മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Saturday, January 15, 2011

നാസ്തികതയുടെ സംഘഗാഥയുമായി പെരിയാറുടെ മണ്ണില്‍

     നാസ്തികത- ഒരു ബദല്‍ സംസ്കാരം' എന്ന മുദ്രാവാക്യമുയര്‍ത്തി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നടന്ന ലോക നാസ്തികസമ്മേളനം ആവേശത്തിന്റെ അലയൊലികളോടെ വിജയകരമായി പരിസമാപിച്ചു. 2011 ജനുവരി 7 മുതല്‍ 9 വരെ നടന്ന സമ്മേളനത്തില്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള വിവിധ ദേശക്കാരും ഭാഷക്കാരുമായ പ്രതിനിധികള്‍ക്കുപുറമെ ഇംഗ്ലണ്ട്, നോര്‍വേ, സ്വീഡന്‍, ഫിന്‍ലാന്റ്, സ്വിറ്റ്സര്‍ലാന്റ്, യുനൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കുകൊണ്ടു.

     ദൈവത്തിന്റെയും മതത്തിന്റെയും ജാതിയുടെയും പേരില്‍ വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കപ്പെട്ട തമിഴ്‌ജനതയുടെ ആത്മാഭിമാനത്തിന്റെയും പകുത്തറിവിന്റെയും സാക്ഷാത്കാരമായി മഹാനായ സാമൂഹ്യവിപ്ലവകാരി പെരിയാര്‍ ഇ വി രാമസ്വാമി പടുത്തുയര്‍ത്തിയ തമിഴ്നാട്ടിലെ ദ്രാവിഢര്‍ കഴകം,  ആന്ധ്രപ്രദേശിലെ മഹാനായ നിരീശ്വരവാദി ഗോറ സ്ഥാപിച്ച എതീസ്റ്റ് സെന്റര്‍  കെ വീരമണി അധ്യക്ഷനായ റാഷനലിസ്റ്റ്സ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം അക്ഷരാര്‍ത്ഥത്തില്‍ തിരുച്ചിറപ്പള്ളി നഗരത്തിന്റെ ഉല്‍സവമായി മാറി.

     നിരീശ്വരവാദത്തിന്റെയും യുക്തിവാദത്തിന്റെയും മാനവികതയുടെയും പുത്തന്‍ സന്ദേശങ്ങളുമായി പെരിയാര്‍ എജ്യൂക്കേഷന്‍ കോമ്പ്ലക്സ്(ട്രിച്ചി), പെരിയാര്‍ മണിയമ്മൈ യൂണിവേഴ്സിറ്റി(തഞ്ചാവൂര്‍) എന്നിവിടങ്ങളിലായി നടന്ന വിവിധ സെഷനുകളില്‍ സെമിനാര്‍ പഠനക്ലാസുകള്‍ പേപ്പര്‍ പ്രസന്റേഷനുകള്‍ ഫിലിംഷോ, വീഡിയോ പ്രസന്റേഷന്‍ സയന്‍സ് എക്സിബിഷന്‍  പുസ്തകപ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ നടന്നു.

     ജനുവരി 6 നു വൈകുന്നേരത്തോടുകൂടിതന്നെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ എത്തിക്കൊണ്ടിരുന്നു. ജനുവരി 7 ന്‌ രാവിലെ പെരിയാര്‍ മെട്രിക്കുലേഷന്‍ സ്കൂളില്‍ സയന്‍സ് എക്സിബിഷന്‍ തമിഴ്നാട് സ്റ്റേറ്റ് പ്ലാനിങ്ങ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ഡോ. എം നാഗനാഥന്‍ ഉല്‍ഘാടനം ചെയതു. പുസ്തക പ്രദര്‍ശനം ഉല്‍ഘാടനം ചെയ്തത് തമിഴ്നാട് സ്റ്റേറ്റ് ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. എ രാമസാമിയായരുന്നു.

     രാവിലെ മുതല്‍ തന്നെ സുന്ദര്‍ നഗറിലേക്കുള്ള ബസ്സുകളും മറ്റ് വാഹനങ്ങളും കറുത്ത കുപ്പായക്കാരായ ദ്രാവിഡര്‍ കഴകം പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. പെരിയാര്‍ സ്കൂളിന്റെയും ഫാര്‍മസികോളേജിന്റെയും കാമ്പസുകള്‍ തോരണങ്ങള്‍ കൊണ്ടും ഫാന്‍സി ബള്‍ബുകള്‍ കൊണ്ടും അലങ്കരിക്കപ്പെട്ടു. കമാനങ്ങളും സ്വാഗത ബോര്‍ഡുകളും കൊണ്ട് അലംകൃതമായ ചുറ്റുപാടുകള്‍ ലോകനാസ്തികസമ്മേളനത്തിന്റെ പ്രൗഡിയെ വിളിച്ചോതി. തമിഴ്നാട്ടിലെ നാസ്തികപ്രസ്ഥാനമായ ദ്രാവിഡര്‍ കഴകം ഒരു കേഡര്‍ സംഘടനയാണ്‌. സമ്മേളന നഗരിയിലെ ഓരോ ചലനങ്ങളെയും പരിശീലനം ലഭിച്ച, പാന്റും കറുപ്പുഷര്‍ട്ടും തൊപ്പിയും യൂണിഫോമണിഞ്ഞ കേഡര്‍മാര്‍ നിയന്ത്രിച്ചുകൊണ്ടിരുന്നു. പെരിയാര്‍ കോളേജിലെയും യൂണിവേഴ്സിറ്റിയിലെയും വിദ്യാര്‍ത്ഥികളും സ്റ്റാഫും രാവും പകലുമില്ലാതെ സമ്മേളനവിജയത്തുനുവേണ്ടി അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു.

     11 മണിക്ക് പെരിയാര്‍ സെന്റനറി എജ്യൂക്കേഷന്‍ കോമ്പ്ലക്സിന്റെ അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ആയിരങ്ങളെ സാക്ഷിയാക്കി ഉല്‍ഘാടന സമ്മേളനം ആരംഭിച്ചു. ഡോ. കെ വീരമണിയുടെ അധ്യക്ഷതയില്‍ സമ്മേളനത്തിന്റെ ഔപചാരികമായ ഉല്‍ഘാടനം ശ്രീ. ലെവി ഫ്രെയ്ഗല്‍(Mr. Levi Fragell: Former President, IHEU, Norway) നിര്‍വ്വഹിച്ചു. ബഹു. തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ സന്ദേശം കെ വീരമണി വായിച്ചത് സദസ്സ് ഹര്‍ഷാരവത്തോടെയാണ്‌ സ്വീകരിച്ചത്. സമ്മേളനത്തിന്റെ പ്രതിപാദ്യവിഷയം ഡോ. വിജയം (Atheist Centre, Vijayawada) അവതരിപ്പിച്ചു. ശ്രീ. സനല്‍ ഇടമറുക് സംസാരിച്ചു.

