെല്ലാം നിരന്തരം കേട്ട് പഠിച്ച് ഹൃദിസ്ഥമാക്കുന്ന ശൂദ്രേതര യുവാക്കൾ, ഭരണ ഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യ സമത്വത്തിനോ, സംവരണ വ്യവസ്ഥയ്ക്കോ അനുകൂലമായി ചിന്തിക്കുമോ? ഇല്ല.

സംവരണം ഭരണഘടനാപരമായ അവകാശമാണെന്ന് വാദിക്കുന്ന ഒരു ലേഖകനെ സവര്‍ണവാദക്കാരനെന്ന് വിളിച്ചാക്ഷേപിക്കുന്നത് സത്യസന്ധമായ നിലപാടല്ല. മറിച്ച്, പറയുന്നത് എന്താണെന്നും എന്തിനാണെന്നും നോക്കാതെയുള്ള മുന്‍വിധിയില്‍ അധിഷ്ഠിതമായ നിലപാടാണ്‌. വഴിയില്‍ കാണുന്നവന്‍ യുക്തിവാദിയാണെങ്കില്‍ നാല്‌ തെറിവിളിച്ചാല്‍(വിളിച്ചത് ശങ്കരേട്ടനല്ല കെട്ടോ) മനസ്സിനൊരു സുഖം കിട്ടും. വെട്ടാന്‍ പിറകെ വരില്ലെന്നും ഉറപ്പ്‌.