     തുടര്‍ന്ന് നടന്ന പ്ലീനറി സെഷനില്‍ ഫിറ(FIRA) പ്രസിഡന്റ് പ്രൊഫ. നരേന്ദ്രനായിക് അധ്യക്ഷനായിരുന്നു. 4 മണിക്ക് ഫാര്‍മസി കോളേജില്‍ "നാസ്തികതയും മാനവികതയും ഒരു ജീവിതരീതി", "നാസ്തികത സാമൂഹ്യമാറ്റത്തിന്‌", "നിരീശ്വരതയുടെ വ്യാപനത്തില്‍ കുട്ടികളുടെ പങ്ക്" എന്നീ വിഷയങ്ങളില്‍ ശ്രീ. ലവണം, ജി. കരുണാനിധി, പ്രിന്‍സ് എന്നാറെസ് പെരിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍  മൂന്ന് സെഷനുകള്‍ നടന്നു.

     ദിവ്യാല്‍ഭുതങ്ങളെ തുറന്നുകാട്ടുന്ന കനലാട്ടം(Fire Walking)ഉള്‍‍പ്പെടെയുള്ള അനാവരണപരിപാടികള്‍ സമ്മേളനത്തിന്റെ ഇടവേളകളെ ധന്യമാക്കി. സ്കൂള്‍ അങ്കണത്തില്‍ ഒരുക്കിയ തീക്കനലിലൂടെ ദ്രാവിഡര്‍ കഴകം പ്രവര്‍ത്തകര്‍ക്കൊപ്പം വിവിധ സംസ്ഥാനക്കാരും വിദേശികളുമായ പ്രതിനിധികളും കാലിലൊറുപോറല്‍പോലുമേല്‍ക്കാതെ നടന്നുനീങ്ങിയപ്പോള്‍  'കടവുള്‍ ഇല്ലൈ, കടവുള്‍ ഇല്ലൈ' എന്ന ഉറച്ച മുദ്രവാക്യം അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു.

     ആറുമണിമുതല്‍ നടന്ന സാംസ്കാരിക പരിപാടി ഒരു പുത്തന്‍ അനുഭവമായിരുന്നു. നാടകവും നൃത്തവും സിനിമയും കോര്‍ത്തിണക്കി പെരിയാറുടെ ജീവിതത്തെയും ആധുനിക ശാസ്ത്രത്തെയും സമന്വയിപ്പിച്ച് അവതരിപ്പിച്ച പരിപാടി ഏവരുടെയും മനം കുളിര്‍ക്കുന്നതായിരുന്നു. ദൈവവന്ദനവുമായി ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ഭാരതീയ നൃത്തങ്ങളെ നാസ്തികതയുമായി എങ്ങനെ സമന്വയിപ്പിക്കാമെന്നും അത് ഒരു പുത്തന്‍ സംസ്കാരമാകുന്നതെങ്ങനെയെന്നും വിസ്മയത്തോടുകൂടി മാത്രമേ നോക്കിക്കാണാനായുള്ളു. ആസ്തിക്യം അരങ്ങൊഴിയുമ്പോള്‍ നാസ്തിക്യം നീനാള്‍ വാഴുമെന്നുള്ള ഗാനങ്ങളുമായി അരങ്ങ് കൊഴുപ്പിച്ച ഭരതനനാട്യത്തിന്റെ ചുവടുകളില്‍ സദസ്സ് മതിമറന്നിരുന്നു. പെരിയാറുടെ ദൈവ-മത-ജാതിവിരുദ്ധ പോരാട്ടങ്ങള്‍ക്കൊപ്പം ഗലീലിയോയും, ഡാര്‍വിനും ആധുനികശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ പടവുകളും സാംസ്കാരികപരിപാടിയില്‍ ദൃശ്യവല്‍ക്കരിക്കപ്പെട്ടു.

     പിറ്റേന്ന് കാലത്ത് 9 മണിക്ക് പ്രതിനിധികളെയും വഹിച്ച് പെരിയാര്‍ സ്കൂളിന്റെ ബസ്സുകള്‍ ഒരു മണിക്കൂറോളം യാത്രചെയ്ത് തഞ്ചാവൂരിനടുത്തുള്ള പെരിയാര്‍ മണിയമ്മൈ യൂണിവേഴ്സിറ്റിയില്‍ എത്തിച്ചേര്‍ന്നു. നൂറ്റിമുപ്പതിലധികം ഏക്ര ഭൂമിയില്‍ പരന്നുകിടക്കുന്ന യൂണിവേഴ്സിറ്റി കാമ്പസ് പകുത്തറിവിനെയും പരിസ്ഥിതിയെയും എങ്ങനെ സമന്വയിപ്പിക്കാമെന്നതിന്‌ മുകുടോദാഹരണമാണ്‌. മഹാന്മാരായ നിരീശ്വരവാദികളുടെ ആപ്തവാക്യങ്ങള്‍ യൂണിവേഴ്സിറ്റിയുടെ ചുവരുകളെ അലങ്കരിച്ചു. അവിടുത്തെ ഓരോ മണല്‍തരിയിലും പെരിയാറുടെ സ്മരണകള്‍ നല്‍കുന്ന ആവേശം തിരിച്ചറിയപ്പെട്ടു. പെരിയാര്‍ മണിയമ്മൈ യൂണിവേഴ്സിറ്റി മാത്രമല്ല, നിരവധി കോളേജുകളും, പോളിറ്റെക്നിക്കുകളും, ആശുപത്രികളും, സൗജന്യ ചികില്‍സാ ക്ലിനിക്കുകളും, കൗണ്‍സിലിങ്ങ് സെന്ററുകളും, നിയമസഹാസ സെല്ലുകളും, മ്യൂസിയവും, അവയവദാന ക്ലബ്ബും, ഉള്‍പ്പെടെ ചെറുതും വലുതുമായ അന്‍പതിലധികം സ്ഥാപനങ്ങള്‍ പെരിയാര്‍ സ്മാരകങ്ങളായി നിലകൊള്ളുന്നു.

     യൂണിവേഴ്റ്റി കാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് വൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ്‌ പ്രതിനിധികള്‍ കാമ്പസിനകത്തേക്ക് പ്രവേശിച്ചത്. വൃക്ഷത്തൈകള്‍ നനയ്ക്കുന്നതിനുള്ള ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനത്തിന്റെ ഉല്‍ഘാടനം ഡോ. കെ വീരമണി നിര്‍വ്വഹിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും നിരയായി അണിനിരന്ന വിദ്യാര്‍ത്ഥിനികളുടെ കയ്യടിയുടെയും അകമ്പടിയോടെ മുളംകൂട്ടങ്ങള്‍ക്കിടയില്‍ സജ്ജമാക്കിയ രമണീയവും കുളിരാര്‍ന്നതുമായ അന്തരീക്ഷത്തിലേക്ക് ആനയിച്ച്‍ ലഘുഭക്ഷണം നല്‍കി. മാലിന്യ സംസ്കരണയൂണിറ്റും വെര്‍മി കമ്പോസ്റ്റ് യൂണിറ്റും പേപ്പര്‍ പ്രൊസസിങ് യൂണിറ്റും ഹോളോബ്രിക്സ് യൂണിറ്റും ഭക്ഷ്യസംസ്കരണ യൂണിറ്റുമുള്‍പ്പെടെ യൂണിവേഴ്സിറ്റിയുടെ കാമ്പസ് പ്രതിനിധികള്‍ നടന്നുകണ്ടു.

     11 മണിക്ക് കോണ്‍ഫറന്‍സ് ഹാളില്‍ പെരിയാര്‍ മണിയമ്മൈ യൂണിവേഴിറ്റി വൈസ് ചാന്‍സലര്‍ ഡോ. എന്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ സ്പെഷല്‍ സെഷന്‍ ആരംഭിച്ചു. നാസ്തികതിയിലൂന്നിയ യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം വിവിരിച്ചു. IHEU എക്സിക്യൂട്ടിവ് ഡയരക്ടര്‍ ഡോ. ബാബു ഗോഗിനേനിയുടെ പ്രസംഗം രാഷ്ട്രീയ നിലനില്പ്പിനുവേണ്ടി ജ്യോതിഷികള്‍ക്കുമുമ്പില്‍ അപ്പീല്‍ നല്‍കുകയും ഗ്രഹങ്ങളെ പ്രീണിപ്പിക്കാന്‍ തങ്ങളുടെ പേരുകള്‍ പോലും മാറ്റുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെ തുറന്നുകാട്ടുന്നതായിരുന്നു.

     തുടര്‍ന്ന് ഡോ. വി സുന്ദരരാജലു, ഡോ. എം തവമണി, ഡോ. ഡി കുമാര്‍ ഡോ . ഇളങ്കുവന്‍ തമിള്‍ എന്നിവരുടെ അധ്യക്ഷതയില്‍ നാല്‌ സെഷനുകളിലായി സെമിനാറുകള്‍ നടന്നു. നാസ്തികത- ശാസ്ത്രത്തിന്റെയും ശാസ്ത്രീയവീക്ഷണത്തിന്റെയും ആണിക്കല്ല്, നാസ്തികത സ്ത്രീശാക്തീകരണത്തിന്‌, ശാസ്ത്രവും കപടശാസ്ത്രവും, യുവാക്കളും നാസ്തികതയും എന്നീ വിഷയങ്ങളില്‍ പേപ്പര്‍ പ്രസന്റേഷനുകളും ചര്‍ച്ചയും നടന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സി. രവിചന്ദ്രന്‍ അവതരിപ്പിച്ച ന്യൂ ഏജ് ഓഫ് റീസണിങ്ങ് പ്രസന്റേഷന്‍ സദസ്സിന്റെ വിശേഷശ്രദ്ധയാകര്‍ഷിച്ചു.  ശാസ്ത്രം, നവനാസ്തിക പ്രസ്ഥാനങ്ങളുടെ അനിവാര്യത, നിരീശ്വരവാദത്തിന്റെ വ്യാപനത്തില്‍ പെരിയാറുടെ പങ്ക് തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളെ അവലംബിച്ച് നടന്ന സെമിനാറുകള്‍ പ്രതിനിധികള്‍ക്ക് പുത്തനുണര്‍വ് നല്‍കുന്നതും നാസ്തികപ്രസ്ഥാനങ്ങളുടെ ഭാവി ഭാസുരമാണെന്ന് വിളിച്ചോതുന്നതുമായിരുന്നു.

     തിരിച്ച് പ്രതിനിധികളെയും വഹിച്ച വാഹനങ്ങള്‍ ട്രിച്ചി നഗരത്തില്‍ പ്രവേശിക്കുമ്പോഴേക്കും പതിനായിരക്കണക്കിന്‌ ദ്രാവിഡര്‍ കഴകം പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം നഗരത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ആരംഭിച്ചുകഴിഞ്ഞിരുന്നു. ദിവ്യാല്‍ഭുത അനാവരണ പരിപാടി DK ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ശ്രീ. ഗുണശേഖരന്‍ ഫ്ലാഗ് ഓഫ് ചെയ്തു. മുതുകില്‍ കൊളുത്തിട്ട് അതില്‍ കാറ് കെട്ടിവലിച്ചുകൊണ്ട് DK പ്രവര്‍‍ത്തകര്‍ പ്രകടനത്തിന്‌ മുന്നില്‍ ദൈവികമെന്ന് വിശേഷിപ്പിച്ച് നടത്തിവരുന്ന തട്ടിപ്പിനെ അനാവരണം ചെയ്തു. 'തമിഴാ തമിഴാ കടവുള്‍ ഇല്ലൈ', 'കടവുള്‍ ഇല്ലൈ' 'കടവുള്‍ ഇല്ലൈ'  എന്ന മുദ്രാവാക്യത്തിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ അലയടിച്ചപ്പോള്‍ സംഘടിത നാസ്തികപ്രസ്ഥാനത്തിന്റെ കരുത്തിനുമുന്നില്‍ ട്രിച്ചിനഗരം കോരിത്തരിച്ചു.

     കയ്യില്‍ കര്‍പ്പൂരം കത്തിച്ചും കത്തുന്ന തീച്ചട്ടികള്‍ ഉള്ളം കയ്യില്‍ അമ്മാനമാടിയും അവര്‍ ദിവ്യന്മാരെയും ആള്‍ ദൈവങ്ങളെയും തുറന്നുകാട്ടിക്കൊണ്ടിരുന്നു. കറുത്തകുപ്പായക്കാരുടെ ഒഴുക്ക് പൊതുസമ്മേളനനഗരിയില്‍ എത്തിച്ചേര്‍ന്നപ്പൊള്‍ 'എത്തീസം വെല്‍ക്കംസ്' എന്ന തീം ഗാനം ഒഴുകിക്കൊണ്ടിരുന്നു. കറുപ്പുകുപ്പായക്കാരായ പ്രകടനക്കാരുടെ 'കടവുള്‍‍ ഇല്ലൈ' എന്ന് മുദ്രാവാക്യത്തെ കറുപ്പുകുപ്പായക്കാരായ ഒരുകൂട്ടം അയ്യപ്പഭക്തന്മാര്‍ അമ്പരപ്പോടുകൂടി വീക്ഷിക്കുന്നത് കാണാനിടയായെന്ന സ്വാഗതപ്രാസംഗികന്റെ പരാമര്‍ശം ചിരിക്കുവകനല്‍കുന്നതും ഒപ്പം ചിന്തനീയവുമായി.

     ശ്രീമതി. കനിമൊഴി എം പി യാണ്‌ പൊതുസമ്മേളനം ഉല്‍ഘാടനം ചെയ്തത്. പുരോഗമന വേദികളെ അവഗണിക്കുകയും, മതവേദികളില്‍ ആവശ്യത്തിലേറെ വലിഞ്ഞുകയറി പ്രീണന പ്രസംഗങ്ങല്‍ നടത്തുകയും ചെയ്യുന്ന കേരളത്തിലെ വിപ്ലവരാഷ്ട്രീയക്കാരില്‍ നിന്ന് വ്യത്യസ്തമായി പച്ചയായി തന്റെ അഭിപ്രായം തുറന്നടിക്കുന്ന ഈ തമിഴ് രാഷ്ട്രീയക്കാരിയുടെ പ്രസംഗം ആവേശകരമായിരുന്നു. നിരീശ്വരവാദം തന്റെ പ്രസംഗത്തില്‍ നിറഞ്ഞ് തുളുമ്പുമ്പോഴും വോട്ടുകള്‍ ഇതിന്റെ പേരില്‍ നഷ്ടപ്പെട്ട് പോകുമോ എന്ന് അവര്‍ വേവലാതിപ്പെട്ടുകണ്ടില്ല. കാരണം പെരിയാര്‍ തമിഴ്ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണ്‌. നാസ്തികത പെരിയാറുടെ ആപ്തവാക്യവും.

     ജനുവരി 9 നു രാവിലെ 9മണിക്ക് രണ്ട് സെഷനുകളിലായാണ്‌ സെമിനാര്‍ നടന്നത്. മതനിരപേക്ഷതയുടെയും നാസ്തികതയുടെയും, മാനവികതയുടെയും ശക്തീകരണത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ഡോ. ധനേശ്വര്‍ സാഹുവിന്റെയും, വ്യക്തിപരവും സാമൂഹ്യവുമായ ആരൊഗ്യപാലനത്തില്‍‍ നാസ്തികതയുടെ പങ്ക് എന്ന വിഷയത്തില്‍ ഡോ. സുകുമാരന്റെയും അധ്യക്തതയിലാണ്‌ സെമിനാര്‍ നടന്നത്.

      തുടര്‍ന്ന് നടന്ന പ്ലീനല്‍ ഡിസ്കഷന്‍‍ ഡോ. കെ വീരമണി, ഡോ. വിജയം, ലെവി ഫ്രയ്ഗല്‍ തുടങ്ങിയവര്‍ നയിച്ചു. വിവിധ സെഷനുകളിലെ അധ്യക്ഷന്മാര്‍ സെമിനാറുകളില്‍ അവത്രിപ്പിച്ച പ്രബന്ധങ്ങളെ സമഗ്രമായി വിലയിരുത്തി. സമാപനസമ്മേളനത്തിനും പൊങ്കല്‍ ആഘോഷങ്ങള്‍ക്കും ശേഷം സമ്മേളനം അവസാനിച്ചു.

     ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു എന്നത് ഈ സമ്മേളനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. മതങ്ങള്‍ സംഹാരതാണ്ഡവമാടുകയും മതസംഘടനകള്‍ വളര്‍ന്ന് തഴയ്ക്കുകയും മതം ഭീകരതയും ഫാസിസവുമായി മാറുകയും ചെയ്യുന്ന ആധുനികകാലത്ത് നിരീശ്വരവാദികള്‍ക്കും യുക്തിവാദികള്‍ക്കും, മാനവികവാദികള്‍ക്കും നിസ്സംഗരായി മാറിനില്‍ക്കാനാകില്ല എന്ന അടിയുറച്ച സന്ദേശമാണ്‌ ഈ സമ്മേളനം നല്‍കുന്നത്. പങ്കെടുത്ത പ്രതിനിധികളില്‍ ഒട്ടുമിക്കവരും ചെറുപ്പക്കാരായിരുന്നുവെന്നതും പ്രതിനിധികളില്‍ നല്ലൊരു പങ്കും സ്ത്രീകളായിരുന്നുവെന്നതും എടുത്തുപറയേണ്ടതാണ്‌. സമ്മേളനത്തെ ഒരു വന്‍ വിജയവും തിരുച്ചിറപ്പള്ളി നഗരത്തിന്റെ ഉല്‍സവവുമാക്കി മാറ്റുന്നതില്‍ സംഘാടകര്‍ വഹിച്ച പങ്ക് പ്രശംസനീയമാണ്‌. നെടുനീളന്‍ ചുവരെഴുത്തുകളും പടുകൂറ്റന്‍ ബോര്‍ഡുകളും കമാനങ്ങളും കൊണ്ട് അലംകൃതമായ നഗരം നിരീശ്വരതയുടെ അലയൊലികളില്‍ പുളകിതമായി. രാജാവ് നഗ്നനാണെന്ന് ഉറക്കെ വിളിച്ചുപറയാന്‍ കെല്പ്പുള്ള കുട്ടിയുടെ നിഷകളങ്കത ഒരു ദൗര്‍ബല്യമല്ലെന്നും അത് ഈ ലോകത്തിന്റെ തന്നെ നിലനില്പ്പിനുള്ള ഒരേയൊരു മാര്‍ഗമാണെന്നും തിരിച്ചറിഞ്ഞുകൊണ്ടും മതഭ്രാന്തിനെതിരെയുള്ള പോരാട്ടത്തില്‍ തങ്ങള്‍ ഒറ്റയ്ക്കല്ലെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ്‌ വിവിധ ദേശക്കാരും ഭാഷക്കാരുമായ പ്രതിനിധികള്‍ തിരുച്ചിറപ്പള്ളിയോട് വിടപറഞ്ഞത്.
  

24 comments:

സുശീല്‍ കുമാര്‍ said...

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു എന്നത് ഈ സമ്മേളനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. മതങ്ങള്‍ സംഹാരതാണ്ഡവമാടുകയും മതസംഘടനകള്‍ വളര്‍ന്ന് തഴയ്ക്കുകയും മതം ഭീകരതയും ഫാസിസവുമായി മാറുകയും ചെയ്യുന്ന ആധുനികകാലത്ത് നിരീശ്വരവാദികള്‍ക്കും യുക്തിവാദികള്‍ക്കും, മാനവികവാദികള്‍ക്കും നിസ്സംഗരായി മാറിനില്‍ക്കാനാകില്ല എന്ന അടിയുറച്ച സന്ദേശമാണ്‌ ഈ സമ്മേളനം നല്‍കുന്നത്. പങ്കെടുത്ത പ്രതിനിധികളില്‍ ഒട്ടുമിക്കവരും ചെറുപ്പക്കാരായിരുന്നുവെന്നതും പ്രതിനിധികളില്‍ നല്ലൊരു പങ്കും സ്ത്രീകളായിരുന്നുവെന്നതും എടുത്തുപറയേണ്ടതാണ്‌. സമ്മേളനത്തെ ഒരു വന്‍ വിജയവും തിരുച്ചിറപ്പള്ളി നഗരത്തിന്റെ ഉല്‍സവവുമാക്കി മാറ്റുന്നതില്‍ സംഘാടകര്‍ വഹിച്ച പങ്ക് പ്രശംസനീയമാണ്‌. നെടുനീളന്‍ ചുവരെഴുത്തുകളും പടുകൂറ്റന്‍ ബോര്‍ഡുകളും കമാനങ്ങളും കൊണ്ട് അലംകൃതമായ നഗരം നിരീശ്വരതയുടെ അലയൊലികളില്‍ പുളകിതമായി. രാജാവ് നഗ്നനാണെന്ന് ഉറക്കെ വിളിച്ചുപറയാന്‍ കെല്പ്പുള്ള കുട്ടിയുടെ നിഷകളങ്കത ഒരു ദൗര്‍ബല്യമല്ലെന്നും അത് ഈ ലോകത്തിന്റെ തന്നെ നിലനില്പ്പിനുള്ള ഒരേയൊരു മാര്‍ഗമാണെന്നും തിരിച്ചറിഞ്ഞുകൊണ്ടും മതഭ്രാന്തിനെതിരെയുള്ള പോരാട്ടത്തില്‍ തങ്ങള്‍ ഒറ്റയ്ക്കല്ലെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ്‌ വിവിധ ദേശക്കാരും ഭാഷക്കാരുമായ പ്രതിനിധികള്‍ തിരുച്ചിറപ്പള്ളിയോട് വിടപറഞ്ഞത്.

Subair said...

യുക്തിവാദികള്‍ക്ക് സമ്മേളനമോ.

യുക്തിവാദം എന്നത് ഒഒരു ചിന്താധാരയല്ല എന്നും പറഞ്ഞു ഡോ,ബ്രൈറ്റും, അപ്പുട്ടനും മറ്റും വാദിക്കുന്നത് കണ്ടു. അവരുടെ അഭിപ്രായത്തില്‍ സ്റ്റാമ്പ് കളക്റ്റ് ചെയ്യാതിരിക്കുന്നത് പോലെയാണ് നിരീശ്വരവാദം.

സ്റ്റാമ്പ് ശേഖരിക്കാത്തവര്‍ ഇനി സമ്മേളനം ഒക്കെ നടത്തി, സ്റ്റാമ്പ് ശേഖരിക്കാത്ത മഹാന്മാരുടെ വചനങ്ങള്‍ ഒക്കെ അനുസ്മരിക്കുമോ ആവോ ?

സുശീല്‍ കുമാര്‍ said...

ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍‍ക്കും:
ഇവിടെ ഞെക്കുക

സുശീല്‍ കുമാര്‍ said...

സ്റ്റാമ്പ് ശേഖരിക്കുന്നവരുടെ സംഘടന സ്റ്റാമ്പിനെ പ്രാര്‍ത്ഥിച്ചു പ്രീണിപ്പിക്കുകയും, സ്റ്റാമ്പ് ശേഖരണക്കാര്‍ പരസ്പരം കൊന്നൊടുക്കുകയും, സ്റ്റാമ്പ് ശേഖരിക്കുന്നവര്‍ പ്രാര്‍ത്ഥനാലയങ്ങള്‍ കെട്ടിപ്പൊക്കുകയും, സ്റ്റാമ്പ് ശേഖരണക്കാര്‍ പൂജകളും വഴിപാടുകളും ബലികളും നടത്തുകയും സ്റ്റാമ്പ്ശേഖരണത്തിന്റെ പേരില്‍ സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി തരം താഴ്തുകയും, സ്റ്റാമ്പ് ശേഖരണത്തിന്റെ പേരില്‍ മനുഷ്യന്റെ കയ്യും കാലും വെട്ടുകയും ചെയ്യുന്ന ഒരു കാലമുണ്ടെങ്കില്‍ അന്ന് സ്റ്റാമ്പ് ശേഖരിക്കാത്തവര്‍ക്കുമുണ്ടാകും സംഘടന.

. said...

well said susheel!!

chithrakaran:ചിത്രകാരന്‍ said...

പെരിയോരെയും സഹോദരന്‍ അയ്യപ്പനേയും ചരിത്രത്തിന്റെ പത്തായത്തില്‍ നിന്നും കണ്ടെടുത്ത് തേച്ചുമിനുക്കി കേരളത്തിലും ശാസ്ത്രാഭിമുഖ്യമുള്ളതും
ഭക്തിഭ്രാന്തിനെ നിഷ്ക്കാസനം ചെയ്യുന്നതുമായ ഒരു സാമൂഹ്യ മുന്നേറ്റം സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.ലോകനാസ്തിക സമ്മേളന റിപ്പോര്‍ട്ടിനു നന്ദി.

ബിജു ചന്ദ്രന്‍ said...

നല്ല വിവരണം സുശീല്‍ ഭായ് ! താങ്ക്സ് !

നിസ്സഹായന്‍ said...

സുബൈറെ,

ഓരോരുത്തരും അവരവരുടേതായ കാരണങ്ങളാല്‍ യുക്തിവാദിയാകുന്നു. എന്നാല്‍ ഖുറാന്‍ മൂലം ഇസ്ലാമുണ്ടാകുന്നു.
ബൈബിള്‍ മൂലം കൃസ്ത്യാനികളുണ്ടാകുന്നു. യുക്തിവാദം ഏകശിലാത്മകമായ യാതൊരു ചിന്താധാരയെയും അവലംബിച്ചുണ്ടാകുന്നതല്ല. എന്നാല്‍ അതിന് സ്റ്റാമ്പ് ശേഖരിക്കാത്തവരുടെ സംഘടനയായി മാറാന്‍ ചരിത്രപരമായി കഴിയുന്നത് മേല്‍പ്പറഞ്ഞ വ്യത്യസ്ഥ സ്റ്റാമ്പ് ശേഖരന്മാരുടെ ചവിട്ടും തൊഴിയും ഏല്‍ക്കേണ്ടി വരുന്നതു കൊണ്ടാണ്. 'പച്ചസ്റ്റാമ്പ് ശേഖര'ന്മാരും 'വെള്ളസ്റ്റാമ്പ് ശേഖര'ന്മാരും പരസ്പരം ചോരചീന്തിക്കൊണ്ടിരിക്കുകയായിരുന്നല്ലോ ! അപ്പോള്‍ പിന്നെ സ്റ്റാമ്പ് ശേഖരിക്കാത്തവര്‍ക്കു പോലും പിഴച്ചുപോകാന്‍ നിവര്‍ത്തിയുണ്ടാകില്ലല്ലോ !!

'വെള്ളസ്റ്റാമ്പ് ശേഖര'ന്മാരുടെ ഈറ്റില്ലമായ അമേരിക്കയില്‍ സ്റ്റാമ്പ് ശേഖരിക്കാത്തവരെ മനുഷ്യരായിപ്പോലും കരുതേണ്ടതില്ലെന്നായിരുന്നു സീനിയര്‍ ബുഷിന്റെ തിട്ടൂരം. ഹുസൈന്റെ ഖണ്ഡനലേനം മാത്രം വായിച്ച് കയ്യടിച്ച സുബൈര്‍ ഖണ്ഡനത്തിനു ശരവ്യമായ ഡോക്കിന്‍സിന്റെയും രവിചന്ദ്രന്റെയും കൃതികള്‍ വായിച്ചാല്‍ അമേരിക്കയിലെ വെള്ളസ്റ്റാമ്പ് ശേഖരന്മാരുടെ ഭ്രാന്ത് മനസ്സിലാകും. ജനാധിപത്യ അവകാശം പോലും അനുവദിക്കാന്‍ തയ്യാറാകാത്ത ഭ്രാന്തന്മാരുടെ ഇടയില്‍ ജീവിക്കാന്‍ അങ്ങിനെ സ്റ്റാമ്പ് ശേരിക്കാത്തവരും സംഘടിക്കേണ്ടിയിരിക്കുന്നുവെന്ന് ഓര്‍മിപ്പിക്കുന്ന കൃതിയാണ് മേല്‍ പറഞ്ഞത്. ഇവിടുത്തെയും ഭ്രാന്തന്മാരെ ചികില്‍സിക്കാനോ ചങ്ങലക്കിടാനോ ഉള്ള ത്രാണിയൊന്നും യുക്തിവാദികള്‍ക്കില്ലെങ്കിലും ഭ്രാന്തുണ്ടെന്നു ഓര്‍മിപ്പിക്കാനെങ്കിലും അവരൊന്നു സംഘടിച്ചോട്ടെ.

ശ്രീജിത് കൊണ്ടോട്ടി. said...

ഭാവുകങ്ങള്‍...

Jack Rabbit said...

നല്ല വിവരണം സുശീല്‍.

SMASH said...

സമ്മേളനം വിജയമാക്കിയവര്‍ക്ക് അഭിനന്ദനങ്ങള്‍!

മുഹമ്മദ് ഖാന്‍(യുക്തി) said...

അല്ലാഹു ‘ഊതി ‘ഉണ്ടാക്കിയ മനുഷ്യന്‍ ഇന്നു അല്ലാഹുവിനെ ഊതുന്ന കാഴ്ച്ചയാണ് എവിടെയും കാണാന്‍ സാധിക്കുന്നത്.ഊതിയുണ്ടാവര്‍ പെറ്റുപെരുകി,പലനല്ല ഗുണങ്ങളും അവര്‍ ഊതിപൊട്ടിച്ചു,താ വരുന്നു അല്ലാഹുവിന്റെ ദൂതന്‍ മറ്റൊരു ഊത്തുമായി.അങ്ങനെ ഒരു ലക്ഷത്തില്‍ പരം ഊത്തന്മാര്‍ ആവുവോളം ഊതിയിട്ടും ജനത്തിന്റെ ഭൂരുഭാഗവും ഊത്തുവലയത്തിനു പുറത്ത്.ഊത്തുനികത്തു കയറിയവര്‍ കുഴലിനകത്തു തന്നെ പതരം ഊത്തുമായി ,ഊത്തുകുഴലിനെ താറുമാറാക്കി.ഇനി അള്ളാമേഡ് ഊത്തുകാരനെ പ്രതീക്ഷിക്കണ്ട,അവസാന കുഴലൂത്തുകാരന്‍ പണി കഴിഞ്ഞു മടങ്ങിയിരിക്കുന്നു.ഒരു ഊത്തിലെ പലകുഴലിലൂടെയുള്ള(മുജ,ജമ,സുന്നി,ഈകെ,പികെ, ശിയ,അഹമദീയ.....) ഊത്ത് ഖിയാമത്തിന്റെ ലക്ഷണമാണു പോലും ,എങ്ങനെയെങ്ങിലും ഊത്തെന്നു നിന്നു കിട്ടിയാല്‍ മതി.

വീണ്ടും അല്ലാഹു കാഹളത്തില്‍ ഒരു ഊത്തു കൂടി ഊതും,നല്ലാ ഊത്തന്മാര്‍ക്കു ഊത്തികളുള്ള സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാനായി.അവിടെ ഊത്തികള്‍ക്കു വേറെ ഊത്തന്മാരുണ്ടാവില്ല എന്ന ഒരു കുറവേ കാണു.അവിടെയാണു യഥാര്‍ത സമ്മേളനം.

പിന്നെ അല്ലാഹുവിനു എതിരെ ആരും അങ്ങനെ ഊതണ്ട.ഇവിടെ കൈവെട്ടും അവിടെ തീയിലിടും ഹ.സ്റ്റാബ്ബന്മാര്‍ക്കുള്ള സമ്മേളനം.
സമ്മേളനഗാനം..
കുഴലൂതും കണ്ണനുക്ക് കുയില്പാടും പാട്ടുചത്തം കുക്കൂ കുക്കൂ....

ബിനോയ്//HariNav said...

Thanks Suseel :)

Anonymous said...

വിവരങ്ങള്‍ പങ്കുവച്ചതിന് നന്ദി, സുശീല്‍

Subair said...

സ്റ്റാമ്പ് ശേഖരിക്കുന്നവരുടെ സംഘടന സ്റ്റാമ്പിനെ പ്രാര്‍ത്ഥിച്ചു പ്രീണിപ്പിക്കുകയും, സ്റ്റാമ്പ് ശേഖരണക്കാര്‍ പരസ്പരം കൊന്നൊടുക്കുകയും, സ്റ്റാമ്പ് ശേഖരിക്കുന്നവര്‍ പ്രാര്‍ത്ഥനാലയങ്ങള്‍ കെട്ടിപ്പൊക്കുകയും, സ്റ്റാമ്പ് ശേഖരണക്കാര്‍ പൂജകളും വഴിപാടുകളും ബലികളും നടത്തുകയും സ്റ്റാമ്പ്ശേഖരണത്തിന്റെ പേരില്‍ സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി തരം താഴ്തുകയും, സ്റ്റാമ്പ് ശേഖരണത്തിന്റെ പേരില്‍ മനുഷ്യന്റെ കയ്യും കാലും വെട്ടുകയും ചെയ്യുന്ന ഒരു കാലമുണ്ടെങ്കില്‍ അന്ന് സ്റ്റാമ്പ് ശേഖരിക്കാത്തവര്‍ക്കുമുണ്ടാകും സംഘടന.
================


സുശീല്‍ എല്ലാ ചര്‍ച്ചകളും വായിക്കരുണ്ടല്ലേ, നല്ലത് ?

താങ്കള്‍ പറഞ്ഞപോലെ, പ്രാര്‍ത്ഥിച്ചു പ്രീണിപ്പിക്കുന്നവരും, പരസ്പരം കൊന്നൊടുക്കുകയും, പ്രാര്‍ത്ഥനാലയങ്ങള്‍ കെട്ടിപ്പൊക്കുകയും, പൂജകളും വഴിപാടുകളും ബലികളും നടത്തുകയും സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി തരം താഴ്തുകയും മനുഷ്യന്റെ കയ്യും കാലും വെട്ടുകയും ചെയ്യുന്നതും എല്ലാം ശരിയാണെന്ന് സങ്കല്‍പ്പിചാലും അവരാരും ഇത് ചെയ്യുന്നത് സ്റ്റാമ്പ് ശേഖരിക്കുന്നപോലെ ഒരു നേരം പോക്കായിട്ടാന് എന്നാണോ സുശീല്‍ മനസ്സിലാക്കിയത് ?

ഇവര്‍ക്കാര്‍ക്കും ഇതൊരു ഹോബിയല്ല, മറിച്ചു അവര്‍ക്ക് അതൊരു ചിന്താധാരയാണ്, ആദര്‍ശമാണ്, അതില്‍ നിന്നും പ്രചോതിതാരയാണ് അവര്‍ താങ്കള്‍പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നത് (താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ മതത്തോട് ചേര്‍ത്ത്‌ കേട്ടുന്നതില്‍ എനിക്ക് വിയോചിപ്പുണ്ട്, വാദത്തിന് വേണ്ടി സമ്മദിക്കുന്ന താണ്).

ഇനി താങ്കള്‍ പറഞ്ഞ പോലെ സ്റ്റാമ്പ് ശേഖരമാണ് മനുഷ്യന്‍റെ ലക്ഷ്യമെന്ന് ആരെങ്കിലും വാദിച്ചാല്‍ അതനുസരിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ അതും ഒരു ഇസമാകും. പദാര്‍ത്ഥതിനപ്പുറത്തു ഒന്നുമില്ല എന്നും മനുഷ്യന്‍ കേവലം യാദൃഷിചികമായി പരിണമിച്ചുണ്ടായ ഒരു ജീവി മാത്രമാണ് എന്നുള്ള സിദ്ധാന്തവും ഒരു ഇസം തെന്നെയാണ്, ആ ചിന്താധാരയോദ്‌ യോചിപ്പുള്ള കരെ പേര്‍ ചേര്‍ന്നാണ് സമ്മേളനം നടത്തിയത്. ഇത്രയേ ഞാന്‍ പറഞ്ഞിട്ടിള്ളൂ.

Subair said...

@നിസ്സഹായന്‍
എന്നാല്‍ ഖുറാന്‍ മൂലം ഇസ്ലാമുണ്ടാകുന്നു.
ബൈബിള്‍ മൂലം കൃസ്ത്യാനികളുണ്ടാകുന്നു. യുക്തിവാദം ഏകശിലാത്മകമായ യാതൊരു ചിന്താധാരയെയും അവലംബിച്ചുണ്ടാകുന്നതല്ല.
=============


നാസ്ഥികതാവാദമോ, ആസ്ഥികതാവാദമോ ഏകശിലാതമകമാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല.

വിത്യസ്ത ആസ്തിക ചിന്താധാരകള്‍ സ്വീകരിച്ചവരും, വിത്യസ്ത നാസ്തിക ചിന്താധാരകള്‍ സ്വീകരിച്ചവരുംള്‍, തങ്ങളുടെ ആദര്‍ശത്തിന്റെ പേരിലും അല്ലാതെയും ആളുകളെ കൊന്നോടുക്കിയിട്ടുണ്ട്.

അവസാനാമായി പറയെട്ടെ,

താങ്കള്‍ക്കു എന്നെ വ്യക്തിപരമായി വളരെ ക്കുറച്ചെ അറിയൂ, അതുകൊണ്ട് ഞാന്‍ എന്തെല്ലാം വായിച്ചിട്ടുണ്ട് എന്തെല്ലാം വായിച്ചിട്ടില്ല എന്നതിനെപ്പെറ്റി ദയവു ചെയ്തു ഊഹിക്കരുത്.

ഞാന്‍ ആര്‍ക്കുവേണ്ടിയും കയ്യടിക്കാന്‍ മാത്രമായി ഒന്നും എഴുതിയിട്ടില്ല, പല ചര്‍ച്ചകളിലും ‍ ഇടപെട്ടിട്ടുണ്ട്, താങ്കള്‍ ഇടപെടുന്ന പോലെതെന്നെ. അവ എന്റെ സ്വന്തം അഭിപ്രായങ്ങളായിരിന്നു, ആരുടെത്ന്കിലും കോപി അടിച്ചതോ, ആര്‍ക്കെങ്കിലും വെണ്ടി ജയ്‌ വിളിക്കാനുള്ളതോ ആയിരുന്നില്ല.

താങ്കള്‍ക്കു കേവലം കയടിയായി മാത്രം തോന്നിയ കമ്മന്റുകള്‍ അറിഞ്ഞാല്‍ കൊളളാമായിരിന്നു?

ദിവാരേട്ടN said...

സുശീല്‍ ,
നന്ദി.. ഈ വിവരങ്ങള്‍ക്ക് ...

പാരസിറ്റമോള്‍ said...

thanx susheel...
congrats everybody who made it a success

വിചാരം said...

സുശീൽ നല്ല വിവരണം ,പങ്കെടുക്കാൻ കഴിയാത്തതിൽ ഒരു വിഷമം .
മി.സുബൈർ താങ്കളുടെ ഈ വീക്ഷണം തികച്ചും തെറ്റാണ് “ വിത്യസ്ത ആസ്തിക ചിന്താധാരകള്‍ സ്വീകരിച്ചവരും, വിത്യസ്ത നാസ്തിക ചിന്താധാരകള്‍ സ്വീകരിച്ചവരുംള്‍“ ആസ്തികതയ്ക്ക് വിത്യസ്ഥ ചിന്താധാരകളുണ്ടാവാം എന്നാൽ നാസ്തികതയ്ക്ക് ഒരു ചിന്തയേ ഒള്ളൂ എന്നാൽ ഓരോ വ്യക്തിയ്ക്കും അവന്റെ മാത്രമുള്ള സ്വതന്ത്ര ചിന്തയുണ്ട് എന്നാൽ ആരുടേയും ചിന്തയാൽ വ്യക്തികളുടെ ചിന്തകളെ തളയ്ക്കാൻ ശ്രമിയ്ക്കുന്നില്ല ഇവിടെ ഒരു കൂട്ടായ്മമാത്രമാണ്, സംഘടിതമായ ഒരു ശക്തി നാസ്തികർക്ക് ആവശ്യമാണ് , പ്രബലമായ മത സംഘടനയുടെ ആക്രമണങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കാൻ, കാലങ്ങൾക്ക് മുൻപ് ഒറ്റപ്പെടലിന്റെ വിഷമം ഏതൊരു നാസ്തികനും അനുഭവിച്ചിരിന്നു എന്നാലിന്നങ്ങനെയല്ല തന്റെ അഭിപ്രായം തുറന്ന് പറയാനുള്ള ചങ്കൂറ്റം തീർച്ചയായും സംഘടനാ ബലം കൊണ്ടുണ്ടായ ഒരു നേട്ടമാണ്.
മി.സുബൈർ .. പ്രബലമായ നിങ്ങളുടെ ശാക്തിക ശക്തിയാൽ ഉൻമൂലനം ചെയ്യപ്പെട്ട അനേകം സ്വതന്ത്ര ചിന്താഗതിക്കാർക്കുണ്ടായ പ്രശനങ്ങൾ ഞങ്ങൾക്കുണ്ടാവരുതെന്ന ചിന്തയാണ് ഈ സംഘടനയും അവരുടെ കൂട്ടായ്മയും മി.സുബൈർ നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന മതം മാത്രം ഉൾകൊണ്ട് ഒരു ലോക സമ്മേളനം പോയിട്ടൊരു പ്രാദേശിക സമ്മേളനം പോലും നടത്താനാവില്ല കാരണം നിങ്ങൾ തന്നെ (ലോക ജനസംഖ്യയിൽ ആകെ 150 കോടി മാത്രമുള്ള ) ഏകദേശം 50 ളം സംഘടനകളായി തിരിഞ്ഞിരിക്കുന്നു, മറ്റുള്ളവരെ പരിഹസിക്കുമ്പോൾ സ്വന്തം മതത്തിന്റെ ജീർണ്ണതയെ കുറിച്ച് ചിന്തിയ്ക്കുന്നത് നന്നായിരിക്കും .

..naj said...
This comment has been removed by the author.
സുശീല്‍ കുമാര്‍ said...

നാജിന്‌ ഇപ്പോള്‍ തുടങ്ങിയതേയുള്ളോ അതോ നേരത്തെയുണ്ടോ? എന്താണ്‌ നാജ് ഇത് കൊച്ചുകുട്ടികളെപ്പോലെ, കുറച്ചുകൂടി പക്വതയോടെ സംസാരിക്കൂ. ആളെക്കൊണ്ട് പറയിപ്പിക്കാതെ..

..naj said...

സുശീല്‍,
ഫീല്‍ ചെയ്തെങ്കില്‍ സോറി. താങ്കളുടെ reporting നന്നായി.
ഫോട്ടോയും റിപോര്‍ട്ടും അനുയോജ്യമായി തോന്നിയില്ല. സമ്മേളനത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ അതിശയോക്തി കൂട്ടി നല്‍കേണ്ടതുണ്ടോ!
സ്വാമിമാരെ പരിഹസിച്ചു കൊണ്ടുള്ള ആ വാചകം വേണ്ടിയിരുന്നില്ല. (സദസ്സ് അത് കേട്ട് ചിരിചീട്ടുണ്ടായിരിക്കാം !). പരിഹാസം ഒന്നിനും ഒരു പരിഹാരം അല്ല. കാരണം അവര്‍ നിഷ്കളങ്കരാണ്.
(എത്ര പേരുടെ സാന്നിദ്യം ഈ സമ്മേളനത്തില്‍ ഉണ്ടായിരുന്നു, അറിയാന്‍ വേണ്ടിയാണ്).
(I will delete that comment)

സുശീല്‍ കുമാര്‍ said...

നാജ് ഡിലീറ്റ് ചെയ്യേണ്ടിയിരുന്നില്ല. കൂറ്റുതല്‍ അറിയാന്‍ താല്പര്യമുണ്ടെങ്കില്‍
ഇവിടെ ക്ലിക്കാം.

Shibu P. Mathew said...

Congratulations. We requires these type of conferences everyehere in India to fight fanatism. Please post more and more speeches in your blog and you tube.

SPM